Connect with us

kerala

കേരളം അഭിമാനം, കേരളീയം ധൂര്‍ത്ത്; കേരളം ഭരിക്കുന്നത് അഴിമതി സര്‍ക്കാര്‍: വി.ഡി സതീശന്‍

ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്

Published

on

കേരളം നമുക്ക് അഭിമാനമാണ്. പക്ഷെ കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണ്. ഒരു മനസാക്ഷിയും ഇല്ലാതെയാണ് തിരുവനന്തപുരം നഗരത്തില്‍ കോടിക്കണക്കിന് രൂപ ചെലവാക്കുന്നത്. സര്‍ക്കാരെത്തി നില്‍ക്കുന്ന സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണനേതൃത്വത്തിനും യാതൊരു പിടിയുമില്ലെന്നാണ് തോന്നുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും കോടികളുടെ കടബാധ്യതയാണ്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത്. ആറ് ഡി.എയും ശമ്പള പരിഷ്‌ക്കരണ കുടിശികയും നല്‍കാനുണ്ട്. പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. മാസങ്ങളായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം നല്‍കാനില്ല. കടബാധ്യത ഭയന്ന് അഞ്ചൂറോളം അധ്യാപകരാണ് സ്ഥാനക്കയറ്റം വേണ്ടെന്ന് എഴുതി നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമോ മൂന്ന് മാസമായി പെന്‍ഷനോ നല്‍കിയിട്ടില്ല. മരുന്ന് പോലും വാങ്ങാനാകാത്ത അവസ്ഥയില്‍ പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുകയാണ്. 1500 കോടിയോളം രൂപ കുടിശിക വരുത്തിയതിനാല്‍ സപ്ലൈകോയില്‍ വിതരണക്കാര്‍ ആരും രണ്ട് മാസമായി ഇ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. അഞ്ച് മാസമായിട്ടും നെല്ല് സംഭരണത്തിന്റെ പണം വിതരണം ചെയ്തില്ല. കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത പണം ഇതുവരെ നല്‍കിയിട്ടില്ല. മൂവായിരം കോടിയിലധികം രൂപയുടെ ബാധ്യതയിലെത്തി നില്‍ക്കുകയാണ് സപ്ലൈകോ. അഴിമതിയുടെ കേന്ദ്രമായി കെ.എസ്.ഇ.ബി മാറി. 1957 മുതല്‍ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 40000 കോടിയുടെ ബാധ്യതയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയതോടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളര്‍ പദ്ധതിയിലും 50000 കോടിയോളം രൂപയുടെ നഷ്ടം ബോര്‍ഡിനുണ്ടായി. ഇതിനു പിന്നാലെ വീണ്ടും വൈദ്യുത ചാര്‍ജ് വര്‍ധനയ്ക്ക് വേണ്ടി ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് പൂര്‍ണമായും തകര്‍ന്നു. ഒഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ട രണ്ടാം ഗഡു മൂന്ന് മാസം കഴിഞ്ഞിട്ടും നല്‍കിയില്ല. ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയില്‍ ഏഴ് മാസം കൊണ്ട് നല്‍കിയത് 17 കോടി മാത്രമാണ്. കേരളീയത്തിന് വേണ്ടി 27 കോടി നല്‍കാന്‍ ശേഷിയുള്ള സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ലൈഫ് പദ്ധതിക്ക് വേണ്ടി 2.5 ശതമാനം പണം മാത്രമാണ് നല്‍കിയത്. ഗുണഭോക്തൃ പട്ടികയില്‍ 9 ലക്ഷം പേര്‍ വീടിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും പണം നല്‍കുന്നില്ല. കാരുണ്യ പദ്ധതിയില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികളാണ് നല്‍കാനുള്ളത്. ഒരു ആശുപത്രിയും ഇപ്പോള്‍ കാരുണ്യ കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല. കരുവന്നൂര്‍, കണ്ടല ബാങ്കുകള്‍ തകര്‍ത്തു. നിക്ഷേപകരെ സംരക്ഷിക്കൂ കൊള്ളക്കാരെ തുറങ്കിലടയ്ക്കൂവെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമില്‍ നിന്നും പണം അനുവദിച്ച് നിക്ഷേപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. 5 ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്‍ ട്രഷറിയില്‍ മാറില്ല. അതിന് താഴെയുള്ള ചെക്കുകള്‍ക്കും പണം നല്‍കുന്നില്ല. പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ 28 കോടി നല്‍കണമെന്നാണ് പൊലീസ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പല സ്‌റ്റേഷനുകളിലും പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ലെന്ന കാര്യവും അദ്ദേഹം പറഞ്ഞു.

ഭയാനകമായ ധനപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം ആഘോഷിക്കുന്നത്. ഇതാണോ സര്‍ക്കാരിന്റെ മുന്‍ഗണന? തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതാലങ്കാരം നടത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോര്‍ഡുകള്‍ സ്ഥാപിച്ച്, പണം മുടക്കി പുറത്ത് നിന്ന് ആളുകളെ എത്തിച്ചാല്‍ അവര്‍ പിന്നീട് കേരളത്തെ കുറിച്ച് പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ കേരളീയത്തിന്റെ ഉദ്ദേശ്യം? ഇത് നടത്തേണ്ട സമയമാണോ ഇത്? ഇതാണോ ജനസദസില്‍ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും പറയാന്‍ പോകുന്നതെന്ന് വിഡി സതീശന്‍ ചോദിച്ചു.

പെന്‍ഷനോ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണമോ നല്‍കാതെ, എല്ലാ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചാണ് കേരളീയം ആഘോഷിക്കുന്നത്. ‘നിങ്ങള്‍ക്കൊപ്പം ഞാനും’ എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിയില്‍ എഴുതിവച്ചിരിക്കുന്നത്. നാല്‍പ്പതിലധികം സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലും ആയിരം പൊലീസുകാരുടെ സുരക്ഷയിലും സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാകുന്നത്. ഇതൊക്കെ ബോര്‍ഡില്‍ എഴുതി വയ്ക്കാന്‍ കൊള്ളാം. വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോള്‍ കണ്ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വെ ട്രാക്കില്‍ പൊലീസിനെ നിര്‍ത്തിയ മുഖ്യമന്ത്രിയാണ് ഞാന്‍ നിങ്ങളോടൊപ്പമാണെന്ന് പറയുന്നത്.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള ആറ് ഗുരുതര അഴിമതി ആരോപങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിത്. അഴിമതിയും ഭരണകെടുകാര്യസ്ഥതയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. കേരളപ്പിറവി ദിനത്തില്‍ ഈ രണ്ട് തൂവലുകളാണ് പ്രതിപക്ഷം സര്‍ക്കാരിന്റെ അഴിമതിക്കിരീടത്തില്‍ അണിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം; നടപടി കടുപ്പിച്ച് ഗതാഗതമന്ത്രി

സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം.

Published

on

ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നാളെ മുതല്‍ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റ് നടത്തും. സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്ക്കെടുക്കാനും ശ്രമം. കെഎസ്ആര്‍ടിസി ഭൂമിയില്‍‌ ഉള്‍പ്പെടെ ടെസ്റ്റിന് നിര്‍ദേശം. സമരം 9 ദിവസം പിന്നിട്ടതോടെയാണ് നടപടി കടുപ്പിച്ചത്.

Continue Reading

kerala

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും

നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും.

Published

on

മലമ്പുഴ ഡാം നാളെ മുതൽ അഞ്ച് ദിവസത്തേക്ക് തുറക്കും. തീരുമാനം കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കാരണം. നാളെ രാവിലെ 10 മുതൽ നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടും. ജലസേചനത്തിന് ഉപയോഗിക്കരുതെന്ന് നിർദേശം.

ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുകയെന്നും കളക്ടർ അറിയിച്ചു.

Continue Reading

Agriculture

കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.

Published

on

കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.

ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.

കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.

കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.

Continue Reading

Trending