X

തൊഴിലില്ലായ്മ; ലേബര്‍ ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ടും മോദി സര്‍ക്കാര്‍ പൂഴ്ത്തി

മുദ്ര പദ്ധതിപ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തേക്ക് പുറത്തുവിടേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയന്നാണ് മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ട കണക്കുകള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിയതെന്നാണ് വിവിരം. നേരത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ശേഖരിച്ച രണ്ട് പ്രധാന റിപ്പോര്‍ട്ടുകള്‍ മോദി പൂഴ്ത്തിയിരുന്നു. മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന് വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രാജ്യത്തെ തൊഴിലില്ലായ്മ.

തൊഴിലില്ലായ്മാ നിരക്ക് വ്യക്തമാക്കുന്ന നാഷണല്‍ സാംപിള്‍ സര്‍വേയുടെ റിപ്പോര്‍ട്ടും ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടുമാണ് നേരത്തേ മോദി സര്‍ക്കാര്‍ പൂഴ്ത്തിയത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഷണല്‍ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട്. 2017-18 കാലയളവില്‍ തൊഴിലില്ലായ്മാനിരക്ക് 6.1 ശതമാനം ആയി കുത്തനെ ഉയര്‍ന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം തൊഴിലില്ലായ്മ വിഷയത്തില്‍ മോദിക്കെതിരെ വ്ന്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അനുഭവിക്കുന്നത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്ന് മോദി സര്‍ക്കാര്‍ തീരുമാനിച്ചു. മോദി സര്‍ക്കാരിന്റെ കാലത്തെ തൊഴില്‍ നഷ്ടം വ്യക്തമാക്കുന്നതാണ് ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍ സര്‍വേ റിപ്പോര്‍ട്ടും. 2016-17ല്‍ തൊഴിലില്ലായ്മാ നിരക്ക് നാല് വര്‍ഷത്തെ ഏറ്റവും കൂടി 3.9 ശതമാനമായി എന്നാണ് ആറാമത് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ഇതും സര്‍ക്കാരിന് തിരിച്ചടിയാകുമെന്നതിനാല്‍ പുറത്തുവിട്ടിട്ടില്ല.

ഇതിന് പിന്നാലെയാണ മുദ്ര പദ്ധതി പ്രകാരം എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന കണക്കും ഫയലിനുള്ളില്‍ കുടുങ്ങുന്നത്. ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായി ആരംഭിച്ച മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് റീഫിനാന്‍സ് ഏജന്‍സി എന്ന മുദ്ര പദ്ധതിക്ക് കീഴില്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച് ലേബര്‍ ബ്യൂറോയാണ് സര്‍വേ നടത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

chandrika: