india

വഖഫിനെ വിഴുങ്ങാനുളള കരിനിയമവും സുപ്രീം കോടതിയിലെ വെളിച്ചവും

By webdesk18

September 16, 2025

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫ് സ്വത്തില്‍ കണ്ണുവെച്ചും മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരായി പാര്‍ശ്വവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടും കേന്ദ്ര ഭരണകൂടം ചുട്ടെടുത്ത വകഫ് ഭേദഗതി നിയമത്തിന്റെ ദുഷ്ടലാക്ക് പരമോന്നത കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. പ്രധാനപ്പെട്ടതും പ്രഹരശേഷി കൂടിയതുമായ മൂന്ന് കാര്യങ്ങളാണ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് സ്‌റ്റേ ചെയ്തത്. കൂടാതെ, പുതിയ വഖഫ് നിയമത്തെ കുറിച്ചുള്ള ആശങ്കകളെ മുഖവിലക്കെടുത്ത് ചില സുപ്രധാന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്‍ത്തിയ വാദങ്ങള്‍ വ്യക്തതയുള്ള തായിരുന്നുവെന്നതാണ് കോടതി വിധി അടിവരയിട്ടത്.

യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്റ് ഡെവലപ്‌മെന്റ് ബില്‍ അഥവാ ഉമീദ് എന്ന സുന്ദരമായ പട്ടില്‍പൊതിഞ്ഞ വിഷമാണ് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം വഖഫില്‍ കൈവെക്കാനുള്ള നിയമം ചുട്ടെടുത്തത്. ഇരുപത് കോടിയോളം വരുന്ന രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന നിയമ നിര്‍മ്മാണം ആ വിഭാഗത്തില്‍ നിന്നുള്ള ഏതെങ്കിലും സംഘടനകളുടെയോ പാര്‍ലമെന്റ് അംഗങ്ങളുടെയോ ആവശ്യപ്രകാരം അല്ലായിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്്‌ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കക്ഷികളെയെല്ലാം വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഒറ്റക്കെട്ടായി അണിനിരത്താനും സാധിച്ചു.

പാര്‍ലമെന്റില്‍ ഉത്തരം മുട്ടിയപ്പോള്‍ ആദ്യം ജെ.പി.സിക്ക് വിട്ട് ഇഷ്ടമുള്ളവരെയും കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെയും മാത്രം ആ സമിതിയില്‍ കുത്തിനിറച്ചു. മാസങ്ങള്‍ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും ചവറ്റുകൊട്ടിയിലിട്ടുള്ള ബില്ല് വീണ്ടും സഭയിലെത്തി. 1995 ലെ വഖഫ് നിയമം പൊതുവെ മികച്ചതും കാര്യമായ തര്‍ക്കം സര്‍ക്കാറിനോ വിശ്വാസികള്‍ക്കോ ഇല്ലാത്തതുമായിരുന്നു. ചെറിയ ചില പഴുതുകള്‍ പോലും ശരിയായി പരിഹരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സുരക്ഷാ കവചമാണ് ഭരണകൂടം നിയമ ബുള്‍ഡോസര്‍കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചത്. വഖഫ് സംവിധാനങ്ങളെ ഉന്മൂലനം ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തെ അരികുവല്‍ക്കരിക്കാനുമുളള കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല; ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചെന്നു മാത്രം.

ഇന്ത്യന്‍ ഭരണഘടനയുടെ 13, 15, 25, 26, 30 എന്നീ ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനം സംഘപരിവാറിന്റെ ഗൂഢപദ്ധതിമാത്രമാണ്. അവര്‍ക്കാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലതാനും. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഏക സ്വരത്തോടെ നിര്‍മ്മലമായ മനസ്സോടുകൂടി ബില്ലിനെ അതിശക്തമായി എതിര്‍ത്തപ്പോള്‍ പുലര്‍ച്ചവരെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ലോക്‌സഭയില്‍ പാസാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലമായും 232 പേര്‍ എതിരായും വോട്ട് രേഖപ്പെടുത്തിയെന്നത്, ഭരണഘടനയെ റദ്ദാക്കാനുള്ള കുറുക്കുവഴിയല്ലെന്നു ഇനിയെങ്കിലും മോദി സര്‍ക്കാര്‍ തിരിച്ചറിയണം. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്‍, സീഡുകള്‍, എന്‍ഡോമെന്റുകളെല്ലാം ഉണ്ടെങ്കിലും വഖഫിനെ മാത്രം ഒറ്റതിരിച്ച് നിയമപരമായി ഉന്മൂലനം ചെയ്യാന്‍ ഗാന്ധിജിയുടെ ഇന്ത്യയില്‍ വേഗത്തില്‍ കഴിയില്ല. നെഹ്രുവും അംബേദ്കറും ഖാഇദെമില്ലത്തും അത്രയും ശക്തമായ അസ്ഥിവാരത്തിലാണത് ഇന്ത്യന്‍ ഭരണഘടന കെട്ടിയുയര്‍ത്തിയത്.

ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് എങ്ങനെ നീതീകരിക്കും. മുസ്്‌ലിം ന്യുനപക്ഷത്തില്‍ നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയായായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമമെന്ന് പകല്‍പോലെ വ്യക്തമാണ്. ക്ഷേത്രഭരണസമതികള്‍ ഹൈന്ദവര്‍ക്കും ഗുരദ്വാരകള്‍ സിക്കുകാര്‍ക്കുമെല്ലാം അവകാശപ്പെട്ടതുപോലെ ഇസ്്‌ലാംമത വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സമര്‍പ്പിക്കപ്പെട്ട വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ മുസ്്‌ലിംകള്‍ക്കും അവകാശമുണ്ട്. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്‍ സ്ഥാപിച്ച് സംരക്ഷിക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം കശാപ്പുചെയ്താണ് വഖഫ് നിയമത്തിലെ വിഷം ചേര്‍ക്കല്‍.

വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകുമെന്നതുള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്‍ തന്നെ കോടതിയില്‍ ഇത് നിലനില്‍ക്കില്ലെന്നു ഉറപ്പായിരുന്നു. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്ക് ഈ വ്യവസ്ഥ കാരണമാവും എന്നുകണ്ടാണ് അന്തിമ വിധിക്ക് മുമ്പുതന്നെ സ്‌റ്റേ അനുവദിച്ചത്.

വഖഫ് ബോര്‍ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ജില്ലാ കലക്ടര്‍ എന്ന സര്‍ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനെ അനുവദിക്കുന്നതുള്‍പ്പെടെ സ്‌റ്റേ ചെയ്തത് മുസ്്‌ലിം ലീഗ് ഉന്നയിച്ച മര്‍മ പ്രധാന വിഷയങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്. നിയമ ഭേദഗതിയുടെ സെക്ഷന്‍ 3സി പ്രകാരം തര്‍ക്ക പ്രദേശങ്ങളില്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്‍ അതുടന്‍ വഖഫ് ഭൂമിയല്ലാതാവുമെന്ന വ്യവസ്ഥ സുപ്രീംകോടതി സ്‌റ്റേ ചെയ്തത് നിസ്സാരമല്ല. വഖഫ് സ്വത്തില്‍ തര്‍ക്കമുണ്ടാക്കി അന്വേഷണം തുടങ്ങിയാല്‍ ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥ ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ പുച്ചിച്ചുതള്ളിയവര്‍ ഇനിയെങ്കിലും ഭരണഘടന ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറാവണം.

ഇസ്്‌ലാം മത കര്‍മങ്ങളില്‍ അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്‍ ഇതര വിഭാഗങ്ങള്‍ ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. മാത്രമല്ല, വഖഫ് ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചില്ലെങ്കിലും സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം തന്നെ നടത്തി. അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലും സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നും അംഗങ്ങളില്‍ അധികം അമുസ്‌ലീമുകളില്‍ നിന്ന് പാടില്ലെന്നു നിരീക്ഷിച്ചതിനോടൊപ്പം ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ അംഗം മുസ്്‌ലിം ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വഖഫ് ചെയ്ത വ്യക്തി അഞ്ചു വര്‍ഷം മുസ്്‌ലിം ആയിരുന്നുവെന്ന് തെളിയിക്കുകയെന്ന വിചിത്ര നിര്‍ദേശം മുന്നോട്ടുവെച്ചും ഒരു തര്‍ക്കം ഉയര്‍ത്തി ജില്ലാ കലക്ടറിലൂടെ സ്റ്റാറ്റസ്‌കോ പോലും റദ്ദാക്കി വഖഫ് സ്വത്ത് പിടിച്ചെടുക്കാന്‍ അവസരമൊരുക്കിയും വഖഫ് ബോര്‍ഡില്‍ ഇതര വിശ്വാസികളെ ഭൂരിപക്ഷമാക്കി ആ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യയുമെല്ലാം റദ്ദാക്കുകവഴി ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും തെളിച്ചവും എത്രമാത്രമുണ്ടെന്ന പ്രത്യാശയുടെ വെളിച്ചമാണ് ഇന്നലെ കോടതിയില്‍ കണ്ടത്.

1954 ല്‍ ‘വഖഫ് ബൈ യൂസര്‍’ പ്രാബല്യത്തില്‍ വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയുടെ ദുരുപയോഗം തടയല്‍ നിര്‍ദേശം ഉയര്‍ത്തിക്കാട്ടല്‍ ഇവരുടെ വാദം എത്ര ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ്. വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുതയെ പ്രതിരോധിക്കാന്‍ തുടര്‍ന്നുള്ള വാദങ്ങളിലും സര്‍ക്കാര്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്. കാരണം ഇക്കാര്യത്തില്‍ രാജ്യത്തെ മുസ്്‌ലിം സമുദായം തുല്ല്യനീതിയും പൗരരക്ഷയും മാത്രമാണ് മുന്നോട്ടു വെക്കുന്നത്.

കേന്ദ്ര ഭരണകൂടമാകട്ടെ വിദ്വേഷത്തോടെയുളള കുടിലതയും. ഇതിന്റെ മറവില്‍ കേരളത്തിലെ ഒരു വഖഫ് തര്‍ക്കഭൂമിയുടെ പേരില്‍ ക്രൈസ്തവ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്ടലാക്കും നമ്മള്‍ കണ്ടു. ബില്ല് നിയമമായപ്പോഴാണ് പൂച്ച് ശരിക്കും പുറത്തായത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ഡസനിലേറെ വരുന്ന മുസ്്‌ലിംലീഗ് അംഗങ്ങള്‍ തുടക്കമിട്ട ന്യൂനപക്ഷാവകാശ സംരക്ഷമെന്ന ക്ഷേമ രാഷ്ട്രത്തിന്റെ ആണിക്കല്ലിന്റെ തണലിലാണ് ഇക്കാലമത്രയും ന്യൂനപക്ഷം തലയുയര്‍ത്തിപ്പിടിച്ച് നിന്നത്.

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്‍ലമെന്റിലും ഇടതടവില്ലാത്ത മുസ്്‌ലിംലീഗ് അതിന്റെ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. ആദ്യ ലോക്‌സഭയില്‍ (1953ല്‍) വ്യക്തി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന ശരീഅത്ത് വിരുദ്ധമായ സ്‌പെഷ്യല്‍ മാരേജ് ആക്ട് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഏകനായി എഴുനേറ്റ ബി പോക്കര്‍ സാഹിബിന്റെ നോ മുതല്‍ ഒടുവില്‍ വഖഫ് കശാപ്പു നിയമം വരെ. ആ ദൗത്യം യോജിപ്പിന്റെ പടയണി തീര്‍ത്തും നിയമത്തിന്റെ സത്യം ഉയര്‍ത്തിപ്പിടിച്ചും മുസ്്ലിം ലീഗ് ജാഗ്രതയോടെ തുടരും. അന്തിമ സുപ്രീം കോടതി വിധിയിലേക്കുള്ള പ്രത്യാശയുടെ വെളിച്ചമാവട്ടെ ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലെന്ന് പ്രാര്‍ത്ഥിക്കട്ടെ.