Connect with us

Video Stories

കേരള നേതാക്കളുടെ ദേശീയ നിയമനം

Published

on

രണ്ടു മുതിര്‍ന്ന നേതാക്കളുടെ ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധിക്കാണ് ഈയാഴ്ച്ച കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും. ഉമ്മന്‍ചാണ്ടിയെ ആന്ധാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി നിശ്ചയിച്ചപ്പോള്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍എന്ന ഭരണഘടനാ പദവിയിലേക്കാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനം ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കപ്പെടുക വഴി രാഷ്ട്രീയ കേന്ദ്രങ്ങള്‍ മാത്രമല്ല ബി.ജെ.പി നേതൃത്വവും അമ്പരപ്പിലാണ്. ഗവര്‍ണര്‍ പദവി ആദരവാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദമെങ്കിലും അത് അണികള്‍ക്കുമുമ്പില്‍ പോലും വിശദീകരിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെന്ന കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രചരണം അണികളെ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലും നേതൃത്വത്തെ അങ്കലാപ്പിലുമാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി നിലകൊ ണ്ടി രുന്ന കുമ്മനത്തെ മാറ്റിയ നടപടിക്കു പിന്നില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. വിഭാഗീയതയുടെ പിടിയിലമര്‍ന്ന് വരിഞ്ഞുമുറുകുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അതിന്റെ വന്‍ഗര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുകയെന്ന നിയോഗവുമായാണ് കുമ്മനം ആ പദവിയിലേക്ക് അവരോധിക്കപ്പെടുന്നത്. എന്നാല്‍ വിഭാഗീയതക്ക് തടയിടാനായില്ലെന്ന് മാത്രമല്ല അദ്ദേഹം തന്നെ ഒരു വിഭാഗത്തിന്റെ വക്താവായി മാറുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. കെ.എം മാണിയുടേയും ബി.ഡി.ജെ.എസിന്റെയുമെല്ലാം കാര്യത്തില്‍ നേതാക്കള്‍ തന്നെ തുറന്ന യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ കുമ്മനവും അതില്‍ ഭാഗവാക്കായിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ നേതൃ മാറ്റത്തിന് ഇനിയും അമാന്തിച്ചു നിന്നാല്‍ ചെങ്ങന്നൂരില്‍ വന്‍ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധ്യമാണ് ബി.ജെ.പിയെ യുദ്ധമുഖത്ത് വെച്ച് പടനായകനെ പിന്‍വലിക്കേണ്ട ഗതികേടിലേക്കെത്തിച്ചത്.
ഭരണ ഘടനാ പദവികള്‍ ഒന്നൊന്നായി കടുത്ത കക്ഷി രാഷ്ട്രീയ വല്‍ക്കരണത്തിന് വിധേയമാക്കുകയെന്ന ബി.ജെ.പി തന്ത്രവും ഈ നീക്കത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏതു വിധേനയും അധികാരം നിലനിര്‍ത്തുകയെന്ന ബി.ജെ.പിയുടെ നയത്തിന് ചൂട്ടുപിടിക്കാന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച പരണിതപ്രജ്ഞരായ നേതാക്കളെയാണ് ഈ പദവിയില്‍ സര്‍ക്കാറുകള്‍ അവരോധിച്ചിരുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കങ്ങള്‍ പാടെ മാറ്റിമറിച്ച്‌കൊണ്ടാണ് ബി.ജെ.പി അധികാരത്തിലേറിയ നാളുകളില്‍ തന്നെ പലസംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ച് തങ്ങളുടെ വിശ്വസ്തരെ അവരോധിച്ചത്. അത്തരത്തില്‍ നിയമിക്കപ്പെട്ട ഗവര്‍ണറാണ് കര്‍ണാടകയില്‍ തന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ നാണം കെട്ട സമീപനം സ്വീകരിച്ചത്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ കൃത്യമായ ഇടപെടല്‍ കാരണം അദ്ദേഹത്തിന്റെയും ബി.ജെ.പിയുടേയും കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു.
കുമ്മനത്തിന്റെ നിയമനം സജീവചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കേവലഭൂരിപക്ഷത്തില്‍ നിന്നും ഏതാനും സീറ്റുകള്‍ മാ്ര്രതം അധികമുള്ള ഒരു മുന്നണിയെ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുത്തുകയും സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിക്കുകയും ചെയ്ത ഭരണാധികാരിയുമാണ് അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ദേശീയ രംഗത്തുള്ള പ്രവേശനം കോണ്‍ഗ്രസിന് മാത്രമല്ല മതേതര ഭാരതത്തിന് തന്നെ മുതല്‍കൂട്ടാവും. പ്രമുഖ നേതാവായിരുന്നിട്ടും പ്രത്യേക പദവികളൊന്നും വഹിക്കാതിരുന്ന അദ്ദേഹം കെ.പി.സിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും സ്വയം പിന്‍മാറുകയായിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച പദവി അല്‍പം കാഠിന്യമേറിയതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവിടെ ശൂന്യതയില്‍ നില്‍ക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ അനുഭവസമ്പത്തിന്റെ പിന്‍ബലമുള്ള നേതാവിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനലബ്ധിക്കു പിന്നില്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച പരിഗണനയാണ് ദേശീയ നേതൃത്വത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു തൊട്ടുമുമ്പ് കെ.സി വേണുഗോപാല്‍ എം.പിയേയും പി.സി വിഷ്ണുനാഥിനെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ത്തുകയും ഇരുവര്‍ക്കും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇരുവരുടേയും മേല്‍നോട്ടത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നിന്നുള്ള രണ്ടു നേതാക്കളുടെ ദേശീയ പ്രവേശനം ഇരുപാര്‍ട്ടികളുടേയും ജനാധിപത്യത്തോടുള്ള സമീപനത്തിന്റെ ഉദാഹരണം കൂടിയാണ്. ഭരണഘടനാ പദവികളുടെ രാഷട്രീയ വല്‍ക്കരണംപോലെയുള്ള അതീവ ഗുരുതരമായ നടപടികളിലൂടെ ബി.ജെ.പി വളഞ്ഞ വഴിയിലൂടെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനകീയ ജനാധിപത്യത്തിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending