X

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: പ്രാര്‍ത്ഥനയിലാണ് കേരളം…..ഇന്ന് ജയിക്കണം. ജയിച്ചേ പറ്റു… സന്തോഷ് ട്രോഫി എന്ന സ്വപ്‌നം ഓരോ കേരളീയന്റേതുമാണ്. പതിമൂന്ന് വര്‍ഷമായി ആ കപ്പില്‍ മുത്തമിട്ടിട്ട്… ഇന്ന് ഉച്ചക്ക് സാള്‍ട്ട്‌ലെക്ക് മൈതാനത്ത് ഒരു ജയം മതി-ചരിത്രം പിറക്കും. പക്ഷേ പ്രതിയോഗികള്‍ ചില്ലറക്കാരല്ല. സ്വന്തം മൈതാനത്ത് കളിക്കുന്ന ബംഗാളികള്‍. 72 വര്‍ഷത്തെ സന്തോഷ് ട്രോഫി ചരിത്രത്തില്‍ 32 തവണ കപ്പിനവകാശികളായവരാണവര്‍. ഇന്ന് സ്വന്തം കാണികള്‍, സ്വന്തം ആളുകള്‍. കേരളത്തോട് ക്വാര്‍ട്ടര്‍ ലീഗില്‍ ഒരു ഗോളിന് തോറ്റു എന്നത് വാസ്തവം. പക്ഷേ പതിന്മടങ്ങ് ശൗര്യത്തില്‍ തിരിച്ചടിക്കാന്‍ പ്രാപ്തരാണവര്‍.
സെമിയില്‍ കേരളം പരാജയപ്പെടുത്തിയത് ശക്തരായ മിസോറാമിനെ. ഒരു ഗോള്‍ വിജയത്തിലെ ആത്മവിശ്വാസമെന്നത് ചെറുതല്ല. കൊല്‍ക്കത്തയില്‍ എത്തിയതിന് ശേഷം കേരളാ സംഘം അഞ്ച് മല്‍സരങ്ങള്‍ കളിച്ചു. എല്ലാത്തിലും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം. ചണ്ഡിഗറിനെ 3-1ന് തരിപ്പണാക്കിയാണ് തുടങ്ങിയത്. വെല്ലുവിളിയാവുമെന്ന് കരുതപ്പെട്ട കിഴക്കന്‍ സംസ്ഥാനക്കാരായ മണിപ്പൂരിനെതിരെ മാരക വിജയം. മഹാരാഷ്ട്രയായിരുന്നു മൂന്നാം മല്‍സരത്തിലെ പ്രതിയോഗികള്‍. അവരോടും കരുണ കാണിച്ചില്ല. ആദ്യ മൂന്ന് മല്‍സരത്തിലെ വിജയം വഴി സെമി ഉറപ്പാക്കിയ ശേഷമായിരുന്നു ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താനായി ബംഗാളിനെ എതിരിട്ടത്. ആ മല്‍സരത്തിലും വ്യക്തമായ വിജയം. മിസോറാമിനെതിരായ സെമി കടുത്തതായിരുന്നു. ആദ്യ പകുതിയില്‍ നിറം മങ്ങിയിട്ടും രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങളെ പ്രയോജനപ്പെടുത്തി. പതിനാറ് ഗോളുകളാണ് കേരളത്തിന്റെ മുന്‍നിരക്കാര്‍ അടിച് കൂട്ടിയത്. മിഥുന്‍ കാവല്‍നില്‍ക്കുന്ന വലയിലാവട്ടെ ഒരു തവണ മാത്രമാണ് പന്ത് പ്രവേശിച്ചതും. ഇത് വരെ നടന്ന മല്‍സരങ്ങളുടെ കരുത്ത് പരിശോധിച്ചാല്‍ കേരളത്തിന് ഇന്ന് ജയിക്കാം. കോച്ച് സതീവന്‍ ബാലന്‍ പറയുന്നത് ഈ കണക്കാണ്. ഓരോ മല്‍സരം കഴിയും തോറും കേരളം മെച്ചപ്പെട്ട് വരുന്നു. എല്ലാവരും ഗോളുകള്‍ നേടുന്നു. എല്ലാവരും തല ഉയര്‍ത്തി പ്രതിയോഗികളെ കരുത്തോടെ നേരിടുന്നു. ഈ തന്ത്രം പ്രായോഗികവല്‍ക്കരിച്ചാല്‍ കലാശത്തിലും കേരളത്തിന് ചിരിക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്. മുന്‍നിരയിലാണ് സതീവന്റെ കാര്യമായ പ്രതീക്ഷകള്‍. ജിതിനും അഫ്ദാലുമെല്ലാം അധ്വാനികളാണ്. പന്തിനായി അവര്‍ കഠിനമായ ശ്രമം നടത്താറുണ്ട്. മധ്യനിരയില്‍ നിന്ന് ഉറച്ച് പിന്തുണയും ലഭിക്കുന്നു. ഗോള്‍വല കാക്കുന്ന മിഥുന്‍ മിസോക്കെതിരായ പോരാട്ടത്തില്‍ മിന്നും ഫോമിലായിരുന്നു. കേരളം ഒരു ഗോള്‍ മാത്രമാണ് അഞ്ച് മല്‍സരങ്ങളില്‍ ആകെ വഴങ്ങിയത് എന്ന സത്യം പ്രതിരോധത്തിനുള്ള നല്ല മാര്‍ക്കാണ്. ദക്ഷിണ മേഖലാ മല്‍സരങ്ങളിലും ഇപ്പോള്‍ ഫൈനല്‍ റൗണ്ടിലും പ്രകടിപ്പിച്ച മികവ് ആവര്‍ത്തിച്ചാല്‍ വിന്നിംഗ് കോച്ചാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: