Connect with us

Cricket

മുഹമ്മദ് സിറാജ്; ഇന്ത്യക്കാർ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട താരം പന്തുകൊണ്ട് നൽകിയ ചേതോഹര മറുപടി

Published

on

 

കൈപിടിച്ചു നടത്തിയ പിതാവിന്റെ വേർപാടിൽ അവസാന നിമിഷം ഒപ്പം നിൽക്കാനാവാതെ പോയ വിഷമം കടിച്ചമർത്തി കളിക്കളത്തിലിറങ്ങിയ, വംശീയാധിക്ഷേപമേറ്റ് മറ്റൊരു നാട്ടിൽ കുറെയധികം മനുഷ്യരുടെ മുന്നിൽ അപഹസിക്കപ്പെട്ട, ദേശീയ ഗാനം ആലപിക്കുമ്പോൾ ഓർമ്മകളിൽ വിതുമ്പി പോകുന്ന, കൈവിട്ടുപോവുമായിരുന്ന ഗാബ ടെസ്റ്റിൽ ടീം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിനെക്കുറിച്ച് ഇന്ത്യക്കാർ നിർബന്ധമായും അറിയേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഹൈദരാബാദിലെ തെരുവിൽ വളരെ പാവപ്പെട്ട കുടുബത്തിൽ ജനിച്ച, ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന മുഹമ്മദ് ഖൈസിന്റെ മകൻ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരെ പവലിയനിലേക്ക് മടക്കിയക്കുമ്പോൾ പിന്നിട്ട നാൾവഴികൾ നൽകിയ ഓർമ്മകളിൽ നിറയുന്നതത്രയും ത്രസിപ്പിക്കുന്ന പോരാട്ടത്തിന്റെ കഥകളാണ്.

ഒരുപക്ഷേ, ഇന്ത്യയുടെ മുൻനിര പേസ് ബൗളർമാർക്ക് പരിക്കേറ്റില്ലായിരുന്നുവെങ്കിൽ ഈ പരമ്പരയിൽ ടീമിലിടം കിട്ടാൻ പോലും സാധ്യതയില്ലാത്ത താരമാണ് കളിയവസാനിക്കാൻ നേരം രാജ്യത്തിന്റെ രക്ഷക്കെത്തിയത്.

ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കുന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്‌സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായാണ് കരുത്തുകാട്ടിയത്. 19.5 ഓവറിൽ 73 റൺസ് വഴങ്ങിയായിരുന്നു സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് സ്‌കോർ 294 റൺസിൽ ഒതുങ്ങുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യമാണ്.

2015 ൽ രഞ്ജി ട്രോഫി ക്രിക്കറ്റിലായിരുന്ന സിറാജിന്റെ അരങ്ങേറ്റം. 2015-16 സീസൺ രഞ്ജിയിൽ ഹൈദരാബാദിനു വേണ്ടി 41 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി. അതുവഴി 2017 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസ് ഹൈദരാബാദ് ടീമിൽ ഇടം കണ്ടെത്തി. 2018ൽ വിജയ് ഹസാരെ ക്രിക്കറ്റ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ. 2018 ൽ ഇന്ത്യൻ നായകൻ കോലിയുടെ ബാംഗ്ലൂർ റോയൽ ചടഞ്ചേഴ്‌സ് ടീമിലൂടെ വീണ്ടും ഐ.പി.എല്ലിൽ. എപ്പോഴും തണലേകിയ നായകൻ കോഹ്‌ലിയുടെ പിന്തുണയിൽ 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർക്കും നേടാനാകാത്ത റെക്കോർഡ് നേട്ടവും സിറാജിന്റെ പേരിലെഴുതപ്പെട്ടു. ബൗളർമാരുടെ ശവപ്പറമ്പായിരുന്ന 2020ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചായി രണ്ടു മെയ്ഡൻ ഓവറുകൾ എറിഞ്ഞ റെക്കോഡ് സിറാജിന്റെ പേരിൽ കുറിക്കപ്പെട്ടു.

ഒടുവിൽ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലുള്ള ഇന്ത്യൻ സംഘത്തിൽ സിറാജും ഉൾപ്പെട്ടു. ഇതിനിടെ സ്വപ്‌നം കാണാൻ പഠിപ്പിച്ച പിതാവിന്റെ മരണം. പക്ഷേ, പിതാവിന്റെ സ്വപ്‌നം സഫലമാക്കാൻ നാട്ടിലേക്ക് പോകാതെ ടീമിന്റെ കൂടെ തുടർന്നു.

ഓസ്‌ട്രേലിയൽ മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ ബുംമ്രയുടെ അടികൊണ്ടു പരിക്കേറ്റ ഓസീസ് ബാറ്റ്‌സ്മാന് കൈതാങ്ങായി നോൺ സ്ര്‌ടൈക്കിംഗ് എൻഡിൽ നിന്നും ബാറ്റ് വലിച്ചെറിഞ്ഞ് ഓടിവന്നത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് സിറാജെന്ന ഇന്ത്യൻ പേസർക്കുള്ള ഇരിപ്പിടം ഇട്ടുകൊണ്ടായിരുന്നു.

ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ അരങ്ങേറ്റം. ആ ടെസ്റ്റിൽ തന്നെ ഉമേഷിനും പരിക്ക് പറ്റി പുറത്തായി. മൂന്നാം ടെസ്റ്റിൽ ബുംമ്രയുടെ കൂടെ ഓപ്പണിങ് ബോളർ. നാലാം ടെസ്റ്റിൽ പരിക്കേറ്റ് ബുമ്രയും പുറത്തേക്ക്. അപ്പോഴേക്കും ഇന്ത്യയുടെ ഒന്നാം നമ്പർ ബൗളറായി സിറാജ് മാറുകയായിരുന്നു.

മത്സരത്തിനിടെ വംശീയധിക്ഷേപം കൊണ്ട് കാണികൾ പരിഹസിച്ച സിറാജ് പരമ്പര കഴിയും മുന്നേ ഓസീസ് മണ്ണിൽ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. കൂറ്റൻ സ്‌കോറിലേക്ക് പോകുമായിരുന്ന ഓസീസ് ബാറ്റിങ് നിരയെ പിച്ചിചീന്തിയ ഓവറുകൾ. ഒരു ഓവറിൽ തന്നെ ഏറ്റവും അപകടകാരിയായ ലബുഷെയറിനെയും വൈഡിനെയും പുറത്താക്കിയതിന് പുറമെ തകർപ്പൻ ഫോമിലുള്ള സ്മിത്തിനെയും പുറത്താക്കിയ ഡെലിവറികൾ കൊണ്ട് ഓസ്‌ട്രേലിയൻ ഫാൻസിന് മറുപടി നൽകുകയായിരുന്നു അവൻ.

അയാളുടെ സ്വപ്‌നങ്ങൾ ഇന്ന് ഇന്ത്യയുടേത് കൂടിയാണ്. അത് തെളിയിക്കുന്നുണ്ട് മുൻ ഇന്ത്യൻ ഓപ്പണർ സേവാഗിന്റെ ഇന്നത്തെ ട്വീറ്റ്: ‘നമ്മുടെ കൊച്ചുപയ്യൻ ഈ പര്യടനത്തിലൂടെ വളർന്ന് വലിയ ആളായിരിക്കുന്നു. അരങ്ങേറ്റ പരമ്പരയിൽത്തന്നെ ഇന്ത്യൻ ആക്രമണത്തിന്റെ നേതൃത്വം ലഭിച്ച സിറാജ് മുന്നിൽനിന്ന് തന്നെ നയിച്ചു. ഈ പരമ്പരയിൽ പുതുമുഖ താരങ്ങൾ ഇന്ത്യയ്ക്കായി പുറത്തെടുത്ത പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓർമയിൽ ശേഷിക്കും. ഇനി ട്രോഫി കൂടി നിലനിർത്തിയാൽ എല്ലാം ശുഭം’ സേവാഗ് കുറിച്ചു.

 

Cricket

‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

Published

on

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.

Continue Reading

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

Cricket

കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Published

on

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.

ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ്‍ തകര്‍ത്തു.

ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്നു ഷോണ്‍ റോജര്‍.

എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.

Continue Reading

Trending