Connect with us

GULF

മതം മാറ്റം സ്വന്തം ഇഷ്ടപ്രകാരം, നുണക്കഥ പ്രചരിപ്പിച്ച് ചിലര്‍ വിദ്വേഷമുണ്ടാക്കുന്നു- ആയിഷ എന്ന ആതിര മോഹന്‍

ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു ഇതില്‍ യാതൊരു വാസ്തവവും ഇല്ല

Published

on

പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ മതംമാറ്റമെന്നും അതിന്റെ പേരില്‍ നുണക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ആയിഷയായി മാറിയ തൃശൂര്‍ ചേറ്റുപുഴ സ്വദേശി ആതിര മോഹന്‍.

ജിദ്ദയില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദില്‍ പെട്ടെന്നും സിറിയയില്‍ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതില്‍ യാതൊരു വാസ്തവവും ഇല്ല. തന്റെ മുന്‍ഭര്‍ത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയില്‍ പറയുന്നതെല്ലാം നുണയാണ്.

2013ല്‍ പ്രണയവിവാഹം നടത്തിയെങ്കിലും അതിന് ശേഷം ഇയാള്‍ നിരന്തരമായി എന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്ന് നിരന്തരം മര്‍ദിക്കുമായിരുന്നു. ഇത് സഹിക്കവയ്യാതെയാണ് താന്‍ സൗദിയില്‍ ജോലി തേടിയെത്തിയത്. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇയാള്‍ക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇയാള്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ തയാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല.

രണ്ടുവര്‍ഷത്തില്‍ ഏറെയായി ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടു തരാത്തതാണ്. ഞാന്‍ വേണ്ടെന്ന് വെച്ചതല്ല. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്. ഞാന്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. അതിന്റെ നടപടികള്‍ നടന്നുവരികയാണ്.

ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും എന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഞാന്‍ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അധികൃതര്‍ക്ക് ഏതെങ്കിലും തരത്തില്‍ മനസറിവുപോലുമുള്ള കാര്യമല്ല ഇതെന്നും ആയിഷ പറഞ്ഞു.

ബെന്നി ആന്റണി ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞത് മുഴുവനും കളവാണ്. താന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാന്‍ ഇയാള്‍ ശ്രമിക്കുകയാണ്. ഞാന്‍ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. റാബിഖ് എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ മാറിയതെന്നും ആയിഷ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിനെതിരെ വളരെ മോശമായാണ് ബെന്നി ദുഷ്പ്രചാരണം നടത്തുന്നത്. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ബെന്നിയും കൂട്ടരും ആശുപത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പൊലീസില്‍ കൊടുത്ത പരാതിയില്‍ ആശുപത്രി അധികൃതര്‍ തന്റെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു, ദുരുപയോഗം ചെയ്തു തുടങ്ങിയ നുണകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം പൂര്‍ണമായും തെറ്റാണെന്നും നിഷേധിക്കുന്നുവെന്നും ആയിഷ പറഞ്ഞു.

 

GULF

യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Published

on

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Continue Reading

GULF

ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍

Published

on

അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്.

14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. അബുദാബിയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്‍ നിന്ന് 10ല്‍ 7.74 ആയി ഉയര്‍ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം വ്യക്തികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഭവന നിര്‍മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്‍,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്‍,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്‌കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്‍ സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്‍ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.

അബുദാബിയിലെ തൊഴില്‍ നിരക്കുകള്‍ ഒഇസിഡി ശരാശരിയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്‍ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്‍ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്‍ക്കിടയില്‍ ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്‍വേ ഫലങ്ങളില്‍ വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്‍ മോണിറ്ററിങ് ആന്റ് ഇന്നൊവേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശൈഖ അല്‍ ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ നൂതന നയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്‍വേ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Continue Reading

GULF

ജൂണ്‍ രണ്ടുമുതല്‍ ദുബൈയില്‍ വാഹന പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി

സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.

Published

on

ദുബൈ: ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’ ആപ്പിലും വെബ്സൈറ്റിലും വാഹന പരിശോധന അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനം ചെയ്യാവുന്നതാണ്. ജൂണ്‍ 2 മുതല്‍ പ്രാബല്യ ത്തില്‍ വരുന്ന ഈ സേവനം എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകള്‍ക്കും നിര്‍ബന്ധമായിരിക്കും. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വരുന്ന ഉപഭോ ക്താക്കള്‍ 100 ദിര്‍ഹം അധികം നല്‍കിയാല്‍ മാത്രമെ വാഹന പരിശോധന സാധ്യമാകുകയുള്ളു. ഈ സേവന ഫീസിനു വിധേയമായി 19 കേന്ദ്രങ്ങളില്‍ വാക്ക്-ഇന്‍ സേവനം ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അല്‍ ഖുസൈസിലെയും അല്‍ ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്ര ങ്ങളില്‍ മാത്രമായി ആരംഭിച്ച ആദ്യഘട്ടം ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സേവനം വിപുലീകരിക്കുന്നത്. സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആറുമാസംനീണ്ട ആദ്യപരീക്ഷണ ഫലങ്ങള്‍ അല്‍ ഖുസൈസ്, അല്‍ ബര്‍ഷ കേന്ദ്രങ്ങളിലെ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

52ശതമാനം ഉപഭോക്താക്കള്‍ പ്രീ-ബുക്കിംഗ് സംവിധാനവും 26ശതമാനം ഇടപാടുകള്‍ ഓപ്ഷണ ല്‍ വാക്ക്-ഇന്‍ സേവനം വഴിയും പൂര്‍ത്തിയാക്കി, ബാക്കി 22ശതമാനംപേര്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യമില്ലാത്ത മറ്റ് സേവനങ്ങള്‍ക്കായിരുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചയദാര്‍ഢ്യമുള്ളവരുടെ യും മുതിര്‍ന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ ഒഴികെ, സാങ്കേതിക പരിശോധ നാ കേന്ദ്രങ്ങളിലെ എല്ലാ ഉപഭോക്തൃ, വാഹന വിഭാഗങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഎ വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ ഖായിസ് അല്‍ ഫാര്‍സി വ്യക്ത മാക്കി.

Continue Reading

Trending