X

ഇന്ത്യയെ കായിക വന്‍ശക്തിയാക്കണം: ഡോ. എം.പി.അബ്ദുസ്സമദ് സമദാനി

ഇന്ത്യയെ കായിക വന്‍ശക്തിയാക്കാന്‍ ആവശ്യമായ ആസൂത്രണങ്ങള്‍ക്കും നയരൂപീകരണത്തിനും നിയമനിര്‍മാണത്തിനും സന്നദ്ധമാകണമെന്ന് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി ആവശ്യപ്പെട്ടു.
ലോക ഫുട്‌ബോളിന്റെ ആഘോഷം മികവോടെ ഖത്തറില്‍ നടക്കുമ്പോള്‍ നമ്മുടെ രാജ്യവും അവിടെ കളിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്. അത്തരം ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ സഹായിക്കുന്ന നടപടികളാണ് അനിവാര്യമായിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കായികസാക്ഷരത മൗലികാവകാശമാക്കണമെന്നും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ വിദ്യാഭ്യാസ ബോര്‍ഡുകളോട് ഓരോ സ്‌കൂള്‍ ദിവസവും 90 മിനിറ്റെങ്കിലും കുട്ടികള്‍ക്ക് കളിക്കാനായി നിജപ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്ക് സമര്‍പ്പിക്കുകയുണ്ടായി. ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ അതിനെ നേരിടാനും സ്‌പോര്‍ട്‌സ് സഹായിക്കും. ഏതൊരു രാജ്യത്തിന്റെയും വികസന അജണ്ടയില്‍ ഇന്ന് സുപ്രധാനപങ്കാണ് കായികരംഗം നിര്‍വ്വഹിച്ചുവരുന്നത്. സ്‌പോര്‍ട്‌സിന് അര്‍ഹിക്കുന്ന പ്രാധാന്യം ബജറ്റില്‍ നല്‍കണം. ജര്‍മ്മനി, ഓസ്‌ട്രേലിയ, നോര്‍വേ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലെ സ്‌പോര്‍ട്‌സ് പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്നും അറിയിച്ചു.

ദാരിദ്ര്യം, ഭൗതിക സൗകര്യങ്ങളുടെയും പരിശീലനകോച്ചുമാരുടെയും കുറവ്, ക്രിക്കറ്റിതര ഇനങ്ങളോടുള്ള അവഗണന, രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് സംഘടനകളിലെ അഴിമതി തുടങ്ങിയ ഘടകങ്ങള്‍ രാജ്യത്തിന്റെ കായിക പുരോഗതിക്ക് തടസ്സം നില്‍ക്കുകയാണെന്നും പറഞ്ഞു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയും, ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതിയും ഉള്‍ക്കൊള്ളുന്ന നമ്മുടെ രാജ്യം കായികരംഗത്ത് തദനുസൃതമായി മുന്നോട്ടുപോകാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ആത്മപരിശോധനയും തിരുത്തലും അനിവാര്യമായിരിക്കുന്നുവെന്ന് ലോക്‌സഭയില്‍ സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

ചെറുപ്പക്കാര്‍ക്ക് എളുപ്പത്തില്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുഖ്യതടസ്സം അതിന് വഹിക്കേണ്ടിവരുന്ന ചെലവാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ചെറുപ്പക്കാരെ സ്‌പോര്‍ട്‌സിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് സഹായകരമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം.

ഫുട്‌ബോള്‍ അടക്കമുള്ള വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ അതീവ തല്‍പരരായ ജനങ്ങള്‍ അധിവസിക്കുകയും ഒളിമ്പിക്‌സിലേക്കടക്കം മികവുറ്റ കളിക്കാരെ നല്‍കുകയും ചെയ്ത മലപ്പുറം ജില്ലയില്‍ സ്‌റ്റേഡിയ നിര്‍മാണങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ കായിക പുരോഗതിക്കാവശ്യമായ സാമ്പത്തികസഹായം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം.

web desk 3: