Connect with us

kerala

വടകരയിൽ വർഗീയത ജയിക്കില്ല; സി.പി.എമ്മിന്‍റേത് പരാജയത്തിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമം -കെ.കെ. രമ

Published

on

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തോൽവി മുന്നിൽകാണുന്ന സി.പി.എം അതിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് കെ.കെ. രമ എം.എൽ.എ. നാടിന്റെ ഭാവിയിലെ സ്വൈര്യ ജീവിതത്തിനുമേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണെന്നും രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ കുത്തുന്നത് നമ്മൾ കണ്ടതാണ്. നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുമ്പിൽ വടകര തോൽക്കില്ലെന്നും വടകരയുടെ പ്രബുദ്ധ ജനതക്കു മുമ്പിൽ വർഗീയത ജയിക്കില്ലെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

“തെരഞ്ഞെടുപ്പിൽ ആരും ജയിക്കട്ടെ…ജയിക്കരുത് വടകരയിൽ വർഗീയത”

വടകരയിലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കവേ, ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സിപിഎം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ തന്നെ കുത്തുന്ന കാഴ്ചയും നാം കണ്ടു. തെരഞ്ഞെടുപ്പ് തന്ത്രം എന്നുള്ള നിലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ അത് നിർത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തങ്ങളുടെ പരാജയം മുൻകൂട്ടി കാണുന്ന സിപിഎം ആ പരാജയത്തെയും വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷേ അതിൽ നാടിന്റെ ഭാവിയിലെ സ്വൈര്യജീവിതത്തിനു മേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണ്.

രണ്ട് ക്യാമ്പയിനുകളിലൂടെയാണ് തങ്ങളുടെ എതിർ സ്ഥാനാർത്ഥിയെയും യുഡിഎഫിനെയും കടന്നാക്രമിക്കാൻ സിപിഎം ശ്രമിച്ചത്. അതിലൊന്ന് ഇനിയും തെളിയിക്കാൻ സാധിക്കാത്ത പോൺ കഥയാണ് . യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഈ കഥയുടെ ഭാരവും ബാധ്യതയും സ്ഥാനാർത്ഥി തന്നെ നേരിട്ട് എതിർ സ്ഥാനാർഥിയുടെ തലയിൽ കെട്ടിവെക്കുന്ന കാഴ്ച നാം കണ്ടു.

എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തുകൊണ്ട് തുറന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയായിരുന്നു യുഡിഎഫും ആർ.എം.പി.ഐയും.

രണ്ടാമത്തേതാണ് ഈ വർഗീയ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മുസ്ലിം ലീഗിന്റെയും മുസ്ലിം ചെറുപ്പക്കാരുടെയും ഊർജ്ജസ്വലമായ സാന്നിധ്യവും ഷാഫി എന്ന പേരുമാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെങ്കിൽ പിന്നെ നിങ്ങളിൽ നിന്ന് വർഗീയവാദിയിലേക്ക് ഒരിഞ്ച് ദൂരം പോലും ബാക്കിയില്ലെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും.

രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ മുരളീധരനും വടകരയിൽ മത്സരിക്കാൻ എത്തുമ്പോൾ അവരെ നെഞ്ചേറ്റെടുക്കാനും വിജയിപ്പിക്കാനും മുന്നണിയിൽ തന്നെയുണ്ടായിരുന്നു മുസ്ലിം ലീഗ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു മുസ്ലിം ലീഗ്. യുഡിഎഫിലെ പ്രബലമായ ഒരു ഘടകകക്ഷിയും മലബാറിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ സാന്നിധ്യം ഷാഫി എന്ന പേരുകാരന് വേണ്ടിയാകുമ്പോൾ അത് മുസ്ലിം തീവ്രവാദവും വർഗീയതയും ആണെന്ന് വ്യാഖ്യാനിച്ച് നിങ്ങൾക്ക് സായൂജ്യമടയാം എന്നല്ലാതെ നിങ്ങളുടെ മറ്റെല്ലാ കുടിലതന്ത്രങ്ങളെയും പോലെ വടകര അത് തള്ളിക്കളയുക തന്നെ ചെയ്യും.

കാരണം നിങ്ങൾക്ക് ഒരു ചരിത്രമുണ്ടല്ലോ? ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ സംഘത്തെ അയച്ച നിങ്ങൾ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു. മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി. വിദ്യാഭ്യാസവും സംസ്കാരവും പാരമ്പര്യത്തിലെ മതേതര ബോധവും കൊണ്ട് ഈ നാട് മറക്കാൻ ശ്രമിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ ഉണങ്ങിയ മുറിവുകളിൽ നിന്നും ചോര വാർന്ന് ടിപി ചന്ദ്രശേഖരന്റെ പേരിൽ ഒരു വർഗീയ കലാപം നാട്ടിൽ രൂപം കൊള്ളുന്നതും അതുവഴി നിങ്ങളുടെ കൊട്ടേഷൻ സംഘത്തെ രക്ഷിച്ചെടുത്തു ചന്ദ്രശേഖരന്റെ ചോരക്കറ നിങ്ങളുടെ നേതൃത്വത്തിൻ്റെ കയ്യിൽ നിന്ന് കഴുകിക്കളയാം എന്നുമായിരുന്നു നിങ്ങളുടെ കണക്കുകൂട്ടൽ. ആ കുടിലതന്ത്രത്തിന്റെ പുതുക്കിയ പതിപ്പാണിതെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.

സിപിഎം അനുകൂലികളായ സാംസ്കാരിക പ്രവർത്തകരും നവമാധ്യമ എഴുത്തുകാരും ഈ ആശയം വെച്ച് എത്ര പെട്ടെന്നാണ് ആശങ്കാസാഹിത്യവുമായി രംഗത്തെത്തിയത്?

പക്ഷേ നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുൻപിൽ വടകര തോൽക്കില്ല. വടകരയുടെ പ്രബുദ്ധ ജനതയ്ക്ക് മുമ്പിൽ വർഗീയത ജയിക്കുകയുമില്ല.

കെ.കെ. രമ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

അംഗന്‍വാടിയില്‍നിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം തിരികെയാത്ര ചെയ്യുന്നതിനിടെയാണ് മൂന്നുവയസ്സുകാരി കല്യാണിയെ കാണാതായത്.

Published

on

എറണാകുളത്ത് കാണാതായ മൂന്നുവയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ആറംഗ സ്‌കൂബ ടീം ചാലക്കുടി പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കോലഞ്ചേരി സ്വദേശിയായ ഷാജിയുടെ മകള്‍ കല്യാണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അംഗന്‍വാടിയില്‍നിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം തിരികെയാത്ര ചെയ്യുന്നതിനിടെയാണ് മൂന്നുവയസ്സുകാരി കല്യാണിയെ കാണാതായത്.

കുട്ടിയെ കാണാതായത് ആലുവ ഭാഗത്ത് എത്തിയപ്പോഴാണെന്ന് അമ്മ ആദ്യം പൊലീസിനു മൊഴി നല്‍കിയിരുന്നു. പിന്നീട്, കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ മൊഴി മാറ്റി. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് കോലഞ്ചേരിയിലെ അംഗന്‍വാടിയില്‍നിന്ന് അമ്മ സന്ധ്യ കുറുമശ്ശേരിയിലെ വീട്ടിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ട് പോയതാണ്.

കോലഞ്ചേരിയില്‍നിന്ന് സന്ധ്യയും കുട്ടിയും ഓട്ടോയില്‍ തിരുവാങ്കുളത്തെത്തി. തുടര്‍ന്ന് അവിടെനിന്ന് സ്വകാര്യ ബസില്‍ ആലുവ വരെ എത്തിയെങ്കിലും പിന്നീട് കുട്ടിയെ കാണാതായെന്നാണ് പരാതി. സന്ധ്യ ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടില്‍ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. അപ്പോഴാണ് ഷാജിയുടെ വീട്ടുകാരും സംഭവം അറിയുന്നത്. ഷാജി ഉടന്‍ പുത്തന്‍കുരിശ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്ന സന്ധ്യ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. കുട്ടിയെക്കുറിച്ച് ചെങ്ങമനാട് പൊലീസും അല്ലിയോട് മണിക്കൂറോളം ചോദിച്ചിട്ടും വ്യക്തമായ വിവരം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ സന്ധ്യ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്.

Continue Reading

kerala

ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി

കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം

Published

on

മലപ്പുറം ജില്ലയിലെ കൊളപ്പുറം – കൂരിയാട് പ്രദേശത്ത് പുതുതായി നിർമ്മിക്കപ്പെട്ട ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്ന ഡോ എം.പി, അബ്ദുസമദ് സമദാനി എംപി പറഞ്ഞു മേഖലയിലെ ഗതാഗതത്തെത്തന്നെ ബാധിച്ച ഈ സംഭവം ഗുരുതരമായ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുമായിരുന്നു. അത് ഒഴിവായത് നാടിനും ജനങ്ങൾക്കും തൽക്കാലം ആശ്വാസകരമായെങ്കിലും ഈ സംഭവം ഉണർത്തുന്ന ഉൽക്കണ്ഠകൾ അവസാനിക്കുന്നില്ല.

റോഡ് നിർമ്മാണത്തിലെ അതീവ ഗൗരവമുള്ള വീഴ്ച്ചകളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. കൂരിയാട് പ്രദേശത്തെ റോഡ് തകർച്ച അടിയന്തിരമായി പരിഹരിക്കുന്നതോടൊപ്പം സംസ്ഥാനത്തുടനീളം നിർമ്മാണം നടന്നുകഴിഞ്ഞ സ്ഥലങ്ങളിൽ ഇതുപോലുള്ള അപകട സാധ്യതകൾ ഉണ്ടോയെന്ന കാര്യത്തെപ്പറ്റി ഉടൻ പരിശോധന നടത്തുകയും ഉണ്ടെങ്കിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിക്കുകയും വേണം. കാലവർഷം തുടങ്ങാൻപോകുന്ന വേളയിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ അത് ശക്തിപ്രാപിക്കുമ്പോഴുള്ള സാഹചര്യങ്ങളെ മുൻകൂട്ടിക്കണ്ട് അധികൃതർ ആവശ്യമായ നടപടികളെടുക്കണം.

റോഡ് നിർമ്മാണം നടന്ന ചില സ്ഥലങ്ങളിൽ ഇപ്പോഴും ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ കാരണം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴികളിൽ വീണ് യാത്രക്കാർ മരിക്കുകയോ അവർക്ക് പരിക്കേൽക്കുകയോ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ജനപ്രതിനിധികളും സാമൂഹിക സംഘടനകളും യഥാസമയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും പലപ്പോഴും അത് ഗൗരവത്തിലെടുത്തുകൊണ്ടുള്ള പരിഹാരശ്രമങ്ങൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നത് ഖേദകരമാണ്. ഇപ്പോഴുണ്ടായ ഗുരുതരമായ അപകടാവസ്ഥ പരിഗണിച്ചെങ്കിലും അടിയന്തിരമായ നടപടികൾക്ക് തയ്യാറാകണം.

Continue Reading

kerala

പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം

പിണറായി സർക്കാരിന് ബൂർഷ്വാ മുഖം – പി. ഇസ്മായിൽ

Published

on

കോഴിക്കോട്: തൊഴിലാളികളെയും കർഷകരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തുടർച്ചയായി അവഗണിക്കുന്ന പിണറായി സർക്കാരിന് ബൂർഷ്വാ മുഖമാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ അഭിപ്രായപെട്ടു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം പിണറായിക്കാലം കാലികാലം എന്ന മുദ്രാവാക്യത്തിൽ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരക്കോലം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോടികളുടെ ധുർത്താണ് നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ഫോട്ടോ പതിച്ച പരസ്യബോർഡുകൾക്ക്
വേണ്ടി മാറ്റി വെച്ച തുക കൊണ്ട് ആശാമരുടെ ഓണറേറിയ പ്രശ്നം പരിഹരിക്കാൻ കഴിയും. പൗരപ്രമുഖർക്ക് ഭക്ഷണവും പാവങ്ങളോട് ഭാഷണവുമെന്ന വിവേചന നിലപാട് കൈകൊള്ളുന്ന പിണറായിയോട് മൈക്ക് പോലും സഹകരിക്കാത്ത സ്ഥിതിയാണ്. സർക്കാരിന്റെ അനാസ്ഥമൂലം കോഴിക്കോട് തീ പിടുത്തം ആവർത്തിക്കുകയാണ്. കോഴിക്കോടിന്റെ പേര് തീക്കൂട് എന്നാക്കി മാറ്റേണ്ട സ്ഥിതിവിശേഷമാണെന്നും
അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിക്ക് ചെലവൂർ, സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ജില്ല സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, സമദ് നടേരി, ഒ എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, മുസ്‌ലിം ലീഗ് സൗത്ത് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അർഷുൽ അഹമ്മദ്, എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ അഫ്നാസ് ചോറോട് തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, സി കെ ഷക്കീർ, ഇ ഹാരിസ്, അൻവർ ഷാഫി, മൻസൂർ ഇടവലത്ത്, ഫാസിൽ നടേരി,അൻസീർ പനോളി, ഷൗക്കത്ത് വിരുപ്പിൽ, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, ഷാഫി കോളിക്കൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സാബിത്ത് മായനാട് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

 

Continue Reading

Trending