Connect with us

More

ക്യൂവലയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

Published

on

പി.കെ.ഫിറോസ്
രാഷ്ട്രം നേരിട്ട ഗുരുതരമായ സാമ്പത്തിക ആഘാതമാണ് നോട്ട് നിരോധനം വഴി സംഭവിച്ചത്. കഴിഞ്ഞുപോയ അമ്പത് ദിനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ ഗുരുതരമായ നയരാഹിത്യത്തിന്റെയും ആസുത്രണ പാളിച്ചയുടെയും നേര്‍ചിത്രങ്ങളാണ് വരച്ചുകാട്ടിയത്. സാമ്പത്തിക രംഗത്ത് മാത്രമല്ല, രാഷ്ട്രീയവും സാമൂഹ്യവും സാംസ്‌കാരികപരവുമായ മേഖലകളില്‍ അതിവിദൂരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഒരു നീക്കമായിരുന്നു മോദിയുടെ നോട്ട് നിരോധന നാടകം. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ മൊത്ത അഭ്യന്തര ഉല്‍പാദനം രണ്ട് ശതമാനം കുറഞ്ഞു. കാര്‍ഷിക മേഖലയില്‍ ഭീമമായ നഷ്ടങ്ങളുണ്ടായി. കര്‍ഷകര്‍ക്ക് വിളവെടുത്ത ധാന്യങ്ങള്‍ക്ക് കമ്പോളം നഷ്ടപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ ശേഷി നഷ്ടപ്പെട്ടതോടെ ചെറുകിട കച്ചവടക്കാര്‍ ഭീമമായ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. റീട്ടെയില്‍ മേഖലയിലും ആഘാതം ചില്ലറയായിരുന്നില്ല. വ്യാവസായിക മേഖലകള്‍ കനത്ത ഇടിവിലേക്ക് വീണു. ഓഹരി കമ്പോളം താളം തെറ്റി. ഒരു ഏകാധിപതിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയം രാജ്യത്തിന് നല്‍കിയ ആഘാതം ചില്ലറയല്ലെന്ന് ലോകത്തെ പ്രഗത്ഭരായ സാമ്പത്തിക ചിന്തകര്‍ തുറന്നെഴുതി. പക്ഷ, എല്ലാറ്റിനും കാരണക്കാരായ നമ്മുടെ പ്രധാനമന്ത്രിക്ക് മാത്രം ഒരു കുലുക്കവുമില്ലായിരുന്നു. ബസ്സിലെ യാത്രക്കാരന്റെ പോക്കറ്റടിച്ച കഥയിലെ നായകനെ പോലെയായിരുന്നു അദ്ദേഹം. പോക്കറ്റടിക്കപ്പെട്ടതു മൂലം പണം നഷ്ടപ്പെട്ട യാത്രക്കാരന്‍ തന്റെ കയ്യില്‍ പണമില്ലെന്നറിയിച്ചതോടെ കണ്ടക്ടര്‍ അയാളെ ബസ്സില്‍ നിന്നും പുറത്താക്കി. ഇത് കണ്ട ദയനീയത തോന്നിയ പോക്കറ്റടിക്കാരന്‍ അയാളുടെ പണം താന്‍ ഏറ്റെടുക്കാമെന്ന് പറഞ്ഞതു പോലെ, അമ്പതു ദിവസങ്ങളുടെ കൊടിയ പീഡനം അനുഭവിച്ച നൂറ്റിരുപത് കോടി ഇന്ത്യക്കാര്‍ക്ക് മോദി പുതിയ ആനുകൂല്യ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന രംഗം ഏറെ ദയനീയമാണെന്ന് പറയാതെ വയ്യ.
കള്ളപ്പണം ഇല്ലാതാക്കി രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥ മുഴുവന്‍ വെടിപ്പാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. പക്ഷ, അമ്പതു ദിവസങ്ങള്‍ക്കു ശേഷം നിരോധിച്ച നോട്ടുകളില്‍ 97ശതമാനവും തിരിച്ച് ബാങ്കുകളിലെത്തിയതോടെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമായി. കേവലം മൂന്ന് ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചുവരാനുള്ളതെന്നാണ് ഒടുവില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. അപ്പോഴാണ് പ്രധാനമന്ത്രി വാക്കുകള്‍ മാറ്റി രാഷ്ട്രത്തിന്റെ ക്യാഷ് എക്കോണമിയില്‍ നിന്ന് ക്യാഷ്‌ലെസ് എക്കോണമിയിലേക്കുള്ള യാത്രയാണെന്ന പൊടിവിദ്യയുമായി വന്നത്. ഇതും ചെലവാകാതെ വന്നതോടെയാണ് പുതിയ ആനുകൂല്യങ്ങളും ചെപ്പടി വിദ്യകളുമായി പ്രധാനമന്ത്രി രംഗത്തിറങ്ങിയത്.
രാജ്യത്തെ ജനങ്ങളില്‍ 90 ശതമാനം സാധാരണക്കാരും അവരുടെ ദിവസവേതനം ഇന്നും കൈപ്പറ്റുന്നത് കറന്‍സിയിലാണെന്ന കാര്യമാണ് വിസ്മരിക്കപ്പെട്ടത്. കേവലം പതിനാറ് ശതമാനം ജനങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ ഒരിക്കലെങ്കിലും ഇലക്‌ട്രോണിക് മീഡിയ വഴി പേമെന്റുകള്‍ നടത്തിയ പരിചയമുള്ളത്. എന്നിരിക്കെ ഇന്ത്യപോലെ ഇത്രയും വൈവിധ്യം നിറഞ്ഞ ഒരു രാഷട്രത്തില്‍ ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുള്ള തീരുമാനമെടുക്കുമ്പോള്‍ നടത്തേണ്ടിയിരുന്ന മുന്നൊരുക്കങ്ങള്‍ നടത്താതെ പോയത് ഗുരുതരമായ പാളിച്ചയായി.
കള്ളപ്പണക്കാരെ തുറുങ്കിലടക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വെറുതെയായി. ഏഴായിരം കോടി രൂപ വായ്പയെടുത്ത വിജയ്മല്യയുടെ കടം എഴുതിത്തള്ളിയതിലൂടെ ഒരിക്കല്‍ കൂടി ഭരണകൂടം കോര്‍പറേറ്റ് പ്രീണന നയം പച്ചയായി അവതരിപ്പിച്ചു. വിവിധ ഇളവുകളിലൂടെ കോര്‍പറേറ്റ് മേഖലകള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന തുകയുടെ കണക്ക് മാത്രമെടുത്താല്‍ ഇന്ത്യയുടെ മൊത്തം അഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനം വരുമത്രെ. ഈ ഇളവില്‍ യാതൊരു മാറ്റങ്ങളും വരുത്താതെ സാധാരണക്കാരന്റെ അന്നം മുട്ടിക്കുന്ന കാഴ്ച ദിനേനെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തങ്ങള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണം ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ സാധാരണക്കാര്‍ ബാങ്കുകളിലും കറന്‍സികളിലും അവര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം ഏറെ പ്രധാനമാണ്. ഒറ്റ ദിവസത്തെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി തകര്‍ത്തത് പൗരന്റെ ഈ വിശ്വാസമാണ്. എത്ര കാലം കഴിഞ്ഞാലും ഈ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് കഴിയില്ല. സാംസ്‌കാരികമായ ഈ ആഘാതമാണ് നോട്ട് നിരോധനം നല്‍കുന്ന ഏറ്റവും പ്രധാന ഇടിവ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അതിനെ ഒോര്‍ഗനൈസ്ഡ് ലൂട്ട് (തീരുമാനിച്ചുറപ്പിച്ച കൊള്ള) എന്ന് വിശേഷിപ്പിച്ചത്. ഇത്രയേറെ പ്രത്യാഘാതമുള്ള തീരുമാനമെടുത്തിട്ടും ഇതിന്റെ യാതൊരു ആഘാതവും അറിയാത്ത വണ്ണം ജപ്പാനില്‍ പോയ മദ്ദളം കൊട്ടിയ പ്രധാനമന്ത്രിയുടെ മനക്കട്ടി സമ്മതിക്കുക തന്നെ വേണം.
നോട്ട് നിരോധനത്തിന് നല്‍കിയ പ്രഥമ ന്യായം വ്യാജ കറന്‍സികള്‍ക്കെതിരായ പോരാട്ടമായിരുന്നു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതിലൂടെ ഉയര്‍ന്ന മൂല്യമുള്ള വ്യാജകറന്‍സികള്‍ ഇനിയും പെരുകാനുള്ള സാധ്യത അവശേഷിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. രാജ്യത്ത് നിലനില്‍ക്കുന്ന കള്ളപ്പണ്ത്തിന്റെ എണ്‍പത് ശതമാനവും കറന്‍സിയിലല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം, സ്വത്ത് തുടങ്ങിയ രീതികളിലാണെന്ന മിനിമം എക്‌ണോമിക്‌സ് മനസ്സിലാക്കാനുള്ള ശേഷി പോലും നമ്മുടെ പ്രധാനമന്ത്രിക്കില്ലാതെ പോയത് ഏറെ ദയനീയമായി. ഭീകരര്‍ക്ക് പണം ലഭിക്കുന്നുവെന്ന് രാജ്യത്തെ മുഴുവന്‍ വിശ്വസിപ്പിച്ച് ഒരു പ്രത്യേകമായ മിത്ത് പണിതുണ്ടാക്കുകയാണ് പ്രധാനമന്ത്രി. ആ മിത്തില്‍ രാജ്യത്തിന്റെ മസ്തിഷ്‌കത്തെ ഉറക്കിക്കിടത്തി തന്റെ ഹിഡന്‍ അജണ്ടകള്‍ പുറത്തിറക്കുകയാണ്. യഥാര്‍ത്ഥത്തില്‍ മോദി ലക്ഷ്യം വെച്ചത് സാധാരണക്കാരുടെ നാണയത്തുട്ടുകളില്‍ കോര്‍പറേറ്റുകള്‍ക്ക് കയ്യിട്ടുവാരാനുള്ള അവസരമൊരുക്കുകയാണ്. ഇതിന് അദ്ദേഹം പലപ്പോഴും വിളിക്കുന്ന ഓമനപ്പേരുകള്‍ മാത്രമാണ് ഡിജിറ്റല്‍ എക്കോണമിയും ക്യാഷ്‌ലെസ് എക്കോണമിയും.
ഏതൊരു തീരുമാനമെടുക്കുമ്പോഴും ജനങ്ങളിലേ ഏറ്റവും ദരിദ്രരെയാണ് മനസ്സില്‍ കാണേണ്ടതെന്ന രാഷ്ട്ര പിതാവിന്റെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നതിന് പകരം അംബാനിമാരെയും കോര്‍പറേറ്റുകളെയും മാത്രം മനസ്സില്‍ കണ്ടതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. അതാണ് രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ കൊള്ളയായി ഇതിനെ സാമ്പത്തിക വിദഗ്ധര്‍ വിശേഷിപ്പിക്കാന്‍ കാരണവും.
കള്ളപ്പണത്തിനും നികുതിവെട്ടിപ്പിനെതിരെയുമുള്ള പോരാട്ടങ്ങള്‍ക്ക് ദീര്‍ഘമായ സാമ്പത്തികാസൂത്രണവും പരിപൂര്‍ണ്ണമായ ഗൃഹപാഠവും ആവശ്യമാണ്. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നടപ്പിലാക്കിയ പദ്ധതികള്‍ അതിലേക്കുള്ള മാര്‍ക്ഷരേഖഖളാണ്. ലോകബാങ്കും ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും അതിനുവേണ്ട നിരവധി നടപടി ക്രമങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിലെ ഓരോ നടപടിയും ദീര്‍ഘകാലം ഹോംവര്‍ക്ക ചെയ്ത് നടപ്പാക്കേണ്ട സംഗതികളാണ്. ദീര്‍ഘദൃഷ്ടിയോടെ അവ നടപ്പാക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഒരു സുപ്രഭാതത്തില്‍ നോട്ട് നിരോധനമെന്ന പൊറാട്ട് നാടകം പ്രഖ്യാപിക്കുക വഴി രക്തസാക്ഷികളായ എണ്‍പതോളം സാധാരണക്കാരുടെ ആത്മാവുകളോട് നമ്മുടെ പ്രധാനമന്ത്രി എങ്ങനെ മറുപടി പറയുമെന്നാണ് രാഷ്ട്രം ഉറ്റുനോക്കുന്നത്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് തയാറാകാതെ ഏകാധിപതിയായി പെരുമാറുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന പെരുവിരല്‍ കൂടിയാണ് എടിഎമ്മുകള്‍ക്ക് മുന്നില്‍ കാണുന്ന നീണ്ട ക്യൂ. ആ ക്യൂവിന്റെ പ്രതീകാത്മക അവതരണമാണ് യൂത്ത് ലീഗിന്റെ ക്യൂ വലയം. ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ ക്യൂവലയം തീര്‍ക്കുകയാണ്.
(മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Food

മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ

തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

Published

on

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയി​ലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.

ഉത്തരാഖണ്ഡ്, ​ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു ​സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

Continue Reading

kerala

ആള്‍ക്കൂട്ടകൊല: പ്രത്യേക നിയമ നിര്‍മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂൺ 7 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാർലമെന്റിൽ ഇ.ടി ചൂണ്ടിക്കാട്ടി. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഢിൽ 35കാരനെ അടിച്ചുകൊന്നതിന് തുടർന്നുണ്ടായ വർഗീയ സംഘർഷവും, ജൂൺ 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെni ബന്ധുക്കൾ ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തണം എം.പി വ്യക്തമാക്കി.

Continue Reading

india

കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

Published

on

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അർഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നൽകിയില്ല. ഇന്ത്യൻ സംവിധാനത്തിൽ കേന്ദ്രത്തിന്റെ നീതിപൂർവ്വമായ ഭരണനിർവഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്. ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസർക്കാർ ബലികഴിച്ചുവെന്ന് ബജറ്റ് ചർച്ചയിൽ സമദാനി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ ബജറ്റിന് കഴിഞ്ഞില്ല, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ബജറ്റിൽ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മാറിവന്ന രാഷ്ട്രീയ സ്ഥിതിവിശേഷമാണ് പ്രതിഫലിക്കുന്നത്. പരിക്കേറ്റ ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നൽകിയത്. അവരുടെ ഏകകക്ഷി -ഭൂരിപക്ഷ വിചാരത്തിന്റെ ലക്ഷണങ്ങൾക്കെതിരായ താക്കീതായിരുന്നു ജനങ്ങൾ നൽകിയത്.

വടക്കുള്ളൊരു സംസ്ഥാനത്തിന്റെയും തെക്കുള്ള മറ്റൊരു സംസ്ഥാനത്തിന്റെയും അപ്പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധമുള്ള ശേഷിക്കുറവ് ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവാണ്. കേന്ദ്രസർക്കാർ എല്ലാവരുടേതുമാണ് എല്ലാവർക്കും തണൽ നൽകുമ്പോഴാണ് വൃക്ഷം വൃക്ഷമായി തീരുന്നത് . കഠിനമായ ഉഷ്ണത്തിലും തണൽ നൽകാത്ത ഇത്തരം വൃക്ഷത്തെ എങ്ങനെ വൃക്ഷം എന്ന് വിളിക്കും? ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഒരിത്തിരി പോലും തണൽ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് വലിയ വിവേചനമായിപ്പോയി. വികസനവും പാരമ്പര്യവും (വികാസ് ഭീ വിറാസത്ത് ഭീ) ആണ് ഗവൺമെന്റ് നയം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യം ഏകശിലാഖണ്ഡമല്ലെന്ന് ഓർക്കണം. അത് വൈവിധ്യസമ്പൂർണ്ണവും പരസ്പരസ്നേഹവും മൈത്രിയും കൊണ്ട് ധന്യവുമാണ്.

കർഷകരുടെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രയാസങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ ബജറ്റ് കാണാതെ പോയി. കാർഷിക രംഗത്ത് ഗവേഷണം നല്ലതുതന്നെ. പക്ഷെ, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ഏറ്റവും കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യമാണ് ആദ്യം അവർക്ക് അനുവദിച്ചുകൊടുക്കേണ്ടത്. ജനസംഖ്യയിൽ അധികവും ചെറുപ്പക്കാരും കോളേജ് വിദ്യാഭ്യാസം നേടിയവരുമുള്ള ഇന്ത്യയിൽ ജോലി സൃഷ്ടിക്കൽ തന്നെയാണ് സുപ്രധാനം. ഇത്തവണത്തെ ബജറ്റിൽ രാജ്യത്തൊരു ജോലി പ്രശ്നമുണ്ട് എന്ന് കേന്ദ്രസർക്കാർ തിരിച്ചറിയാൻ തുടങ്ങിയതാണ് ആകെയുള്ള ആശ്വാസം.

കോർപ്പറേറ്റ് മേഖലക്ക് സബ്സിഡി കൊടുത്തുകൊണ്ടല്ല ആവശ്യം വർദ്ധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ സംരക്ഷിക്കേണ്ടത്. ആവശ്യത്തിന്റെ സ്രോതസ്സുകളായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Continue Reading

Trending