Article
ഇരട്ടക്കൊലയും സിപിഎമ്മിന്റെ ഇരട്ടത്താപ്പും
പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്.

അഡ്വ. കെ.എ ലത്തീഫ്
കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലോകകപ്പിന്റെ ചുവടൊപ്പിച്ച് ലഹരിക്കെതിരെ മില്യന്‍ ഗോള്‍ അടി തുടരുന്നതിനിടയിലാണ് തലശ്ശേരി കൊടുവള്ളിയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ മൃഗീയമായി കുത്തേറ്റ് മരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ഷമീര്‍ എന്നയാള്‍ സി.പി.എം പാര്‍ട്ടി മെമ്പറും ഭാര്യാസഹോദരന്‍ ഖാലിദ് പാര്‍ട്ടി അനുഭാവിയുമാണ്. ഇക്കഴിഞ്ഞ 23 ന് തലശ്ശേരി സഹകരണ ആശുപത്രിക്ക് മുമ്പില്‍ നടന്ന കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സി.പി.എം ചാനലായ കൈരളി എഴുതിയും വായിച്ചും കണ്ണൂര്‍ പ്രതിനിധിയെകൊണ്ട് സംഭവ സ്ഥലത്തുനിന്നും പറയിപ്പിച്ചും ജനം കേട്ടത് കൊല നടത്തിയത് ലഹരി മാഫിയ സംഘത്തില്‍പെട്ടവരാണ് എന്നാണ്. (എന്നാല്‍ വണ്ടി കച്ചവടത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഷമീറിന്റെ മകന് ബാബുവുമായി തര്‍ക്കം ഉണ്ടായിരുന്നു എന്നും പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ കൊളശ്ശേരി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരവധി തവണ മധ്യസ്ഥ ചര്‍ച്ച നടന്നിട്ടുണ്ടെന്നും ഈ പ്രദേശത്ത് പ്രചരിച്ച വാര്‍ത്തയാണ്.) തുടര്‍ന്ന് സി.പി.എം ഏരിയ കമ്മിറ്റി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് ഈ അരുംകൊല നടത്തിയത് ലഹരി മാഫിയ സംഘമാണ് എന്നാണ്. നാട്ടില്‍ പാതിരാത്രിയിലെ അന്ത്യയാമങ്ങളില്‍ സാക്ഷി പോലും ഇല്ലാത്ത അക്രമങ്ങളിലെയും കൊലപാതകങ്ങളിലെയും പ്രതികളെ മഷിയിട്ട് നോക്കി ഗവേഷണം നടത്തി പേരും ഊരും തറവാട് പേരും ഉള്‍പ്പെടെ പ്രഖ്യാപിക്കുന്ന സി.പി. എം പാര്‍ട്ടിയോ ഇരട്ടചങ്കുള്ള മുഖ്യമന്ത്രിയോ ഈ ഇരട്ടകൊലപാതക കേസിലെ മുഖ്യ പ്രതിയെക്കുറിച്ച് ഇതുവരെ അറിഞ്ഞിട്ടുപോലും ഇല്ല എന്ന മട്ടിലാണ്.
കേസിലെ ഒന്നാം പ്രതി പാറായി ബാബു തലശ്ശേരി കൊടുവള്ളി പ്രദേശത്തെ കിരീടം വെക്കാത്ത രാജാവാണ്. നേരത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന പാറായി ബാബുവിനെ ബി.ജെ.പി പുറത്താക്കിയപ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് പിണറായി വിജയന്റെ ശിഷ്യന്മാരാണ്. അന്ന്മുതല് ഇന്നുവരെ ബാബു സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി അംഗത്വമുള്ള ആളാണ് എന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ പറയുന്നുണ്ട്. ഗുണ്ടാപ്പിരിവ് ഈ പ്രദേശത്ത് ബാബു ജീവിതത്തിന്റെ ഭാഗമാക്കിയപ്പോള്‍ സഹികെട്ട പല കച്ചവടക്കാരും വിഷയം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ചെറുവിരല്‍ പോലും ബാബുവിനെതിരെ ചൂണ്ടാന്‍ സി.പി.എം നേതൃത്വത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ബാബു പാര്‍ട്ടിക്ക് കൂടുതല്‍ സ്വീകാര്യനാവുകയായിരുന്നു.
പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും കൃത്യമായി നിര്‍വഹിക്കുന്ന സഖാവ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കൊടുവള്ളിയിലെ ചായ കടയില്‍ വെച്ചാണ് പാറായി ബാബു ബാറ്റ ബാബു എന്ന ബി.ജെ.പിക്കാരനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൈ അറ്റുതൂങ്ങിയ ബാറ്റബാബു രക്ഷപ്പെട്ടെങ്കിലും കൈക്കകത്ത് സ്റ്റീല്‍ ഘടിപ്പിച്ചു വീണ്ടും ജോലിക്ക് പോകവെ ആണ് വെല്‍ഡിങ് പ്രവൃത്തിക്കിടെ ഷോക്കേറ്റ് മരിക്കുന്നത്. പാറായി ബാബുവിനെതിരെ ധര്‍മ്മടം പൊലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസ് നടത്തിയതും സി.പി.എം പാര്‍ട്ടിയായിരുന്നു. ഹാജരായത് സി.പി.എം അഭിഭാഷകനും. പാര്‍ട്ടി സമരപരിപാടികള്‍ എവിടെ ആയിരുന്നാലും അവിടങ്ങളിലൊക്കെ കുതിച്ചെത്തുന്ന കമ്യൂണിസ്റ്റാണ് ബാബു.
കേരള മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കല്ലെറിയാല്‍ 20 കി.മീ. താണ്ടിയാണ് ബാബു കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് എത്തിയത്. ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പാറായി ബാബു പ്രതിയാണ്. ആ കേസിന്റെ വിചാരണ ഇപ്പോഴും കണ്ണൂര്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂട്ടുപ്രതികള്‍ രണ്ട് മുന്‍ എം.എല്‍.എമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, സി.പി.എം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധി പദം അലങ്കരിച്ചവര്‍ ഉള്‍പ്പെടെ. ഇവരോടൊപ്പമാണ് പാറയില്‍ ബാബു പ്രതിപട്ടികയിലുള്ളത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കൊളശ്ശേരി പ്രദേശത്ത് ലഹരിക്കെതിരെ മനുഷ്യശൃംഖല എന്ന പരിപാടി നടക്കുകയുണ്ടായി. മനുഷ്യശൃംഖലയില്‍ ഇടതും വലതുമുള്ള സഖാക്കളുടെ കൈകളില്‍ മുറുക്കെ പിടിച്ച് നില്ക്കുന്ന താടിക്കാരന് സഖാവുണ്ട്. അവിടെ വെച്ച് ലഹരിക്കെതിരായി ശക്തമായ വിപ്ലവം നടത്താന്‍ പ്രതിജ്ഞ എടുത്ത ആ താടിക്കാരന്റെ പേരാണ് പാറയി ബാബു എന്ന ഇരട്ടകൊല കേസിലെ ഒന്നാം പ്രതി.
ബാബുവിന്റെ പ്രദേശത്ത് എം. ശ്രീജിത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന് പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ ഇരിക്കുന്നവര്‍ക്ക് പാറായി ബാബു പായസം വിതരണം നടത്തുന്ന വീഡിയോയും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സ്വീകരിച്ച് ആനയിക്കുന്ന വീഡിയോയും നവമാധ്യമങ്ങളില്‍ വൈറലാണ്. എം.വി ജയരാജന് പ്രസംഗിക്കുന്ന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെയും വീഡിയോയില്‍ കാണാം. എന്നാല്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വരി പ്രസ്താവനയില്‍ എങ്കിലും പ്രതിയെ തള്ളിപ്പറയാന്‍ സി.പി.എം പാര്‍ട്ടി തയ്യാറാവാത്തതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവരുടെ മയ്യത്തുകള്‍ ഖബറടക്കിയതിനുശേഷം പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മയക്കുമരുന്ന് മാഫിയക്ക് എതിരെ ശക്തമായി പ്രസംഗിച്ചെങ്കിലും പാറായി ബാബുവിന്റെ പേര് അബദ്ധത്തില്‍ പോലും ഉച്ചരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. ദൃശ്യമാധ്യമങ്ങളും പ്രിന്റ് മീഡിയാകളും മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധം തെളിവ് സഹിതം നിരത്തിയിട്ടും പ്രതി ബാബുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനോ തള്ളിപ്പറയാനോ തയ്യാറാവാത്തത് പാര്‍ട്ടി ബാബുവിനെ ഭയപ്പെടുന്നു എന്നത് കൊണ്ട് തന്നെയാണ്.
കൊലക്ക് ശേഷം എത്ര സുന്ദരമായാണ് ബാബുവും സംഘവും തലശ്ശേരി വിട്ടത്. പ്രതികള്‍ ആയുധവുമായി വന്ന ഓട്ടോറിക്ഷ പിണറായി വിജയന്റെ വീടിനടുത്തുനിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ കിഴക്കുംഭാഗം എന്ന സ്ഥലത്താണ് ഒളിപ്പിച്ച്വെച്ചത്. പാര്‍ട്ടി ഗ്രാമമായ കിഴക്കും ഭാഗത്ത് ഇത്ര ധൈര്യത്തില്‍ വണ്ടി കൊണ്ട് വെക്കാനും ഏഴാം പ്രതി സന്ദീപിന്റെ പിണറായിയിലെ വീട്ടില്‍ സൂക്ഷിച്ച പിക്അപ്പ് വാനില്‍നിന്ന് പ്രതികള്‍ ധരിച്ച വസ്ത്രവും പരിസരത്തുനിന്ന് കത്തിയും കണ്ടെടുത്തു എന്നു പറയുമ്പോള്‍ പിണറായി പ്രദേശത്തെ പ്രാദേശിക നേതൃത്വവും കൊലയാളികള്‍ക്ക് ഒപ്പമായിരുന്നു എന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ ആവുമോ?.
പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സര്‍ക്കാരും പാര്‍ട്ടിയും ഏറ്റെടുത്ത ലഹരി നിര്‍മാണ കാമ്പയിന്റെ ഭാഗമായി മരണപ്പെട്ടവര്‍ നടത്തിയ ഇടപെടലാണ് ലഹരി വിപണന മാഫിയയുടെ ഭാഗമായ ബാബു സ്വന്തം സഹപ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്താന്‍ കാരണമായത്. എന്നിട്ടും എന്തെ പാര്‍ട്ടിയും മുഖ്യമന്ത്രിയും കൊലപാതകിയെ കുറിച്ച് മൗനം പാലിക്കുന്നു. മാത്രവുമല്ല കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ ബക്കറ്റ് പിരിവ് നടത്തി രക്തസാക്ഷി കുടുംബത്തോട് കൂറുപുലര്‍ത്തുന്നതാണ് സി.പി.എം ശൈലി. എങ്കില്‍ കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി നേരിട്ട് രംഗത്ത് ഇറങ്ങുന്നില്ല എന്ന വാര്‍ത്തയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം തലശ്ശേരി നഗരസഭ ചെയര്മാന് ലഹരിമുക്ത കാമ്പയില്‍ നടത്താന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ വെച്ച് മുനിസിപ്പല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ എക്സൈസ് ഓഫീസറെ കണ്‍വീനര്‍ ആക്കി ഫണ്ട് ശേഖരണത്തിനായി കമ്മിറ്റി ഉണ്ടാക്കിയിരിക്കുകയാണ്. കണ്ടതിനൊക്കെ മണിക്കൂറുകള്‍കൊണ്ട് ലക്ഷങ്ങള്‍ പിരിക്കുന്ന പാര്‍ട്ടി കൊല്ലപ്പെട്ട സഖാക്കളുടെ കുടുംബത്തിന് സഹായഫണ്ട് പിരിക്കാന്‍ പോലും തയ്യാറല്ലത്രെ. സ്വന്തം സഖാക്കളെ അതിക്രൂരമായി കൊലചെയ്ത കൊലയാളികളോട് ഇതിലേറെ ഐക്യദാര്‍ഢ്യം സി.പി.എം പാര്‍ട്ടിക്ക് എങ്ങിനെ പ്രകടിപ്പിക്കാനാവും. ഇരട്ട ചങ്കന്റെ നാട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തിലെ പ്രതികളോടൊപ്പം ചേര്‍ന്ന് നില്ക്കുന്ന പാര്‍ട്ടി ഇരട്ടത്താപ്പ് അരി ആഹാരം കഴിക്കുന്നവര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ഓപറേഷന് തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന് തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന് തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള് സ്കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള് സ്കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന് സെന്റര്‍ പില്ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്സ്ഥാന് എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന് സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്, ടെലിഫോണ്‍ കണക്ഷന്, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന് അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്ക്കുന്നു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന് സര് സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന് സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന് വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള് തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍