kerala
ഇ.പിയുടെ പുസ്തകവും പാര്‍ട്ടിയിലെ ജീര്‍ണതയും

നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞെടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്‍ ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്‍. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പ് ഉമ്മന്‍ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സി ബി.ഐക്കു വിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പുദിനത്തോടനുബന്ധിച്ചു വോട്ടര്‍മാരില്‍ പ്രതികൂല ചിന്തയുണ്ടാക്കാന് സാധ്യതയുള്ളയാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെറിയ വിവാദങ്ങള്‍ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്‍ മുന്നണികള്‍ പരമാവധി ശ്രദ്ധ നല്‍കാറുമുണ്ട്. എന്നാല്‍ സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്പറത്തുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രിയ നെറികേടിന് അവര്‍ക്കു കിട്ടുന്ന തിരിച്ചടികള്‍ പക്ഷേ അവരില്‍ നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്‍ വി.എസ് അച്യുതാനന്ദന് പോയത്. ഭരണകക്ഷിക്ക് 72 എം.എല്‍.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്‍ക്കാരിന്റെ തന്നെ വിലയുള്ള കാലം. എന്നാല്‍ അച്യുതാനന്ദന് കോഴിക്കോട് എത്തിയത് മുതല്‍ വോട്ടെടുപ്പ് ദൃശ്യങ്ങള്‍ മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്‍ തല്‍സമയം തെളിഞ്ഞു. ഒടുവില്‍ ആറായിരത്തി എഴുനൂറ് വോട്ടിന് പൊതു തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്‍കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവ ദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്ലാറ്റില്‍വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിനും മുന്നണിക്കും ഏല്‍പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്‍നിന്നു കരകയറി, ഇ.പിയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്‍ച്ചയാക്കിയതിനുപിന്നില്‍ ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി. ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്‍.ഡി.എഫിലും അമര്‍ഷവും പ്രതി ഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്.
ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന് തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്‍ സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്‍ പുറത്തുവന്ന കാര്യങ്ങള്‍ ഇ.പി തള്ളിക്കളഞ്ഞത് പാര്‍ട്ടിക്കു താല്‍ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്‍ സംശയിച്ചുതന്നെയാണ് സി.പി.എം നേത്യത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്‍ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്‍ പുറത്തുവന്ന ആത്മകഥയില്‍ അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്‍പ്പിലുണ്ടെന്നത് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്‍ട്ടിയില്‍ കഴിയുന്നതെന്ന സൂചന പുസ്തകത്തില്‍ വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി അവിടെ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തതും വിവാദമായത് ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്. സി.പി.എം അകപ്പെട്ട ജീര്‍ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ കടലില്‍ പോയി കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. ഇവരില്‍ നാല് പേരെ കോസ്റ്റ് ഗാര്‍ഡ് തിരിച്ചെത്തിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ ബാക്കിയുള്ള നാല് പേരെ നാളെ പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചടിയായത്. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങിപോവുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റ് ഗാര്‍ഡെത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്നാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മറിഞ്ഞ വള്ളത്തിനു മുകളില്‍ അഭയം പ്രാപിച്ചവരെ തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ മാത്രമാണ് ഇനി കണ്ടെത്താനുള്ളത്.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി
-
kerala2 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം