Article
ലക്ഷദ്വീപിലെ ലക്ഷ്യം

പുത്തൂര്‍ റഹ്മാന്
ജര്‍മ്മനിയില്‍ മൗത്ഹൗസനില്‍ ഹിറ്റ്ലറുടെ കോണ്സെന്ട്രേഷന് ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇപ്പോഴൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാസിസം എന്നകാര്യം ഒരിക്കലും മറക്കാതിരിക്കുക’ എന്നാണ്. വന്‍കിട വ്യവസായികളുടെ പരിപൂര്‍ണ പിന്തുണ ഹിറ്റ്ലര്‍ നേടിയിരുന്നു. ഹിറ്റ്ലറും മൂന്നാലുപേരും ചേര്‍ന്നല്ല, ഭരണകൂടവും ജനങ്ങളിലൊരു വിഭാഗവും ഒരുമിച്ചാണ് ലക്ഷക്കണക്കിനു ജൂതരെയും എതിരഭിപ്രായമുള്ളവരെയും കൊന്നതും ലക്ഷണമൊത്ത ഫാസിസ്റ്റു ഭരണകൂടത്തിന്റെ മാതൃകയായി ജര്‍മ്മനിയെ മാറ്റിയതും. ഫാസിസം വളരേണ്ടത് കോര്‍പറേറ്റുകളുടെ ആവശ്യവും കോര്‍പറേറ്റുകളുടെ വളര്‍ച്ച ഫാസിസ്റ്റുകളുടെ ആവശ്യവുമാണ്. ഇന്ത്യയിലും ഇപ്പോഴതാണ് സംഭവിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ ഫാസിസത്തോടൊപ്പം കോര്‍പറേറ്റ് ഫാസിസവും കൃത്യമായ അളവില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ രീതിയായിക്കഴിഞ്ഞു. ലക്ഷദ്വീപില്‍നിന്നുള്ള വാര്‍ത്തകള്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രം.
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. കോവിഡ് മഹാമാരിയും ഗവണ്മെന്റിന്റെ ലക്ഷ്യബോധമില്ലാത്തതും പരാജയപ്പെട്ടതുമായ പ്രതിരോധസന്നാഹങ്ങളും രാജ്യത്തെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയാണ്. അപ്പോള്‍ തന്നെയാണ് പരമാധികാരവും സ്വാതന്ത്ര്യവും സമ്പത്തും കോര്‍പറേറ്റ് മുതലാളിമാര്‍ക്കുമുന്നില്‍ അടിയറവെക്കുകയും ചെയ്തുപോരുന്നത്. കോര്‍പറേറ്റ് മുതലാളിമാരെയും സമ്പന്ന വ്യവസായ ബിസിനസ് ലോബിയേയും പ്രീണിപ്പിക്കാനായി ഇന്ത്യയിലെ കൃഷിനിയമങ്ങളും തൊഴില്‍ നിയമങ്ങളും മാറ്റിയെഴുതിയത് നാം കണ്ടു. കര്‍ഷകര്‍ ഇന്നും സമരത്തിലാണ്. അക്കൂട്ടത്തില്‍ കാണേണ്ടതാണ് ലക്ഷദ്വീപിനെതിരെയുള്ള കേന്ദ്ര ഭരണകൂടത്തിന്റെ പുതിയ നീക്കവും.
കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേയറ്റത്തേക്കുള്ള ദൂരം നോക്കിയാല്‍, ലക്ഷദ്വീപിലേക്ക് അത്രയും ദൂരമില്ല. അത്രയും അടുത്താണ് കടലില്‍ വീണു ചിതറിയപോലെ കിടക്കുന്ന മുപ്പത്തിയാറ് പവിഴദ്വീപുകള്‍ അടങ്ങിയ ലക്ഷദ്വീപ്സമൂഹം. കേരളത്തില്‍നിന്നും കല്പേനി ദ്വീപിലേക്കുള്ള ദൂരം ഇരുനൂറ്റി എണ്‍പത്തിയേഴ് കിലോമീറ്റര്‍. കവരത്തിയിലേക്കു നാനൂറ്റിനാല് കിലോമീറ്റര്‍. 1956 മുതല്‍ കേന്ദ്രഭരണ പ്രദേശമായ ദ്വീപിലെ മനുഷ്യര്‍ക്കു കരയെന്നാല്‍ കേരളമാണ്. ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്ക് രാഷ്ട്രീയപരമോ സാംസ്കാരികമോ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമോ ആയ ഏതുതരം അധിനിവേശവും വംശഹത്യ തന്നെയും സംഘടിപ്പിക്കാന്‍ പറ്റിയ ഭൂമിശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഭൂമിയാണ് ദ്വീപ്. ഒരു മുസ്ലിം പ്രശ്നമാക്കിമാറ്റിയാല്‍ ഭരണകൂടത്തിനും സംഘ്പരിവാറിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന അജണ്ടയാക്കി അതു മാറ്റാം. ഗുജറാത്തില്‍ നിന്നും ഇറക്കുമതി ചെയ്ത അഡ്മിനിസ്ട്രേറ്റര്വഴി ദ്വീപില്‍ ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത് അത്തരമൊരു പദ്ധതിക്കു തന്നെയാണ്.
മല്‍സ്യവും നാളികേരവും ഒഴികെ എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കുന്ന ജനത. പത്തു ഗ്രാമപ്പഞ്ചായത്തുകളും പത്തു ഗ്രാമസഭകളും ഒരു ജില്ലാപഞ്ചായത്തുമുള്ള ദ്വീപിലെപ്പോലെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സംവിധാനം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നാണു പഞ്ചായത്തീരാജ് മന്ത്രാലയം രേഖകള്‍ പോലും പറയുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പന്ത്രണ്ട് ശതമാനത്തിലേറെയും ഉത്തര്‍പ്രദേശിലാണെങ്കില്‍ ലക്ഷദ്വീപ്, ദാദ്രാ ആന്റ് നാഗര്‍ഹാവേലി, ദാമന്‍ ദിയു, സിക്കിം തുടങ്ങിയ പ്രദേശങ്ങളിലതു പൂജ്യം ശതമാനമാണ്. അഥവാ ജനങ്ങള്‍ സമാധാനമായും സ്വസ്ഥമായും കഴിയുന്ന പ്രദേശമാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റായി പ്രഫുല്‍ കെ. പട്ടേല്‍ എത്തിയത്. ലക്ഷദ്വീപില്‍ കാലുകുത്തിയ പട്ടേല്‍ പൗരത്വ ഭേദഗതി നയത്തിനെതിരെ ദ്വീപുകാര്‍ കെട്ടിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടശേഷം പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തുകൊണ്ട് നിര്‍ദ്ദിഷ്ട ദൗത്യം ആരംഭിച്ചു.
സി.എ.എ, എന്‍.ആര്.സി നയങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ എത്തുന്ന സമയത്ത് അത്തരം സമരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അറസ്റ്റ് നടന്നു. തുടര്‍ന്നുള്ള നാലു മാസങ്ങളില്‍ അദ്ദേഹം പുതിയ പരിഷ്കാരങ്ങള്‍ ഓരോന്നായി നടപ്പാക്കി. കൂട്ടത്തില്‍ ബീഫ് നിരോധനം, ഗുണ്ടാനിയമം, ഭൂമി പിടിച്ചെടുക്കല്‍, കൂട്ടപിരിച്ചുവിടല്‍, രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്, ഡയറി ഫാമുകള്‍ അടയ്ക്കാനുള്ള ഉത്തരവ് തുടങ്ങി പലതും.
ദ്വീപുകളുടെ ചുമതലയേറ്റ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആദ്യം മാറ്റിയത് കലക്ടറെയാണ്. പുതിയ കലക്ടര്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും കേന്ദ്രഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ചയാളാണ്. ലക്ഷദ്വീപില്‍ തന്റെ വിളയാട്ടത്തിനു ഉചിതനായ കലക്ടര്‍ കൂടി വേണം എന്നത് പ്രഫുല്‍ കെ. പട്ടേല്‍ തീരുമാനിക്കുന്നതില്‍ അതിശയമില്ല. അനീതിക്കു കൂട്ടുനില്‍ക്കുകയാണു അദ്ദേഹത്തിന്റെ ശീലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും സ്വന്തക്കാരനാണ് ആര്.എസ്.എസ് കുടുംബാംഗമായ പട്ടേല്‍. ഗുജറാത്തിലെ 2007-12 കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരില്‍ സൊഹ്റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസില്‍ അമിത്ഷാ ജയിലിലായ രണ്ടുവര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ കെ. പട്ടേല്‍. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ പട്ടേലിനെ മോദി പക്ഷേ കൈവിട്ടില്ല.
2016ല്‍ പട്ടേലിനെ ദാമന്‍ ദിയുവിലെ അഡ്മിനിസ്ട്രേറ്ററാക്കി. ഇന്ത്യയില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ രാഷ്ട്രീയക്കാരെന്ന നിലയില്‍ ഒരാള്‍ ആദ്യമായി അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ വന്നു. അതുവരെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്നു അഡ്മിനിസ്ട്രേറ്റര്മാരാവാറ്. പിന്നീട് ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്ട്രേറ്ററായും പട്ടേല്‍ നിയമിതനായി. അവിടെ വെച്ചാണ് നീതിമാനായ കണ്ണന് ഗോപിനാഥന് എന്ന കലക്ടര്‍ പട്ടേലിന്റെ തീരുമാനങ്ങളെ എതിര്‍ത്തത്. തന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പട്ടേല്‍ കണ്ണന് ഗോപിനാഥന് 2019 മാര്‍ച്ചില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രളയകാലത്ത് കേരളത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയതിനും കണ്ണന് ഗോപിനാഥനു പട്ടേല്‍ നോട്ടീസ് നല്‍കിയിരുന്നു. കണ്ണന് ഗോപിനാഥന് പിന്നീട് സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ചു. അതുകൊണ്ട് തന്നെ തന്റെ കീഴില്‍ അനുസരണയുള്ള ഒരു കലക്ടര്‍ വേണമെന്ന് പട്ടേലിനറിയാം.
പ്രഫുല്‍ കെ. പട്ടേല്‍ മുമ്പ് അഡ്മിനിസ്ട്രേറ്റായ ദാമനിലും ലക്ഷദ്വീപില്‍ ഇപ്പോള്‍ കൊണ്ടുവന്നതുപോലുള്ള ജനദ്രോഹ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വികസനം കാരണമായി പറഞ്ഞുകൊണ്ട് നൂറോളം വീടുകള്‍ അവിടെ പൊളിച്ചുമാറ്റി. പ്രതിഷേധവുമായി ദാമനിലും മത്സ്യത്തൊഴിലാളികള്‍ തെരുവിലിറങ്ങുകയുണ്ടായി. ദാദ്ര നഗര്‍ ഹവേലിയില്‍നിന്ന് ഏഴു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ ദേല്‍ഖര്‍ മുംബൈ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടും പട്ടേലിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഥവാ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനകണക്കില്‍ പൂജ്യം ശതമാനമായ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ നിയമനം ഒട്ടേറെ കാര്യപരിപാടികള്‍ക്ക് വഴിയൊരുക്കാന്‍ തന്നെയാണ്. ജനപ്രതിനിധികളോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിലുള്പ്പടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഇത്തരത്തിലുള്ള നിയമത്തിന്റെ ഒരാവശ്യവും ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്റ്റ് കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനാണെന്നു തന്നെയാണ് ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസലും പറയുന്നത്.
ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്ന പരിഷ്കാരങ്ങള്ക്കുപിന്നില് മത്സ്യ സമ്പത്ത് കോര്‍പറേറ്റുകള്‍ക്കു നല്‍കുന്നതും പുതിയ മദ്യനയത്തില്‍ ടൂറിസം അജണ്ടകളുമുള്പ്പടെയുള്ളതുമായ ലക്ഷ്യങ്ങള്‍ ഉണ്ട്. ദ്വീപുവാസികള്‍ അധിവസിക്കാത്ത ടൂറിസം മാത്രം നടക്കുന്ന ബംഗാരത്തില്‍ നേരത്തെ മദ്യശാലകളുണ്ട്. അതിലാരും പ്രതിഷേധിച്ചിട്ടുമില്ല. ജനവാസമുള്ള ദ്വീപുകളില്‍ മദ്യശാലകള്‍ തുറന്നതാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. ജനവാസമില്ലാത്ത ദ്വീപുകളില്‍നിന്നും ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ജനം എതിരല്ല. ടൂറിസം പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ട് ഗുജറാത്തിലെ നാഷനല്‍ ഹൈവേ നിയമം ദ്വീപില്‍ നടപ്പാക്കുന്നതാണ് നാട്ടുകാരില്‍ ഭീതിയുയര്‍ത്തിയത്. വലിയ റോഡുകളുണ്ടാക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദ്വീപിന്റെ പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നാണവരുടെ പേടി. അതിനു പുറമെയാണ് ദ്വീപുകാര്‍ എന്തു കഴിക്കണമെന്ന കാര്യത്തിലും ഭരണകൂടം ഇടപെട്ടത്. വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് കവരത്തി പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിലുള്ളത്. അഥവാ ജനാധിപത്യപരമായ അവകാശമാണ് ദ്വീപുകാര്‍ ആവശ്യപ്പെടുന്നത്.
ലക്ഷദ്വീപുകാരായ സാധാരണ മനുഷ്യര്‍ തങ്ങളുടെ സങ്കടവും ആശങ്കയും പുറം ലോകത്തോട് പറയുന്ന അനേകം വീഡിയോകള്‍ വന്നു. അതിലെല്ലാം മലയാളത്തിലാണവര് സംസാരിക്കുന്നത്. ഫാസിസത്തിനും സംഘ്പരിവാറിനും എതിരെ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്ന കേരളത്തിലെ ജനങ്ങളോടാണവര് സഹായം ചോദിക്കുന്നത്. ലക്ഷദ്വീപ് വാസികള്‍ക്കുവേണ്ടി കേരളം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. കേരളജനത തങ്ങളുടെ അയലത്തെ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളും എന്നറിയാവുന്നതുകൊണ്ട് തന്നെയാണ് പൃത്ഥ്വിരാജ് സുകുമാരന്റെ അടക്കം പ്രതികരണങ്ങളോട് സംഘ്പരിവാരം വലിയ തോതില്‍ അസഹിഷ്ണുക്കളാകുന്നതും. ലക്ഷദ്വീപിലെ മണ്ണിനും മനുഷ്യര്‍ക്കും വേണ്ടി കരുതലുണ്ടാകണം. കണ്ണില്‍ ചോരയും ഖല്ബില് സ്നേഹവും ഇല്ലാത്ത സംഘ്പരിവാര്‍ ആ മനുഷ്യരെ കുരുതികൊടുത്തും രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും ഉണ്ടാക്കും. ഭരണകൂട ഭീകരതയും പൗരാവകാശങ്ങള്‍ക്കു മീതെയുള്ള കടന്നുകയറ്റവും ധ്വംസനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷവേട്ടകളും വംശഹത്യകളും മാത്രമല്ല മനുഷ്യരെ പെരുവഴിയിലേക്കിറക്കി നടത്തുന്ന കോര്‍പറേറ്റ് ഫാസിസവും പ്രതിരോധിക്കേണ്ടതുണ്ട്

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര് ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്പറേഷന് ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്റ്റേഷന് ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്പറേഷന് ഭരണകൂടം തയാറാകേണ്ടതുണ്ട്.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപറേഷന് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന് തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള് സ്കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള് സ്കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന് സെന്റര്‍ പില്ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന് സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്, ടെലിഫോണ്‍ കണക്ഷന്, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.
-
kerala11 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി