Connect with us

Video Stories

ആ ജാതിക്കോമരങ്ങള്‍ മണ്ണടിഞ്ഞില്ലേ

Published

on

കേരളത്തിന്റെ അറുപത്തിമൂന്നാം ജന്മ വാര്‍ഷികദിനത്തില്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, നാടിനെയാകെ ലജ്ജിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സംസ്ഥാനം ഇന്നലെ ചര്‍ച്ചക്കെടുത്തത്. പാലക്കാട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കോളജ് ദിനാഘോഷവുമായി ബന്ധപ്പെട്ട് മലയാളത്തിന്റെ നടന്മാരിലൊരാളായ ബിനീഷ് ബാസ്റ്റിന്‍ പരസ്യമായി അവമതിക്കപ്പെട്ടതാണ് കേരളത്തിന്റെ പ്രബുദ്ധതയെ നടുക്കിയ പുതിയ സംഭവം. ഇതേ ജില്ലയില്‍തന്നെ കഴിഞ്ഞ ഏതാനും ദിവസമായി പുറത്തുവന്ന മറ്റ് രണ്ടു വാര്‍ത്തകളും സംസ്ഥാനത്തിന്റെ വികൃതമായ സാമൂഹിക മനസ്സിനെയും ഭരണകൂട ഭീകരതയെയുമാണ്് തുറന്നുകാട്ടിയത്. വാളയാറിലെ അതിര്‍ത്തി ഗ്രാമത്തില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്താല്‍ കൊലചെയ്യപ്പെട്ടതും പ്രതികള്‍ക്ക് ഭരണകൂടത്തിന്റെ ഒത്താശയോടെ പുഷ്പംപോലെ പുറത്തിറങ്ങി നടക്കാനിടവന്നതുമാണ് അതിലൊന്ന്്. മറ്റൊന്ന്, അട്ടപ്പാടി മഞ്ചക്കണ്ടി ആദിവാസി ഊരില്‍ നാല്പൗരന്മാരെ പൊലീസ് വെടിവെച്ചുകൊന്നതും. പ്രബുദ്ധതയുടെ പെരുമ്പറ മുഴക്കുന്ന കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അത്യാധുനികതയിലും എവിടേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് മൂന്നു സംഭവങ്ങളും ലോകത്തോട് വിളിച്ചുപറയുന്നത്. അതും ഇടതുപക്ഷമെന്ന് കൊട്ടിഗ്‌ഘോഷിക്കുന്നവര്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ.

കേരളീയ സമൂഹം നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള അവസ്ഥയില്‍ തന്നെയാണ് ഇന്നും ചരിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത് കേരളപ്പിറവിയുടെ തലേന്ന് ഒക്ടോബര്‍ 31 നാണ്. എണ്‍പതു ശതമാനം സീറ്റുകള്‍ പട്ടിക ജാതിക്കാര്‍ക്ക് നീക്കിവെച്ചിരിക്കുന്ന, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജില്‍ അതിന്റെ പ്രിന്‍സിപ്പലും ഇടതുപക്ഷക്കാരായ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന ്മുഖ്യാതിഥിയായി ക്ഷണിച്ച വ്യക്തിയെ തീര്‍ത്തും അധിക്ഷേപിക്കുന്ന സംഭവമാണ് ഉണ്ടായത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അമ്പതോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുപ്പത്തഞ്ചുകാരനായ യുവാവാണ് ബിനീഷ് ബാസ്റ്റിന്‍. ഇയാളെ മുഖ്യാതിഥിയായി ക്ഷണിച്ചത് എസ്.എഫ്.ഐക്കാരായ യൂണിയന്‍ ഭാരവാഹികളാണ്. താനിതറിഞ്ഞില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ചടങ്ങില്‍ മാഗസിന്‍ പ്രകാശനത്തിന് ക്ഷണിക്കപ്പെട്ട ചലച്ചിത്രകാരനായ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ബിനീഷിനെ ചടങ്ങിലേക്ക് ക്ഷണിച്ചതിനാല്‍ അയാളോടൊപ്പം പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നുവത്രെ. ഇക്കാര്യം പ്രിന്‍സിപ്പലും യൂണിയന്‍ഭാരവാഹികളും ചേര്‍ന്ന് സ്ഥലത്തെ ഹോട്ടലിലെത്തിയ ബിനീഷിനോട് പറയുകയും ബിനീഷിനെ വേദിയിലേക്ക് വരുന്നതില്‍നിന്ന് പ്രിന്‍സിപ്പല്‍ ഉള്‍പെടെയുള്ളവര്‍ ശാരീരികമായി തടയുകയും ചെയ്തു. ഇതിന്റെ ചലനദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് പ്രശ്‌നം കേരളീയ സമൂഹം ഏറ്റെടുക്കുകയും സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ‘ട്രോള്‍മഴ’ പെയ്യാനിടയായതും.

മറ്റാരെങ്കിലും പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ വരില്ലെന്ന് അറിയിച്ചിട്ടും എന്തുകൊണ്ട് സംവിധായകനെ നിര്‍ബന്ധിച്ചുവെന്നതിന് പ്രിന്‍സിപ്പലും കോളജ് മാനേജ്‌മെന്റായ സര്‍ക്കാരിന്റെ ആരോഗ്യ, പട്ടികജാതി വകുപ്പുകളും മറുപടി പറയണം. വേദിയില്‍ വരരുതെന്ന് പറഞ്ഞിട്ടും ബിനീഷ് വാശിയോടെ എത്തുകയും തറയില്‍ ഇരിക്കുകയുംചെയ്തത് അദ്ദേഹത്തിന്റെതന്നെ രംഗത്തുപ്രവര്‍ത്തിക്കുന്ന വ്യക്തിയോട് മാത്രമല്ല, കോളജിനോടും സംഘാടകരോടും സര്‍ക്കാരിനോടും കാട്ടിയ പ്രതിഷേധത്തിന്റെ പ്രകടനമാണ്. അത് ചെന്നുകൊള്ളുന്നതാകട്ടെ കേരളത്തിന്റെ മന:സാക്ഷിക്കുമാണ്. തന്നെ ആവശ്യമല്ലെങ്കില്‍ എന്തിന് ക്ഷണിച്ചുവെന്ന് ചോദിക്കുന്ന ബിനീഷിന്റേത് ന്യായമായ പ്രതിഷേധമാണ്. മൂന്നാംകിട സിനിമാക്കാരനോടൊപ്പം വേദി പങ്കിടാനാവില്ലെന്ന് സംവിധായകനെതിരായ ആരോപണം നിഷേധിക്കുമ്പോള്‍ തന്നെയാണ് മാപ്പു ചോദിക്കാന്‍ സംവിധായകന്‍ തയ്യാറായിരിക്കുന്നതെന്ന് വൈരുധ്യമാണ്. പക്ഷേ നാടിനെ നടുക്കുന്നത്, കോളജ് പ്രിന്‍സിപ്പലിന്റെയും എസ്.എഫ്.ഐയുടെയും സര്‍ക്കാരിന്റെയും നിലപാടാണ്. സംവിധായകന്‍ ഉയര്‍ന്ന ജാതിക്കാരനും നടന്‍ താഴ്ന്ന ജാതിക്കാരനുമായതിനാലാണ് അധിക്ഷേപം വരുന്നത്. അങ്ങനെയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കോളജ്അധികൃതര്‍ക്കാണ്.

ക്ഷണിക്കപ്പെട്ട മുഖ്യാതിഥി വന്നപ്പോള്‍ മാന്യമായി സ്വീകരിക്കുന്നതിനുപകരം പ്രിന്‍സിപ്പല്‍ എന്തിന് തടയാന്‍ചെന്നു? അതും പട്ടികജാതി വകുപ്പിന് കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ കുട്ടികളെല്ലാം നോക്കിയിരിക്കവെ. പൊലീസിനെ വിളിക്കുമെന്ന പ്രിന്‍സിപ്പലിന്റെ ഭീഷണി അദ്ദേഹത്തിന് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്നതിന്റെ തെളിവാണ്.
പ്രശ്‌നം വഷളാക്കിയത് കോളജധികൃതരും എസ്.എഫ്.ഐയുമാണെന്ന് അറിഞ്ഞിട്ടും പട്ടിക ജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറയുന്നത് വിഷയത്തില്‍ ജാതീയത കാണേണ്ടെന്നാണ്. ആരുടെ പക്ഷത്താണ് സര്‍ക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. ഇരക്കുവേണ്ടിയല്ല, വേട്ടക്കാരനോടൊപ്പമാണ് താനെന്നാണ് മന്ത്രിയുടെ സ്വരം വ്യക്തമാക്കുന്നത്. മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് മലയാള സിനിമാപ്രവര്‍ത്തകരുടെ പ്രതിഷേധം വകവെക്കാതെ നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതും ഇതേ മന്ത്രി യാണ്. ആദിവാസിക്കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിച്ചതിനെ നിങ്ങളുടെ കാലത്താണ് ‘രണ്ടെണ്ണം പോയതെ’ന്ന് നിയമസഭയില്‍പറഞ്ഞതും മറ്റാരുമല്ല. ഇദ്ദേഹത്തിന്റെ വകുപ്പിനുകീഴില്‍ പട്ടികജാത-പട്ടിക വര്‍ഗക്കാര്‍ക്ക് എന്തുമാത്രം രക്ഷയുണ്ടെന്നതിന് തെളിവാണ് നടേപറഞ്ഞ വാളയാറിലെ പെണ്‍കുട്ടികളുടെ മരണവും സര്‍ക്കാര്‍ അഭിഭാഷകരും പൊലീസും ചേര്‍ന്ന് പ്രതികളെ രക്ഷിച്ചതും.

സി.പി.എം എന്നും വരേണ്യര്‍ക്കും സവര്‍ണ ചിന്താഗതിക്കുമൊപ്പമാണെന്നതിന് നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. ഇന്നും ആ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ ഒരൊറ്റ പട്ടിക ജാതിക്കാരനെയും ഉള്‍പെടുത്താത്തതും പാര്‍ട്ടിനേതാക്കളുടെ പേരുകളില്‍ ജാതിവാല്‍ തൂക്കിക്കൊണ്ടുനടക്കുന്നതും സവര്‍ണാസനത്തെ മറച്ചുപിടിക്കാനാണ്!
സമൂഹത്തിന്റെ പ്രതിഫലനമാണ് കല. മലയാളചലച്ചിത്രരംഗത്തെ വരേണ്യപ്രവണത കേരളത്തിന്റെ ജീര്‍ണതയെയാണ് പ്രകടമാക്കുന്നത്. തിലകനെയും കലാഭവന്‍മണിയെയും വിനയനെയും സലിംകുമാറിനെയും ഇന്ദ്രന്‍സിനെയും തുടങ്ങി എത്രയെത്ര പ്രതിഭാശാലികളായ കലാകാരന്മാരെയാണ് ഇത്തരത്തില്‍ ഒതുക്കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ചകേസില്‍ ഭരണകക്ഷി എം.എല്‍.എമാരുള്‍പ്പെടെ പ്രതിക്കുവേണ്ടി പരസ്യമായി സംസാരിക്കുന്നു. അവസര പ്രതികരണവാദികള്‍ ഇതൊക്കെ കാണാതെപോകുന്നു. ഇതിന്റെ അവസാനത്തെ കണ്ണിയാവട്ടെ ബിനീഷ് എന്ന വെറും പത്താം ക്ലാസ് മാത്രമുള്ള കൂലിപ്പണിക്കാരനായ നടന്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending