Connect with us

Views

മതവിദ്വേഷം വിതക്കുന്നവര്‍ കേള്‍ക്കേണ്ട വാക്കുകള്‍

Published

on

പ്രഥമ പൗരനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെക്കുറിച്ചും അതിന്റെ മതനിരപേക്ഷ സ്വഭാവത്തെപ്പറ്റിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തി നാടിന്റെ സ്വസ്ഥത തകര്‍ക്കാന്‍ പാടുപെടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഗുണപാഠമാകേണ്ടതാണ്. വര്‍ഗീയവിഷം തുപ്പി കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാന്‍ യോഗി അദിത്യനാഥുമാരേയും അമിത്ഷാമാരേയും അണിനിരത്തി വടക്കു മുതല്‍ തെക്കോട്ട് ബി.ജെ.പി വിയര്‍പ്പൊഴുക്കുന്ന ഘട്ടത്തിലാണ് രാഷ്ട്രപതിയില്‍നിന്നുള്ള അംഗീകാര വാക്കുകള്‍ എന്നതിനാല്‍ സവിശേഷ പ്രസക്തിയുണ്ട്. കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി കേരളത്തിന്റെ മതേതര പാരമ്പര്യത്തെപ്പറ്റി വാചാലനായത്.

മതസൗഹാര്‍ദ്ദവും സാംസ്‌കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. വാക്കുകള്‍ക്കിടയിലെ കേവല പരാമര്‍ശമായിരുന്നില്ല അത്. വിവിധ മതവിശ്വാസങ്ങളുമായി കേരള തീരത്തെത്തിയ ക്രിസ്ത്യാനികളും മുസ്്‌ലിംകളും ജൂതരും റോമാക്കാരും ഒപ്പം തദ്ദേശീയരായ ഹിന്ദുക്കളും പരസ്പര ധാരണയോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്നതിന്റെ ചരിത്രപരിസരം വിശദീകരിച്ചുകൊണ്ടുള്ള സാക്ഷ്യപ്പെടുത്തലായിരുന്നു. ഈ പാരമ്പര്യം രാജ്യത്തിനു തന്നെ അഭിമാനാര്‍ഹമാണെന്ന് കൂടി രാഷ്ട്രപതി പറഞ്ഞുവെക്കുന്നുണ്ട്.

ഇല്ലാത്ത ലൗജിഹാദ് ആരോപിച്ചും കെട്ടുകഥകള്‍ മെനഞ്ഞും ഒരു നാടിനെയും അവിടുത്തെ ജനങ്ങളേയും സംഘംചേര്‍ന്ന് അധിക്ഷേപിക്കുന്നവര്‍ രാഷ്ട്രപതിയുടെ ഈ വാക്കുകള്‍ക്ക് ചെവി കൊടുക്കണം. സ്വാഭാവികവും ഒറ്റയിട്ടതുമായ മതപരിവര്‍ത്തനങ്ങള്‍ക്ക് ജിഹാദിന്റെയും തീവ്രവാദത്തിന്റെയും പരിവേഷം നല്‍കി, ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയെന്ന സമീപനമാണ് സംഘ്പരിവാര്‍ പിന്തുടരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കേരളമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഭരണഘടനാ ദത്തമായി പൗരന് അനുവദിച്ചു നല്‍കിയിട്ടുള്ള, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത അജണ്ട ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റിയതുപോലുള്ള വര്‍ഗീയ മുതലെടുപ്പ് കേരളത്തിലും സാധ്യമാകുമോ എന്ന പരീക്ഷണത്തിലാണിപ്പോള്‍ ബി.ജെ.പി. കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ മതവൈരം വളര്‍ത്താനും ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് അടിത്തറ പാകാനും ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കേരളത്തിന്റെ മണ്ണില്‍ വന്ന് ജനരക്ഷാ യാത്ര നടത്തുന്നത് എന്നതില്‍ പരം പരിഹാസ്യമായി മറ്റൊന്നില്ല. രാഷ്ട്രീയവും മതപരവും സാംസ്‌കാരികവുമായ ഫാഷിസമാണ് സംഘ്പരിവാര്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ അടിവേരറുക്കാന്‍ ഓരോ ദിവസവും പുതിയ കുതന്ത്രങ്ങളുമായാണ് അവര്‍ രംഗപ്രവേശം ചെയ്യുന്നത്. വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങളിലൂടെ രാജ്യത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ മലിനമാക്കിയ നേതാക്കളെ ജനരക്ഷായാത്രക്കു വേണ്ടി കൂട്ടത്തോടെ ഇറക്കുമതി ചെയ്യുന്നതിലൂടെ ബി.ജെ.പി ഉന്നം വെക്കുന്നതും ഈ ലക്ഷ്യമാണ്.

എന്നാല്‍ അത്തരം ശക്തികളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകളില്‍ നിഴലിക്കുന്നതും. ഇസ്്‌ലാം മതവും ക്രിസ്തു മതവും കേരളത്തിലേക്ക് കടന്നുവന്നതും വളര്‍ന്നതും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്. കേരളത്തിന്റെ പരിസരങ്ങളുമായി ഇണങ്ങിച്ചേര്‍ന്നുള്ളതായിരുന്നു ആ വളര്‍ച്ച. മുസ്്‌ലിംകളേയും ക്രിസ്ത്യാനികളേയും സഹിഷ്ണുതയോടെയാണ് ഹൈന്ദവ മതം വരവേറ്റത്. അതിഥികളുടേയോ ആതിഥേയരുടേയോ ഭാഗത്തുനിന്ന് ബലാല്‍ക്കാരത്തിന്റെയും ഭീഷണിയുടേയും സ്വരം ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ല എന്നതിന് തെളിവാണ്, ഈ മതങ്ങള്‍ തമ്മില്‍ എക്കാലത്തും നിലനിന്നിട്ടുള്ള സൗഹാര്‍ദ്ദാന്തരീക്ഷം. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആ മഹിത പാരമ്പര്യത്തെയാണ് രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രശംസിച്ചത്.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സ്വോദരത്വേന വാഴുന്ന നാട് സ്വപ്‌നം കണ്ട ശ്രീനാരാണ ഗുരുവിനെപ്പോലുള്ളവര്‍ കടന്നുപോയ വഴികളില്‍, വര്‍ഗീയതയുടെ വിഷവിത്ത് പാകിമുളപ്പിക്കല്‍ എളുപ്പമല്ലെന്ന് സംഘ്പരിവാറിനും അറിയാം. ബി.ജെ.പി ബാന്ധവത്തോടെ പിറന്ന ബി.ഡി.ജെ.എസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ചാപിള്ളയായി മാറിയത് ഇതിന് തെളിവാണ്. കേരളത്തിന്റെ മണ്ണ് ഒരു കാലത്തും വര്‍ഗീയതയോടും തീവ്രവാദത്തോടും സമരസപ്പെട്ടിട്ടില്ല. എല്ലാ മതങ്ങളേയും ഉള്‍കൊള്ളുന്ന, എല്ലാവരും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന മണ്ണാണ് മലയാളി സ്വപ്‌നം കാണുന്നത്. നൂറ്റാണ്ടുകളായി പുലര്‍ന്നുപോന്നിട്ടുള്ളതാണ് ആ സ്വപനം. ഇനിയും അത് അങ്ങനെ തന്നെ തുടരും. അതിന് ഭംഗം വരുത്താനുള്ള നീക്കങ്ങളെ തിരിച്ചറിയാനും തിരുത്താനും എല്ലാ കാലത്തും കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യത്തിന് അടവരയിടുന്നതാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍. ദുഷ്ചിന്തകളുടെ അതിപ്രസരത്തില്‍ കണ്ണും കാതും മനസ്സും ചിതലരിച്ചുപോയവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാടിന്റെ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന ഓരോ മലയാളിയുടേയും കാതുകളില്‍ പ്രഥമപൗരന്റെ ഈ വാക്കുകള്‍ വേദവാക്യംപോലെ മുഴങ്ങുകതന്നെ ചെയ്യും.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending