Connect with us

kerala

വടകരയിൽ വർഗീയത ജയിക്കില്ല; സി.പി.എമ്മിന്‍റേത് പരാജയത്തിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമം -കെ.കെ. രമ

Published

on

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് തോൽവി മുന്നിൽകാണുന്ന സി.പി.എം അതിന് വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് കെ.കെ. രമ എം.എൽ.എ. നാടിന്റെ ഭാവിയിലെ സ്വൈര്യ ജീവിതത്തിനുമേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണെന്നും രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സി.പി.എം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ കുത്തുന്നത് നമ്മൾ കണ്ടതാണ്. നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുമ്പിൽ വടകര തോൽക്കില്ലെന്നും വടകരയുടെ പ്രബുദ്ധ ജനതക്കു മുമ്പിൽ വർഗീയത ജയിക്കില്ലെന്നും രമ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

“തെരഞ്ഞെടുപ്പിൽ ആരും ജയിക്കട്ടെ…ജയിക്കരുത് വടകരയിൽ വർഗീയത”

വടകരയിലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കവേ, ഷാഫി പറമ്പിലിന്റെ സ്ഥാനാർത്ഥിത്വത്തിന് സാമുദായിക നിറം നൽകി വ്യാഖ്യാനിച്ച സിപിഎം പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അദ്ദേഹത്തിന്റെ മതനിരപേക്ഷ ജീവിതത്തിനുമേൽ കടുത്ത വർഗീയ ചാപ്പ തന്നെ കുത്തുന്ന കാഴ്ചയും നാം കണ്ടു. തെരഞ്ഞെടുപ്പ് തന്ത്രം എന്നുള്ള നിലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവർ അത് നിർത്തുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ തങ്ങളുടെ പരാജയം മുൻകൂട്ടി കാണുന്ന സിപിഎം ആ പരാജയത്തെയും വർഗീയ വ്യാഖ്യാനം നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. പക്ഷേ അതിൽ നാടിന്റെ ഭാവിയിലെ സ്വൈര്യജീവിതത്തിനു മേൽ കോരിയിടാൻ പോകുന്ന തീക്കനലുകളെക്കുറിച്ച് ആ പാർട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കൾക്ക് പോലും ഒരാശങ്കയുമില്ല എന്നത് അങ്ങേയറ്റം ഭയാനകമായ ഒരു കാര്യമാണ്.

രണ്ട് ക്യാമ്പയിനുകളിലൂടെയാണ് തങ്ങളുടെ എതിർ സ്ഥാനാർത്ഥിയെയും യുഡിഎഫിനെയും കടന്നാക്രമിക്കാൻ സിപിഎം ശ്രമിച്ചത്. അതിലൊന്ന് ഇനിയും തെളിയിക്കാൻ സാധിക്കാത്ത പോൺ കഥയാണ് . യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഈ കഥയുടെ ഭാരവും ബാധ്യതയും സ്ഥാനാർത്ഥി തന്നെ നേരിട്ട് എതിർ സ്ഥാനാർഥിയുടെ തലയിൽ കെട്ടിവെക്കുന്ന കാഴ്ച നാം കണ്ടു.

എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വാക്കുകൾ വിശ്വാസത്തിലെടുത്തുകൊണ്ട് തുറന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയായിരുന്നു യുഡിഎഫും ആർ.എം.പി.ഐയും.

രണ്ടാമത്തേതാണ് ഈ വർഗീയ വ്യാഖ്യാനം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മുസ്ലിം ലീഗിന്റെയും മുസ്ലിം ചെറുപ്പക്കാരുടെയും ഊർജ്ജസ്വലമായ സാന്നിധ്യവും ഷാഫി എന്ന പേരുമാണ് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നതെങ്കിൽ പിന്നെ നിങ്ങളിൽ നിന്ന് വർഗീയവാദിയിലേക്ക് ഒരിഞ്ച് ദൂരം പോലും ബാക്കിയില്ലെന്ന് സ്വയം മനസ്സിലാക്കുന്നത് നന്നായിരിക്കും.

രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ മുരളീധരനും വടകരയിൽ മത്സരിക്കാൻ എത്തുമ്പോൾ അവരെ നെഞ്ചേറ്റെടുക്കാനും വിജയിപ്പിക്കാനും മുന്നണിയിൽ തന്നെയുണ്ടായിരുന്നു മുസ്ലിം ലീഗ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു മുസ്ലിം ലീഗ്. യുഡിഎഫിലെ പ്രബലമായ ഒരു ഘടകകക്ഷിയും മലബാറിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ നിറസാന്നിധ്യവുമായ മുസ്ലിം ലീഗിൻറെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ സാന്നിധ്യം ഷാഫി എന്ന പേരുകാരന് വേണ്ടിയാകുമ്പോൾ അത് മുസ്ലിം തീവ്രവാദവും വർഗീയതയും ആണെന്ന് വ്യാഖ്യാനിച്ച് നിങ്ങൾക്ക് സായൂജ്യമടയാം എന്നല്ലാതെ നിങ്ങളുടെ മറ്റെല്ലാ കുടിലതന്ത്രങ്ങളെയും പോലെ വടകര അത് തള്ളിക്കളയുക തന്നെ ചെയ്യും.

കാരണം നിങ്ങൾക്ക് ഒരു ചരിത്രമുണ്ടല്ലോ? ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ കൊട്ടേഷൻ സംഘത്തെ അയച്ച നിങ്ങൾ ഇന്നോവയുടെ മുകളിൽ മാഷാ അള്ളാ എന്ന സ്റ്റിക്കർ എഴുതി ഒട്ടിച്ചു. മുസ്ലിം തീവ്രവാദി ആക്രമണം ആണെന്ന് കൈരളി ചാനൽ ഫ്ലാഷ് ന്യൂസ് നൽകി. വിദ്യാഭ്യാസവും സംസ്കാരവും പാരമ്പര്യത്തിലെ മതേതര ബോധവും കൊണ്ട് ഈ നാട് മറക്കാൻ ശ്രമിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെ ഉണങ്ങിയ മുറിവുകളിൽ നിന്നും ചോര വാർന്ന് ടിപി ചന്ദ്രശേഖരന്റെ പേരിൽ ഒരു വർഗീയ കലാപം നാട്ടിൽ രൂപം കൊള്ളുന്നതും അതുവഴി നിങ്ങളുടെ കൊട്ടേഷൻ സംഘത്തെ രക്ഷിച്ചെടുത്തു ചന്ദ്രശേഖരന്റെ ചോരക്കറ നിങ്ങളുടെ നേതൃത്വത്തിൻ്റെ കയ്യിൽ നിന്ന് കഴുകിക്കളയാം എന്നുമായിരുന്നു നിങ്ങളുടെ കണക്കുകൂട്ടൽ. ആ കുടിലതന്ത്രത്തിന്റെ പുതുക്കിയ പതിപ്പാണിതെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.

സിപിഎം അനുകൂലികളായ സാംസ്കാരിക പ്രവർത്തകരും നവമാധ്യമ എഴുത്തുകാരും ഈ ആശയം വെച്ച് എത്ര പെട്ടെന്നാണ് ആശങ്കാസാഹിത്യവുമായി രംഗത്തെത്തിയത്?

പക്ഷേ നാട് കത്തിച്ചു കളയാൻ ശേഷിയുള്ള ഒരു കുടിലതയും ഈ നാട് വെച്ച് വാഴിക്കില്ല. തെരഞ്ഞെടുപ്പിലെ ജയവും തോൽവിയും ജനം തീരുമാനിച്ചു കഴിഞ്ഞു. പക്ഷേ വർഗീയതയുടെ മുൻപിൽ വടകര തോൽക്കില്ല. വടകരയുടെ പ്രബുദ്ധ ജനതയ്ക്ക് മുമ്പിൽ വർഗീയത ജയിക്കുകയുമില്ല.

കെ.കെ. രമ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൗരത്വ സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം ലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്.

Published

on

സുപ്രിംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വത്തിന് അപേക്ഷിച്ചവർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുസ്‌ലിംലീഗ് സുപ്രിം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് നിയമലംഘനമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സുപ്രിംകോടതിയിൽ കേന്ദ്രം കൊടുത്ത ഉറപ്പ് ഇപ്പോൾ തിരക്കിട്ട് നടപ്പാക്കില്ല എന്നാണ്. എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇപ്പോൾ സി.എ.എ നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഒരു പാഴ് വേലയാണ് സർക്കാർ നടത്തിയത്. വിദഗ്ധരുമായി ആലോചിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

crime

പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു

നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

Published

on

പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തിലെ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരാങ്കാവ് എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തു. പന്തീരങ്കാവ് എസ്എച്ച്ഒ എ എസ് സരിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നോര്‍ത്ത് സോണ്‍ ഐജി കെ സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്. പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു.

ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖംരക്ഷിക്കല്‍ നടപടി. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ്, ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നുകളഞ്ഞത്. അതും രണ്ട് ദിവസം മുന്‍പ്. ഇതോടെ, രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നത്.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോള്‍ അമീബ ശരീരത്തില്‍ എത്തിയതെന്ന് സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending