Connect with us

News

ശ്രീനാരായണഗുരുവും കേരള ജ്ഞാനോദയവും

Published

on

മുസ്തഫ വാക്കാലൂര്‍

കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകള്‍ക്കെതിരെ പോരാടിയ ശ്രീനാരായണ ഗുരു സവര്‍ണ്ണനെയും അവര്‍ണ്ണനെയും ഒരുപോലെ നവോത്ഥാനത്തിലേക്ക് നയിച്ചു. ജാതി വ്യവസ്ഥയെ സവിശേഷാല്‍ ചോദ്യം ചെയ്യുകയും മറ്റാരേക്കാളും മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കുകയും ചെയ്ത ദാര്‍ശനിക ഗുരുവും മറ്റാരുമല്ല. താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് ദൈവാരാധാന നടത്താനായി കേരളത്തിലും തമിഴ്‌നാട്ടിലുമായി നാല്‍പ്പത്തഞ്ചോളം ക്ഷേത്രങ്ങള്‍ ഗുരു സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ക്ക് സ്ഥായിയായ നിലനില്‍പ്പുണ്ടാവേണ്ടതിന് ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. അതാണ് എസ്. എന്‍.ഡി.പി. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ഗുരു ചെയ്തതുപോലൊരു നവോത്ഥാനം ആധുനിക കേരളത്തില്‍ മറ്റാരും നിര്‍വഹിച്ചിട്ടില്ല.

രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ ജാതി വ്യവസ്ഥ എട്ടാം നൂറ്റാണ്ടു മുതലിങ്ങോട്ട് കേരളത്തില്‍ ശക്തിപ്പെട്ട് വരികയായിരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടല്‍, തൊടീല്‍ മുതലായ അനാചാരങ്ങളും അസഹ്യമായിരുന്നു; മനുഷ്യത്വരഹിതമായ ഹീനമായിരുന്നു. ജാതിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണര്‍ ക്ഷത്രിയരടക്കമുള്ള നായര്‍, അമ്പലവാസി, ശൂദ്രനായര്‍, വെള്ളാളര്‍ തുടങ്ങിയവര്‍ സവര്‍ണ്ണരെന്നും ഈഴവര്‍ മുതല്‍ നായാടി വരെയുള്ളവര്‍ അവര്‍ണ്ണരെന്നും തരംതിരിക്കപ്പെട്ടിരുന്നു. ക്ഷേത്ര പ്രവേശം, ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്നു. ഇതര പ്രദേശങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചുവന്നാല്‍ പോലും അവര്‍ണ്ണര്‍ക്ക് ജോലിയില്‍ പ്രവേശനമില്ലായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഈഴവനായ ഡോ. പി. പല്‍പ്പു നാലാമനായിരുന്നെങ്കിലും ജാതി വ്യവസ്ഥയുടെ ഫലമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. മദ്രാസിലാണ് മെഡിസിന് പഠിച്ചത്. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയെങ്കിലും തിരുവിതാംകൂര്‍ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവദിച്ചില്ല. ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ഡോ. പല്‍പ്പുവാണ് ഗുരുവിനെ കണ്ടെത്തുന്നത്.
ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നീ വിവേചനകള്‍ക്ക്പുറമെ, സാമൂഹിക ഉച്ചനീചത്വം, മര്‍ദ്ദനങ്ങള്‍, അവര്‍ണ്ണരെ അടിമകളാക്കികൊണ്ടുള്ള ജന്മികുടിയാന്‍ വ്യവസ്ഥകള്‍, സാമ്പത്തിക ചൂഷണങ്ങള്‍ മുതലായവയെല്ലാംകൊണ്ട് പൊറുതിമുട്ടിയ കാലം. 1891ലെ ബാരിസ്റ്റര്‍ ജി.പി പിള്ളയുടെ നേതൃത്വത്തില്‍ നടന്ന, ഉദ്യോഗങ്ങളില്‍ തമിഴ് ബ്രാഹ്മണരുടെ അപ്രമാദിത്വത്തിനെതിരായുള്ള മലയാളി മെമ്മോറിയല്‍ നിവേദനം ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിച്ചപ്പോള്‍ അതില്‍ ഡോ. പല്‍പ്പുവായിരുന്നു മൂന്നാമനായി ഒപ്പുവെച്ചത്. 1892ല്‍ ശങ്കരസുബ്ബയ്യ ദിവാനായി വന്നതോടുകൂടി തമിഴ് ബ്രാഹ്മണര്‍ കയ്യടക്കിവെച്ചിരുന്ന ഉദ്യോഗങ്ങളില്‍ നായര്‍ സമുദായത്തിന് പ്രാതിനിധ്യം കിട്ടിത്തുടങ്ങി. എന്നാല്‍ ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍ എന്നിവര്‍ പുറംതള്ളപ്പെട്ടു. 1895ല്‍ സ്വന്തം നിലക്ക് ദിവാന്‍ ശങ്കരസുബ്ബയ്യക്ക് മറ്റൊരു നിവേദനം ഡോ. പല്‍പ്പു സമര്‍പ്പിച്ചു. അതിനും ഫലമില്ലെന്ന് കണ്ടാണ് 1896 സെപ്തംബര്‍ മൂന്നിന് 13,176 പേരൊപ്പിട്ട ചരിത്രപ്രസിദ്ധമായ ഈഴവ മെമ്മോറിയല്‍ രാജാവിന് സമര്‍പ്പിക്കുന്നത്. ഒന്നും വേണ്ടത്ര ഫലവത്തായില്ല. എങ്കിലും മലയാളി, ഈഴവ മെമ്മോറിയലുകള്‍ നവോത്ഥാനത്തിന്റെ പെരുമ്പറ ധ്വനികളായി പരിണമിച്ചു.

ഈ സന്നിഗ്ധ ഘട്ടത്തിലാണ് സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം. ഡോ. പല്‍പ്പുവില്‍നിന്ന് കേരളത്തില്‍ സാമൂഹിക ഉച്ചനീചത്വം കൊടികുത്തിവാഴുന്ന കാര്യം അദ്ദേഹം മനസ്സിലാക്കി. ആ മഹാനായ പരിഷ്‌കര്‍ത്താവ് പോംവഴിയായി നിര്‍ദ്ദേശിച്ചത് രാഷ്ട്രീയ പരിഹാരമല്ല, സമൂഹം അംഗീകരിക്കുന്ന യഥാര്‍ത്ഥ സന്യാസിയെ കണ്ടെത്തി മുന്നില്‍നിര്‍ത്തി നവോത്ഥാനം സൃഷ്ടിക്കാനാണ്. സമൂഹം അതിനകത്തുനിന്നാണ് ഊര്‍ജ്ജമാവാഹിക്കേണ്ടതും ശക്തിപ്പെടേണ്ടതും. അത്തരമൊരു സമൂല പരിവര്‍ത്തനത്തിന് ഉള്ളിലിറങ്ങിയുള്ള ചികിത്സകൊണ്ടേ പരിഹാരം കാണാന്‍ കഴിയൂ. വിവേകമതിയായ സന്യാസിക്കേ ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. ഈ ഉപദേശം ഫലിച്ചു. സ്വയം നവോത്ഥാനത്തിന് നേതൃത്വം കൊടുക്കുന്നത് നിഷ്ഫലമാണെന്ന് മനസ്സിലാക്കിയ പല്‍പ്പു, മുള്ളിനെ മുള്ളുകൊണ്ട്തന്നെ എടുക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവില്‍നിന്നാണ് ഗുരുവിലേക്കെത്തുന്നത്. അങ്ങനെ കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി ഡോ. പല്‍പ്പു മാറി; ശ്രീനാരായണ ഗുരുവിലൂടെ നവകേരളം രൂപപ്പെട്ടു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് വിപ്രതിപത്തിയായിരുന്നു ഗുരുവിന്. എന്നാല്‍ രാമായണവും മഹാഭാരതവും വേദാന്തവും പഠിച്ച് അദ്വൈത നിഷ്ഠയുടെ ഭാഗമായി. സംഘകാലത്തെ തമിഴ് കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവയിലൊക്കെ അവഗാഹം നേടി. സംഘകൃതികളിലൊന്നും ജാതിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ല. വേദങ്ങളിലും ജാതിയില്ല. ഇതെല്ലാം ഗുരുവിനെ സ്വാധീനിച്ചു. പുറനാനൂറില്‍ പരാമര്‍ശിക്കപ്പെടുന്ന പാണനും പറയനുമെല്ലാം ഉയര്‍ന്ന സാമൂഹികസ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നവരുമാണ്. ഗുരുവിനെ കേരളീയ ജ്ഞാനോദയത്തിന്റെ വക്താവായി കണക്കാക്കാം. യൂറോപ്പില്‍ വന്‍ ചിന്താപരിവര്‍ത്തനം സൃഷ്ടിച്ച ജ്ഞാനോദയത്തിന്റെ കാലഘട്ടം അവസാനിച്ച വേളയിലാണ് അതിന്റെ പൊരിയുമായി ഇംഗ്ലണ്ടില്‍നിന്നും വന്ന ഡോ. പല്‍പ്പുവും യൂറോപ്പില്‍ വിദ്യയഭ്യസിച്ച സ്വാമി വിവേകാനന്ദനും കേരളീയ സാഹചര്യം വിലയിരുത്തുന്നതും അതിനനുരൂപമായ ഒരു വ്യക്തിത്വം നേതൃത്വത്തിലേക്ക് കടന്നുവരുന്നതും. ഗുരു തീര്‍ത്തും പ്രാദേശികനായിരുന്നു. ദ്രാവിഡ പാരമ്പര്യത്തില്‍ ജനിക്കുകയും അതിന്റെ പ്രതാപത്തെ മനസ്സിലാക്കുകയും പുതിയ കാലത്തെ ജീര്‍ണ്ണാവസ്ഥയെ അനുഭവിക്കുകയും ചെയ്തതിനാല്‍ രോഗവും പ്രതിവിധിയും മനസ്സിലാക്കിയ ഭിഷഗ്വരനായി അവതരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ദ്രാവിഡ പാരമ്പര്യം പേറുന്ന ഭൂമികയില്‍ മാത്രമാണ് ഗുരു സന്ദര്‍ശിച്ചത്. കേരളം, തമിഴ് നാട്, കര്‍ണ്ണാടക എന്നിവക്കുപുറമെ ശ്രീലങ്കയില്‍ മാത്രമാണ് ഗുരുവിന്റെ തൃപ്പാദങ്ങള്‍ പതിഞ്ഞത്. ഇവ നാലും ചേര്‍ന്നതായിരുന്നല്ലോ ദ്രാവിഡലോകം. ബറൂക്ക് സ്പിനോസ, ജോണ്‍ ലോക്ക്, പിയേര്‍ ബേല്‍, വോള്‍ട്ടെയര്‍, ഐസക് ന്യൂട്ടണ്‍ മുതലായവര്‍ യൂറോപ്പില്‍ ജ്ഞാനോദയത്തിന് നേതൃത്വമേകിയപോലെ ഗുരുവിന്റെ കേരളീയ നവോത്ഥാനത്തിന് പല്‍പു, കുമാരനാശാന്‍, സത്യവ്രത സ്വാമികള്‍, ടി.കെ മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ ഒപ്പംനിന്ന് സഹകരിച്ചു. മതത്തെ ഗുരു നിരാകരിച്ചില്ല. ആരാധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാല്‍ ‘മതമെന്നാല്‍ അഭിപ്രായമാണ്, അതേതായാലും മനുഷ്യന് ഒരുമിച്ചുകഴിഞ്ഞുകൂടാ’മെന്ന് ശ്രീബുദ്ധനെപ്പോലെ ഗുരുവും പഠിപ്പിച്ചു. അധഃകൃതവര്‍ഗക്കാര്‍ എന്നൊരു പ്രത്യേക വര്‍ഗമില്ല. ശുദ്ധിയുള്ളവര്‍, ശുദ്ധിയില്ലാത്തവര്‍, വിദ്യയുള്ളവര്‍, വിദ്യയില്ലാത്തവര്‍, പണമുള്ളവര്‍, പണമില്ലാത്തവര്‍ എന്നീ വകവ്യത്യാസങ്ങളേയുള്ളൂ. മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട്, അഥവാ മനുഷ്യനായത്‌കൊണ്ട് എല്ലാവരും അവകാശങ്ങളില്‍ തുല്യരാണെന്ന് വ്യക്തമാക്കുകയായിരുന്നു, ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്ന്’ എഴുതിവെക്കുക വഴി. അങ്ങനെ, നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന് കയ്യില്‍ കൈവന്ന ഒരു ശിലാഖണ്ഡത്തെ അരുവിപ്പുറത്ത് സജ്ജമാക്കിയ പീഠത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ‘ഇത് ഈഴവന്റെ ശിവന്‍’ എന്ന ചരിത്ര പ്രസിദ്ധമായ ഗുരുവിന്റെ പ്രഖ്യാപനം വഴി ആധുനിക കേരളത്തിന്റെ മുഖപ്പില്‍നിന്ന് ജാതിയുടെ ചാപ്പ മായ്ചുകളയാന്‍, അതിന്റെ ശൗര്യം കെടുത്താന്‍ ഗുരുദേവനായി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗസ്സയില്‍ 24 മണുക്കൂറിനിടെ 100 ഓളം പേരെ കൊന്നൊടുക്കി ഇസ്രാഈല്‍

18 പേര്‍ സ്‌കൂള്‍ അഭയകേന്ദ്രത്തിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

Published

on

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 100 ഓളം പേര്‍ കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖാന്‍ യൂനിസിലെ ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ട സ്‌കൂളില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തി. കുട്ടികളടക്കം 18 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആളുകളോട് വീടുവിട്ട് പടിഞ്ഞാറോട്ട് പോകണമെന്ന് ആജ്ഞാപിക്കുന്ന ലഘുലേഖകള്‍ ഇസ്രാഈയേല്‍ വിമാനങ്ങള്‍ ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യോമാക്രമണം ഉണ്ടായത്.

റഫയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കുനേരെ ചെവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ 27 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കു നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 100 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തിട്ടുണ്ട്.

ഇത് വരെ ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ യുദ്ധത്തില്‍ കുറഞ്ഞത് 54,607 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 125,341 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

kerala

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ അഡ്മിഷന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്.

Published

on

കോഴിക്കോട് താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങള്‍ക്കായി കുട്ടികളെ സ്‌കൂളില്‍ എത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓണ്‍ലൈന്‍ വഴി ആക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം ഇന്നാണ് പ്ലസ് വണ്‍ അഡ്മിഷനെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഹാജരാകേണ്ട അവസാന തീയതി.

കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികളെയും ഒരു ദിവസത്തേക്ക് വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പ്ലസ് വണ്‍ അഡ്മിഷന്‍ നേടാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ 5 മണി വരെ വിട്ടയക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; പവന് 320 രൂപ കൂടി

ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. തുടര്‍ച്ചയായ നാലാം ദിവസവും വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വര്‍ധിച്ചിരുന്നു. 72720 രൂപയായിരുന്നു പവന്‍ വില.

74320 രൂപയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. 2025 ഏപ്രില്‍ 22നായിരുന്നു സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ഉയരം കുറിച്ചത്.

ഈ മാസത്തെ സ്വര്‍ണവില:
ജൂണ്‍ 1- 71,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

ജൂണ്‍ 2- 71600 (രാവിലെ)

ജൂണ്‍ 2- 72480 (ഉച്ച)

ജൂണ്‍ 3-72640

ജൂണ്‍ 4- 72720

ജൂണ്‍ 5- 73,040 (ഈ മാസത്തെ ഉയര്‍ന്ന വില)

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില അല്‍പം ഇടിവ് രേഖപ്പെടുത്തി. സ്?പോട്ട് ഗോള്‍ഡിന്റെ വില 0.2 ശതമാനമാണ് കുറഞ്ഞത്. ഔണ്‍സിന് 3,368 ഡോളറാണ് വില. യു.എസിന്റെ ചൈനയുമായും യുറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധം വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.

Continue Reading

Trending