Connect with us

Culture

മരണം എന്ന അനുഭവവും ആസ്വാദനവും —–വെള്ളിത്തെളിച്ചം- ടി.എച്ച് ദാരിമി

നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം.

Published

on

കഴിഞ്ഞയാഴ്ച ഉത്തര മലബാറില്‍ ഏറ്റവും അധികം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും സഹൃദയ മനസ്സുകളിലും കയറിയിറങ്ങിയ ശബ്ദസന്ദേശം കണ്ണൂര്‍ ചെറുകുന്നിലെ ഫാത്തിമ മിസ്‌വ എന്ന പന്ത്രണ്ടാം ക്ലാസുകാരിയുടേതായിരിക്കും. പനി ബാധിച്ച് വീട്ടില്‍ വിശ്രമത്തിലിരിക്കെ കുഴഞ്ഞുവീണതോടെ ആശുപത്രിക്കിടക്കയിലെത്തിയ മിസ്‌വയുടെ നില ക്രമേണ മോശമാവുകയായിരുന്നു. അതിനിടയിലാണ് വിട മൊഴിയുടെ ധ്വനിയില്‍ മിസ്‌വയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. വെറും ഒരു മിനിറ്റ് ഇരുപത്തിയഞ്ച് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ ആരോഗ്യവും പ്രതീക്ഷയും ചോര്‍ന്ന് നേര്‍ത്തുപോയ സ്വരത്തില്‍ ഈ പതിനേഴുകാരി ഓര്‍മപ്പെടുത്തുന്നത് വലിയ തത്വമാണ്. മരണം എന്നത് ആസ്വാദനമാണ് എന്ന തത്വം. വിശുദ്ധ ഖുര്‍ആനിലെ ആലു ഇംറാന്‍ അധ്യായം 185ാം വചനത്തില്‍ അല്ലാഹു പറയുന്ന ‘എല്ലാ ശരീരവും മരണത്തെ രുചിക്കുകതന്നെ ചെയ്യും’ എന്ന ഭാഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഉദ്ധരിച്ചുകൊണ്ടാണ് മരണം ആസ്വാദനമാണ് എന്ന് മിസ്‌വ പറയുന്നത്. തുടര്‍ന്ന് പ്രാര്‍ത്ഥനയോടെയും പ്രാര്‍ത്ഥനക്കുള്ള അര്‍ത്ഥനയോടെയും അവള്‍ സലാം പറഞ്ഞുനിറുത്തുന്നു. ഈ വാക്കുകള്‍ ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഇതു പറഞ്ഞ് അധികം വൈകാതെ അവള്‍ മരണമട ഞ്ഞതോടെയാണ്. അവളുടെ ആ വാക്കുകളിലടങ്ങിയ സന്ദേശവും ദീനാനുകമ്പ ഉണര്‍ത്തുന്ന ധ്വനിയും മരണവും ഒരേ ശ്രേണിയില്‍ വന്നതോടെ ഈ വിഷയം അവളെ അറിയുന്നവരുടെ കൈകളില്‍നിന്ന് അറിയാത്ത ആയിരങ്ങളിലേക്ക് പരക്കുകയായിരുന്നു. മരണം എന്ന അനുഭവം ആസ്വാദനമാകുക എന്ന ആ സന്ദേശമാണ് ഇന്നത്തെ വിചാരത്തിലേക്ക് ഈ സംഭവത്തെ മുന്നില്‍ നിറുത്താനുള്ള പ്രചോദനം.

എല്ലാ ശരീരവും മരണത്തെ രുചിക്കും എന്ന വാചകവും ആശയവും ഒരേ ധ്വനിയില്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് മൂന്നു സ്ഥലത്താണ്. ആലു ഇംറാന്‍ അധ്യായത്തിന്റെ 185ാം ആയത്തിലും അല്‍ അന്‍ബിയാഅ് 35ാം ആയത്തിലും അല്‍ അന്‍കബൂത്ത് 57ാം ആയത്തിലും. ഈ ആയത്തുകളിലെ ‘എല്ലാവരും മരിക്കും’ എന്ന ആശയം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. കാരണം അത് ഓരോ മനുഷ്യന്റെയും അനുഭവമാണ്. എത്ര ശ്രദ്ധിച്ചാലും സൂക്ഷിച്ചാലും മനുഷ്യന്‍ മരിക്കുകതന്നെ ചെയ്യും. അതേസമയം ഈ ആശയം പറയാന്‍ അല്ലാഹു പ്രയോഗിച്ചിരിക്കുന്ന ‘ദാഇഖത്തുന്‍’ എന്ന വാക്ക് പക്ഷേ, വലിയൊരു ചിന്താവിഷയമാണ്. കാരണം അതിനര്‍ഥം ഓരോ ശരീരവും മരണത്തെ രുചിക്കും എന്നതാണല്ലോ. രുചിക്കുക എന്ന വാക്ക് സുപരിചിതമാണ്. ഭക്ഷ്യത്തിന്റെയോ പാനീയത്തിന്റെയോ രുചി നാവിന്റെ ഉപരി പ്രതലം ഉപയോഗിച്ച് മനസ്സിലാക്കുന്നതിനാണ് രുചിക്കുക എന്ന് പറയാറുള്ളത്. നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം. മനുഷ്യനിലേക്ക് ബാഹ്യ വിവരങ്ങള്‍ എത്തിക്കുന്ന പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നാണിത്. അല്ലാഹുവിന്റെ ഈ വാക്ക് ചിന്തയെ സ്വാധീനിക്കുന്നത് ഒന്നാമതായി ഈ വാക്കിന്റെ അര്‍ഥത്തിലൂടെ തന്നെയാണ്. കാരണം മരണത്തെ രുചിക്കും എന്നാണ് അല്ലാതെ മരിക്കും എന്നല്ല അല്ലാഹു പറയുന്നത്. ഭക്ഷ്യത്തിന്റെ കാര്യത്തില്‍ രുചിക്കുക എന്നത് തിന്നലോ കുടിക്കലോ അല്ല എന്നതു പോലെ മരണത്തിന്റെ കാര്യത്തിലും അതു രുചിക്കുക എന്നത് മരിക്കുക എന്നതല്ല എന്നത് ഇപ്പോള്‍ വ്യക്തമായി. ഇങ്ങനെ ചിന്തിച്ചുതുടങ്ങുമ്പോള്‍ ഫാത്തിമ മിസ്‌വ പങ്കുവെച്ച ആശയത്തോട് ഒന്നുകൂടി അടുക്കുകയാണ്.
മരിക്കുന്നതിന്മുമ്പ് മനുഷ്യന് ചില പ്രത്യേക അനുഭവങ്ങളും മാറ്റങ്ങളും ഉണ്ടാകുന്നുണ്ട് എന്നത് ഈ വാക്കിലൂടെ ബോധ്യപ്പെടുന്നു. അത് വിശുദ്ധ ഖുര്‍ആനില്‍നിന്നും വ്യക്തമാണ്. മരണ സമയം ചിത്രീകരിക്കുന്ന അല്‍ ഖിയാമ സൂറത്തിലെ ആയത്തുകളില്‍ മരണ വക്രത്തിലെ അനുഭവങ്ങളില്‍ അല്ലാഹു പറയുന്നു: ‘അല്ല, ആത്മാവ് തൊണ്ടക്കുഴിയിലെത്തുകയും മന്ത്രിക്കാനാരാണുള്ളത് എന്നന്വേഷിക്കപ്പെടുകയും തന്റെ വേര്‍പാടാണിതെന്ന് അവന് തോന്നുകയും കണങ്കാലുകള്‍ പരസ്പരം കൂടിച്ചേരുകയും ചെയ്യുമ്പോള്‍ അന്ന് നിന്റെ നാഥങ്കലേക്കായിരിക്കും തെളിച്ചുകൊണ്ടുപോവുക’ (അല്‍ ഖിയാമ: 27-30). തന്റെ വേര്‍പാടാണ് ഇത് എന്ന് തോന്നുന്ന എന്നാല്‍ വേര്‍പാട് അല്ലാത്ത അവസ്ഥ മനുഷ്യന് ഉണ്ടാകുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. സൂറത്തു ഫുസ്വിലത്തില്‍ അല്ലാഹു പറയുന്നു: ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിക്കുകയും ആ നിലപാടില്‍ ഋജുവായി നിലകൊള്ളുകയും ചെയ്തവരിലേക്ക് മരണ സമയം മലക്കുകള്‍ ഇറങ്ങിവന്ന് ഇങ്ങനെ ശുഭവാര്‍ത്തയറിയിക്കും: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ അരുത്; നിങ്ങള്‍ക്കുള്ള വാഗ്ദത്ത സ്വര്‍ഗം കൊണ്ട് സന്തുഷ്ടരായിക്കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തും നിങ്ങളുടെ സംരക്ഷകരാണ് ഞങ്ങള്‍. പരലോകത്ത് നിങ്ങള്‍ അഭിലഷിക്കുന്നതും ആവശ്യപ്പെടുന്നതുമത്രയും ഉണ്ട്. ഏറെ മാപ്പരുളുന്നവനും കരുണാമയനുമായവന്റെ ആതിഥ്യമത്രേ അത്.’ (30-32) ഇത് സാക്ഷാല്‍ മരണം സംഭവിക്കുന്നതിന്മുമ്പുള്ള അവസ്ഥയാണ്. മരണത്തിന് തൊട്ടുമുമ്പായി മനുഷ്യന്റെ ജീവിതപഥം മാറുന്നുണ്ട് എന്ന് വ്യക്തമായ സൂചന നല്‍കുന്ന ഇത്തരം ആയത്തുകളും ഹദീസുകളും നിരവധിയാണ്.

എന്നാല്‍ ഇത്തരം ഒരു മാറ്റത്തെ കുറിച്ച് ശാസ്ത്രം എന്തു പറയുന്നു എന്നത് ഈ കാര്യത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും തോന്നിയിട്ടുള്ള സംശയമായിരിക്കും മരിക്കുന്നതിന് തൊട്ട് മുന്‍പ് എന്തൊക്കെ മാറ്റങ്ങളും ചിന്തകളും അനുഭവങ്ങളും മനസ്സില്‍ ഉണ്ടാവുക എന്നത്. ഇതുവരെ ഇതിന് ശരിയായ ഉത്തരം കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. കാരണം അനുഭവം അനുഭവിച്ചവര്‍ നേരിട്ടു പറയുമ്പോഴേ അതിന് ബലമുണ്ടാകൂ. മരിച്ചവര്‍ അതു വന്ന് പറയുക എന്നത് അസാധ്യമാണല്ലോ. എങ്കിലും ചില സൂചനകള്‍ ശാസ്ത്രവും സമ്മതിക്കുന്നുണ്ട്. ഇക്കാര്യത്തെ അടിസ്ഥാനമാക്കി അടുത്തിടെ ലൂയിസ് വില്ലെ സര്‍വകലാശാല (ഡിശ്‌ലൃേെശ്യ ീള ഘീൗശ്െശഹഹല) ഒരു പഠനം നടത്തി. ഒരു മനുഷ്യന്റെ അവസാന നിമിഷങ്ങളില്‍ മനസ്സില്‍ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഈ പഠനത്തിലൂടെ ഒരു കൂട്ടം ഗവേഷകര്‍ ശ്രമിച്ചു. കൃത്യമായല്ലെങ്കിലും കുറെയേറെ കാര്യങ്ങള്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് തൊട്ട്മുമ്പ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നിലധികം സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. പക്ഷേ ഈ സിദ്ധാന്തങ്ങള്‍ക്കൊന്നും ശാസ്ത്രീയമായ അടിത്തറയില്ല. എന്നാല്‍ ഡോ. അജ്മല്‍ സെമ്മറും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഒരു വ്യക്തിയുടെ തലച്ചോറില്‍ അയാള്‍ മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക്മുമ്പ് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായത്തില്‍ മരിക്കുന്നതിന് മുന്‍പ് മനുഷ്യ മസ്തിഷ്‌കം സജീവമാവുകയും വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ഈ മാറ്റങ്ങള്‍ നാഡികളുടെ സ്പന്ദനം വഴി പ്രകടമാക്കുന്നു.

ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഏജിംഗ് ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്, അപസ്മാരം ബാധിച്ച 87 വയസ്സുള്ള രോഗിയുടെ അവസാനനിമിഷങ്ങളിലെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ഗവേഷകസംഘം പരിശോധിച്ചത്. അയാളുടെ ചികിത്സയുടെ സമയത്ത് ഇലക്ട്രോ എന്‍സെഫാലോഗ്രാഫി (ഇഇജി) ഉപയോഗിച്ചാണ് എസ്റ്റോണിയയിലെ ടാര്‍ട്ടു സര്‍വകലാശാലയിലെ ഡോ. റൗള്‍ വിസന്റ് തലച്ചോറിന്റെ പ്രവര്‍ത്തനവും മറ്റും തിരിച്ചറിഞ്ഞത്. ഓര്‍മ വീണ്ടെടുക്കുന്നത് ഉള്‍പ്പെടെ ഉയര്‍ന്ന ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ ആ സമയത്ത് മസ്തിഷ്‌കത്തില്‍ സംഭവിക്കുന്നതായി അറിഞ്ഞു. മരിക്കുന്നതിനുതൊട്ടുമുമ്പ് മനുഷ്യമസ്തിഷ്‌കം ജീവിതത്തിലെ എല്ലാ ഓര്‍മകളും പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതായി സെമ്മര്‍ കണ്ടെത്തി. അതിഭൗതികമായി നോക്കിയാല്‍, മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ഓര്‍മ വീണ്ടെടുക്കുകയോ സ്വപ്‌നം കാണുകയോ ചെയ്യുമ്പോഴുള്ള മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. മെസണ്‍ യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രൂ പീറ്റര്‍സണ്‍ നടത്തിയ പഠനം, അമേരിക്കന്‍ ബാള്‍ഫോ യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റഫര്‍ കേര്‍ നടത്തിയ പഠനം, മിഷിഗന്‍ യൂണിവേഴ്‌സിറ്റിയിലെ പി.എന്‍.എ.എസ് എന്ന മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം എന്നിവയെല്ലാം ഇത് ശരിവെക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇതിനൊക്കെ അപ്പുറത്തേക്ക് പോകാന്‍ നിലവില്‍ ശാസ്ത്രത്തിന് പരിമിധിയുണ്ട്.

ഇസ്‌ലാം പക്ഷേ ഈ അനുഭവം അരക്കിട്ടു അവതരിപ്പിക്കുന്നുണ്ട്. അതനുസരിച്ച് മരണാസന്നനായ വ്യക്തി സാക്ഷാല്‍ മരണം സംഭവിക്കുന്നതിനുമുമ്പുതന്നെ മറ്റൊരു ലോകത്തേക്ക് നീങ്ങുന്നുണ്ട്. ആ വ്യക്തി ഏതോ വൈകാരിക ആനന്ദങ്ങള്‍ക്കോ ആധികള്‍ക്കോ വിധേയനാകുന്നുണ്ട്. അത് അയാളുടെ ചേഷ്ടകളില്‍ പ്രകടമാണ്താനും. ഇതു രണ്ട് പ്രകൃതത്തില്‍ അനുഭവപ്പെടുന്നതായിട്ടാണ് തോന്നുന്നത്. ചിലര്‍ സംതൃപ്തി ദ്യോതിപ്പിക്കുന്ന ശാന്ത ഭാവത്തിന് അടിമപ്പെടുമ്പോള്‍ മറ്റു ചിലര്‍ അടക്കാനാവാത്ത വിഹ്വലതയും ഭയ വെപ്രാളങ്ങളും പ്രകടിപ്പിക്കുന്നു. ഈ അനുഭവവും അനുഭവം വിവരിക്കുന്ന പ്രമാണങ്ങളും ഒത്തുനോക്കുമ്പോള്‍ ശാന്ത ഭാവങ്ങള്‍ പൂകുന്നവര്‍ നന്മ ആസ്വദിച്ചു തുടങ്ങുകയാണ് എന്നും വിഹ്വലര്‍ തങ്ങളുടെ തിന്മകളുടെ ദുരന്തം അനുഭവിക്കാന്‍ തുടങ്ങി എന്നുമാണ് മനസ്സിലാവുക. അങ്ങനെ വരുമ്പോള്‍ മരണം എന്ന അനുഭവത്തിന് രണ്ട് പ്രകൃതങ്ങള്‍ ഉണ്ട് എന്ന് പറയാം. ഒന്ന്, ഫാത്തിമ മിസ്‌വ പറഞ്ഞുവെച്ചതുപോലെ മരണം ഹൃദയഹാരിയായ ആസ്വാദനമാണ് എന്നത്. മറ്റൊന്ന് അല്‍ ഖിയാമ സൂറത്തിലെ സൂക്തം വിവരിച്ചതുപോലെ ഒരു കാല്‍ മറുകാലിലടിച്ചും ഭയന്നും വിലപിച്ചും അനുഭവിക്കുന്ന വേദനയും. ഈ രണ്ടനുഭവങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നത് ആസ്വാദകരമായ മരണാവസ്ഥയെ തിരഞ്ഞെടുക്കാനുള്ള പ്രചോദനമാകാന്‍ വേണ്ടിയാണ്.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending