Connect with us

Video Stories

സഹായധനത്തിന് ഉപാധി വെക്കരുത്

Published

on

ഓഖി ചുഴലിക്കാറ്റില്‍പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ആശ്വാസങ്ങളേക്കാള്‍ ആശങ്ക സമ്മാനിക്കുന്നതാണ്. 20 ലക്ഷം രൂപ ഉപാധികളുടെയും മാനദണ്ഡങ്ങളുടെയും ചുഴിയിലിട്ടു നല്‍കിയതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നു സാരം. മത്സ്യത്തൊഴിലാളികളില്‍ അറുപത് വയസിനു താഴെ പ്രായമുള്ളവര്‍ക്കും ക്ഷേമനിധിയി ബോര്‍ഡിലും സുരക്ഷാ സ്‌കീമിലും അംഗത്വമുള്ളവര്‍ക്കും മാത്രമായി സഹായധനം പരിമിതപ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. തീരദേശത്തെ തീരാദുരിതത്തിന്റെ ആഴക്കയത്തിലേക്കു വലിച്ചെറിഞ്ഞ മഹാവിപത്തിന് ഇരയായവര്‍ക്ക് സഹായത്തിന്റെ സര്‍വ കവാടങ്ങളും തുറന്നിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ ഇത്തരം സങ്കീര്‍ണതകളിലൂടെ അവരെ കണ്ണീര്‍ കുടിപ്പിക്കുന്നത് കരണീയമല്ല. കിടപ്പാടവും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരെ നിബന്ധനകളുടെ നൂലാമാലയില്‍ കുരുക്കിടുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്. അടിയന്തര ഘട്ടത്തില്‍ ദുരിതബാധിതരെ കൈമെയ് മറന്ന് സഹായിക്കുകയും അവര്‍ക്ക് സാന്ത്വനം പകരുകയുമാണ് ഭരണകൂടത്തിന്റെ കടമ. ദുരന്തത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതു മുതല്‍ ദുരിതാശ്വാസ പ്രഖ്യാപനത്തിലെ താളപ്പിഴ വരെ ഗുരുതര വീഴ്ചയായി ഇടതു സര്‍ക്കാറിനെ എക്കാലവും തുറിച്ചുനോക്കുമെന്ന കാര്യം തീര്‍ച്ച.
36 മണിക്കൂര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ ശക്തമായ മഴയും കാറ്റുമായി നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ നിന്ന് കേരളത്തിന്റെ തീരമേഖലകള്‍ ഇപ്പോഴും മുക്തമായിട്ടില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയുമാണ് ചുഴലിക്കാറ്റ് പിഴുതെറിഞ്ഞത്. ഇരുപതോളം പേരെ കടലെടുത്ത ദുരന്തത്തില്‍ നിരവധി പേരെ രക്ഷപ്പെടുത്തിയെങ്കിലും ഇനിയും ഇരുനൂറിലേറെ പേര്‍ നടുക്കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൗത്യസേന പറയുന്നത്. അയല്‍ സംസ്ഥാനങ്ങളിലേയും രാജ്യങ്ങളിലേയും കടല്‍തീരങ്ങളില്‍ എത്തിപ്പെട്ടവരുടെ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എത്ര മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും നിലയില്ലാക്കയത്തില്‍ അകപ്പെട്ടുവെന്നതിന്റെ നിജസ്ഥിതി സര്‍ക്കാറിന് അറിയില്ല. എത്ര മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തിന് ഇരയായി എന്നതിന്റെ കൃത്യമായ കണക്കും സര്‍ക്കാറിന്റെ കയ്യിലില്ല. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് തമിഴ്‌നാട്ടിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും തീരങ്ങളില്‍ അഭയംപ്രാപിച്ചത്. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കേരള തീരങ്ങളിലേക്കും ഓഖി ചുഴലിക്കാറ്റ് കൊണ്ടെത്തിച്ചിട്ടുണ്ട്. ഏറെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ദുരന്തസ്ഥലം സന്ദര്‍ശിക്കാനും ദുരിതാശ്വാസം പ്രഖ്യാപിക്കാനും മുഖ്യമന്ത്രി തയാറായത്. ഇതുതന്നെ വിഷയത്തില്‍ സര്‍ക്കാറിന്റെ ജാഗ്രതക്കുറവും പാളിച്ചകളും എത്രമേല്‍ ഗുരുതരമാണ് എന്ന് പകല്‍പോലെ തെളിയിക്കുന്നതാണ്. സഹായധനത്തിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കാനായില്ലെങ്കില്‍ സൗജന്യ റേഷനിലൊതുങ്ങും സര്‍ക്കാറിന്റെ സാന്ത്വനമത്രയും.
590 കി.മീറ്റര്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പതിനൊന്ന് ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ ജീവിക്കുന്നുണ്ട്. അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ വേറെയും. മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാറിന്റെ ചട്ടക്കൂടുകളില്‍ കൊണ്ടുവരുന്നതിന് ഇക്കാലമത്രയും സാധ്യമായിട്ടില്ല. ലക്ഷക്കണക്കിന് തൊഴിലാളികളില്‍ ഭൂരിഭാഗവും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. പാരമ്പര്യമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകഴിയുന്നവര്‍ അവരുടെ ജീവിതോപാധി കൈവെടിയുന്നവരല്ല. പുതിയ തലമുറക്ക് സാമ്പ്രദായിക സമ്പാദന രീതിയോടുള്ള വിയോജിപ്പും മത്സ്യബന്ധനത്തിലേക്ക് ഇറങ്ങുന്നതിനുള്ള വിമുഖതയും പ്രായംചെന്നവരെ കടലിലിറക്കുന്നതില്‍ നിര്‍ബന്ധിക്കുന്ന ഘടകങ്ങളാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് മറ്റു മാര്‍ഗങ്ങളില്ലാത്തതും മത്സ്യബന്ധനമല്ലാതെ മറ്റു തൊഴില്‍ പരിചിതമല്ലാത്തതിനാലും കുടുംബനാഥര്‍ തന്നെ കുടുംബം പോറ്റുന്ന അവസ്ഥ തീരപ്രദേശങ്ങളില്‍ കാണാനാവും. ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ടവരുടെ കണക്കുകള്‍ പരിശോധിച്ചാലും അമ്പതും അറുപതും വയസിനു മുകളില്‍ പ്രായമുള്ളവരെയാണ് കൂടുതലെന്ന് കാണാന്‍ കഴിയും. അറുപത് വയസിനു മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കില്ലെന്നത് നിരവധി കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. നാട് നടുക്കിയ വിപത്തുകളില്‍ ഇരയായവര്‍ക്ക് പ്രായം കണക്കാക്കി സഹായം വിതരണം ചെയ്യുന്ന രീതി പതിവില്ലാത്തതാണ്. ഇടതു സര്‍ക്കാറിന്റെ ഓഖി സഹായ പാക്കേജില്‍ പേരിലൊതുങ്ങുമെന്നു പറയുന്നതിലെ പ്രധാന കാരണം ഈ തരംതിരിവു തന്നെയാണ്.
1985ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്ട് അനുസരിച്ച് ആരംഭിച്ച ക്ഷേമനിധി ബോര്‍ഡില്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും അംഗങ്ങളാക്കാന്‍ സാധിച്ചിട്ടില്ല. 1980ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമ സംഘം ആക്ട് (1981ലെ 7) രണ്ടാം ഉപവകുപ്പ് (ഇ) ഖണ്ഡത്തില്‍ നിര്‍വചിച്ച പ്രകാരമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ കടലോരത്തെ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ക്ഷേമനിധിയില്‍ അംഗമാക്കാന്‍ ഇതുവരെ സാധ്യമായിട്ടില്ല. ക്ഷേമനിധിയുടെ കടമ്പകളും ഇതേകുറിച്ചുള്ള അജ്ഞതയും കാരണം അംഗത്വമെടുക്കാത്തവരെ ഇത്തരം ദുരന്തങ്ങളില്‍ അകപ്പെടുമ്പോള്‍ സര്‍ക്കാര്‍ സഹായത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വേദനാജനകമാണ്. മാത്രമല്ല, അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അനുവദിക്കപ്പെടാത്ത നിരവധി പേര്‍ തീരദേശങ്ങളിലുണ്ട്. തങ്ങളുടെ അപ്രമാദിത്വത്തിന് കോട്ടം തട്ടുമോ എന്ന ഭയപ്പാടില്‍ ക്ഷേമനിധിയില്‍ പേരു ചേര്‍ക്കാതെ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിവച്ചതാണ്. ഇക്കാരണം കൊണ്ട് ക്ഷേമനിധി മാത്രമല്ല, പല ജീവസുരക്ഷാ പദ്ധതികളും നിഷേധിക്കപ്പെടുന്നുണ്ട്. ഓഖി ദുരന്ത സഹായം പോലും സുരക്ഷാ സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം നല്‍കുകയുള്ളൂ എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
ജീവിതോപാധിയായി കണക്കാക്കിയുള്ള അഞ്ചു ലക്ഷം രൂപയും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതല്ല. അമ്പതു ലക്ഷത്തിലധികം രൂപ വിലവരുന്ന ബോട്ടുകളാണ് ഓഖി ചുഴലിക്കാറ്റില്‍ കടലെടുത്തതില്‍ അധികവും. വള്ളങ്ങളുടെയും മറ്റു യന്ത്രങ്ങളുടെയും വിലയും സര്‍ക്കാര്‍ നിശ്ചയിച്ച സഹായധനത്തില്‍ അധികം വരും. വലകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സങ്കേതങ്ങളുമുള്‍പ്പെടെ തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എങ്ങുമെത്തില്ല. പ്രഖ്യാപിച്ച 20 ലക്ഷം രൂപ കയ്യില്‍ കിട്ടണമെങ്കില്‍ ധാരാളം സങ്കീര്‍ണതകള്‍ മറികടക്കേണ്ടതിനാല്‍ തത്വത്തില്‍ സര്‍ക്കാര്‍ പാക്കേജ് എത്രമാത്രം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഇന്ന് സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാറിനെ ധരിപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ആവുന്നത്ര സാന്ത്വനവും പരിരക്ഷയും ഉറപ്പുവരുത്താനും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് കടലോരത്തിന്റെ പ്രാര്‍ത്ഥന.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending