Connect with us

kerala

പകര്‍ച്ചവ്യാധി ആശങ്കയില്‍ കേരളം; ഇന്നലെ ചികിത്സ തേടിയത് 13,409 പേര്‍

പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍

Published

on

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്, ഇന്നലെ ചികിത്സ തേടിയെത്തിയത് 13,409 പേര്‍. 53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 282 പേര്‍ക്ക് ഡെങ്കിപ്പനിയെന്ന് സംശയിക്കുന്നു. ഏഴ് പേര്‍ക്ക് എലിപ്പിനി ബാധയും സ്ഥിരീകരിച്ചു. കൊട്ടാരക്കരയില്‍ ഡെങ്കിപനി ബാധിച്ച് 72കാരന്‍ മരിച്ചു. കോട്ടാത്തല സ്വദേശി അജയബാബുവാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ കൊല്ലത്ത് മാത്രം സ്ഥിരീകരിക്കുന്ന നാലാമത്തെ ഡെങ്കി മരണമാണിത്.

പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ജൂലൈയില്‍ പകര്‍ച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാതലത്തില്‍ കൂടാതെ തദ്ദേശ തലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മെഡിക്കല്‍ ഓഫിസര്‍, കുടുംബശ്രീ, ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും. ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേക ഇടപെടല്‍ നടത്തും.തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സര്‍ക്കാര്‍ സ്വകാര്യ ഓഫിസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രതിരോധം ഉറപ്പാക്കണം. കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

ജില്ലകളില്‍ ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും. ഹരിതകര്‍മ്മസേന, സന്നദ്ധ പ്രവര്‍ത്തകര്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവരുടെ പിന്തുണകൂടി ഉറപ്പ് വരുത്തും. വാര്‍ഡ് തലത്തില്‍ ആരോഗ്യ ജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിര്‍മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, ക്ഷീര കര്‍ഷകര്‍, അരുമ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അവബോധം ശക്തിപ്പെടുത്തും. ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍, തോട്ടങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കൊതുകിന്റെ ഉറവിടത്തിന് കാരണമായാല്‍ നിയമപ്രകാരം നോട്ടീസ് നല്‍കി നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ ഖേല്‍ക്കര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Film

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു; ആട്ടം മികച്ച ചിത്രം,ആനന്ദ് ഏകര്‍ഷി മികച്ച സംവിധായകന്‍

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്

Published

on

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രം. ആനന്ദ് ഏകര്‍ഷി ആണ് മികച്ച സംവിധായകന്‍ (ചിത്രം:ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ചിത്രം ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണ യിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ശ്രീനിവാസന് ചലച്ചിത്രരത്നം സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

റൂബി ജൂബിലി അവാര്‍ഡ് രാജസേനന് തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
നടനും നിര്‍മ്മാതാവുമായ മുകേഷ്, പ്രമുഖ നിര്‍മ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിര്‍മ്മാണം : പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: ഫാസില്‍ റസാഖ് (ചിത്രം: തടവ്)
മികച്ച സഹനടന്‍: കലാഭവന്‍ ഷാജോണ്‍ (ചിത്രം ഇതുവരെ, ആട്ടം),ഷെയ്ന്‍ നിഗം (ചിത്രം ആര്‍ഡിഎക്‌സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്)
മികച്ച ബാലതാരം : നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)
മികച്ച തിരക്കഥ : വി സി അഭിലാഷ് (ചിത്രം പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ് : കെ.ജയകുമാര്‍ (ചിത്രം ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം ആഴം)
മികച്ച പശ്ചാത്തല സംഗീതം : എബി ടോം (ചിത്രം അവള്‍ പേര്‍ ദേവയാനി)
മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം കാഞ്ചന കണ്ണെഴുതി…ചിത്രം ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയര്‍ (ഗാനം കാലമേ….ചിത്രം കിര്‍ക്കന്‍)
മികച്ച ഛായാഗ്രാഹകന്‍ : അര്‍മോ (ചിത്രം അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍ : അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍: ആനന്ദ് ബാബു (ചിത്രം ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്‌സ്)
മികച്ച കലാസംവിധായകന്‍ : സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന(നൊണ)
മികച്ച മേക്കപ്പ്മാന്‍ : റോണക്‌സ് സേവ്യര്‍ (ചിത്രം പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)
മികച്ച ജനപ്രിയ ചിത്രം : ആര്‍.ഡി.എക്‌സ് (സംവിധാനം നഹാസ് ഹിദായത്ത്), ഗരുഡന്‍ (സംവിധാനം അരുണ്‍വര്‍മ്മ)
മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സംവിധാനം അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാന്‍ദാസിന്റെ രാമരാജ്യം (സംവിധാനം റഷീദ് പറമ്പില്‍)
മികച്ച ജീവചരിത്ര സിനിമ : ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ് (സംവിധാനം ഷൈസണ്‍ പി ഔസേഫ്)
മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സംവിധാനം അവിര റബേക്ക), പച്ചപ്പ് തേടി (സംവിധാനം കാവില്‍രാജ്)
മികച്ച ലൈവ് അനിമേഷന്‍ ചിത്രം: വാലാട്ടി (സംവിധാനം ദേവന്‍ ജയകുമാര്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രം: ദ് സ്‌പോയ്ല്‍സ് (സംവിധാനം മഞ്ജിത് ദിവാകര്‍), ഇതുവരെ (സംവിധാനം അനില്‍ തോമസ്), ആഴം (നിര്‍മ്മാണം ജഷീത ഷാജി)
മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (സംവിധാനം ഗിരീഷ് കുന്നുമ്മല്‍)
മികച്ച അന്യഭാഷാ ചിത്രം: മാമന്നന്‍ (നിര്‍മ്മാണം റെഡ്ജയന്റ് മൂവീസ് സംവിധാനം മാരി ശെല്‍വരാജ്)

മികച്ച നവാഗത പ്രതിഭകള്‍ :

സംവിധാനം : സ്റ്റെഫി സേവ്യര്‍ (ചിത്രം മധുരമനോഹരമോഹം),ഷൈസണ്‍ പി ഔസേഫ് (ചിത്രം ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്)
അഭിനയം : പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (ചിത്രം സൂചന),രേഖ ഹരീന്ദ്രന്‍ (ചിത്രം ചെക്കമേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം :

സംവിധാനം : അനീഷ് അന്‍വര്‍ (ചിത്രം രാസ്ത)
അഭിനയം : ബാബു നമ്പൂതിരി (ചിത്രം ഒറ്റമരം), ഡോ മാത്യു മാമ്പ്ര(കിര്‍ക്കന്‍),ഉണ്ണി നായര്‍ (ചിത്രം മഹല്‍), എ വി അനൂപ് (ചിത്രം അച്ഛനൊരു വാഴ വച്ചു), ബീന ആര്‍ ചന്ദ്രന്‍ (ചിത്രം തടവ്), റഫീഖ് ചൊക്‌ളി (ചിത്രം ഖണ്ഡശ), ഡോ.അമര്‍ രാമചന്ദ്രന്‍ (ചിത്രം ദ്വയം),ജിയോ ഗോപി ച്രി ത്രം തിറയാട്ടം)
തിരക്കഥ : വിഷ്ണു രവി ശക്തി (ചിത്രം മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം: ഷാജികുമാര്‍ (ചിത്രം മോണോ ആക്ട്), സംഗീതം സതീഷ് രാമചന്ദ്രന്‍ (ചിത്രം ദ്വയം), ഷാജി സുകുമാരന്‍ (ചിത്രം ലൈഫ്)

Continue Reading

kerala

മലപ്പുറം ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പന്തലിക്കുന്നു; അഞ്ച് മാസത്തിനിടെ എട്ടുമരണം; 3000ലധികം കേസുകൾ

Published

on

മലപ്പുറം ജില്ലയില്‍ അഞ്ച് മാസത്തിനിടെ എട്ടുപേരാണ് മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചത്. 3000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലമ്പൂര്‍ മേഖലയില്‍ രോഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല്, കുഴിമണ്ണ, ഒമാനൂര്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പെരുവള്ളൂര്‍ എന്നി പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലുമാണ്.

എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്:

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ കരളിൻറെ പ്രവർത്തനത്തിനെ ബാധിച്ച്‌ മരണം വരെ സംഭവിക്കാം. അതിനാല്‍ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ തേടണം.

പ്രതിരോധ മാർഗങ്ങള്‍:

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസർജനം നടത്താതിരിക്കുക.

കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്‌ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച്‌ കഴുകുക.

കുടിവെള്ള സ്രോതസുകള്‍, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച്‌ ക്ലോറിനേറ്റ് ചെയ്യുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വ്യാഴാഴ്ച വരെ പരക്കെ മഴയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് അഞ്ചുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending