Connect with us

Video Stories

സഹ്യനായി ഉണരാം നമുക്കുവേണ്ടിയും

Published

on


‘പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നുംവേണ്ട. നാലോഅഞ്ചോ വര്‍ഷംമതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുന്നത് എന്ന് മനസ്സിലാകും.’ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാധവ ്ഗാഡ്ഗില്‍ സമിതി ആറുവര്‍ഷംമുമ്പ് തന്റെ പഠനറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ സ്വര്‍ണലിപികളില്‍ കൊത്തിവെക്കപ്പെടേണ്ടവയാണ്.
അദ്ദേഹം പഠനവിധേയമാക്കിയതും പ്രവചിച്ചതുംപോലെ കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളം കാലാവസ്ഥാദുരന്തത്തിന്റെ തീക്ഷ്ണത രണ്ട് തിക്താനുഭവത്തിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു. മൂന്നരക്കോടിയോളം ജനതയുടെ അധിവാസമേഖലയായ കേരളത്തില്‍ ഗാഡ്ഗിലിന്റെ മുന്നറിയിപ്പും താക്കീതും ശരിവെക്കുന്നതാണ് 2018ലെയും ഇക്കൊല്ലത്തെയും മഹാമാരികളും പ്രളയദുരന്തങ്ങളും.
ആമസോണ്‍പോലെ ലോകത്തെ എട്ട് ജൈവവൈവിധ്യമേഖലകളിലൊന്നാണ് നമ്മുടെ സ്വന്തംപശ്ചിമഘട്ടം. പരിസ്ഥിതിലോലപ്രദേശങ്ങളായാണ് ഈമേഖലയെ പൊതുവെ കണക്കാക്കപ്പെടുന്നത്.
ഈ യാഥാര്‍ത്ഥ്യബോധ്യത്തിന് നാം കുറെയധികം സമയംകളഞ്ഞുവെന്നതാണ് സത്യം. ജന്തുസസ്യപക്ഷിമേഖലകളുടെ അക്ഷയഖനി എന്നതുമാത്രമല്ല, ഗുജറാത്തില്‍നിന്ന് ഉല്‍ഭവിച്ച് തമിഴ്‌നാട് തീരത്ത് അവസാനിക്കുന്ന മൂവായിരത്തോളം കിലോമീറ്റര്‍ നീളമുള്ള സഹ്യപര്‍വതനിരയുടെ കീഴെ അന്തിയുറങ്ങുന്നത് കേരളം മാത്രമല്ല, കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ഗോവയിലെയും തമിഴ്‌നാട്ടിലെയുമൊക്കെ സാധാരണജനങ്ങളാണ്. ഇവിടെയാണ് നാം ഓരോരുത്തരും മനുഷ്യരെന്നനിലയില്‍ പാലിക്കേണ്ട ജാഗ്രത ബോധ്യപ്പെടേണ്ടത്.
ഏതുനിമിഷവും താണുവീഴുന്നൊരു ഡെമോക്ലസിന്റെ വാളാണ് പശ്ചിമഘട്ടം എന്ന് നാംപറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും ഈ മേഖലയുടെ ലോലാവസ്ഥക്കനുസൃതമായ ഖനന-നിര്‍മാണ-കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ നാം കൂട്ടാക്കിയില്ല. ജനങ്ങളേക്കാള്‍ ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലായിട്ടും കേവലം വോട്ടിനുവേണ്ടിയുള്ള തത്രപ്പാടിലാണ് ഇന്നും പലരും.
നൂറ്റാണ്ടുകണ്ട മഹാപ്രളയമാണ് 2018ല്‍ ഉണ്ടായത്. ഇവിടംകൊണ്ടൊന്നും തീരുന്ന പ്രശ്‌നമല്ല കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പകുതിവരുന്ന പശ്ചിമഘട്ടത്തിനുമേലുള്ള ആഘാതമെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. ശാസ്ത്രവും മതങ്ങളുമെല്ലാം ഒരുപോലെ സമര്‍ത്ഥിക്കുന്നതാണ് തിന്മക്ക് തിരിച്ചടി ലഭിക്കുമെന്നത്. കഴിഞ്ഞ പ്രളയശേഷവും നാം എവിടെയായിരുന്നു, എന്തുചെയ്യുകയായിരുന്നുവെന്നതിന് തെളിവാണ് ഈമേഖലയില്‍ സര്‍ക്കാരുകള്‍ അനുവദിച്ച ഖനനവും നിര്‍മാണത്തിനുള്ള അനുമതിയും തുടര്‍ദുരന്തങ്ങളും.
മഹാപ്രളയത്തിന് ആറുമാസത്തിനകംതന്നെ ആറോളം ഉത്തരവുകളാണ് പശ്ചിമഘട്ടമേഖലയുടെ പരിസ്ഥിതിനാശത്തിന് വഴിവെക്കുന്നതരത്തില്‍ വീണ്ടും സര്‍ക്കാരുകളില്‍നിന്നുണ്ടായത്. കേവലം ഈ മേഖലയിലെ താമസക്കാര്‍ക്ക് മാത്രമല്ല, ഇവിടുത്തെ ജൈവസമ്പത്തിനെയും മലയെയും പാറയെയും മണ്ണിനെയും അടിച്ചുമാറ്റുന്ന ഖനനരീതികള്‍ മൂലം വിവിധ സംസ്ഥാനങ്ങള്‍ക്കാണ് ദോഷം ഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കേരളത്തിന്റെ വടക്കന്‍ജില്ലകളിലാണ് കൂടുതല്‍ ദുരന്തരൂക്ഷത ഉണ്ടായത്. ഇതിനുകാരണം കാസര്‍കോട് മുതല്‍ അട്ടപ്പാടിവരെയുള്ള പര്‍വതശിഖരങ്ങളില്‍ അനുവദിക്കപ്പെട്ട പാറമടകളും റബര്‍മുതലായവയുടെ അശാസ്ത്രീയകൃഷിരീതികളുമാണ്. നിലമ്പൂര്‍,വയനാട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലിന് കാരണവും മറ്റൊന്നല്ല.
ഒരുഭരണകക്ഷി എം.എല്‍.എയുടെ മണ്ഡലത്തില്‍തന്നെയാണ് അധികഖനനവും അനധികൃതനിര്‍മാണവും നടക്കുന്നതെന്നതാണ് ഏറെ വൈരുദ്ധ്യം. ഇതിനെതിരെ പ്രതിപക്ഷവും ജനങ്ങളും ഒന്നാകെ പ്രതിഷേധിച്ചിട്ടും നിലമ്പൂര്‍ എം.എല്‍.എയുടെ ഉറ്റബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള മലയിലെ നിര്‍മാണങ്ങള്‍ തടയാന്‍ കഴിഞ്ഞില്ല. കോടതിയും ഭരണകൂടവും ഇടപെട്ടിട്ടുപോലും രാഷ്ട്രീയമേലാളന്മാരുടെ സംരക്ഷണയിലാണ് ഇന്നും അദ്ദേഹം വാഴുന്നത്. ചിലര്‍ക്ക് കൊള്ളനടത്താനും ബഹുഭൂരിപക്ഷത്തിന് ജീവന്‍ നഷ്ടപ്പെടുത്താനും മാത്രമായി കേരളത്തിന്റെ പരിസ്ഥിതിമേഖല മാറിക്കൂടാ എന്ന സന്ദേശം ഓരോരുത്തരും മനസ്സില്‍ സൂക്ഷിക്കേണ്ട കാലമാണിത്.
സര്‍ക്കാരില്‍ സ്വാധീനമുള്ളവരും ജനങ്ങളുടെ വോട്ടുവാങ്ങി അധികാരസോപാനങ്ങളില്‍ മയങ്ങുന്നവരുമെല്ലാം കണ്ടതിനെയെല്ലാം വെട്ടിപ്പിടിക്കാനായി നെട്ടോട്ടമോടുമ്പോള്‍ ദൈന്യതാപൂര്‍വം നാം ഓര്‍ക്കേണ്ടത് കവളപ്പാറയിലും പോത്തുകല്ലിലും കുട്ടനാടും കുറ്റിയാടിയിലും കരിഞ്ചോലയിലും ഒക്കെ അന്തിയുറങ്ങുന്നവരെയാണ് .അവരുടെ നിലയ്ക്കാത്ത രോദനമാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ഈ നാടിന്റെ രോദനമാണത്. മലയുടെയും പുഴയുടെയും കാടിന്റെയും.
കഴിഞ്ഞ വര്‍ഷം 500ഓളം പേരാണ് പ്രളയത്തില്‍ മരണപ്പെട്ടതെങ്കില്‍ ഇത്തവണ സംഖ്യ നൂറിലധികം വരും. മറ്റ് ലക്ഷക്കണക്കിനാളുകളുടെ ജീവനോപാധിയും തകര്‍ന്നിരിക്കുന്നു. മൂവായിരത്തോളം ക്യാമ്പുകളിലായി ഇതിനകം രണ്ടരലക്ഷത്തിലധികം പേരാണ് ഉടുതുണിക്ക് മറുതുണിപോലുമില്ലാതെ കഴിയുന്നത്. പാലക്കാട് മുതല്‍ മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് വരെയുള്ള പശ്ചിമഘട്ടമലനിരകള്‍ കേരളത്തിന്റെ പകുതിയിലധികം ജനസംഖ്യയെയാണ് ശിരസ്സേറ്റുന്നത്. മലനിരകളിലുണ്ടാകുന്ന ചെറിയൊരു ചലനംപോലും വലിയൊരു പ്രദേശത്തെയാകെ നാമാവശേഷമാക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് നിലമ്പൂര്‍ താലൂക്കിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലുകള്‍.
എട്ടിനും ഒന്‍പതിനുമായി ഉണ്ടായത് വെറുമൊരു ഉരുള്‍പൊട്ടല്‍ മാത്രമല്ലെന്നും അനിര്‍വചനീയമാംവിധമുള്ള കാലാവസ്ഥാപ്രതിഭാസമാണെന്നും നാം തിരിച്ചറിയുന്നു. അധികമായാല്‍ അമൃതും വിഷം എന്നതുപോലെയാണ് കേരളത്തിന്റെ പ്രകൃതിസമ്പത്തിന്റെ അവസ്ഥ. മാധവ്ഗാഡ്ഗിലും ഡോ.കസ്തൂരിരംഗനും നിര്‍ദേശിച്ച രീതിയിലുള്ള ജീവിതക്രമപ്പെടുത്തലുകള്‍ക്കും പാരിസ്ഥിതികസംരക്ഷണത്തിനും നാം ഇനിയെങ്കിലും തുനിഞ്ഞിറങ്ങിയില്ലെങ്കില്‍ കേരളം എന്നത് ചരിത്രത്തിലെ ഒരു ദുരന്തപൊട്ടായി അവശേഷിക്കുമെന്ന ബോധ്യം എല്ലാവരിലും ഉണ്ടാവട്ടെ.
പരിസ്ഥിതികാര്യത്തില്‍ ലോകത്തിനിനി ഉറങ്ങാന്‍ നേരമില്ല, ഉറക്കം നടിക്കാനും.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending