Connect with us

Video Stories

മുല്ലപ്പള്ളിയുടെ വെളിപ്പെടുത്തലും കേരളത്തിലെ പൊലീസിങും

Published

on

1999-2014 കാലഘട്ടത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പില്‍ സഹമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഞായറാഴ്ച രാഷ്ട്രീയ കേരളത്തെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുകയുണ്ടായി. ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ തനിക്ക് മുന്നില്‍വന്ന ഒരു ഫയല്‍ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യിലെ ഉദ്യോഗസ്ഥനായിരുന്ന ലോക്‌നാഥ്‌ബെഹ്‌റ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായെയും രക്ഷിക്കുന്ന വിധത്തില്‍ കേസില്‍ തീര്‍പ്പെഴുതി എന്നായിരുന്നു അത്. മുംബൈ സ്വദേശിനിയായ ഇസ്രത്ജഹാനെയും കൂട്ടുകാരനെയും ഗുജറാത്തിലെ നടുറോഡില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അന്നത്തെ മുഖ്യമന്ത്രി മോദിയെയും ആഭ്യന്തര വകുപ്പുമന്ത്രി അമിത്ഷായെയും ബെഹ്‌റ കുറ്റവിമുക്തരാക്കിക്കൊടുത്തത്. ഈ ഫയല്‍ കണ്ട് താനടക്കമുള്ള മന്ത്രിമാര്‍ വിസ്മയപ്പെട്ടുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുകയുണ്ടായി. മുസ്്‌ലിം യൂത്ത്‌ലീഗ് നടത്തിവരുന്ന യുവജനയാത്രയുടെ ഭാഗമായി വടകരയിലെ സ്വീകരണ സമ്മേളനത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഈ വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളുള്‍പ്പെടെ ഇക്കാര്യം വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിണറായി വിജയന്‍ മോദിയെപോലെ ഇക്കാര്യത്തില്‍ മൗനത്തിലാണ്.
ഇസ്രത്ജഹാന്‍ അടക്കമുള്ള ഗുജറാത്തിലെ നിരവധി കൊലപാതകക്കേസുകളില്‍ മോദിക്കും അമിത്ഷാക്കുമുള്ള പങ്ക് ഇതിനകംതന്നെ ഏതാണ്ട് ശരിവെക്കപ്പെട്ടിട്ടുണ്ട്. 2002ലെ ഗുജറാത്ത് കലാപവും ബെസ്റ്റ് ബേക്കറി കേസുള്‍പ്പെടെയുള്ള നിരവധി കൊലപാതകക്കേസുകളില്‍ ഇരുവര്‍ക്കുള്ള പങ്കും വിവിധ കോടതികളുടെ പരിഗണനയിലാണ്. ഇസ്രത് കേസില്‍ അമിത്ഷായെ വിചാരണക്ക് ക്ഷണിച്ച മുംബൈ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലോയ കൊലചെയ്യപ്പെട്ടതിലും ഉന്നത രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്കാളിത്തം രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. അതുകൊണ്ടൊക്കെതന്നെ ലോക്‌നാഥ്‌ബെഹ്‌റ എന്ന ഒറീസ സ്വദേശിയായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മോദിയെയും ഷായെയും രക്ഷിച്ചുവെന്ന് പറയുന്നതില്‍ വലിയ അല്‍ഭുതമൊന്നും ആരിലും ഉളവാക്കുന്നില്ല. എന്നാല്‍ മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ രണ്ടാം ഭാഗമാണ് ആ പ്രസംഗത്തെ കേരളത്തില്‍ കൂടുതല്‍ ചര്‍ച്ചാവിധേയമാക്കിയിരിക്കുന്നതിപ്പോള്‍. അതിതാണ്: കേസില്‍നിന്ന് വിമുക്തമാക്കിയതിന് പ്രത്യുപകാരമായി കേരള കേഡറിലുള്ള ബെഹ്‌റയെ മുഖ്യമന്ത്രിപിണറായി വിജയന്‍ പൊലീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചത് നരേന്ദ്രമോദി നിര്‍ദേശിച്ചതുപ്രകാരമാണ് എന്നതാണ് ആ ഭാഗം. ഇത് ശരിയെങ്കില്‍ സി.പി.എം എന്ന ഇടതുപക്ഷ രാഷ്ട്രീയകക്ഷിയുടെ മുഖ്യമന്ത്രി വര്‍ഗീയവാദികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മോദിക്കും അമിത്ഷാക്കും ബി.ജെ.പിക്കുംവേണ്ടി ഭരണഘടനാസംവിധാനത്തെ ദുരുപയോഗപ്പെടുത്തുകയും അവരുടെ ഇംഗിതം സാധിപ്പിച്ചുകൊടുക്കുകയുമായിരുന്നു എന്നാണ്. നാല് സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് 2016ല്‍ ടി.പി സെന്‍കുമാറിനെ പൊടുന്നനെ മാറ്റി കേരള പൊലീസ് തലപ്പത്ത് ബെഹ്‌റയെ പിണറായി നിയമിച്ചത്. മോദി എഴുതിക്കൊടുത്ത കടലാസില്‍ പിണറായിവിജയന്‍ രായ്ക്കുരാമാനം ഒപ്പുവെച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്നാണ് മുല്ലപ്പള്ളിയും മതേതരവിശ്വാസികളാകെയും ഇപ്പോള്‍ ആരായുന്നത്.
ബി.ജെ.പിക്കും അത് പ്രതിനിധാനം ചെയ്യുന്ന തീവ്ര വര്‍ഗീയതക്കും എതിരായി നാഴികക്ക് നാല്‍പതുവട്ടം നാവിട്ടടിക്കുന്നവരാണ് കമ്യൂണിസ്റ്റുകളെന്നാണ് വെയ്പ്. എന്നാല്‍ സ്വന്തംകാര്യത്തോടടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഇടതുപക്ഷമുഖംമൂടി തനിയെ അഴിഞ്ഞുവീണുവെന്നാണ് മേല്‍ വെളിപ്പെടുത്തല്‍ നമ്മെ വിളിച്ചറിയിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്കുപുറമെ ചട്ടം ലംഘിച്ച് ആറു മാസത്തില്‍കൂടുതല്‍ കാലം വിജിലന്‍സ് മേധാവി തസ്തികയയിലും ബെഹ്‌റയെ ഇരുത്തിയതും കഴിഞ്ഞ രണ്ടര കൊല്ലമായി കേരളത്തില്‍ നടന്നുവരുന്ന കൊലപാതകങ്ങള്‍ അടക്കമുളള നിരവധി ക്രമസമാധാന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നതും മുല്ലപ്പള്ളിയുടെ പ്രസ്താവത്തെ സാധൂകരിക്കുന്നുണ്ട്. ദേശീയപതാകയുടെ പേരില്‍ സ്വതന്ത്രചിന്താഗതിക്കാരെ വേട്ടയാടി ജയിലിടച്ചതും രണ്ട് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതിനെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചതും കാസര്‍കോട്ടെ റിയാസ് മുസ്‌ലിയാര്‍ വധം, ഇസ്‌ലാമിക പണ്ഡിതന്റെ അറസ്റ്റ്, ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ അറസ്റ്റ് താമസിപ്പിച്ചത്, പറവൂരില്‍ ഇസ്്‌ലാമിക ലഘുലേഖ വിതരണംചെയ്തവരെ ആക്രമിച്ച ആര്‍.എസ്.എസുകാരുടെ പരാതിയില്‍ നാല്‍പതോളം പേരെ ജയിലിലടച്ചത് തുടങ്ങി എത്രയെത്ര പരാതികളാണ് ബെഹ്‌റയുടെ പൊലീസിനെതിരെ ഉയര്‍ന്നുവന്നത്. അന്നൊക്കെയും പൊലീസ് മേധാവിയെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായതെന്നത് ആര്‍ക്കും പരിശോധിച്ചാലറിയാം. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി സന്നിധാനത്തെ പതിനെട്ടാംപടിയില്‍ നിന്നുകൊണ്ട് പൊലീസിന്റെ മൈക്ക് പിടിച്ച് ഭക്തരോട് പ്രസംഗിച്ചപ്പോഴും ഭക്തരെ തില്ലങ്കേരി നിയന്ത്രിക്കുകയായിരുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി മോദിക്കുവേണ്ടി തന്നെയും തന്റെ കീഴിലുള്ള പൊലീസിനെയും തന്നെയാണ് പരസ്യമായി ഇകഴ്ത്തിയത്.
ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും വളര്‍ത്തി, ഐക്യജനാധിപത്യമുന്നണിയെ തളര്‍ത്തുകയും അതുവഴി മോദിയാദികളെ സുഖിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന ബോധവുമാണ് പിണറായി വിജയനെന്ന സി.പി.എമ്മുകാരനെ അലട്ടുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. പഴയകാലത്ത് ലഭിച്ച പൊലീസിന്റെ അടിയെ പേടിച്ചാണ് പിണറായി ഇതൊക്കെ ചെയ്യുന്നതെങ്കില്‍ അതിനെ പ്രബുദ്ധ രാഷ്ട്രീയമെന്ന് വിളിക്കാനും കഴിയില്ല. ആര്‍.എസ്.എസിനെതിരെ ചെറുവിരലനക്കാന്‍ കഴിയാത്തവരെന്ന നിലവിട്ട് ശബരിമലയിലെ അന്നദാനത്തിന്റെ ചുമതലകൂടി അവരുടെ സംഘടനക്ക് വിട്ടുനല്‍കിയ പിണറായി വിജയന്‍ ഇപ്പോള്‍ യു.ഡി.എഫ്-ബി.ജെ.പി ഒത്തുകളി എന്നു പറയുന്നതിനെ ഒരൊറ്റയാളും വിശ്വസിക്കാനും പോകുന്നില്ലെന്നോര്‍ക്കണം. മഹാപ്രളയ നാളുകളില്‍ സര്‍ക്കാര്‍ ജീവനക്കാരെയും നാട്ടുകാരെയും പിഴിഞ്ഞെടുക്കാന്‍ കാട്ടിയ ധൈര്യം എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനോട് അര്‍ഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതില്‍ സര്‍ക്കാര്‍ കാട്ടിയില്ല. ശത്രുവിനെ സ്‌നേഹിക്കുന്ന സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ബാധിച്ചതോ അതോ ഉള്ളില്‍ കിടക്കുന്ന സ്വത്വബോധം തികട്ടിവന്നതോ. മുമ്പൊക്കെ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വ സര്‍ക്കാരുകള്‍ക്കെതിരായി കേന്ദ്രത്തിലേക്ക് സമരം നയിച്ചവരാണ് ഇപ്പോള്‍ മോദിയെ കാണുമ്പോള്‍ മൈതാന വാഗ്‌ധോരണിക്കപ്പുറം കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്നത്. വര്‍ഗീയ സംഘടനകളെന്ന് ആക്ഷേപിച്ച ജാതിസംഘടനകളെ കൂട്ടുപിടിച്ച് നടത്താന്‍ പോകുന്ന സ്ത്രീ മതിലിലും നവോത്ഥാനവാചോടാപത്തിലും തെളിയുന്നത് ഈ അവിശുദ്ധ ബാന്ധവമാണ്. പുത്രനെ ബി.ജെ.പിയിലേക്ക് വിട്ട് പിണറായിയുമായി നവോത്ഥാനം നടത്തുന്ന എസ്.എന്‍.ഡി.പി യോഗം നേതാവിന്റെ സ്വന്തം വിനീത മുഖ്യമന്ത്രിയെ നോക്കി പരിതപിക്കാനേ കേരള ജനതക്ക് കഴിയുന്നുള്ളൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending