Connect with us

india

വെള്ളത്തിന് പകരം കറിയില്‍ ആസിഡ് ഒഴിച്ച് വീട്ടമ്മ;കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയില്‍

ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍

Published

on

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരില്‍ ആസിഡ് ചേര്‍ന്ന ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ ആറുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രസ്‌നേശ്വര്‍ബതിയില്‍ നവംബര്‍ 23നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് മുതിര്‍ന്നവരും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ആദ്യം ഘടാലിലെ സബ്ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു. ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച് ഇപ്പോഴും എല്ലാവരുടെയും നില ഗുരുതരമാണ്, പ്രത്യേകിച്ച് ഒരു കുഞ്ഞിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വെള്ളി ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തൊഴിലാളിയായ സന്തുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ജോലിക്കായി അവിടെ സാധാരണയായി ആസിഡ് സൂക്ഷിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയ കറിയില്‍ വീട്ടമ്മ അബദ്ധത്തില്‍ വെള്ളത്തിന് പകരം ആസിഡ് ചേര്‍ത്തുവെന്നാണ് പ്രാഥമിക വിവരം. ആസിഡും വെള്ളവും സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ ഒരേപോലെ തോന്നിയതുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിച്ച ഉടനെ ആറുപേരും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില മോശമായതോടെ കൂടുതല്‍ ചികിത്സയിലേക്ക് മാറ്റേണ്ടി വന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭദ്രക് എസ്ബിഐ ശാഖയുടെ സ്‌റ്റെയര്‍കേസ് പൊളിച്ചു; ഏണി കയറി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍; സുരക്ഷയെക്കുറിച്ച് വിമര്‍ശനങ്ങള്‍

ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു.

Published

on

ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് കെട്ടിടത്തിന്റെ മുന്‍ഭാഗവും സ്‌റ്റെയര്‍കേസും അധികാരികള്‍ പൊളിച്ചു മാറ്റി. ഇതോടെ ട്രാക്ടറിന് മുകളില്‍ സ്ഥാപിച്ച ഏണി കയറിയാണ് ഉപഭോക്താക്കള്‍ ബാങ്കില്‍ പ്രവേശിക്കേണ്ടി വന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഉപഭോക്താക്കളുടെ അടിസ്ഥാന സുരക്ഷയെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചരമ്പ മാര്‍ക്കറ്റ് മുതല്‍ ഭദ്രക് റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നതിനായുള്ള വലിയ തോതിലുള്ള കൈയേറ്റ വിരുദ്ധ പ്രവര്‍ത്തനത്തിനിടെയായിരുന്നു നടപടി. താല്‍ക്കാലിക കടകള്‍, നിര്‍മാണഭാഗങ്ങള്‍, താമസ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ പൊളിച്ചതായി റിപ്പോര്‍ട്ട്. എസ്ബിഐ ശാഖ നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ പടിക്കെട്ടും മുന്‍ഭാഗവും കയ്യേറ്റ ഭൂമിയിലാണ് പണിതതെന്ന് അധികാരികള്‍ വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും ബാങ്കിനും പലവട്ടം നോട്ടിസ് നല്‍കിയിരുന്നെങ്കിലും പ്രതികരണമോ പരിഹാരനടപടികളോ ഉണ്ടായില്ലെന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പ്രവേശന സൗകര്യം ഒരുക്കാതെ ഒരു പൊതുമേഖലാ ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യവുമായി നെറ്റിസണ്‍സ് രംഗത്ത് എത്തി. അതേസമയം ശനിയാഴ്ച മുതല്‍ ബാങ്കില്‍ പുതിയ പടിക്കെട്ടുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണപെടുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി അറിയുന്നു.

Continue Reading

india

ശുചിത്വമില്ലാത്ത വെള്ളം ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് വില്‍പ്പന; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു. ട്രെയിനുകളില്‍ ബ്രാന്‍ഡഡ് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വില്‍ക്കുന്ന കുപ്പികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു യുവാവ് പ്ലാറ്റ്‌ഫോമിലെ അത്യന്തം വൃത്തിഹീനമായ ഒരു ടാങ്കില്‍ നിന്നും വെള്ളം കോരി കുപ്പികളില്‍ നിറയ്ക്കുന്നതാണ് കാണുന്നത്. ശുചിത്വമില്ലാത്ത ടാപ്പ്, ചുറ്റുമുള്ള മാലിന്യങ്ങള്‍, സമീപത്തെ മാലിന്യത്തൊട്ടി ഇതൊന്നും നോക്കാതെയാണ് ഇയാള്‍ കുപ്പികള്‍ നിറയ്ക്കുന്നത്. വെള്ളം നിറച്ച ശേഷം കുപ്പികള്‍ ഒരു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റില്‍ വച്ച് ട്രെയിനിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന യുവാവ് ചിത്രീകരണം നടക്കുന്ന കാര്യം മനസ്സിലായപ്പോള്‍ തിടുക്കത്തില്‍ മുഴുവന്‍ കെട്ടും എടുത്ത് ട്രെയിനിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ സംഭവം റെയില്‍വേ യാത്രകളിലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും വലിയ ചോദ്യംചിഹ്നത്തില്‍ ആക്കിയിരിക്കുകയാണ്. വ്യാജമോ പുനരുപയോഗിച്ച കുപ്പികളോ ഉപയോഗിച്ച് വെള്ളം വില്‍ക്കുന്ന വില്‍പനക്കാര്‍ക്കെതിരെ റെയില്‍വേ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ പോലും ഇനി എങ്ങനെ വിശ്വാസത്തോടെ വെള്ളം കുടിക്കും എന്ന ആശങ്കയും ഉപയോക്താക്കള്‍ പ്രകടിപ്പിച്ചു. വില്‍പ്പനക്കാരെ നിയന്ത്രിക്കാനും സ്‌റ്റേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേ പല നടപടികളും എടുത്തിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. ഏറ്റവും പുതിയ ഈ വീഡിയോയെക്കുറിച്ച് റെയില്‍വേ അധികാരികള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്‌റ്റേഷനുകളിലെ ജലവിതരണം ഉടന്‍ തന്നെ പരിശോധിക്കണമെന്ന്, കര്‍ശന നിരീക്ഷണം വേണമെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആവശ്യം ഉയരുന്നു.

Continue Reading

india

ഹോംവര്‍ക്ക് ചെയ്യാത്തതിന് എല്‍കെജി കുട്ടിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ചു; രണ്ട് അധ്യാപികമാര്‍ക്കെതിരെ അന്വേഷണം

സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

Published

on

ഛത്തീസ്ഗഢ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ നാലു വയസ്സുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.

നാരായണ്‍പൂര്‍ ഗ്രാമത്തിലെ നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ട അധ്യാപിക കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ച് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കയറുപയോഗിച്ച് തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സഹായം തേടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പ്രതിഷേധം വളര്‍ത്തി.

സ്‌കൂള്‍ മാനേജ്‌മെന്റ് ഗുരുതരമായ പിഴവ് സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജിന്റെ വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നുമാണ് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറുടെ പ്രതികരണം.

 

Continue Reading

Trending