Connect with us

Video Stories

ഹാമിദ് അന്‍സാരിയുടെ ഉത്കണ്ഠ

Published

on

ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി പദവിയില്‍നിന്ന് മുഹമ്മദ് ഹാമിദ് അന്‍സാരി ഇന്ന് വിടചൊല്ലുമ്പോള്‍ യാദൃച്ഛികമാണെങ്കിലും, ഇന്ത്യയുടെ എഴുപതു സംവല്‍സരത്തെ സ്വാതന്ത്രാനന്തര രാഷ്ട്രീയ-സാമൂഹിക ഭൂമിക ഉത്തരംകിട്ടാത്ത ചില അപ്രിയ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ്. പരിണതപ്രജ്ഞനായ വിദ്യാഭ്യാസ ചിന്തകന്‍, കൂശാഗ്രബുദ്ധിയായ വിദേശകാര്യവിദഗ്ധനും നയതന്ത്രജഞനും, ചടുലനായ സഭാനേതാവ്, പതറാത്ത വ്യക്തിത്വം തുടങ്ങിയ നിലകളില്‍ പ്രശോഭിച്ച ഹാമിദ് അന്‍സാരി, ഉപരാഷ്ട്രപതി, രാജ്യസഭാധ്യക്ഷന്‍ എന്നീ നിലകളില്‍ കാഴ്ചവെച്ച തങ്ക മികവാര്‍ന്ന രാഷ്ട്ര സേവനം ആരാലും അഭിനന്ദിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. യു.എ.ഇ, സഊദി അറേബ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നയതന്ത്രപ്രതിനിധിയായി തിളങ്ങിയ എണ്‍പതുകാരനായ ഈ പശ്ചിമബംഗാളുകാരന്‍, ദേശീയ ന്യൂനപക്ഷകമ്മീഷന്‍ ചെയര്‍മാന്‍, അലിഗഡ് മുസ്‌ലിം സര്‍വകലാശാലാവൈസ്ചാന്‍സലര്‍ എന്നീ പദവികളും വഹിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ പേരക്കുട്ടിയായ ഇദ്ദേഹം മൂന്നു രാഷ്ട്രപതിമാരുടെയും രണ്ടു പ്രധാനമന്ത്രിമാരുടെയും കീഴില്‍ ഉപരാഷ്ട്രപതിയായി പ്രവര്‍ത്തിച്ചു.
നിര്‍ഭാഗ്യവശാല്‍ ഔദ്യോഗിക ജീവിതത്തിനൊടുവില്‍ പ്രതീക്ഷയുടെ ശുഭവചനങ്ങള്‍ക്കപ്പുറം ആത്മനൊമ്പരത്തിന്റെ ഏതാനും അശുഭ വചസ്സുകളും ഈ മനീഷിയില്‍നിന്ന് നമുക്ക് കേള്‍ക്കാനിടയായിരിക്കുന്നു. രാജ്യത്തിന്റെ രണ്ടാം പൗരനെന്ന നിലയില്‍ രാഷ്ട്ര സംബന്ധിയായ വിഷയങ്ങള്‍ പൊതുരംഗത്ത് ചര്‍ച്ചക്കും തിരുത്തലുകള്‍ക്കുമായി അവതരിപ്പിക്കേണ്ട ഭരണഘടനാദത്തമായ ഉത്തരവാദിത്തമായേ ഈ പ്രസ്താവനയെ ഏതൊരു രാജ്യസ്‌നേഹിക്കും കാണാനാകൂ. രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയില്‍ അസ്വസ്ഥതയും സുരക്ഷിതരല്ലെന്നബോധവും കലശലാണെന്നും അവരുടെ ‘അംഗീകാരത്തിന്റെ അന്തരീക്ഷം’ ഭീഷണി നേരിടുകയാണെന്നുമായിരുന്നു രാജ്യസഭാ ടെലിവിഷന്റെ അഭിമുഖത്തിലെ അന്‍സാരിയുടെ അഗ്നിസ്ഫുരിക്കുന്ന വാക്കുകള്‍. പൗരന്മാരെ രാജ്യസ്‌നേഹത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നത് അസ്വാസ്ഥ്യജനകമായ ചിന്തയാണെന്നും ഹാമിദ് അന്‍സാരി ഓര്‍മിപ്പിക്കുകയുണ്ടായി. ഈ ഉത്കണ്ഠ താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരുമായും പങ്കുവെച്ചിരുന്നതായും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങളാണ് ഇതിന് ഉപോല്‍ബലകമായി അദ്ദേഹം പങ്കുവെച്ചത്. എന്നാല്‍, ഇതിനെതിരെ വിരമിച്ചശേഷം രാഷ്ട്രീയ ജോലി പ്രതീക്ഷിച്ചാണ് ഹാമിദ് അന്‍സാരി മുസ്‌ലിംകള്‍ക്കനുകൂലമായി പറഞ്ഞതെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന ഇന്നലെ പുറത്തുവന്നതാണ് ഇതിലും കൗതുകമായത്. ഹാമിദ് അന്‍സാരിക്ക് അഭിവാദ്യമര്‍പ്പിച്ച പ്രധാനമന്ത്രി നടത്തിയ ‘താങ്കളില്‍ നിന്ന് ഞങ്ങള്‍ ഒരുപാട് പഠിച്ചു’ വെന്ന പ്രസ്താവനയും സ്വാഭാവികമായി.
2007ലെ യു.പി.എ-ഇടതുസഖ്യത്തിന്റെ കാലത്താണ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുന്നത്. ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളെന്ന വിശേഷണം ഹാമിദ് അന്‍സാരിക്ക് സ്വന്തം. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വലതുപക്ഷ തീവ്രശക്തികള്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരം പിടിച്ചെടക്കുമ്പോള്‍ ജനാധിപത്യത്തിന്റെ തേജസ്സുറ്റ ശ്രീകോവിലായി രാജ്യസഭ നിലകൊള്ളുകയായിരുന്നു. ഭരണകക്ഷിക്കോ അതിന്റെ മുന്നണിക്കോ പിടികൊടുക്കാതെയാണ് ഉപരിസഭ പ്രതിപക്ഷാംഗങ്ങളുടെ സംഖ്യാബലം കൊണ്ട് കരിനിയമങ്ങളെയൊക്കെയും ചെറുത്തു പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷം മന്ത്രിമാരായ അരുണ്‍ജെയ്റ്റ്‌ലി, മുക്താര്‍ അബ്ബാസ് നഖ്‌വി പോലുള്ള ഭരണപക്ഷത്തെ ഉന്നതരെ നിലക്കുനിര്‍ത്താനും പ്രതിപക്ഷ ശബ്ദത്തിന് വേണ്ട പരിഗണന ലഭിക്കാനും ഹാമിദ് അന്‍സാരിയുടെ കാലഘട്ടത്തില്‍ കഴിഞ്ഞു. കറകളഞ്ഞ രാജ്യസ്‌നേഹി, തികഞ്ഞ മതേതരവാദി എന്നീ വിശേഷണങ്ങള്‍ കാരണം ഇദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യവും ഭരണത്തലവന്മാരും പ്രത്യേകം ശ്രദ്ധിച്ചു. സ്വാതന്ത്ര്യസമരത്തിലടക്കം പങ്കുകൊണ്ട പൊതുരംഗത്ത് നൂറുവര്‍ഷത്തെ പാരമ്പര്യമുള്ള കുടുംബമാണ് അന്‍സാരിയുടേത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാകല്യതയുടെ ഭാരതീയ പാരമ്പര്യം കനത്ത ഭീഷണി നേരിടുന്നുവെന്ന് പല പ്രഭാഷണങ്ങളിലും ഹാമിദ് അന്‍സാരി രാജ്യത്തോട് ഉണര്‍ത്തി. ഇക്കാര്യത്തില്‍ രണ്ടാഴ്ചമുമ്പ് സ്ഥാനമൊഴിഞ്ഞ പ്രഥമ പൗരന്‍ പ്രണബ്മുഖര്‍ജിയുടെ ചിന്താധാരകള്‍ക്ക് ഒപ്പമായിരുന്നു അന്‍സാരിയും. അതുകൊണ്ടുതന്നെ പ്രഥമ പൗരന്റെ കസേരയിലേക്ക് ആനയിക്കപ്പെടേണ്ട എല്ലാവിധ യോഗ്യതയും ഇദ്ദേഹത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു.
ഹിന്ദുത്വത്തെ ദേശീയതയായും അതിദേശീയതയായും വ്യാഖ്യാനിക്കുകയും സ്വയം സൃഷ്ടിച്ചെടുത്ത മതാന്ധകാരിയായ ചിത്രകൂടത്തിനുള്ളില്‍ അതിനെ പ്രതിഷ്ഠിക്കുകയും ബഹുസാംസ്‌കാരികതയുടെ വക്താക്കളെയും പ്രയോക്താക്കളെയും മുഴുവന്‍ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും പലപ്പോഴും വ്യംഗ്യമായും ചിലപ്പോള്‍ പരസ്യമായും കുഴലൂത്ത് നടത്തുന്ന ഭരണക്കാരുടെ മുന്നില്‍ ഒരു ചെറുപുഞ്ചിരിയോടെ കടന്നുചെന്ന സവ്യസാചിയാണ് ഇദ്ദേഹം. രാജ്യത്തെ പതിനഞ്ചു ശതമാനം വരുന്ന മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരായി മുദ്ര കുത്തുന്ന കാലത്ത് അതിനെ മുഖത്തുനോക്കി ചോദ്യം ചെയ്തയാളാണ് ഇന്ന് പടികളിറങ്ങിപ്പോകുന്നത്. അതിനുള്ള ആര്‍ജവം അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതാനുഭവങ്ങളും അറിവുകളുമാണെന്നതില്‍ സംശയമില്ല. മുന്‍ പരാമര്‍ശിത സാമൂഹികാന്ധകാരത്തിന്റെ വക്താക്കളായി ഇന്ത്യയുടെ ഒന്നും രണ്ടും പൗരന്മാരുടെ തസ്തികകളില്‍ വിഭജനത്തിന്റെ വക്താക്കള്‍ കയറിയിരിക്കുന്ന കാലത്ത് ഹാമിദ് അന്‍സാരി എന്ന ന്യൂനപക്ഷ സമുദായാംഗം പടിയിറങ്ങിപ്പോകുന്നത് യാദൃച്ഛികമാകാമെങ്കിലും അദ്ദേഹം മുഴക്കിയ ഉന്നതമായ ചിന്തയുടെയും സഹിഷ്ണുതയുടെയും പ്രകമ്പനം രാജ്യനഭസ്സില്‍ കുറച്ചുകാലമെങ്കിലും മുഴങ്ങിക്കൊണ്ടിരിക്കുകതന്നെ ചെയ്യും.
ഇതോടെ മതേതരത്വവും ജനാധിപത്യവും ബഹു സാംസ്‌കാരികതയും ഉദ്‌ഘോഷിക്കുന്നൊരു രാജ്യത്തിന്റെ ഉപരാജ സിംഹാസനത്തുനിന്ന് അതിന്റെ മറ്റൊരു പ്രതീകം കൂടിയാണ് പടിയിറങ്ങിപ്പോകുന്നത്. അദ്ദേഹം ഇറങ്ങുന്നത് ചരിത്രത്തിന്റെ മറ്റൊരു നാഴികക്കല്ലിലേക്കാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ കണ്ട പണക്കൊഴുപ്പിന്റെയും അധികാര ദുര്‍മേദസ്സിന്റെയും വിഴുപ്പലക്കലുകള്‍ക്കിടയില്‍ അഹമ്മദ് പട്ടേല്‍ എന്ന മതേതര രാഷ്ട്രീയക്കാരന്‍ ഇതേ രാജ്യസഭയിലേക്ക് കടന്നുവരുന്നുവെന്നതും മറ്റൊരു കാവ്യനീതിയാകാം. ഫാസിസത്തിന്റെ കൂരിരുട്ടിലും ഒരുനേരം എല്ലാംവകഞ്ഞുമാറ്റി വരുന്നൊരു ശുഭപ്രതീക്ഷകളുടെ അര്‍ക്കനെപ്പോലെ. അതുകൊണ്ടാണ് ബാംഗ്ലൂരില്‍ ഉപരാഷ്ട്രപതി പദവിയിലെ തന്റെ അവസാന പ്രഭാഷണത്തില്‍ അന്‍സാരി പ്രസിദ്ധ ചിന്തകന്‍ ജോണ്‍ലോക്കിനെ ഉദ്ധരിച്ചുകൊണ്ട് നമ്മെ ഇങ്ങനെ ഓര്‍മിപ്പിച്ചത്: നിയമം അവസാനിക്കുന്നിടത്ത് അരാജകത്വം ആരംഭിക്കുന്നു.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending