X

തൂവെള്ളയില്‍ തിളങ്ങി ലഈബ്; ഖത്തര്‍ ലോകകപ്പിന് പ്രകാശമാനമായ തുടക്കം

ഫോട്ടോ: ഷിറാസ് സിതാര

അശ്‌റഫ് തൂണേരി/ദോഹ:

മരുഭൂമിക്ക് നടുവിലൊരു കൂടാരം. ദൂരെ തിരിയില്‍ തെളിയുന്നൊരു വെളിച്ചം കാണാം. പിന്നീടത് വെളിച്ചത്തിനുമേല്‍ വെളിച്ചമായി പരക്കുന്നു. കടലാഴങ്ങളില്‍ മുത്തുവാരലിനെ ഓര്‍മ്മിപ്പിച്ച് ചെണ്ട മേളം തീര്‍ക്കുന്ന കുപ്പായമിടാത്ത കലാകാരന്‍. 3 ചെണ്ടകള്‍ മുന്‍പിലും മുഖാമുഖം അല്‍പ്പം ഉയരത്തില്‍ നിര്‍ത്തിയ മറ്റൊരു ചെണ്ടയിലും അതിവേഗം കൈകൊണ്ട് താളം തീര്‍ത്തുകൊണ്ടേയിരുന്നു ആ ചെറുപ്പം.. അറബ് പൈതൃകവും ആഗോള സംസ്‌കാരവും ദൃശ്യവാങ്ങ്മയം തീര്‍ത്ത് ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഖത്തറിലെ അല്‍ഖോര്‍ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ പ്രകാശനമാനമായ ആരംഭം.

കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഖത്തറിന്റെ അത്ഭുതബാലന്‍ എന്നറിയപ്പെടുന്ന ഗാനിം അല്‍ മുഫ്താഹിനെ വേദിയിലേക്ക് കയറ്റിയത് ലോക പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗാന്‍ ഫ്രീമാന്‍. സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ്‌ബോര്‍ഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ ഇഷ്ടക്കാരനായ, ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക അംബാസിഡര്‍ പദവിയുള്ള ഗാനിം ഖുര്‍ആനിലെ രണ്ടുവരി ചൊല്ലിയായിരുന്നു തുടക്കം. ഡ്രീമേഴ്‌സ് എന്ന ശ്രവണ മധുരമായ ഗാനവുമായി ദക്ഷിണ കൊറിയന്‍ ഗായകന്‍ ജുങ്കൂക്ക് സ്‌റ്റേജിലേക്ക് കറിയപ്പോഴാണ് പൊടുന്നനെയെത്തിയ ഖത്തര്‍ ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബ് ആകാശത്തേക്കുയര്‍ന്നത്. പിന്നീട് പാട്ടും നൃത്തവുമായി അന്തരീക്ഷം താളനിബദ്ധമായി. ഇടക്ക് അറബ് ഗാനവുമായി ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസി കൂടി ജുങ്കൂക്കിനൊപ്പം ചേര്‍ന്നു.

ലോകകപ്പില്‍ മത്സരിക്കുന്ന 32 രാഷ്ട്രങ്ങളുടെ പതാകകളുമായി നര്‍ത്തകര്‍ സ്‌റ്റേജിനെ വലംവെച്ചു. നടുവിലൂടെ ഖത്തര്‍, ഇക്വഡോര്‍ പതാകകള്‍ കടന്നുപോയി. പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി. പരമ്പരാഗത അറബ് ഗാനങ്ങള്‍ മുതല്‍ ഷക്കീറയുടെ വക..വക.. വരെ ആലപിക്കപ്പെട്ടത് ആയിരങ്ങള്‍ നിറകൈയ്യടികളോടെ ഏറ്റെടുത്തു. അതിനിടെ അറബ് പരമ്പരാഗത നൃത്തമായ അറാദ ചുവടുകള്‍ ഹൃദ്യമായി കടന്നുപോയിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ അളന്നുമുറിച്ച വാക്കുകളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എല്ലാം പറഞ്ഞു: ”വൈവിധ്യം ആഘോഷിക്കുകയെന്നത് എത്രമനോഹരമാണ്. വിഭജിക്കാനല്ല, ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടത്. ഈ ടൂര്‍ണമെന്റ് നന്മയുടെയും പ്രത്യാശയുടെയും പ്രചോദനാത്മകമായ ദിനങ്ങള്‍ നിറഞ്ഞതാകട്ടെ. ദോഹയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.” പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനി, സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍സഊദ്, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ഹുസൈന്‍ രണ്ടാമന്‍, ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ദന്‍ഖര്‍ തുടങ്ങി ഒട്ടേറെ അറബ് അന്താരാഷ്ട്രാ നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

മകന്‍ അമീറിന് ബാപ്പയുടെ സ്‌നേഹസമ്മാനം; മഞ്ഞ ജഴ്‌സി

ദോഹ: ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരുഭൂമിയിലെ ഊഷരമണ്ണില്‍ പന്തുതട്ടുന്ന കൗമാരക്കാരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ ജഴ്‌സിയില്‍ നീണ്ടുമെലിഞ്ഞൊരു പയ്യന്‍ അക്കൂട്ടത്തില്‍ കളിക്ക് നേതൃത്വം നല്‍കി മുന്നേറുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിലത് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണെന്ന് തോന്നി. പിന്നീട് ക്യാമറക്കണ്ണുകള്‍ അല്‍ബൈത് സ്‌റ്റേഡിയത്തിലെ രാഷ്ട്രനേതാക്കളുടെ ഭാഗത്തേക്ക്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പഴയൊരു മഞ്ഞ ജഴ്‌സിയും ഒരു പേനയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനിക്ക് നല്‍കുന്നു. പിതാവ് ജഴ്‌സിയില്‍ പേരു ചാര്‍ത്തി മകനത് കൈമാറുന്നു. ബാപ്പാക്ക് മകന് നല്‍കാവുന്ന മികച്ച സമ്മാനം, അതും ലോകം കാല്‍പ്പന്താവേശത്തില്‍ ഒന്നാവുമ്പോള്‍.

web desk 3: