Connect with us

Article

നേരിന്റെ കണികയില്ലാത്ത കശ്മീര്‍ ഫയല്‍സ്

അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്‌ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ സൗഹാര്‍ദ്ദപരമായ എല്ലാ പ്രതിഭാസങ്ങളും ബോധപൂര്‍വം മറച്ചുവെക്കപ്പെടുന്നു.

Published

on

ഡോ. രാംപുനിയാനി

കശ്മീര്‍ ഫയല്‍സ് സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളക്കിടെ ‘ദി കശ്മീര്‍ ഫയല്‍സി’നെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി ചെയര്‍മാനും ഇസ്രാഈലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ് രംഗത്തിത്തെത്തിയതാണ് പുതിയ വിവാദത്തിന് ഹേതു.

തിയേറ്ററുകളില്‍ കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടത് വല്ലാത്തൊരു അനുഭവമാണ്. ഭൂരിഭാഗം കാഴ്ചക്കാരിലും ഇത് നിഷേധാത്മകവും വിദ്വേഷകരവും വൈകാരികവുമായ പ്രതികരണത്തിന് പ്രേരണ നല്‍കുന്നു. സിനിമയുടെ അവസാനം ആരോ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങുന്നു, പിന്നെ തിയേറ്ററുകള്‍ ഏറ്റുവിളിക്കുന്നു. ശ്രീശ്രീ രവിശങ്കര്‍, ആര്‍. എസ്.എസ് മേധാവി മോഹന്‍ ഭഗവത്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരൊക്കെയാണ് സിനിമ കാണാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ബി. ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സിനിമക്ക് നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു.

അക്രമത്തെ ഭയാനകമായ രീതിയില്‍ സിനിമ കാണിക്കുന്നു, ചിലത് യഥാര്‍ത്ഥ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. ഇത്തരം ക്രൂരമായ അക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മറുവാദങ്ങളുണ്ട്. മുസ്‌ലിം അയല്‍വാസികള്‍ പണ്ഡിറ്റുകളെ അതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുകയും അവരെ പലവിധത്തില്‍ സഹായിക്കുകയും ചെയ്തതിന്റെ കഥകളുണ്ട്. കശ്മീരി ജീവിതത്തിലെ സൗഹാര്‍ദ്ദപരമായ എല്ലാ പ്രതിഭാസങ്ങളും ബോധപൂര്‍വം മറച്ചുവെക്കപ്പെടുന്നു. കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങള്‍ ഏകപക്ഷീയമായി എടുത്തുകാണിക്കുന്നതാണ് ചിത്രം. തീവ്രവാദികളുടെ ക്രോധം നേരിട്ട മുസ്‌ലിംകളുടെ കൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് കാണിക്കാത്തതെന്ന് ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകനോട് ചോദിച്ചു. രണ്ടാം ലോക യുദ്ധത്തില്‍ ജര്‍മന്‍കാരും ജൂതന്മാരും കൊല്ലപ്പെട്ടുവെന്ന അദ്ദേഹത്തിന്റെ പ്രതികരണം തീര്‍ത്തും തെറ്റായിരുന്നു. ജര്‍മനിയിലെ ജൂതന്മാരെപ്പോലെ പണ്ഡിറ്റുകളുടെ കൊലപാതകങ്ങളും നാം ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു! തികച്ചും യുക്തിരഹിതമായ താരതമ്യം. ജര്‍മന്‍കാര്‍ തടങ്കല്‍പ്പാളയങ്ങളില്‍ മരിച്ചിട്ടില്ല, ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് നയത്തിന്റെ ഇരകളായ ജൂതന്മാരാണ് ഓര്‍മിക്കപ്പെടുന്നത്.

മുസ്‌ലിംകള്‍ മാത്രമാണ് പണ്ഡിറ്റുകളെ കൊന്നതെന്ന് ജമ്മുകശ്മീരില്‍ നിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് വാദിക്കുന്നു. മുസ്‌ലിം സമുദായത്തെ മുഴുവന്‍ ഭീകരവാദികളുടെ നിറത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണിത്. സ്വയംഭരണ വ്യവസ്ഥകളോടുള്ള എതിര്‍പ്പും അടിച്ചമര്‍ത്തലും കശ്മീരി യുവാക്കള്‍ക്കിടയില്‍ അസംതൃപ്തിയും അകല്‍ച്ചയും സൃഷ്ടിച്ചു. ഈ അന്യവത്കരണം വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയി. തുടക്കത്തില്‍, അത് കശ്മീരിയത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1980മുതല്‍ അത് ഇന്ത്യാ വിരുദ്ധമായി മാറുകയും പിന്നീട് ഹിന്ദു വിരുദ്ധ രൂപം കൈക്കൊള്ളുകയും ചെയ്തു. ജമ്മുകശ്മീര്‍ ബി.ജെ.പി നേതാവ് ടികലാല്‍ ടിപ്ലുവിന്റെ കൊലപാതകത്തിന് മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ മുഹമ്മദ് യൂസഫ് ഹല്‍വായിയുടേതായിരുന്നു ആദ്യത്തെ രാഷ്ട്രീയ കൊലപാതകം. രണ്ട് സമുദായങ്ങള്‍ പരസ്പരം പോരടിക്കുന്ന വര്‍ഗീയ കലാപമായിരുന്നില്ല അത് എന്ന് നാം അറിയണം. അജണ്ട അടിസ്ഥാനമാക്കിയുള്ള ഭീകരാക്രമണമായിരുന്നു അത്.

‘പണ്ഡിറ്റുകള്‍ മാത്രം കൊല്ലപ്പെട്ടു’ എന്നത് ബോധപൂര്‍വമായ പച്ചക്കള്ളമാണ്. തെറ്റ് കാണിക്കുന്നത് സത്യം മറച്ചുവെക്കുന്നത് പോലെതന്നെ അപകടകരമാണെന്ന് സിനിമതന്നെ കാണിക്കുന്നു; അത് മുസ്‌ലികളുടെ കൊലപാതകങ്ങളും പലായനവും പൂര്‍ണമായും മറച്ചുവെക്കുന്നു. പണ്ഡിറ്റുകള്‍ക്ക് മാത്രമേ താഴ്‌വര വിടേണ്ടിവന്നിട്ടുള്ളൂവെന്ന് ചലച്ചിത്ര സംവിധായകന്‍ വിവിധ അഭിമുഖങ്ങളില്‍ പറയുന്നു. 50,000ത്തിലധികം മുസ്‌ലിംകള്‍ക്കും നാടുവിടേണ്ടിവന്നു എന്നതാണ് സത്യം. ഇപ്പോള്‍ താഴ്‌വരയില്‍ പണ്ഡിറ്റുകളില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വീണ്ടും ഒരു മുഴുനീള നുണ! താഴ്‌വരയില്‍ എണ്ണൂറോളം പണ്ഡിറ്റ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ടെന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവെക്കുന്നു.

അവരുടെ സംഘടനയാണ് കശ്മീര്‍ പണ്ഡിറ്റ് സുരക്ഷാ സമിതി (കെ.പി.എസ്.എസ്). താഴ്‌വരയില്‍ താമസിക്കുന്ന പണ്ഡിറ്റുകളെ ഈ സിനിമ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് അതിന്റെ നേതാവ് സഞ്ജയ് ടിക്കൂ ഭയപ്പെടുന്നു. ഈ സിനിമ സമുദായങ്ങളെ ധ്രുവീകരിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ജമ്മുകശ്മീരിലെയും മറ്റിടങ്ങളിലെയും ജനങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്ത അക്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്‌തേക്കാമെന്നും അദ്ദേഹം ഭയപ്പെടുന്നു. കശ്മീരി മുസ്‌ലിംകളും പണ്ഡിറ്റുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു: ‘ഞങ്ങള്‍ കൂട്ട കുടിയേറ്റം എന്ന് വിളിക്കുന്നത് 1990 മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്. തീവ്രവാദ സംഘടനകള്‍ ദിവസേന ഹിറ്റ്‌ലിസ്റ്റുകള്‍ ഉണ്ടാക്കുകയും പള്ളികളില്‍ ഒട്ടിക്കുകയും ചെയ്തു. ഈ പട്ടികയില്‍ പണ്ഡിറ്റുകളും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരും മുസ്‌ലിംകളും ഉണ്ടായിരുന്നു. ഓരോ പണ്ഡിറ്റുകളും മുസ്‌ലിംകളും തമ്മില്‍ സൗഹാര്‍ദ്ദപരമായ ബന്ധമുണ്ടായിരുന്നതിനാല്‍ വൈകുന്നേരത്തെ നമസ്‌കാരത്തിന് ശേഷം രണ്ടാമന്‍ പേര് കണ്ടാല്‍ തന്റെ (പണ്ഡിറ്റ്) അയല്‍ക്കാരനെ അറിയിക്കും. തന്റെ സുഹൃത്ത്/അയല്‍ക്കാരനെയും അവരുടെ കുടുംബത്തെയും രക്ഷിക്കാന്‍ അവന്‍ ആഗ്രഹിച്ചു.

സംവിധായകന്റെയും സിനിമയെ ശുപാര്‍ശ ചെയ്യുന്നവരുടെയും പ്രോത്സാഹിപ്പിക്കുന്നവരുടെയും ഭിന്നിപ്പിക്കല്‍ അജണ്ടക്ക് അനുയോജ്യമല്ലാത്ത കാര്യങ്ങളാണിത്. ‘സൂഫിയുടെ വാള്‍’ (സിനിമയിലെ അനുപം ഖേറിന്റെ സംഭാഷണം) ഇസ്‌ലാം സ്വീകരിച്ച പണ്ഡിറ്റുകള്‍/ഹിന്ദുക്കള്‍ മാത്രമാണ് കശ്മീരില്‍ അധിവസിച്ചിരുന്നത് എന്ന സ്റ്റീരിയോടൈപ്പും സിനിമ ഉപയോഗിക്കുന്നു. താഴ്‌വരയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇസ്‌ലാം വ്യാപിച്ചതിന്റെ സത്യാവസ്ഥയില്‍നിന്ന് ഇത് വളരെ അകലെയാണ്. സൂഫി സന്യാസിമാര്‍ ആത്മീയതയ്ക്കും സ്‌നേഹത്തിനും വേണ്ടി നിലകൊള്ളുന്നവരാണെന്ന സൂഫി പാരമ്പര്യത്തെ കുറിച്ചുള്ള ചെറിയ അറിവ്‌പോലും നമ്മോട് പറയും. അങ്ങനെയാണ് ഇന്നുവരെയുള്ള മിക്ക സൂഫി ആരാധനാലയങ്ങളും ഹിന്ദുക്കളും മുസ്‌ലിംകളും സന്ദര്‍ശിക്കുന്നത്. പലരും ഇസ്‌ലാം മതം സ്വീകരിച്ചത് രാജാക്കന്മാരുടെ വാളിനേക്കാള്‍ ജാതി അതിക്രമങ്ങള്‍ മൂലമാണ്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ‘മതപരിവര്‍ത്തനങ്ങള്‍ നടന്നത് ക്രിസ്ത്യാനികളുടെയും മുസ്‌ലിംകളുടെയും ക്രൂരതകള്‍ കൊണ്ടല്ല, മറിച്ച് സവര്‍ണരുടെ അതിക്രമങ്ങള്‍ മൂലമാണ്’.

 

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending