സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും പുതിയ ചിത്രമായ തമാശയില്‍ തിളങ്ങി നില്‍ക്കുകയും ചെയ്യുന്ന യുവനടനാണ് നവാസ് വള്ളിക്കുന്ന്. സ്വാഭാവികത്തനിമയുള്ള അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരുടെ ഹൃദയത്തിലെത്തിയിരിക്കുകയാണ് നവാസ്. തമാശയില്‍ നായകനായ വിനയ് ഫോര്‍ട്ടിനോടൊനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് നവാസിന്റെ റഹീമും.
കോഴിക്കോട്ടെ പന്തീരാങ്കാവില്‍ പെയിന്റിംങ് തൊഴിലാളിയായിരുന്ന നവാസിപ്പോള്‍ നാട്ടുഭാഷയും പ്രയോഗങ്ങളുമായി തിയ്യേറ്ററില്‍ അരങ്ങുവാഴുകയാണ്. സിനിമയെക്കുറിച്ചുള്ള ചില കൊച്ചുവിശേഷങ്ങള്‍ നവാസ് ചന്ദ്രികയോട് മനസു തുറക്കുന്നു.
സിനിമയിലേക്കുള്ള വരവ് എങ്ങനെയാണ്?
സിനിമയിലേക്ക് വരുന്നതിന് മുമ്പ് ഞാന്‍ കൈരളിയിലും ഏഷ്യാനെറ്റിലും മറ്റു വേദികളിലുമൊക്കെയായി മിമിക്രി അവതരിപ്പിച്ചിരുന്നു. അതിനു മുമ്പ് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ വള്ളിക്കുന്ന് പെയിന്റ്ിംഗ് തൊഴിലാളിയായിരുന്നു. അതായിരുന്നു ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ മിമിക്രി വേദികളൊന്നും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ് എന്ന പരിപാടിയിലൂടെയാണ് ഞാന്‍ ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ ജനപ്രിയ നായകന് അവാര്‍ഡ് എനിക്ക് ലഭിച്ചിരുന്നു. ഇത് കണ്ടാണ് സുഡാനിഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദ് എന്നെ സുഡാനിയിലേക്ക് വിളിക്കുന്നത്. മൂന്നാമത്തെ മകളായ ആയിഷയെ പ്രസവിച്ച അന്നാണ് സുഡാനിയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നത്. ആസ്പത്രിയില്‍ നിന്ന് നേരെ ഷൂട്ടിങ് സെറ്റിലേക്കാണ് പോയത്. അങ്ങനെ സുഡാനിയിലെ കഥാപാത്രം ജീവിതത്തില്‍ വഴിത്തിരിവാവുകയായിരുന്നു.
സുഡാനിയിലെ അഭിനയത്തെക്കുറിച്ച്?
സുഡാനി ഫ്രം നൈജീരിയ ഇറങ്ങിയപ്പോള്‍ തന്നെ അഭിനയത്തിന് വളരെയധികം അംഗീകാരം ലഭിച്ചിരുന്നു. ഒരുപാട് പേരുടെ വിളികളും മെസേജുകളുമൊക്കെ ലഭിച്ചിരുന്നു. അറിയുന്നവരും അറിയാത്തവരുമൊക്കെയായി പലരും വിളിച്ച് അഭിനന്ദിക്കാറുണ്ട്.
സുഡാനിക്ക് ശേഷം പിന്നീട് എങ്ങനെയായിരുന്നു?
അതിന് ശേഷമാണ് ഫ്രഞ്ച് വിപ്ലവം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. കെ.ബി മജുവായിരുന്നു സംവിധായകന്. സിനിമയിലെ മാവോ എന്ന ക്യാരക്റ്ററിന്റെ അഭിനയം നന്നായിരുന്നുവെന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് തമാശയിലെത്തുന്നത്.
തമാശയിലേക്ക് എങ്ങനെയാണ്?
തമാശയിലേക്ക് സമീര്‍ താഹിര്‍ വിളിക്കുകയായിരുന്നു. വിദ്യാഭ്യാസമൊക്കെയുള്ള ക്യാരക്റ്ററാണ് ചെയ്യാനുള്ളതെന്ന് പറഞ്ഞിരുന്നു. പൊന്നാനിയിലും കുറ്റിപ്പുറത്തൊക്കെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. സംവിധായകന് അഷ്റഫ്ക്ക സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ്. ഭയങ്കരമായി ഓവറായി ഒന്നും ചെയ്യേണ്ടതില്ല. പിന്നെ ഹാപ്പി ഹവേഴ്സ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. അത് വലിയൊരു എക്സ്പീരിയന്‍സുമാണ്. ഇവര്‍ക്കൊപ്പം നിന്നാല്‍ പിന്നെ എവിടെപോയാലും നമുക്ക് ചെയ്യാന്‍ കഴിയും. തമാശയിലെ അഭിനയവും ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞു. തിയ്യേറ്ററിലൊക്കെ വലിയ കയ്യടിയാണ് കിട്ടുന്നത്.പലരും മാമുക്കോയയോട് സാദൃശ്യപ്പെടുത്തി സംസാരിക്കുന്നുണ്ട്. അതിലൊക്കെ ഭയങ്കര സന്തോഷവാനാണ്. ഗസല്‍ ഗായകന് ഷഹബാസ് അമന് മാമുക്കോയയുടെ പിന്‍ഗാമിയെന്നൊക്കെ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. അള്ളാഹുവിന് സ്തുതി. സ്വപ്നം കണ്ടതൊക്കെ യാഥാര്‍ത്ഥ്യമാവുകയാണ്.
മലയാളത്തിലെ ഇഷ്ടപ്പെട്ട നടന്മാര് ആരൊക്കെയാണ്?
പ്രേംനസീറും സത്യനുമാണ് ഇഷ്ടപ്പെട്ട താരങ്ങള്‍. അവരെ മിമിക്രിയില്‍ അനുകരിച്ചാണ് അഭിനയമോഹം പൂവിടുന്നത്. പ്രേനസീറിന്റെ ഫാനാണെങ്കിലും മമ്മുട്ടിയും മോഹന്‍ലാലുമാണ് ഇക്കാലത്തെ ഇഷ്ടപ്പെട്ട താരങ്ങള്‍. സിനിമയിലെ ചെറിയ റോളുകള്‍ ചെയ്യുന്നവരോട് പ്രത്യേകതരം ഇഷ്ടമാണ്. മാമുക്കോയയുടെ പോലെ അഭിനയം ഉണ്ടെന്നൊക്കെ പറഞ്ഞതിന് ശേഷം ഞാന്‍ മാമുക്കോയയെ വീട്ടില്‍പോയി കണ്ടിരുന്നു.
സിനിമാ അഭിനയത്തോട് സാധാരണ കുടുംബങ്ങളിലുള്ളവര്‍ മുഖം തിരിഞ്ഞുനില്‍ക്കാറുണ്ട്. നവാസിന്റെ കുടുംബത്തിന്റെ കാര്യത്തിലെങ്ങനെയാണ്?
അഭിനയത്തിന് പൂര്‍ണ്ണപിന്തുണയാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നുള്ളത്. അവര്‍ക്ക് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടവുമാണ്. മതപരമായ കാര്യങ്ങളൊന്നും ഇതിന് തടസ്സമില്ല. നമുക്കു ചെയ്യാനുള്ളതായ നോമ്പും നിസ്ക്കാരവുമൊക്കെ ചെയ്തതിന് ശേഷമാണ് സിനിമയും അഭിനയവുമൊക്കെ.
അടുത്ത പ്രൊജക്ടറ്റുകള്‍?
തമാശ കഴിഞ്ഞപ്പോള്‍ പുതിയ സിനിമയൊക്കെ കിട്ടി. ഒരുപാട് വര്‍ക്കുകള്‍ വന്നുകിടക്കുന്നുണ്ട്. പിടികിട്ടാപ്പുള്ളിയാണ് പുതിയ സിനിമ. നവാഗതനായ ഷൈജു ശ്രീകണ്ഠനാണ് സംവിധായകന്.
കുടുംബം?
ഭാര്യയും മൂന്ന് മക്കളുമുണ്ട്. മൂത്തമകന് നിയാസ് ആറാംക്ലാസിലാണ് പഠിക്കുന്നത്. മകള്‍ നസ്ല രണ്ടിലും പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ ഒരു വയസ്സുകാരിയാണ്. ഉമ്മയും ഉപ്പയും മൂന്ന് പെങ്ങന്മാരും ഒരനിയനും അടങ്ങുന്നതാണ് കുടുംബം.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.
https://mythvsreality.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്ഡേറ്റ് ചെയ്താണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.
ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.
ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സാണ് തെരച്ചില്‍ നടത്തുന്നത്. സ്ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.