Connect with us

Video Stories

രാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടാവേണ്ട സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: ഭരണഘടനാശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യയിലെ ഭരണവ്യവസ്ഥിതി സംരക്ഷിക്കാന്‍ രാജ്യത്തെ മതേതര, ജനാധിപത്യ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഗൗരവതരമായ സാഹചര്യമാണുള്ളതെന്ന് മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനും സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന മതേതരകക്ഷികളുടെ കൂട്ടായ്മക്ക് മാത്രമേ ഇപ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഏതെങ്കിലും ഒരു സംസ്ഥാനത്തെ അധികാരത്തിന്റെ ബലത്തില്‍ സംഘ്പരിവാറിനെ ഒറ്റക്ക് നേരിടാമെന്ന് കരുതുന്ന കക്ഷികള്‍ ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയയാഥാര്‍ത്ഥ്യത്തിന് നേര്‍ക്ക് കണ്ണടക്കുകയാണെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ തങ്ങള്‍ പറഞ്ഞു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തോടും ജനാധിപത്യ വ്യവസ്ഥിതിയോടും മതിപ്പില്ലാത്തവരാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. അവരുടെ ലക്ഷ്യം ഏകമത, ഏക സംസ്‌കാര രാഷ്ട്രമാണെന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അത്തരം ശക്തികള്‍ക്ക് അധികാരത്തില്‍ ഇനിയുമൊരവസരംകൂടി ലഭിക്കുന്നപക്ഷം രാജ്യത്തെ മതേതരത്വവും ജനാധിപത്യ ഭരണക്രമവും നിലനില്‍ക്കുമോ എന്നു കണ്ടറിയണം. ഒരു മതരാഷ്ട്ര- സൈനികഭരണ വ്യവസ്ഥയാണ് സംഘ്പരിവാറിന്റെ ഉന്നം. ഇത് തിരിച്ചറിയുന്നതില്‍ ജനാധിപത്യ കക്ഷികള്‍ അമാന്തം കാണിച്ചാല്‍ ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനതന്നെ അപ്രസക്തമാകും- തങ്ങള്‍ പറഞ്ഞു.
കേവലമായ രാഷ്ട്രീയ ജയാപചയങ്ങള്‍ക്കും ഭരണ നേട്ടങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ ശാശ്വത ഭാവിയായിരിക്കണം ബഹുജന പ്രസ്ഥാനങ്ങളുടെ ലക്ഷ്യം. അതിന് വിട്ടുവീഴ്ചക്ക് തയ്യാറാവണം. രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവരെ അവഗണനയുടെ ചുറ്റുപാടില്‍ നിന്നും ദേശീയ മുഖ്യധാരയിലേക്ക് നയിക്കുക എന്ന ദൗത്യവുമാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി മുസ്‌ലിംലീഗ് നിര്‍വഹിച്ചുവരുന്നത്.
ഈ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതി, ഉദ്യോഗ-ഭരണ പങ്കാളിത്തം എന്നിവക്കെല്ലാംവേണ്ടി നിരന്തര പരിശ്രമത്തിലേര്‍പ്പെട്ട പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സാമുദായിക സൗഹാര്‍ദം ഊട്ടിയുറപ്പിക്കല്‍, അവശരും നിരാലംബരുമായവര്‍ക്ക് ഭവന, ചികിത്സ, പഠന, വിവാഹ സഹായങ്ങള്‍ തുടങ്ങി ആപത്ഘട്ടങ്ങളില്‍ പീഡിത സമൂഹത്തിനായി രാജ്യമെങ്ങും സേവന സന്നദ്ധതയോടെ ഇറങ്ങിത്തിരിക്കുന്ന പ്രസ്ഥാനമാണിത് എന്ന് അഭിമാനത്തോടെ പറയാനാവും. 1948 മാര്‍ച്ച് 10ന് ഖാഇദേമില്ലത്ത് സമ്മാനിച്ച ‘അഭിമാനകരമായ അസ്തിത്വം’ എന്ന മുദ്രാവാക്യവുമായി കെ.എം സീതി സാഹിബിന്റെ ചിന്താപദ്ധതികളുമായി ഇറങ്ങിത്തിരിച്ച പ്രസ്ഥാനം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കെ.എം. മൗലവിയും പോക്കര്‍ സാഹിബും ഉപ്പി സാഹിബും സി.എച്ചും സേട്ടു സാഹിബും ബനാത്ത്‌വാലയും ശിഹാബ് തങ്ങളും ഇ. അഹമ്മദ് സാഹിബും വരെയുള്ള നേതാക്കളിലൂടെ പടര്‍ന്ന് പന്തലിച്ച് വലിയ ജനകീയ ശക്തിയായി മാറിയിരിക്കുന്നു. മുസ്‌ലിംലീഗായാല്‍ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവില്ല എന്ന് പരിഹസിക്കപ്പെട്ടിടത്ത് നിന്ന് ഉന്നതമായ ഭരണ നേതൃത്വത്തിലേക്ക് ലീഗ് പ്രതിനിധികള്‍ എത്തി. രാജ്യത്തെ എല്ലാ ലോക്‌സഭയിലും കേരളത്തിലെ എല്ലാ നിയമസഭയിലും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ടായി.
ഇതെല്ലാം സംശുദ്ധവും സുതാര്യവും ജനപ്രിയവും രാജ്യസ്‌നേഹപരവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരമാണ്. ഈ വളര്‍ച്ച രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിക്കും നന്മക്കും കൂടുതല്‍ പ്രയോജനപ്പെടുത്താനായിരിക്കും ഇനിയുള്ള കാലവും മുസ്‌ലിംലീഗ് പ്രയത്‌നിക്കുക. മുസ്‌ലിംലീഗിന്റെ എഴുപതാം വാര്‍ഷിക ഭാഗമായി നടത്തുന്ന വിപുലമായ സംഘടനാപരിപാടികള്‍ വന്‍ വിജയമാക്കണം.
കര്‍മപഥത്തില്‍ എഴുപത് വര്‍ഷത്തെ നിറവിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്. ഏഴുപതിറ്റാണ്ട് എങ്ങിനെ പ്രവര്‍ത്തിച്ചുവെന്ന ചരിത്രം പരിശോധിക്കുമ്പോള്‍ മുസ്‌ലിംലീഗ് എന്ന മഹിതമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തിയും അനിവാര്യതയും രാജ്യത്തിനു കൂടുതല്‍ ബോധ്യപ്പെടും. ന്യൂനപക്ഷ, പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയവും സാമൂഹികവുമായ ദിശാബോധം നല്‍കുകയും രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും മതമൈത്രിയും കാത്തുസൂക്ഷിച്ചുമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. മുസ്‌ലിംലീഗ് സ്ഥാപിതമായ മാര്‍ച്ച് പത്ത് ഇന്ത്യയുടെ ന്യൂനപക്ഷമന്നേറ്റത്തിനു ദിശാപരമായ നാന്ദികുറിച്ച ദിനമായി എന്നും ഓര്‍ക്കപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് ഏഴു മാസത്തിനു ശേഷം രൂപീകൃതമായ മുസ്‌ലിംലീഗിന്റെ ജനനം രാജ്യത്തിന്റെ മതേതര ജനാധിപത്യ പാന്ഥാവിലെ തിളങ്ങുന്ന നാഴികക്കല്ലാണ്. രാജ്യത്തിന്റെ വിഭജനത്തിന് വഴിവെച്ച നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതിയില്‍ സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ അഭിമാനകരമായ അസ്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനായി ദീര്‍ഘദര്‍ശികളും പക്വമതികളുമായ നേതാക്കള്‍ രൂപം കൊടുത്ത മാതൃകാപരമായ പ്രസ്ഥാനം അതിന്റെ ജൈത്രയാത്രയില്‍ നിര്‍വഹിക്കുന്നത് മഹത്തായൊരു ദൗത്യമാണ്. ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും കെ.എം സീതിസാഹിബുമടങ്ങുന്ന ഉന്നത നേതൃ നിരക്കു കീഴില്‍ അണിനിരന്ന സ്വതന്ത്ര ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വന്തം നേട്ടങ്ങളേക്കാളുപരി രാജ്യത്തിന്റെ മതേതര സങ്കല്‍പം കാത്തുസൂക്ഷിക്കുക എന്ന ചരിത്ര ദൗത്യം കൂടിയാണ് നിറവേറ്റിയത്.
മുസ്‌ലിംലീഗിന്റെ പിറവി പലരെയും അലോസരപ്പെടുത്തിയിരുന്നു. രൂപീകരണം തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ നിരവധിയാണ്. 1948 ജനുവരി പത്തിന് ചെന്നൈയിലെ ഗവര്‍ണേഴ്‌സ് ബംഗ്ലാവില്‍ ഖാഇദേമില്ലത്തിനെ കാണാന്‍ വന്ന ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മുന്നോട്ടുവെച്ചത് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കായി പുതിയ പാര്‍ട്ടി രൂപീകരിക്കരുതെന്നായിരുന്നു. ഇതുകേട്ട ഖാഇദേമില്ലത്ത് പറഞ്ഞവാക്കുകള്‍ പ്രൗഢമായിരുന്നു. ഇതനുസരിക്കാന്‍ എനിക്കു കഴിയില്ല. മുസ്‌ലിംലീഗുമായി മുന്നോട്ടു പോകും. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പുരോഗതിയാണ് മുസ്‌ലിംലീഗ് ലക്ഷ്യമാക്കുന്നത്. ഖാഇദെമില്ലത്തിന്റെ വാക്കുകളില്‍ മൗണ്ട്ബാറ്റണ്‍ പ്രഭു മറുത്തൊന്നും പറയാന്‍ കഴിയാതെ മടങ്ങിപോകുകയായിരുന്നു.
രാജാജിഹാളില്‍ നിന്നുയര്‍ന്ന ശബ്ദത്തിനു വലിയ പിന്തുണയാണ് അന്ന് മലബാറും മറ്റു പ്രദേശങ്ങളും നല്‍കിയത്. ദുര്‍ഘടം പിടിച്ച അന്നത്തെ കാലഘട്ടത്തില്‍ വെല്ലുവിളികളെ അതിജീവിക്കാന്‍ ത്യാഗിവര്യരായ നേതാക്കള്‍ ഏറെ പണിപ്പെട്ടു. നിസ്വാര്‍ത്ഥരായ നേതാക്കള്‍ക്ക് പിന്നില്‍ അതിവേഗം ന്യൂനപക്ഷങ്ങള്‍ അണിനിരക്കുന്ന കാഴ്ച്ചയാണ് രാജ്യം ദര്‍ശിച്ചത്. മുസ്‌ലിംലീഗിന്റെ ഉയര്‍ച്ച പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. പക്ഷേ അവര്‍ക്ക് മുന്നില്‍ ധീരതയുടെ പര്യായമായി നേതാക്കള്‍ നിലകൊള്ളുകയും മുസ്‌ലിംലീഗ് ഈ രാജ്യത്തിന്റെ മുന്നേറ്റത്തിനു അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ആദ്യ കാലം മുതലേ രാജ്യത്തിന്റെ വിവിധ നിയമ നിര്‍മാണ സഭകളില്‍ പങ്കാളിത്തം ലഭിച്ചു. പാര്‍ലമെന്റില്‍ മുസ്‌ലിംലീഗ് അംഗങ്ങള്‍ അവതരിപ്പിച്ച ബില്ലുകള്‍ സുപ്രധാനമായി. ശരീഅത്ത് വിഷയങ്ങളിലടക്കം മുസ്‌ലിംലീഗിന്റെ നിലപാടിന് അംഗീകാരം ലഭിച്ചു. ന്യൂനപക്ഷപിന്നാക്ക ജനതയുടെ അഭിവൃദ്ധിക്ക് ഒട്ടേറെ നിയമങ്ങള്‍ നിലവില്‍ വന്നത് നിയമനിര്‍മ്മാണ സഭകളിലെ മുസ്‌ലിം ലീഗിന്റെ ക്രിയാത്മക പങ്കാളിത്തം കൊണ്ടുകൂടിയാണ്.
ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ പ്രസ്ഥാനത്തെ കാണുന്നതെന്ന് ഓരോ തെരഞ്ഞെടുപ്പുകളും തെളിയിച്ചു. ന്യൂനപക്ഷപിന്നാക്ക ജനവിഭാഗങ്ങളുടെ ആശയും അഭിലാഷങ്ങളുമാണ് ഭരണഘടനാ നിര്‍മാണ സഭയിലും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റിലും ഖാഇദേമില്ലത്തിലൂടെയും മറ്റു നേതാക്കളിലൂടെയും പ്രതിഫലിച്ചത്. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനതയെ അവഗണനയില്‍ നിന്നും ഒറ്റപ്പെടലില്‍നിന്നും മോചിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കാനയിക്കാന്‍ മുസ്‌ലിംലീഗ് നിര്‍വഹിച്ച കഠിന പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
മുസ്‌ലിംലീഗ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെമ്പാടും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം മുസ്‌ലിംലീഗിന്റെ പ്രഖ്യാപിത നിലപാടാണ്. ഇത്രയേറെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വേറൊരു പ്രസ്ഥാനവും ഇല്ല. അതുകൊണ്ടാണ് എല്ലാവരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗിനെ കണ്ടു പഠിക്കുകയെന്ന് എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബ് മുസ്‌ലിംലീഗ് രൂപികരണ വേളയില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞ ഒന്നാണ് ജനങ്ങള്‍ക്ക് വേണ്ടി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത്. രാഷ്ട്രീയമെന്നത് കേവലമായപ്രവര്‍ത്തനമല്ല. മറിച്ച് സേവനവും നാടിന്റെ പുരോഗതിയും പാവപ്പെട്ടവരുടെ ഉന്നതിയുമാണെന്ന് മുസ്‌ലിംലീഗ് തിരിച്ചറിയുന്നു. മുസ്‌ലിംലീഗ് ആവിഷ്‌കരിച്ച് നടപ്പിലാക്കയ ബൈത്തുറഹ്മ പാര്‍പ്പിട പദ്ധതി അടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രസിദ്ധമാണിന്ന്. ആയിരങ്ങള്‍ക്കാണ് തലചായ്ക്കാന്‍ അഭയസ്ഥാനമൊരുക്കി കൊടുത്തത്. മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ തുക സമാഹരിച്ച് പാവപ്പെട്ടവരെ കണ്ടെത്തി ഉണ്ടാക്കികൊടുക്കുന്ന ബൈത്തുറഹ്മ പദ്ധതി അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തന്നെയാണ്. ലോകത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്തരത്തില്‍ സേവനം ചെയ്യുന്നില്ല.
മുസ്‌ലിംലീഗിന്റെ എഴുപത് വര്‍ഷമെന്നത് തുറന്ന പുസ്തകമാണ്. ഇരുമ്പുമറക്കുള്ളില്‍ ഇതിന്റെ തീരുമാനങ്ങള്‍ അടച്ചുവെച്ചിട്ടില്ല. തീര്‍ത്തും സുതാര്യവും സുവ്യക്തവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട മുസ്‌ലിംലീഗ് പിന്നിട്ട എഴുപത് വര്‍ഷങ്ങള്‍ രാജ്യത്ത് വളര്‍ത്തിയത് നന്‍മയുടെ പൂമരങ്ങളാണ്. ഫാസിസത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമന്ന് രാജ്യത്തോട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ചു പറഞ്ഞ് നീണ്ട കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസ്‌ലിംലീഗ് ആയിരുന്നു. രാജ്യത്തെ അപകടപ്പെടുത്താന്‍ വരുന്ന രാഷ്ട്രീയ ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ കൈകോര്‍ക്കണമന്ന് മുസ്‌ലിംലീഗ് പറഞ്ഞപ്പോള്‍ ചിലര്‍ പുറം തിരിഞ്ഞു നിന്നു. മുസ്‌ലിംലീഗ് നേരത്തെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇന്ന് രാജ്യം നേരില്‍ കാണുകയാണ്. ഫാസിസം അടുക്കളവരെയെത്തിയിരിക്കുന്നു. ഇന്ത്യയുടെ അന്തസ്സ് നഷ്ടപ്പെടുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീവനു വിലയില്ലാതാകുന്നു. വര്‍ഗീയത ഇളക്കിവിട്ട് പട്ടാപ്പകലില്‍ നിഷ്ഠൂരമായി കൊലചെയ്യുന്നു. വര്‍ഗീയതയും തീവ്രാദവും രാജ്യത്തിനു ഒരിക്കലും ഭൂഷണമല്ല. ഭരിക്കുന്നവര്‍ തന്നെ ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു. രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ ഒക്കെ ഇതിന്റെ ഭാഗമാണ്. ഇതിനെതിരെ കൈകോര്‍ത്തേ മതിയാവൂ.
മുസ്‌ലിംലീഗ് പ്രവര്‍ത്തനം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്. ഉത്തരേന്ത്യയില്‍ ലഭിക്കുന്ന പിന്തുണ ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ദേശീയ തലത്തില്‍ മതേതര ചേരിക്ക് ശക്തി പകരുകയാണ് മുസ്‌ലിംലീഗ്. രാജ്യത്തിനു വേണ്ടി ഇത്രമേല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ സജീവ പ്രയാണങ്ങള്‍ക്കിടെ ഈ ലോകത്തോട് വിട്ടു പിരിഞ്ഞ നേതാക്കളും കര്‍മധീരരും നിരവധിയാണ്. അവരെയെല്ലാം ഇത്തരുണത്തില്‍ സ്മരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending