Connect with us

kerala

സ്റ്റേഷനില്‍ പോലും പീഡനം; പൊലീസില്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാവുന്നു

പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ‘ആത്മവീര്യം തകര്‍ക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു.

Published

on

തിരുവനന്തപുരം: പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ‘ആത്മവീര്യം തകര്‍ക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു. അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന അതിജീവിതയെ പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വിധം പൊലീസ് തരംതാണതോടെ സംസ്ഥാന ആഭ്യന്തര വകുപ്പിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയായി.

ആരെയും തല്ലിച്ചതക്കാനും പിടിച്ചുപറിക്കാനും പൊലീസ് തന്നെ മുന്നിലുള്ളപ്പോള്‍ ‘ജനമൈത്രി’ എന്നത് പരിഹാസ്യമാവുകയാണ്. ജനമൈത്രി പൊലീസ് ക്രിമിനലിസത്തിലേക്ക് വഴി മാറുന്നതായി കണക്കുകള്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വര്‍ധനവ് വന്നെന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നുമില്ല. പൊലീസ് ഭീകരതക്ക് ഇരകളാകുന്നവര്‍ നല്‍കുന്ന പരാതികളില്‍ ഒരു നടപടിയും ഉണ്ടാകുന്നുമില്ല.

ആഭ്യന്തര വകുപ്പിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ പിന്തുണയും മേലധികാരികള്‍ കണ്ണടക്കുന്നതുമാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്രിമിനല്‍ കേസിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളിലും കലാപങ്ങളിലും ഉള്‍പെട്ടവര്‍ കോടതി ഉത്തരവിന്റെ മറവില്‍ പൊലീസ് സേനയില്‍ എത്തുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ ഡി.ജി.പി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ഏതാനും വര്‍ഷമായി ഇത്തരം കേസില്‍പെടുന്നവര്‍ കോടതിയുത്തരവിന്റെ മറവില്‍ സേനയില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 86(2) ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോടതി ഉത്തരവുകളുടെ പിന്‍ബലത്തോടെ സേനയില്‍ കയറിയവരില്‍ 40 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ സായുധ പരിശീലനം നേടിയവര്‍ ഇത്തരത്തില്‍ പുറത്തുനില്‍ക്കുന്നത് അപകടകരമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സേനയില്‍ പരിശീലനത്തിനു മുന്‍പാണ് കുറ്റപത്രം നല്‍കുന്നതെങ്കില്‍ കുറ്റവിമുക്തനായ ശേഷം മാത്രമേ പരിശീലനം നല്‍കാന്‍ പാടുള്ളൂ. പരിശീലനത്തിനു മുന്‍പും പി.സി.സി നിര്‍ബന്ധമാക്കണം. പരിശീലന കാലയളവില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. കുറ്റവിമുക്തനാക്കിയാല്‍ സേനയിലെ ആഭ്യന്തര സമിതി പരിശോധിച്ച് ഉചിത തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഭീകരമായിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനക്ക് അപമാനമാണെന്നിരിക്കേ ഇത്തരക്കാരെ ചുമന്ന് കൂടുതല്‍ പഴിദോഷം കേള്‍ക്കേണ്ട സാഹചര്യത്തിലേക്കാണ് പൊലീസ് സംവിധാനം നീങ്ങുന്നത്.

ബലാത്സംഗ പരാതിയില്‍
ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ബലാത്സംഗ പരാതിയില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്‌റ്റേഷനില്‍ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷന്‍ സി.ഐ പി.ആര്‍ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തതായി തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് നടപടിയുണ്ടായത്. പൊലീസ് സേനക്ക് കടുത്ത നാണക്കേടുണ്ടാക്കുന്നതായി ഈ നടപടി.

കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റുണ്ടായത്. പതിവ്‌പോലെ സ്‌റ്റേഷനിലെത്തി ജോലി ആരംഭിച്ചയുടനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റല്‍ സ്‌റ്റേഷനിലെത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ക്ക് സിഐയായി സ്ഥാനക്കയറ്റം കിട്ടിയത്. കേസുകള്‍ നിലവിലുള്ളപ്പോഴും ഇയാള്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെ കൃത്യമായി ലഭിച്ചിരുന്നതായും സേനയ്ക്കുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

പോക്‌സോ കേസില്‍ പ്രതിയായ എ.എസ്.ഐ ഒളിവില്‍

കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വയനാട് അമ്പലവയലില്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബാബു ഒളിവില്‍. കേസില്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നായിരുന്നു പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുതല നടപടികളുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കേസില്‍ സ്‌റ്റേഷന്‍ എസ്‌ഐ സോബിന്‍, ഡബ്ല്യു.സി.പി.ഒ പ്രജിഷ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അമ്പലവയല്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിഐജി രാഹുല്‍ ആര്‍ നായരാണ് കഴിഞ്ഞ ദിവസം ഇയാളെ സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്‌സോ കേസില്‍ ഇരയായി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സീന്‍ മഹസര്‍ തയ്യാറാക്കുന്നതിനായി ഊട്ടിയില്‍ എത്തിച്ചപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് ആരോപണം. വനിതാ പൊലീസുകാരിയും പുരുഷ പോലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന എഎസ്‌ഐ ബാബു മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്‍കിയ പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending