Connect with us

gulf

തൂവെള്ളയില്‍ തിളങ്ങി ലഈബ്; ഖത്തര്‍ ലോകകപ്പിന് പ്രകാശമാനമായ തുടക്കം

പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി

Published

on

അശ്‌റഫ് തൂണേരി/ദോഹ:

മരുഭൂമിക്ക് നടുവിലൊരു കൂടാരം. ദൂരെ തിരിയില്‍ തെളിയുന്നൊരു വെളിച്ചം കാണാം. പിന്നീടത് വെളിച്ചത്തിനുമേല്‍ വെളിച്ചമായി പരക്കുന്നു. കടലാഴങ്ങളില്‍ മുത്തുവാരലിനെ ഓര്‍മ്മിപ്പിച്ച് ചെണ്ട മേളം തീര്‍ക്കുന്ന കുപ്പായമിടാത്ത കലാകാരന്‍. 3 ചെണ്ടകള്‍ മുന്‍പിലും മുഖാമുഖം അല്‍പ്പം ഉയരത്തില്‍ നിര്‍ത്തിയ മറ്റൊരു ചെണ്ടയിലും അതിവേഗം കൈകൊണ്ട് താളം തീര്‍ത്തുകൊണ്ടേയിരുന്നു ആ ചെറുപ്പം.. അറബ് പൈതൃകവും ആഗോള സംസ്‌കാരവും ദൃശ്യവാങ്ങ്മയം തീര്‍ത്ത് ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഖത്തറിലെ അല്‍ഖോര്‍ അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ പ്രകാശനമാനമായ ആരംഭം.

കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം ബാധിച്ച ഖത്തറിന്റെ അത്ഭുതബാലന്‍ എന്നറിയപ്പെടുന്ന ഗാനിം അല്‍ മുഫ്താഹിനെ വേദിയിലേക്ക് കയറ്റിയത് ലോക പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനുമായ മോര്‍ഗാന്‍ ഫ്രീമാന്‍. സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ്‌ബോര്‍ഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ ഇഷ്ടക്കാരനായ, ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക അംബാസിഡര്‍ പദവിയുള്ള ഗാനിം ഖുര്‍ആനിലെ രണ്ടുവരി ചൊല്ലിയായിരുന്നു തുടക്കം. ഡ്രീമേഴ്‌സ് എന്ന ശ്രവണ മധുരമായ ഗാനവുമായി ദക്ഷിണ കൊറിയന്‍ ഗായകന്‍ ജുങ്കൂക്ക് സ്‌റ്റേജിലേക്ക് കറിയപ്പോഴാണ് പൊടുന്നനെയെത്തിയ ഖത്തര്‍ ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബ് ആകാശത്തേക്കുയര്‍ന്നത്. പിന്നീട് പാട്ടും നൃത്തവുമായി അന്തരീക്ഷം താളനിബദ്ധമായി. ഇടക്ക് അറബ് ഗാനവുമായി ഖത്തറി ഗായകന്‍ ഫഹദ് അല്‍ കുബൈസി കൂടി ജുങ്കൂക്കിനൊപ്പം ചേര്‍ന്നു.

ലോകകപ്പില്‍ മത്സരിക്കുന്ന 32 രാഷ്ട്രങ്ങളുടെ പതാകകളുമായി നര്‍ത്തകര്‍ സ്‌റ്റേജിനെ വലംവെച്ചു. നടുവിലൂടെ ഖത്തര്‍, ഇക്വഡോര്‍ പതാകകള്‍ കടന്നുപോയി. പോയകാല ലോകകപ്പ് ഭാഗ്യചിഹ്നങ്ങള്‍ പൊയ്കാലുമായി വേദിയിലെത്തി ഓര്‍മ്മയുണര്‍ത്തി. പരമ്പരാഗത അറബ് ഗാനങ്ങള്‍ മുതല്‍ ഷക്കീറയുടെ വക..വക.. വരെ ആലപിക്കപ്പെട്ടത് ആയിരങ്ങള്‍ നിറകൈയ്യടികളോടെ ഏറ്റെടുത്തു. അതിനിടെ അറബ് പരമ്പരാഗത നൃത്തമായ അറാദ ചുവടുകള്‍ ഹൃദ്യമായി കടന്നുപോയിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ അളന്നുമുറിച്ച വാക്കുകളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി എല്ലാം പറഞ്ഞു: ”വൈവിധ്യം ആഘോഷിക്കുകയെന്നത് എത്രമനോഹരമാണ്. വിഭജിക്കാനല്ല, ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടത്. ഈ ടൂര്‍ണമെന്റ് നന്മയുടെയും പ്രത്യാശയുടെയും പ്രചോദനാത്മകമായ ദിനങ്ങള്‍ നിറഞ്ഞതാകട്ടെ. ദോഹയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.” പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനി, സഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍സഊദ്, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ഹുസൈന്‍ രണ്ടാമന്‍, ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ദന്‍ഖര്‍ തുടങ്ങി ഒട്ടേറെ അറബ് അന്താരാഷ്ട്രാ നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

മകന്‍ അമീറിന് ബാപ്പയുടെ സ്‌നേഹസമ്മാനം; മഞ്ഞ ജഴ്‌സി

ദോഹ: ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരുഭൂമിയിലെ ഊഷരമണ്ണില്‍ പന്തുതട്ടുന്ന കൗമാരക്കാരുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മഞ്ഞ ജഴ്‌സിയില്‍ നീണ്ടുമെലിഞ്ഞൊരു പയ്യന്‍ അക്കൂട്ടത്തില്‍ കളിക്ക് നേതൃത്വം നല്‍കി മുന്നേറുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിലത് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണെന്ന് തോന്നി. പിന്നീട് ക്യാമറക്കണ്ണുകള്‍ അല്‍ബൈത് സ്‌റ്റേഡിയത്തിലെ രാഷ്ട്രനേതാക്കളുടെ ഭാഗത്തേക്ക്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പഴയൊരു മഞ്ഞ ജഴ്‌സിയും ഒരു പേനയും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഹമദ് ഖലീഫ അല്‍താനിക്ക് നല്‍കുന്നു. പിതാവ് ജഴ്‌സിയില്‍ പേരു ചാര്‍ത്തി മകനത് കൈമാറുന്നു. ബാപ്പാക്ക് മകന് നല്‍കാവുന്ന മികച്ച സമ്മാനം, അതും ലോകം കാല്‍പ്പന്താവേശത്തില്‍ ഒന്നാവുമ്പോള്‍.

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending