Connect with us

Video Stories

മരണം വിതക്കുന്ന മരുന്നു ക്ഷാമം

Published

on

പകര്‍ച്ചവ്യാധികളുടെ നീരാളിക്കൈകള്‍ കേരളത്തെ മരണക്കിടക്കയില്‍ വരിഞ്ഞുമുറുക്കിയ സാഹചര്യത്തില്‍ പ്രതിരോധ മരുന്നുകളുടെ ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കാലവര്‍ഷം പെയ്തു തുടുങ്ങും മുമ്പെ പനി മരണം പടര്‍ന്നുപിടിച്ച സംസ്ഥാനത്ത് പ്രതിരോധ മരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്നു അന്നുതന്നെ ബോധ്യപ്പെട്ടിട്ടും നിഷ്‌ക്രിയത്വം തുടരുന്ന ആരോഗ്യ മന്ത്രിയുടെ നടപടി നാണക്കേടാണ്. പകര്‍ച്ചപ്പനി മരണ നിരക്ക് ദൈനംദിനം കൂടുന്നത് പൊതുസമൂഹത്തെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഉന്നത മെഡിക്കല്‍ കോളജുകളില്‍പോലും മരുന്ന് ലഭിക്കാതെ നൂറു കണക്കിന് രോഗികളാണ് മരണത്തോട് മല്ലടിക്കുന്നത്. ഇതില്‍ ഏറെയും ഡിഫ്തീരിയയും ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണ്‍ ബാധിതരുമാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പാടുപെടുന്ന ആരോഗ്യവകുപ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കാതെ സര്‍ക്കാര്‍ ഇനിയും അലംഭാവം തുടരുന്നത് അംഗീകരിക്കാനാവില്ല. കാലവര്‍ഷം കനത്തതോടെ കേട്ടുകേള്‍വിയില്ലാത്ത പല രോഗങ്ങളും മനുഷ്യജീവന്‍ കവര്‍ന്നെടുക്കുന്നത് ഭരണകൂടം കണ്ടില്ലെന്നു നടിക്കുകയാണ്. മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ വ്യാപനവും തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മലയോര മേഖലയിലും തീരദേശത്തും വ്യത്യസ്ത തരത്തിലുള്ള പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിക്കുന്നത്. തുടക്കത്തില്‍ തന്നെ പ്രതിരോധിച്ചില്ലെങ്കില്‍ മാരകമായി ഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കാതിരുന്നതാണ് മരണ നിരക്ക് വര്‍ധിക്കാനിടയായത്.
സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രതിരോധ വാക്‌സിനുകള്‍ തീര്‍ന്നത് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തെ തന്നെ അറിഞ്ഞിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും പല വാക്‌സിനുകളും ലഭ്യമല്ല. ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന പ്രതിരോധ യജ്ഞങ്ങള്‍ കേവലം ചടങ്ങുകളായി മാറിയിരിക്കുകയാണെന്നാണ് ഇത് തെളിയിക്കുന്നത്. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആസ്പത്രികളില്‍ വാക്‌സിനുകള്‍ കിട്ടാതായിട്ടും കാരണം തിരക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല എന്നതാണ് വസ്തുത. ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, വില്ലന്‍ചുമ, ബി.സി.ജി, മഞ്ഞപ്പിത്തം, മെനഞ്ചൈറ്റിസ്, അഞ്ചാംപനി തുടങ്ങിയവക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന മരുന്നുകളാണ്. സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനുകള്‍ക്കു വേണ്ടി ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആസ്പത്രികളെയാണ്. എന്നാല്‍ പനി ബാധിച്ചു ചികിത്സ തേടി വരുന്നവര്‍ക്കു മുമ്പില്‍ സര്‍ക്കാര്‍ ആസ്പത്രി അധികൃതര്‍ കൈ മലര്‍ത്തുന്നത് എത്രമാത്രം ആപത്കരമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് അനുഭവപ്പെടുന്ന സര്‍ക്കാര്‍ ആസ്പത്രികളില്‍ മരുന്നുകള്‍കൂടി കിട്ടാക്കനിയായതോടെ പൊതുജനം മരണക്കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. അഞ്ചാംപനിയെ പ്രതിരോധിക്കുന്ന മീസില്‍സ്, മുണ്ടിവീക്കത്തിന് നല്‍കുന്ന എം.എം.ആര്‍, പോളിയോ കുത്തിവെപ്പ് വാക്‌സിനായ ഐ.വി.പി തുടങ്ങിയവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് കേരളം. ഡിഫ്തീരിയയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഈ വാക്‌സിനുകള്‍കൂടി നല്‍കേണ്ടതുണ്ട്. മരുന്നുകളുടെ ക്ഷാമം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ശിശുമരണ നിരക്ക് വികസിത രാജ്യങ്ങള്‍ക്ക് തുല്യമായി കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ പേരില്‍ സാര്‍വദേശീയ പ്രശസ്തി കൈവരിച്ച കേരളത്തില്‍ പ്രതിരോധ മരുന്നുകളുടെ അഭാവം കാരണം കുട്ടികള്‍ മരണത്തിന് കീഴടങ്ങുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ശിശു മരണത്തിന് കാരണമാകുന്ന രോഗങ്ങളായ ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ സാര്‍വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടിയിലൂടെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനമായിരുന്നു നമ്മുടേത്. നിലവില്‍ രോഗം ബാധിച്ചവരെല്ലാം പ്രതിരോധ കുത്തിവെപ്പ് കിട്ടാത്ത കുട്ടികളാണ് എന്നത് ചിന്തനീയമാണ്. ഇത്തരം രോഗബാധിതരായ കുട്ടികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത മറ്റു കുട്ടികളിലേക്കും മുതിര്‍ന്നവരിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ടെന്ന കാര്യം ഗൗരവമേറിയതാണ്.
രാജ്യത്തെ മൂന്നില്‍ രണ്ടുഭാഗം കുട്ടികള്‍ക്ക് മാത്രമേ സമയാസമയം പ്രതിരോധ കുത്തിവെപ്പ് ലഭിക്കുന്നുള്ളൂവെന്ന് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാല ആരോഗ്യ വിഭാഗം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിരോധ മരുന്ന് കയറ്റുമതിയില്‍ ലോക രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യയില്‍ പ്രതിവര്‍ഷം 26 മില്യന്‍ കുട്ടികളാണ് ജനിക്കുന്നത്. ഇതില്‍ 65 ശതമാനത്തിനു മാത്രമാണ് യഥാസമയം പ്രതിരോധ വാക്‌സിന്‍ ലഭിക്കുന്നത്. ഇക്കാരണത്താല്‍ ശിശുമരണ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ജനിച്ച ശേഷം ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ നല്‍കേണ്ട അഞ്ചാം പനിയുടെ പ്രതിരോധ വാക്‌സിന്‍ വെറും 12 ശതമാനം കുട്ടികള്‍ക്കു മാത്രമാണ് നിലവില്‍ ലഭിക്കുന്നത്. ഇങ്ങനെ പ്രതിരോധ മരുന്ന് കിട്ടാതെ വളരുന്ന കുട്ടികളില്‍ ഭൂരിപക്ഷവും അഞ്ച് വയസ്സിന് മുമ്പ് മരണമടയുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഈ അവസ്ഥ തുടര്‍ന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അരോഗ്യ മേഖലയിലെ പ്രഗത്ഭര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ആരോഗ്യ മേഖലയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ആരോഗ്യമന്ത്രി ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. അടിസ്ഥാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണ് സംസ്ഥാനത്തെ പകര്‍ച്ചപ്പനി മരണ നിരക്ക് ഗണ്യമായി വര്‍ധിക്കാനിടയാക്കിയത് എന്ന തിരിച്ചറിവ് മന്ത്രിക്കു വേണം. ഇത്തരം വിഷയങ്ങളില്‍ പൊതു കൂട്ടായ്മയിലൂടെ പ്രശ്‌നപരിഹാരം കണ്ടിരുന്ന പാരമ്പര്യം സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനസുവച്ചില്ല എന്നതും സര്‍ക്കാറിന്റെ ഗുരുതരമായ വീഴ്ചയാണ്. ഇനിയും ആസ്പത്രി വരാന്തകളില്‍ മനുഷ്യ ജീവനുകള്‍ പിടിഞ്ഞുവീഴുന്നത് ആവര്‍ത്തിക്കാതിരിക്കാനുള്ള ആര്‍ജവത്വമുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യന്തം ആപത്കരമായ അവസ്ഥയിലേക്ക് കേരളം വഴുതിവീഴുമെന്ന കാര്യം തീര്‍ച്ച.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending