Connect with us

kerala

ക്രൈസ്തവ വേട്ടയില്‍ മൗനം തുടര്‍ന്ന് മോദി; കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം

Published

on

കൊച്ചി: ക്രൈസ്തവ വേട്ടയില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവര്‍ക്കെതിരായ അക്രമം കുത്തനെ വര്‍ധിച്ചിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തുന്നവര്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെമ്പാടും ക്രൈസ്തവര്‍ക്കെതിരേ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളര്‍ത്തിക്കഴിഞ്ഞു. വിഷയം സര്‍ക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയില്‍ പെടുത്താന്‍ തുടങ്ങിയിട്ട്ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബിജെപി അധികാരത്തില്‍ വന്ന 2014ല്‍ 127 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ഉണ്ടായത്. പിന്നീടുള്ള ഓരോ വര്‍ഷവും അതു വര്‍ധിച്ചു. 2015ല്‍ 142, 2016ല്‍ 226, 2017ല്‍ 248, 2018ല്‍ 292, 2019ല്‍ 328, 2020ല്‍ 279, 2021ല്‍ 505, 2022ല്‍ 601, 2023ല്‍ 734, 2024 നവംബര്‍ വരെ 745 എന്നിങ്ങനെയാണ് അതു വര്‍ധിച്ചത്. യുസിഎഫിന്റെ ഹോട്ട്‌ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടവ മാത്രമാണിത്. ഇതില്‍, വംശീയതയുടെ മറവില്‍ മണിപ്പുരില്‍ നടത്തിയ ക്രൈസ്തവ വേട്ട ഉള്‍പ്പെടുത്തിയിട്ടില്ല.

ശാരീരികാക്രമണം, കൊലപാതകം, ലൈംഗികാക്രമണം, ഭീഷണി, സാമൂഹിക ബഹിഷ്‌കരണം, ആരാധനാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണം, പ്രാര്‍ഥന തടയല്‍, തിരുരൂപങ്ങള്‍ തകര്‍ക്കല്‍തുടങ്ങിയവയൊക്കെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിലെ എട്ടു ഗ്രാമങ്ങളില്‍ ക്രൈസ്തവരെ വിലക്കുന്നത് വില്ലേജ് കൗണ്‍സിലുകളുടെ തീരുമാനപ്രകാരമാണത്രെ. ചില സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമമാണ് ക്രൈസ്തവപീഡനത്തിന് ഉപയോഗിക്കുന്നത്.

വര്‍ഗീയവത്കരിക്കപ്പെട്ട പോലീസില്‍നിന്ന് ഇരകള്‍ക്കു നീതി പ്രതീക്ഷിക്കാനാവില്ല. എങ്ങനെയാണ് ഒരു ജനാധിപത്യമതേതര രാജ്യത്തെ ഭരണകൂടത്തിന് ഇങ്ങനെ കാഴ്ചക്കാരായി നില്‍ക്കാനാകുന്നത്. പാലക്കാട് നല്ലേപ്പിള്ളിയിലെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ അലങ്കോലമാക്കിയത് വിശ്വഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളാണ്. അതിനടുത്ത ദിവസം എട്ട് കിലോമീറ്റര്‍ അകലെയുള്ള തത്തമംഗലത്ത് സ്‌കൂളിലെത്തിയ വര്‍ഗീയവാദികള്‍ ക്രിസ്മസ് ട്രീയും പുല്‍ക്കൂടും നക്ഷത്രവുമെല്ലാം നശിപ്പിച്ചു. ആലപ്പുഴ ഹരിപ്പാട് മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

തൃശൂര്‍ പാലയൂര്‍ പള്ളിയില്‍ മൈക്കിന് അനുമതി വാങ്ങിയില്ലെന്ന കാരണത്തിന് കരോള്‍ ഗാനം മുടക്കിയ എസ്‌ഐ വിജിത്തിനെ വീടിനടുത്തേക്ക് സ്ഥലം മാറ്റി പരാതിക്കാരെ അവഹേളിച്ചത് കേരളാ പോലീസാണ്. ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്, കേരളത്തിലും സംഘപരിവാറിന്റെ പരീക്ഷണങ്ങള്‍ക്കു തടയിടാന്‍ കഴിയുന്നില്ലെന്നാണ്. സംഘപരിവാര്‍ രാജ്യമൊട്ടാകെ വിതച്ച വര്‍ഗീയ വിദ്വേഷത്തിന്റെയും മതധ്രുവീകരണത്തിന്റെയും വിത്തുകള്‍ കേരളത്തിലും മുളച്ചുതുടങ്ങിയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ മതേതര ചെറുത്തുനില്‍പ്പും അവകാശവാദങ്ങളില്‍ ഒതുങ്ങുകയാണ്.

ബിജെപി മറ്റു സംസ്ഥാനങ്ങളില്‍നിന്നുവ്യത്യസ്തമായ നിലപാട് കേരളത്തിലെ ക്രൈസ്തവരോടു സ്വീകരിക്കുന്നുണ്ടെങ്കില്‍ അതു വോട്ട് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള അടവുനയമായി വെളിപ്പെടുകയാണ്.

ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയോ ന്യായീകരിക്കുയോ ചെയ്യുന്ന വ്യക്തികളോ ക്രൈസ്തവ നാമധാരികളുടെ സംഘടനകളോ ഉണ്ടായിരിക്കാം. അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയോ ന്യായീകരണങ്ങളോ അല്ല വര്‍ധിക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ക്കുള്ള മറുപടി. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്, സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയാണ്; എളുപ്പമല്ലെങ്കിലും. അത്തരമൊരു നീക്കം ഇതുവരെയില്ല… മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending