Connect with us

kerala

നിക്ഷേപത്തട്ടിപ്പ്: പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാം

സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്ക് ബഡ്‌സ് (Banning of Unregulated Deposit Schemes Act) കോംപീറ്റന്റ് അതോറിറ്റി രംഗത്ത്. സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ, റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പദ്ധതികളിലും പൊതുജനങ്ങള്‍ക്കു നിക്ഷേപം നടത്താമെന്ന് ബഡ്‌സ് കോംപീറ്റന്റ് അതോറിറ്റി വ്യക്തമാക്കി. മറ്റേതെങ്കിലും രീതിയില്‍ അമിത പലിശ വാഗ്ദാനം ചെയ്തു നിക്ഷേപം സ്വീകരിക്കുന്നത് 2019ലെ ബഡ്‌സ് ആക്ട് പ്രകാരം കുറ്റകരമാണ്.

വ്യാപാര സ്ഥാപനങ്ങള്‍ വാണിജ്യ ഇടപാടുകള്‍ക്ക് എടുക്കുന്ന മുന്‍കൂര്‍ തുകകള്‍, സ്വയംസഹായ സംഘാംഗങ്ങളില്‍നിന്നു സ്വീകരിക്കുന്ന വരിസംഖ്യ, നിക്ഷേപം (വാര്‍ഷിക പരിധി 7 ലക്ഷം), വ്യക്തികളും വാണിജ്യ സ്ഥാപനങ്ങളും ബന്ധുക്കളില്‍നിന്നും മറ്റും വായ്പയായി സ്വീകരിക്കുന്ന തുകകള്‍ തുടങ്ങിയവ ബഡ്‌സ് നിയമ പ്രകാരം നിക്ഷേപമായി പരിഗണിക്കില്ല. വസ്തുവകകള്‍ വാങ്ങുന്നതിനു മുന്‍കൂര്‍ നല്‍കുന്ന തുകകളും പാര്‍ട്ണര്‍ഷിപ് സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കുന്നതിനായി നല്‍കുന്ന ഓഹരി തുകകളും വ്യാജ നിക്ഷേപങ്ങള്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ബഡ്‌സ് നിയമത്തിന്റെ വ്യവസ്ഥകള്‍ സംസ്ഥാനത്തു നടപ്പാക്കുന്നതിനായി കേരള ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പൊസിറ്റ് സ്‌കീംസ് റൂള്‍സ്, 2021പുറപ്പെടുവിക്കുകയും ഗവ. സെക്രട്ടറിയായ സഞ്ജയ് എം. കൗളിനെ കോംപിറ്റന്റ് അതോറിറ്റിയായും കോംപീറ്റന്റ് അതോറിറ്റിക്കു കീഴില്‍ ജില്ലാ കലക്ടര്‍മാരെയും നോഡല്‍ ഓഫീസര്‍മാരായി അഡിഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുമാരെയും നിയമിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവര്‍ക്കു കോംപിറ്റന്റ് അതോറിറ്റി മുന്‍പാകെ പരാതി നല്‍കാം. പൊലീസ് അന്വേഷണത്തില്‍ കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍
സ്ഥാപനത്തിന്റെയും ഉടമകളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ ഇതിനോടകം കോംപിറ്റന്റ് അതോറിറ്റിക്കു ലഭിച്ചിട്ടുണ്ട്. ഇതില്‍ 27 സ്ഥാപനങ്ങളുടേയും കുറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവു നല്‍കിയിട്ടുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നമുറയ്ക്ക് മറ്റു സ്ഥാപനങ്ങള്‍ക്കെതിരേയും നിയമപ്രകാരമുള്ള നടപടിയുണ്ടാകും.ഒന്നിലധികം സംസ്ഥാനങ്ങളുമായോ കേന്ദ്ര ഭരണ പ്രദേശങ്ങളുമായോ ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം സി.ബി.ഐയ്ക്കു കൈമാറാനും വ്യവസ്ഥയുണ്ട്. പോപ്പുലര്‍ ഫിനാന്‍സ്, യുണിവേഴ്‌സല്‍ ട്രേഡിങ് സൊല്യൂഷന്‍സ്, ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് ലിമിറ്റഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ഈ രീതിയില്‍ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്കു കോംപിറ്റന്റ് അതോറിറ്റിയുടെ ca.budsact@kerala.gov.in എന്ന ഇമെയില്‍ മുഖേനയും സഞ്ജയ് എം. കൗള്‍്, കോംപിറ്റന്റ് അതോറിറ്റി, ബഡ്‌സ് ആക്ട്, റൂം നമ്പര്‍ 374, മെയിന്‍ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിലും പരാതികള്‍ സമര്‍പ്പിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; മെമു സര്‍വീസ് ഉടന്‍

Published

on

ഡല്‍ഹി: മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ വര്‍ഷങ്ങളായുള്ള ശ്രമഫലമായാണ് ഇപ്പോള്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ആവശ്യം ഉയര്‍ത്തി റെയില്‍വേ മന്ത്രി, ഉദ്യോഗസ്ഥര്‍ തുടങ്ങിയ അധികാരികളെ നിരന്തരം അദ്ദേഹം സമീപിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ടിരുന്നു.

Continue Reading

kerala

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണം: ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു

Published

on

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ 24 മണിക്കൂറും തുറന്നു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഉപയോക്താക്കള്‍ക്കും യാത്രികര്‍ക്കും ശൗചാലയം ഉപയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ദേശീയ പാതയോരത്ത് അല്ലാത്ത പെട്രോൾ പമ്പുകളിലെ ശൗചാലയ ഉപയോഗത്തിന് നിയന്ത്രണമുണ്ടാകും. അവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും മാത്രമായിരിക്കും ശൗചാലയം ഉപയോഗിക്കാന്‍ അനുമതി.

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളാക്കാനുളള സര്‍ക്കാരിന്റെ ശ്രമങ്ങളെ ചോദ്യംചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് സി എസ് ഡയസാണ് ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തത്. പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ചുളളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും അത് പൊതുശൗചാലയങ്ങളാക്കി മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Continue Reading

kerala

ഓണ്‍ലൈന്‍ മദ്യവില്‍പ്പന അനുവദിക്കില്ല

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു

Published

on

കോഴിക്കോട്: നാട് മുഴുവന്‍ ലഹരിയില്‍ മുങ്ങുമ്പോള്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന സര്‍ക്കാര്‍ നീക്കം എന്ത് വില കൊടുത്തും തടയുമെന്ന് ലഹരി നിര്‍മാര്‍ജ്ജന സമിതി. നാടിന്റെ ഭാവി പോലും പരിഗണിക്കാതെയാണ് ഇടത് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് ലഹരി നിര്‍മാര്‍ജന സമിതി (എല്‍.എന്‍.എസ് ) സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേര്‍ന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനം ഗൗരവമായി കാണണമെന്നും ഓണ്‍ലൈന്‍ വഴിയില്‍ എളുപ്പത്തിലും വേഗത്തിലും മദ്യം എത്തിച്ചു കൊടുക്കുന്ന ഉദാരമായ നയസമീപനം കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സമാധാന അന്തരീക്ഷം അതുവഴി പൂര്‍ണമായി തകരുമെന്നും ഇതിനെതിരെയുള്ള പോരാട്ടം ഓരോ പൗരന്റെയും ധാര്‍മിക ബാധ്യതയുമാണെന്നും കമാല്‍ അഭിപ്രായപ്പെട്ടു.

നേരത്തെ ലഹരി ഉപയോഗം പരിമിതമായ മേഖലകളില്‍ ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികളിലും സ്ത്രീ പുരുഷ ഭേദമന്യേ സമൂഹം വ്യാപകമായി ലഹരിയുടെ വലയത്തില്‍ അകപ്പെട്ടിട്ടുണ്ട്. കൃത്യമായ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന പദ്ധതികളും ബോധവല്‍ക്കരണവും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സംഘടനകളും പൊതുസമൂഹവും ഏറ്റെടുക്കേണ്ടത് നിര്‍ബന്ധമാണ്. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി ഇമ്പിച്ചി മമ്മു ഹാജി അധ്യഷ്യം വഹിച്ചു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ഒ.കെ. കുഞ്ഞിക്കോമു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ജനുവരിയോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിനും സ്‌കൂള്‍ ഉന്നത കോളേജ്തലം വരെയുള്ള കുട്ടികള്‍ക്ക് ബോധവല്‍ക്കരണം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ‘ബോധം ക്യാമ്പയിന്‍’ കൂടുതല്‍ ജനകീയമാക്കുന്നതിനും തീരുമാനിച്ചു സയ്യിദ് ഫസല്‍ ജിഫ്രിതങ്ങള്‍, ഉമര്‍ വിളക്കോട്, എ ഹമീദ് ഹാജി, കെ ഇ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുല്‍ ജലീല്‍ കെ ടി, അബ്ദുല്‍ ലത്തീഫ് ഇ കെ, എം ഹമീദ് ഹാജി, ഖാദര്‍ മുണ്ടേരി, മജീദ് കോടമ്പുഴ, ഷാനവാസ് ടി, കാളാക്കല്‍ മുഹമ്മദ് അലി, സുബൈര്‍ നെല്ലോളി, മജീദ് ഹാജി വടകര, ബാപ്പു ഹാജി താനൂര്‍, എന്‍ കെ അബ്ദുല്‍ ജലീല്‍, മുഹമ്മദ് അലി വി കെ, എ എം എസ് അലവി, നവാസ് എറണാകുളം എന്നിവര്‍ സംസാരിച്ചു. എം കെ എ ലത്തീഫ് സ്വാഗതവും, ജമാലുദ്ധീന്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending