Connect with us

kerala

കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവര്‍; വര്‍ഗീയ പരാമര്‍ശവുമായി പിസി ജോര്‍ജ് എം.എല്‍.എ-വസ്തുതകള്‍ ഇങ്ങനെ

അതേസമയം പ്രസംഗം വിവാദമായതോടെ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്റെ വിശദീകരണം. എന്നാല്‍ വസ്തുത അങ്ങനെയല്ല.

Published

on

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നതാധികാര സ്ഥാനങ്ങള്‍ മുസ്‌ളിംകള്‍ തട്ടിയെടുക്കുകയാണെന്ന രീതിയില്‍ ഈരാറ്റുപേട്ടയില്‍ പി. സി ജോര്‍ജ് എം.എല്‍.എ നടത്തിയ വിദ്വേഷപ്രസംഗം വിവാദമാകുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവരാണെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം ഒരേ സമുദായത്തിലുള്ളവരാണെന്നും ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്.

സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. എന്നാല്‍ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്, പി.സി ജോര്‍ജ് ചോദിച്ചു. ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന്റെ കാരണമെന്ന് സഭ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സമുദായത്തെ കുത്തിനിറയ്ക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകളില്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എം.ജി സര്‍വകലാശാലാ വി.സി നിയമനത്തില്‍ ഇടതുപക്ഷം ഡോ. ബി. ഇക്ബാലിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ നിയമിച്ചതെന്ന് പി.സി ജോര്‍ജ് അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ച് എല്ലാ ന്യുനപക്ഷവും വളര്‍ന്നു. അതേക്കുറിച്ച് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പാക്കിസ്ഥാനില്‍ ഭരണകൂടം തന്നെ എല്ലാവരെയും മുസ്ലീങ്ങളാക്കി മാറ്റിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളാക്കി മാറ്റിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ്‌ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പ്രസംഗം വിവാദമായതോടെ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്റെ വിശദീകരണം. എവിടെ നിന്നാണ് ഈ കണക്കുകളെന്ന ചോദ്യത്തിനും പി സി ജോര്‍ജിന് മറുപടി ഉണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഒരു വിഭാഗത്തില്‍ മാത്രമുള്ളവരാണെന്നായിരുന്നു അടുത്ത പരാമര്‍ശം. ഉദ്ദേശിച്ചത് സി.പി.എമ്മിനെയാണെന്നാണ് പി.സി ജോര്‍ജിന്റെ ന്യായീകരണം. തന്റെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഈരാറ്റുപേട്ട സ്റ്റേഷനിലും പി.സി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന തസ്തികകളിലെല്ലാം അമുസ്ലിം ഉദ്യോഗസ്ഥരാണെന്ന വസ്തുത മറച്ചുവച്ചാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഉന്നതവിദ്യാസ വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളില്‍ ഒരിടത്തു മാത്രമാണ് മുസ്ലിം വിസിയുള്ളത്. മന്ത്രി കെ.ടി ജലീലിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.

എന്നാല്‍ വസ്തുത അങ്ങനെയല്ല. വീണ എന്‍ മാധവന്‍ ഐഎഎസ്, വിജയകുമാര്‍ ആര്‍, അജയന്‍ സി എന്നിവരാണ് അഡീഷണല്‍ സെക്രട്ടറിമാര്‍. തരുണ്‍ ലാല്‍ എസ്, ഹരികുമാര്‍ ജി ജോയിന്റ് സെക്രട്ടറിമാര്‍. ശ്രീകല എസ്, രാജേഷ്‌കുമാര്‍ കെ കെ, സ്വപ്‌ന പി, ബാലസുബ്രഹ്മണ്യന്‍ വി, ശ്രീദേവി ഇ എസ് അണ്ടര്‍ സെക്രട്ടറിമാര്‍.

ജയകുമാര്‍ ബി, രേഖ എസ്, ജോസ് എ, അനില്‍കുമാര്‍ ടി, പ്രിയദര്‍ശിനി മോഹന്‍ദാസ്, മനോജ് കുമാര്‍ എം. എസ്, സംഗീത എസ്, രാധാമണി അമ്മ ഒ, വിനീഷ് കുമാര്‍ ജി, രാകേഷ് എസ്. പി എന്നിവരാണ് സെക്ഷന്‍ ഓഫീസര്‍മാര്‍. വത്സല തപാല്‍ സെക്ഷന്‍ ഓഫിസ് സൂപ്രണ്ട്

സംസ്ഥാനത്ത് 14ല്‍ ഏഴ് കലക്ടമാരും മുസ്‌ലിംകളാണെന്ന പി.സി ജോര്‍ജിന്റെ വാദവും വ്യാജമാണ്. നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്‌ലിംകളുള്ളത്. കൊല്ലം (ബി അബ്ദുല്‍ നാസര്‍), പത്തനംതിട്ട (പി ബി നൂഹ്), തൃശൂര്‍ (എസ് ഷാനവാസ്), വയനാട് (ഡോ. അദീല അബ്ദുല്ല). ഇവരാരൊക്കെയും തങ്ങളുടെ പ്രവര്‍ത്തന മികവില്‍ കലക്ടര്‍മാരായവരാണ്. മുസ്ലിം ക്വാട്ടയില്‍ കലക്ടര്‍മാരായവരല്ല.

മാത്രമല്ല, ഇവരാരും മന്ത്രി ജലീലിന്റെ കീഴിലുമല്ല ജോലിചെയ്യുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലുള്ള കഴിഞ്ഞ നാലര വര്‍ഷവും 12 വൈസ് ചാന്‍സലര്‍മാരില്‍ ഒരാള്‍ പോലും മുസ്ലിം ആയിരുന്നില്ല. കഴിഞ്ഞ മാസം നിലവില്‍ വന്ന ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയിലാണ് ഏക മുസ്ലിം വിസിയെ നിയമിച്ചത്. അതും വെള്ളാപ്പള്ളി നടേശനടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന്. അതേസമയം കേരളത്തിലെ എം.പിമാരില്‍ ലോക്സഭയില്‍ അഞ്ചും രാജ്യസഭയില്‍ രണ്ടും ഉള്‍പ്പെടെ ഏഴു പേര്‍ 18% മാത്രമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നാണെന്നുള്ള കാര്യം പി.സി ജോര്‍ജ് മറച്ചുവെക്കുന്നു. 28 ശതമാനമുള്ള മുസ്ലിം സമുദായത്തില്‍ നിന്ന് ഇരുസഭകളിലുമായി ആകെയുള്ളത് 4 പേരാണെന്നതാണ് വസ്തുത.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

നടപടി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ

Published

on

കോഴിക്കോട്: കുറ്റ്യാടിയില്‍ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി. ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കാട്ടാന നിരവധി ആളുകളെ ആക്രമിക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തിരുന്നു.

ദിവസങ്ങളായി കോഴിക്കോട് കുറ്റ്യാടിയിലെ കാവിലുംപാറ, ചൂരണി ജനവാസ മേഖലകളില്‍ തുടരുന്ന കുട്ടിയാന വലിയ ഭീതി സൃഷ്ടിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഭീഷണിയായി മാറുന്ന ആനയെ പിടികൂടാന്‍ വനം വകുപ്പ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനയെ മയക്ക് വെടിവെക്കാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ടുദിവസം ജനവാസ മേഖലയില്‍ കാട്ടാനയുണ്ടായിട്ടും പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വയനാട് കുറ്റ്യാടി റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടാനയെ ഇന്ന് തന്നെ മയക്കുവെടി വെക്കുമെന്ന് ഉറപ്പ് നല്‍കി.

വെറ്റിനററി ഡോക്ടര്‍ ഇന്ന് സ്ഥലത്ത് എത്തും. ആനയെ നിരീക്ഷിച്ച് ആരോഗ്യം പരിശോധിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ആര്‍ആര്‍ടി സംഘം കുട്ടിയാനയെ നിരീക്ഷിക്കുന്നുണ്ട്.

Continue Reading

kerala

സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടി; ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന

ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

Published

on

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന. പ്രതി സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്. ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

അതേസമയം കഴിഞ്ഞദിവങ്ങളില്‍ ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസിന് വിവരം ലഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്.

കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 9446899506 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ, സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച

വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ്

Published

on

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോളാണ് വിവരം അറിയുന്നത്. പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല.

ജയില്‍ അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം.

തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്.

സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി 46 എന്ന ജയില്‍ വേഷത്തില്‍ തന്നെയാണ് രക്ഷപ്പെട്ടത്. ഗോവിന്ദചാമിയെ തിരിച്ചറിയാന്‍ കഴിയുന്ന പുതിയ ഫോട്ടോ ജയില്‍ അധികൃതകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ ജയില്‍ സുപ്രണ്ടിന്റെ 9446899506 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

Continue Reading

Trending