Connect with us

News

മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകളുമായി കേരള കേന്ദ്ര സര്‍വകലാശാല

Published

on

ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കാനൊരുങ്ങി കേരള കേന്ദ്ര സര്‍വകലാശാല. സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിന് കീഴില്‍ ബി.എസ്.സി (ഓണേഴ്) ബയോളജി, കോമേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ബിസിനസ് വകുപ്പിന് കീഴില്‍ ബി കോം (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന് കീഴില്‍ ബി.സി.എ (ഓണേഴ്സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്സിറ്റ് രീതിയിലാണ് നടപ്പിലാക്കുക. ഒന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം ഡിപ്ലോമയും മൂന്നാം വര്‍ഷം ബിരുദവും നേടാന്‍ സാധിക്കും. മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വര്‍ഷം പഠിക്കുകയാണെങ്കില്‍ ഡിഗ്രി ഓണേഴ്സ് വിത്ത് റിസര്‍ച്ച് ബിരുദമാണ് ലഭിക്കുക. ഇവര്‍ക്ക് ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാല്‍ മതി. ബിരുദാനന്തര ബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷന്‍ നേടാനും കഴിയും.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വാണിജ്യ മേഖല കണക്കിലെടുത്താണ് ബി.കോം. (ഓണേഴ്‌സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്‌സ് പ്രോഗ്രാം തയാറാക്കിയിട്ടുള്ളത്. ഫിനാന്‍സ്, ഡാറ്റാ സയന്‍സ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിച്ചുള്ള കോഴ്‌സുകള്‍ വിപണികള്‍ പ്രവചിക്കുന്നതിനും, അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനും പൈത്തണ്‍, പവര്‍ ബിഐ, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഡാറ്റാബേസുകള്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യം നല്‍കുന്നു.

ബിസിഎ (ഓണേഴ്‌സ്) പ്രോഗ്രാം ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സുരക്ഷ, സിസ്റ്റം അനാലിസിസ് തുടങ്ങിയ വിവിധ മേഖലകളെ സംയോജിപ്പിച്ച് വിദ്യാര്‍ത്ഥികളെ മികച്ച ടെക് പ്രൊഫഷണലുകളാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്നു. സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, എഐ ഡെവലപ്പര്‍, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അനലിസ്റ്റ്, ഡാറ്റ സയന്റിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കരിയര്‍ കണ്ടെത്താനും കഴിയും.

ബിഎസ്സി (ഓണേഴ്‌സ്) ബയോളജി പ്രോഗ്രാം സുവോളജി, മോളിക്യുലാര്‍ ബയോളജി, എന്‍വിയോണ്‍മെന്റല്‍ ബയോളജി, ജീനോമിക്സ്, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബയോഇന്‍ഫോര്‍മാറ്റിക്സ് എന്നീ പ്രധാന മേഖലകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ബയോടെക് ക്ലസ്റ്ററുകള്‍, എന്‍വിയോണ്‍മെന്റല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസ്യൂട്ടിക്കല്‍സ്, പൊതുജനാരോഗ്യം, അക്കാദമിക് ഗവേഷണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ കണ്ടെത്താം.

ആഗോള തലത്തില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ക്ക് അനുസൃതമായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന തരത്തിലാണ് പ്രോഗ്രാമുകള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ പറഞ്ഞു.

വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജി പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. പങ്കെടുത്തവര്‍ സര്‍വകലാശാലയുടെ രജിസ്ട്രേഷന്‍ ആരംഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം. തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമും സര്‍വകലാശാല നടത്തുന്നുണ്ട്. എന്‍ഇപി 2020 നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല നേരത്തെ തന്നെ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം (ഐടെപ്) ആരംഭിച്ചിരുന്നു. ബി.എസ്.സി. ബി.എഡ്. (ഫിസിക്‌സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്‌സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് ഉള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ഡി. എം.എ യുമായി രണ്ട് പേർ പിടിയിൽ

പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്.

Published

on

വണ്ടൂർ:വിൽപ്പനക്കായി കൊണ്ട് പോകുന്നതിനിടെ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ. പാണ്ടിക്കാട് സ്വദേശികളായ രണ്ട് പേരെയാണ് വണ്ടൂരിൽ വെച്ച് ഡാൻസാഫ് സംഘം സാഹസികമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം.

മുപ്പത് വയസ്സുകാരനായ പാണ്ടിക്കാട് ഒറവമ്പുറം കുന്നുമ്മൽ ഷഹനുൽ ഫർഷാദ്, ഇരുപത് വയസ്സുകാരനായ അരിക്കണ്ടംപാക്ക് കണ്ണൻചെത്ത് ശാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടൂർ പോലീസും, ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. വണ്ടൂർ ടൗണിലും പരിസരങ്ങളിലും കാറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് എം.ഡി. എം.എ. എത്തിച്ചു കൊടുക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. രാത്രി എട്ടു മണിക്ക് വണ്ടൂർ പുളിക്കലിൽ ഇവർ കാറുമായി നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചാണ് ഡാൻസാഫ് സംഘം എത്തിയത്. ഇതോടെ ഡാൻസാഫ് സംഘത്തിന്റെ വാഹനത്തിൽ ഇവർ സഞ്ചരിക്കുകയായിരുന്ന കാർ ഇടിച്ച് കടന്നു കളയാനുള്ള ശ്രമവും ഉണ്ടായി.

തുടർന്ന് അൽപ്പം സാഹസിക്കപ്പെട്ടാണ് പോലീസ് ഇവരെ കീഴടക്കിയത്. 1.84 ഗ്രാം എം ഡി എം എ, ഇലക്ട്രോണിക്ക് ത്രാസ്സുകൾ, എം.ഡി. എം.എ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പ് എന്നിവയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി സെൻ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നത്. പിടിയിലായ ഷഹനുൽ ഫർഷാദിന് മഞ്ചേരി പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിന് 2 കേസ്സുണ്ട്. വണ്ടൂർ പോലീസ് സബ് ഇൻസ്‌പെക്ടർ എം ആർ സജി, സിപിഒ കെ പി വിനേഷ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും

ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഓപ്പറേഷന്‍ സിന്ദൂറിന് പുറമെ മിഷന്‍ ലൈഫ്, ചന്ദ്രയാന്‍, ആദിത്യ എല്‍1, ശുഭാംഷു ശുക്ല ഭാഗമായ ആക്‌സിയം 4 ദൗത്യം തുടങ്ങിയവയും എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമാകുമെന്ന് ദേശീയ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ നീക്കങ്ങളെ പ്രതിജ്വലിപ്പിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുടെ പ്രത്യേക ഭാഗമായി ഉള്‍പ്പെടുത്തും. നിലവില്‍ പാഠ്യപദ്ധതിയെ രണ്ടു മൊഡ്യൂളുകളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മൊഡ്യൂള്‍ 3 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായും രണ്ടാമത്തെ മൊഡ്യൂള്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

”ഇന്ത്യയുടെ സൈനിക ശക്തി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍, പ്രതിരോധ സംവിധാനങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍, മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നത്”. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Continue Reading

News

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്‌സല്‍ കാദര്‍

. ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയുടെയും ഐഒസി ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായുള്ള ടീമില്‍ അഫ്‌സല്‍ കാദര്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കും.

Published

on

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്‌സല്‍ കാദറിനെ തിരഞ്ഞെടുത്തു. ഐഒസി നാഷണല്‍ പ്രസിഡന്റ് മനോജ് ഷിയോറന്‍ ആണ് ഇക്കാര്യം അറിയിച്ചു. ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡയുടെയും ഐഒസി ഇന്‍ചാര്‍ജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായുള്ള ടീമില്‍ അഫ്‌സല്‍ കാദര്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കും.

2019ല്‍ ഐഒസി വൈസ് പ്രസിഡന്റായും 2022ല്‍ ഐഒസി ഓസ്‌ട്രേലിയയുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള അഫ്‌സല്‍ കാദര്‍, 2018 മുതല്‍ മെല്‍ബണിലെ ഏറ്റവും വലിയ മസ്ജിദായ മെല്‍ബണ്‍ ഗ്രാന്‍ഡ് മോസ്‌കിന്റെ ഡയറക്ടറും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചുവരുന്നു.

ഓസ്‌ട്രേലിയയിലെ ഇശല്‍ നിലാവ് 2025ന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ കൂടിയാണ് അഫ്‌സല്‍ കാദര്‍. ഓസ്‌ട്രേലിയയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന, കേരള മാപ്പിള കലയുടെ മഹോത്സവമായിരുന്നു ഇശല്‍ നിലാവ്. 2014 മുതല്‍ ഓസ്‌ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി (വെരിബീ ബ്രാഞ്ച്) അംഗമായ അദ്ദേഹം, മുന്‍പ് ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായും അഡിലെയ്ഡ് മെട്രോപൊളിറ്റന്‍ മലയാളി അസോസിയേഷന്റെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂടാതെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ എക്‌സിക്യൂട്ടീവ് മെമ്പറായും പ്രവര്‍ത്തിച്ച അഫ്‌സല്‍ കാദര്‍, കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ വഴിയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. പൊന്നാനി എം.ഇ.എസ്. കോളേജിലെ കോളേജ് യൂണിയന്‍ സെക്രട്ടറി (ഫൈന്‍ ആര്‍ട്‌സ്) ആയിട്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വ്യത്യസ്ത സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ചുള്ള അനുഭവസമ്പത്തുള്ള അഫ്‌സല്‍ കാദറിന്റെ സേവനം മെല്‍ബണിലെ എല്ലാ ഇന്ത്യന്‍ വംശജര്‍ക്കും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Continue Reading

Trending