Connect with us

Views

വിദ്യാഭ്യാസ വകുപ്പില്‍ ചീഞ്ഞുനാറുന്നത്

Published

on

ഇത്തവണത്തെ വിദ്യാലയ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചോദ്യപേപ്പര്‍ ചോരുകയും എസ്.എസ്.എല്‍.സിയില്‍ ഒരു പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടി വരികയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 20ന് നടന്ന കണക്കു പരീക്ഷക്കു പകരമായി 30ന് വീണ്ടും അതേ പരീക്ഷ മറ്റൊരു ചോദ്യപേപ്പര്‍ പ്രകാരം നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. 21ന് നടന്ന പ്ലസ്‌വണ്‍ ജ്യോഗ്രഫിയുടെ ചോദ്യപേപ്പറിലെ 41 ചോദ്യങ്ങളും മോഡല്‍ പരീക്ഷയിലേതാണ്. ഇതും രണ്ടാമത് നടത്തേണ്ട അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഗണിത ശാസ്ത്ര അധ്യാപകന്‍ ആ സ്ഥാപനത്തിലെ ചോദ്യപേപ്പര്‍ അതേപടി പകര്‍ത്തിയെഴുതിയാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത്തവണ പത്താം തരത്തിലെ മലയാളം പരീക്ഷയിലും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാത്തിനും സിലബസിന് പുറത്തും കടുകട്ടിയായതുമായ ചോദ്യങ്ങള്‍ വന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലസ്ടു പരീക്ഷയുടെ ഭൂമിശാസ്ത്രം, ജേണലിസം, രസതന്ത്രം, കണക്ക് ചോദ്യപേപ്പറുകളിലും ഒരേ തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ വന്നതും കുട്ടികളെ അമ്പരപ്പിച്ചിരുന്നു.

വളരെയേറെ പരിപാവനമാര്‍ന്നതും അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിദ്യാഭ്യാസ മേഖലയിലും ഭാവികേരള തലമുറയുടെ സുപ്രധാന കടമ്പയായ പത്താംതരത്തിന്റെ കാര്യത്തിലും ഇത്രയും ലാഘവത്തോടെയാണ് ഒരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൈക്കൊണ്ട സമീപനമെന്നത് ഭാവി കേരളത്തെക്കുറിച്ച് പ്രതീക്ഷ വെക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിന് സുവ്യക്തമായ മാനദണ്ഡങ്ങളുള്ള വിദ്യാഭ്യസ വകുപ്പില്‍ ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നത് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലില്‍ മന്ത്രിയുടെ പാര്‍ട്ടിക്കാരായ അധ്യാപകരെ തിരുകി കയറ്റിയതാണ് ഇതിനെല്ലാം കാരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുമ്പും ഐക്യജനാധിപത്യ മുന്നണിയിലെ മുസ്‌ലിംലീഗ് വകുപ്പ് കൈകാര്യം ചെയ്തപ്പോഴെല്ലാം വകുപ്പിനും സര്‍ക്കാരിനുമെതിര ഹാലിളക്കം നടത്തിയവരുടെയൊക്കെ വായടഞ്ഞു പോയോ.
മാര്‍ക്കുദാനം, തോറ്റവരെ ജയിപ്പിച്ചു, അധ്യാപികമാരെ പച്ച ബ്ലൗസ് അണിയിപ്പിച്ചു, പച്ച ബോര്‍ഡുണ്ടാക്കി തുടങ്ങി നൂറുകൂട്ടം ആരോപണങ്ങളാണ് മുന്‍കാലത്ത് വിദ്യാഭ്യാസ മേഖലക്കെതിരെ ചിലര്‍ ഉന്നയിച്ചിരുന്നത്. മുസ്്‌ലിംലീഗിനും അത് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതരത്വത്തിലധിഷ്ഠിതമായ നയസമീപനങ്ങള്‍ക്കുമെതിരായ നിലപാടുകളായിരുന്നു ഇതെല്ലാം. കുട്ടികളുടെ ഭാവിയെ ബാധിച്ചാലും വേണ്ടില്ല തങ്ങളുടെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം എന്ന കുബുദ്ധിയാണ് അവരെ നയിച്ചിരുന്നത്. ഇന്നിതാ വിദ്യാഭ്യാസരംഗത്ത് ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കലാലയ അധ്യാപകന്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി വകുപ്പ് ഭരിക്കുമ്പോഴാണ് മേല്‍ പരാമര്‍ശിത കുറ്റങ്ങളും കുറവുകളും സംഭവിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെയാകട്ടെ ഫീസ്‌കൂട്ടിയും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയും ഈജിയന്‍ തൊഴുത്താക്കിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് ഏട്ടിലെ പശുവല്ല. അതിനെ സുചിന്തിതമായും പുരോഗമനാത്മകമായ നയപരിപാടികളുടെ അടിസ്ഥാനത്തിലുമാണ് നയിക്കേണ്ടത്. ഇതിനടിസ്ഥാനത്തിലുള്ള കര്‍മപരിപാടികളാണ് കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകള്‍ ചെയ്തുവന്നിരുന്നത്. ഐക്യജനാധിപത്യ മുന്നണിയും മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ്‌കോയ മുതല്‍ ചാക്കീരി അഹമ്മദുകുട്ടി, നാലകത്തുസൂപ്പി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ അബ്ദുറബ്ബ് എന്നിവര്‍വരെ ദീര്‍ഘദര്‍ശിത്വത്തോടെ സ്വീകരിച്ച പദ്ധതികള്‍ കാരണമാണ് ഇന്ന് കേരളം നേടിയിട്ടുള്ള സാക്ഷര-വിദ്യാഭ്യാസ പുരോഗതികള്‍. പ്രൊഫ. ജോസഫ് മുണ്ടശേരിയെപോലുള്ള വിദഗ്ധര്‍ ഈ രംഗത്ത് നല്‍കിയ സേവനങ്ങളും മറക്കാവതല്ല. സംസ്‌കൃത, മലയാളം സര്‍വകലാശാലകള്‍ സ്ഥാപിച്ചത് യു.ഡി.എഫ് കാലത്തായിരുന്നു. 2006ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുവദിച്ച 176 പ്ലസ്ടു സ്‌കൂളുകളിലെ 1500 ഓളം അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചതും പാഠ്യപദ്ധതി പരിഷ്‌കരിച്ചതും അബ്ദുറബ്ബ് മന്ത്രിയായിരിക്കെയാണ്. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. ഇതിന്മേല്‍ ഒരുവിധ പരാതികളുമുണ്ടായില്ല എന്നത് കൂലങ്കഷമായ കര്‍മപദ്ധതിയുടെ മേന്മ കൊണ്ടായിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയുടെ സിലബസ് പൂര്‍ണമായും പരിഷ്‌കരിച്ചതും ഇക്കാലത്തായിരുന്നു.
എന്നാല്‍ 2006-11ല്‍ എം.എ ബേബിയും ഇപ്പോഴത്തെ പ്രൊഫ. രവീന്ദ്രനാഥും ഈരംഗത്ത് തികഞ്ഞ അരാജകത്വവും കെടുകാര്യസ്ഥതയുമാണ് നടപ്പിലാക്കിയത്. എന്തിനും രാഷ്ട്രീയം കലര്‍ത്തി തനിക്കാക്കുന്ന സമീപനമാണ് ഇടതുപക്ഷം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്വീകരിച്ചത്. തങ്ങളുടെ അധ്യാപക സംഘടനകളില്‍പെട്ടവരെ മാത്രം ചുമതലയേല്‍പിക്കുകയും അതുവഴി സര്‍വരംഗത്തും ഏകപക്ഷീയ നയം അടിച്ചേല്‍പിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ക്ക് ഉദാഹരണമായിരുന്നു കുട്ടികളുടെ മനസ്സില്‍ തെറ്റിദ്ധാരണ പരത്താനിടയാക്കിയ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠ്യഭാഗം. പൊതുപ്രവര്‍ത്തക മെഴ്‌സിരവിയെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന പാഠഭാഗങ്ങളുമുണ്ടായി. എന്നാല്‍ ഇത്തവണ എല്‍.കെ.ജി മുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ അധ്യാപകര്‍ക്കുമായി ക്ലസ്റ്റര്‍ എന്ന ആശയം ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. ഹയര്‍സെക്കണ്ടറിയെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും വൃഥാവിലായി. ഏറെ കൊട്ടിഘോഷിച്ച് ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന പദ്ധതി ഇന്നും ഏട്ടിലെ പശുവാണ്. ഒരു നിയോജക മണ്ഡലത്തില്‍ ഒരോ പ്രൈമറി സ്‌കൂളിനെയും ഹയര്‍സെക്കണ്ടറിയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന പരിപാടിക്ക് ഫണ്ട് എന്നോ വരാനിരിക്കുന്ന കിഫ്ബി കൊണ്ടാണെന്നാണ് പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് പുനരുദ്ധാരണത്തിനായി നല്‍കിയതെന്നത് ഇന്ന് പഴയ വിമര്‍ശകര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതെല്ലാം തെളിയിക്കുന്നത് ദേശീയ കക്ഷി വിദ്യാഭ്യാസ വകുപ്പ് ഭരിച്ചാല്‍ മാത്രമേ വിദ്യാഭ്യാസ രംഗം ശരിയാകൂ എന്ന വാദത്തിന്റെ അടിത്തറതന്നെ തിരസ്‌കരിക്കുന്നതാണ്.
രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണെങ്കിലും പൊതുജനങ്ങളുടെ സേവനത്തിന്റെ കാര്യത്തില്‍ കൂപമണ്ഡൂക രീതിയിലുള്ള വികല നിലപാടുകള്‍ സ്വീകരിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഹേതു. കൊടിയുടെ നിറം നോക്കാതെ കറകളഞ്ഞ സേവന തല്‍പരതക്ക് മുന്‍തൂക്കം നല്‍കി മാത്രമേ വിദ്യാഭ്യാസ രംഗത്തെ നശീകരണ പ്രവണതകളെ തുടച്ചുനീക്കാന്‍ കഴിയൂ.

kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം : മോട്ടോർ വാഹന വകുപ്പ്

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

Published

on

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..0

Continue Reading

kerala

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Published

on

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

Trending