Connect with us

Video Stories

‘ശശി സുരക്ഷാ’ റിപ്പോര്‍ട്ട് ചില്ലിട്ടുവെക്കട്ടെ !

Published

on

ഭൂമി ലോകത്ത് ഇത്രയും തങ്കപ്പെട്ട മനുഷ്യര്‍ വേറെയുണ്ടോ എന്നു തോന്നിപ്പിക്കുന്നതാണ് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അതിലെ അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പെരുമാറ്റ-മാര്‍ഗ നിര്‍ദേശങ്ങളില്‍ മിക്കവയും. കമ്യൂണിസ്റ്റ് വ്യക്തിത്വത്തിന് നിരക്കാത്ത പെരുമാറ്റങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്ന് ഒരുനിലക്കും ഉണ്ടാകാന്‍ പാടില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളത്. ഇടക്കിടെ പ്ലീനം സമ്മേളനങ്ങളിലും മറ്റുമായി ഇതിന് അടിവരയിടുന്ന നിരവധി നിര്‍ദേശങ്ങള്‍ പാര്‍ട്ടി അണികള്‍ക്കായി ചമയ്ക്കാറുമുണ്ട്. എന്നാല്‍ ഇവയൊക്കെ വെറും പൊള്ളത്തരങ്ങള്‍ മാത്രമായാണ് പ്രായോഗികതലത്തില്‍ പരിണമിക്കുന്നതെന്നതിന് എണ്ണിയാലൊടുങ്ങാത്ത ദൃഷ്ടാന്തങ്ങളാണ് ആ കക്ഷിയുടെ ഇത:പര്യന്തമുള്ള നടപടികളിലൂടെ പൊതുജനത്തിന് അനുഭവവേദ്യമായിട്ടുള്ളത്. സി.പി.എം പാലക്കാട് ജില്ലാസെക്രട്ടറിയേറ്റംഗവും ഷൊര്‍ണൂര്‍ നിയമസഭാസാമാജികനുമായ പി.കെ ശശി ആറു മാസം മുമ്പ് ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗമായ വനിതക്കെതിരായി ഏരിയാകമ്മിറ്റി ഓഫീസില്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ പരാതിയില്‍ പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര സമിതിയംഗങ്ങള്‍ സമര്‍പ്പിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിക്കുന്നവര്‍ക്ക് ഈ വസ്തുത ഒരിക്കല്‍കൂടി ബോധ്യമാകും.
സംസ്ഥാനത്തെ നിയമമന്ത്രികൂടിയായ എ.കെ ബാലനും പി.കെ ശ്രീമതി എം.പിയും കഴിഞ്ഞ ഓഗസ്റ്റ് 30ന് ആരംഭിച്ച അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതിനകം മാധ്യമങ്ങളില്‍ പൂര്‍ണമായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരിയായ യുവതിയോട് പദവിക്ക് നിരക്കാത്ത രീതിയില്‍ ശശി ഫോണിലൂടെ സംസാരിച്ചുവെന്ന കുറ്റമാണ് ചാര്‍ത്തപ്പെട്ടിട്ടുള്ളത്. നവംബര്‍ 26ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും ആറു മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് ശശിയെ സസ്‌പെന്‍ഡുചെയ്ത നടപടി ഡിസംബര്‍ 16ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ശരിവെച്ചിരിക്കുകയാണ്. എന്നാല്‍ പരാതിക്കാരി ഈ നടപടിയില്‍ തൃപ്തയല്ലെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിയെ വിശ്വസിച്ച് അതിന്റെ കേന്ദ്ര നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയ യുവതിയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലുള്ളൊരു പ്രസ്ഥാനം സ്വീകരിക്കേണ്ട സമീപനമാണോ ഇതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും നടപടിയും പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.
നേരിട്ട് സ്പര്‍ശിക്കാതെതന്നെ ലൈംഗികച്ചുവയോടെ ആംഗ്യം കാണിക്കുന്നതുപോലും ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുമെന്ന് നിര്‍ഭയ സംഭവത്തിനുശേഷം 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ നിരോധന നിയമത്തിലും തൊഴിലിടങ്ങളിലെ പീഡന നിരോധന നിയമത്തിലും വ്യക്തമായിത്തന്നെ പറയുന്നുണ്ട്. ആ നിയമങ്ങള്‍ക്ക് പിന്തുണ നല്‍കിയവരില്‍ സി.പി.എമ്മും ഉള്‍പെടുന്നു. എന്നിട്ടും സ്വന്തം പാര്‍ട്ടിയിലെ ഒരു വനിതക്ക്, അതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബാംഗത്തിന് അര്‍ഹതപ്പെട്ട നീതി നല്‍കുന്നതിനോ പീഡകന് മതിയായ ശിക്ഷ നല്‍കാനോ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.പകരം കമ്യൂണിസ്റ്റ് ആരോഗ്യമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് ശശി വാദിക്കുന്നത്.
പരാതിക്കാരി പൊതുസമൂഹത്തിന്റെ മുന്നിലേക്കോ നീതിന്യായ സംവിധാനത്തിനോ പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിന് കാരണം പാര്‍ട്ടി ആഭ്യന്തര വകുപ്പ് ഭരിക്കുന്ന കേരളത്തില്‍ തന്റെ വാദഗതികള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടില്ലെന്ന് കരുതിയതിനാലാകാം. പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലൊന്നിലും പരാതി നല്‍കാതെ പൊളിറ്റ് ബ്യൂറോയിലെ വനിതാഅംഗങ്ങള്‍ക്ക് പരാതി അയച്ചതുതന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷേ അവിടെ നിന്നുപോലും നീതി കിട്ടിയില്ല എന്നാണ് വൃന്ദകാരാട്ടും സുഭാഷിണി അലിയും ഉള്‍പ്പെടുന്ന കേന്ദ്ര സമിതിയുടെ അംഗീകാരം ബാലന്റെയും ശ്രീമതിയുടെയും സ്ത്രീവിരുദ്ധ റിപ്പോര്‍ട്ടിന് ലഭിച്ചുവെന്നത് തെളിയിക്കുന്നത്. നമ്മുടെയൊക്കെ സഹജീവിയായ വനിതയെ സംബന്ധിച്ച് തികച്ചും സങ്കടകരമാണത്.
റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഈ ആധുനിക യുഗത്തിലും എത്ര സ്ത്രീ വിരുദ്ധമാണ് സി.പി.എം എന്നതിന്റെ ഒന്നാന്തരം തെളിവുകളാണ് ‘പൊതുവെ ഈ പെണ്‍കുട്ടി പുരുഷന്മാരായ സഖാക്കളോടും മറ്റു ചില പുരുഷ സുഹൃത്തുക്കളോടും വളരെ സോഷ്യലായി പെരുമാറുന്ന സ്വഭാവക്കാരിയാണ് ..’ ‘തന്റെ ശ്രദ്ധയില്‍പെടുന്ന വിഷയങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവക്കാരിയായിട്ടും എന്തുകൊണ്ട് സംഭവം നടന്നിട്ട് എട്ടു മാസം കാത്തിരുന്നു?’ റിപ്പോര്‍ട്ടിലെ മറ്റൊരിടത്ത് ശശി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന പാര്‍ട്ടി ഓഫീസ് മുറിയുടെ പരിസരത്ത് നിറയെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇതും യുവതിയെയല്ല, ശശിയെ രക്ഷിക്കാനാണെന്ന് ഏതൊരാള്‍ക്കും വ്യക്തമാകും. ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നോട് പ്രത്യേകമായ ഇഷ്ടമുണ്ടെന്ന് പറഞ്ഞതിനെ ലൈംഗികമായി എടുക്കേണ്ടെന്ന വാദവും കമ്മീഷന്‍ പൊതുവില്‍ മുഖവിലക്കെടുത്തിരിക്കുന്നു. വാസ്തവത്തില്‍ സ്ത്രീ സുരക്ഷയല്ല പകരം ശശി സുരക്ഷയാണ് ബാലന്‍-ശ്രീമതി റിപ്പോര്‍ട്ടിലുള്ളത്. ഇനി ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന നേതൃത്വം കോഴിക്കോട്ട് കഴിഞ്ഞമാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്, പ്രതി തങ്ങളുടെ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നാണ്. ഇങ്ങനെയാണോ സ്വന്തം സഹപ്രവര്‍ത്തകയുടെ ജീവിതത്തിലെ പ്രതിസന്ധിയോട് പുരോഗമനമെന്നഭിമാനിക്കുന്ന ഒരു സംഘടന പ്രതികരിക്കേണ്ടത്.
നവോത്ഥാനം ഉറപ്പിക്കാനായി സ്ത്രീ മതില്‍ കെട്ടാന്‍ നടക്കുന്ന സി.പി.എമ്മിന്റെയും അതിന്റെ സര്‍ക്കാരിന്റെയും സ്ത്രീകളോടുള്ള നിലപാടുകള്‍ ഇത്രയേ ഉള്ളൂ എന്ന് സമ്മതിക്കേണ്ടിവരും. ജനുവരി ഒന്നിന് നടത്തുന്ന പ്രത്യേക സമുദായ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാമതിലില്‍ അണിചേരാന്‍ പോകുന്ന മലയാളികളായ സ്വാഭിമാനമുള്ള വനിതകളോരോരുത്തരും സ്വയം തിരിച്ചറിയുകയും ഈ കാപട്യം പുറത്തുകൊണ്ടുവരികയും വേണം. എഴുത്തുകാരി സാറാജോസഫും നടി മഞ്ജുവാര്യരുമൊക്കെ മതിലില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചത് ഈ തിരിച്ചറിവ് കൊണ്ടാണ്. ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അതിന് തയ്യാറാകാതിരിക്കുകയും പുറമെ ആദര്‍ശം പുലമ്പുകയും ചെയ്യുന്ന സി.പി.എം എന്ന കക്ഷിക്ക് എന്തുകൊണ്ടും ചേരുന്നതാണ് പാലക്കാട്ടെയും വടക്കാഞ്ചേരിയിലെയും ഇരിഞ്ഞാലക്കുടയിലെയും കൊച്ചിയിലെയും കണ്ണൂരിലെയുമൊക്കെ നേതാക്കളുടെയും അണികളുടെയും പരസ്യമായ വിഷയാഭാസത്തരങ്ങള്‍. പാര്‍ട്ടി ഭരണഘടനയിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗം മാറ്റിയെഴുതി പകരം ബാലന്‍-ശ്രീമതി കമ്മീഷന്‍ റിപ്പോര്‍ട്ട് ചേര്‍ത്തി പാര്‍ട്ടി ഓഫീസുകളില്‍ ചില്ലിട്ടുവെക്കുകയാണ് ഇനിയവര്‍ ചെയ്യേണ്ടത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending