X

അസ്‌ലമിന്റെ കുടുംബത്തോട് നീതി നിഷേധം; യൂത്ത്‌ലീഗ് പ്രക്ഷോഭത്തിന് മുമ്പില്‍ ജില്ലാ ഭരണകൂടം വിറച്ചു

കോഴിക്കോട് ജില്ലാ കലക്ടറെ കാണാന്‍ ക്യാമ്പ് ചെയ്ത മുസ്‌ലിംയൂത്ത് ലീഗ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു (ചിത്രങ്ങള്‍: സികെ തന്‍സീര്‍)

ലുക്കുമാന്‍ മമ്പാട്

കോഴിക്കോട്: നാദാപുരത്ത് സി.പി.എം ക്രിമിനലുകള്‍ പട്ടാപകല്‍ വെട്ടിക്കൊന്ന കാളിയാറമ്പത്് അസ്‌ലമിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആദ്യ ഘട്ട പ്രക്ഷോഭം വിജയം കണ്ടു. മുന്‍കൂട്ടി അനുമതി വാങ്ങി ജില്ലാ കലക്ടറെ കാണാന്‍ കാമ്പ് ഓഫീസിലെത്തിയ അസ്്്‌ലിമിന്റെ മാതാവ് കാളിയാറമ്പത്് താഴെക്കുനി സുബൈദ(48)യെയും മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും സമര വീര്യത്തിന് മുമ്പില്‍ ജില്ലാ ഭരണകൂടവും പൊലീസും മുട്ടുമടക്കി.
നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ രണ്ടു വര്‍ഷം മുമ്പ് സംഘട്ടനത്തില്‍ പരിക്കേറ്റ് മരണപ്പെട്ടതിന്റെ മറവില്‍ പ്രദേശത്തെ നൂറോളം മുസ്‌ലിം ഭവനങ്ങളും ആരാധനാലയങ്ങളും സി.പി.എം ക്രിമിനലുകള്‍ കൊള്ള ചെയ്ത് കൊള്ളിവെച്ചിരുന്നു. മരിച്ച ഷിബിന് 25 ലക്ഷം രൂപയും നാശനഷ്ടം നേരിട്ടവര്‍ക്ക് ധനസഹായവും യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും വീട് നഷ്ടപ്പെട്ട അസ്‌ലമിന്റെ കുടുംബത്തിന് ഒന്നും നല്‍കിയില്ല. ഷിബിന്റെ മരവുമായി ബന്ധപ്പെട്ട കേസ്സില്‍ അസ്‌ലം പ്രതിയായതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച 22.5 ലക്ഷം രൂപ നഷ്ടപരിഹാരം ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് തടഞ്ഞുവെക്കുകയായിരുന്നു.
കേസ്സില്‍ അസ്‌ലമിനെ വെറുതെവിട്ടെങ്കിലും നഷ്ടപരിഹാരം കൈമാറിയില്ല. ഇതിനിടെ സി.പി.എം ക്രിമിനലുകള്‍ അസ്‌ലമിനെ പട്ടാപകല്‍ വെട്ടികൊന്നു. ഇതുമായി ബന്ധപ്പെട്ട് നാദാപുരത്ത് ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തിലും തുടര്‍ന്ന് അസ്‌ലമിന്റെ മാതാവ് സുബൈദയെ സന്ദര്‍ശിച്ചും നഷ്ടപരിഹാരം ഉടന്‍ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയെങ്കിലും പാലിച്ചില്ല. രണ്ടു മാസം മുമ്പ് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന് കണ്ട് സങ്കടം ബോധിപ്പിച്ച സുബൈദക്ക് ഒരാഴ്ചക്കകം പണം അനുവദിക്കുമെന്ന് നല്‍കിയ വാക്കും ലംഘിച്ചതോടെ ഇന്നലെ മുന്‍കൂട്ടി അനുമതി വാങ്ങിയാണ് മുസ്‌ലിംയൂത്ത് ലീഗ് നേതാക്കള്‍ക്കൊപ്പം ആദ്യം കലക്‌ട്രേറ്റിലും തുടര്‍ന്ന് ക്യാമ്പ് ഓഫീസിലും എത്തിയത്.
എന്നാല്‍, അനുമതി നിഷേധിച്ച് സുബൈദയെയും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, സംസ്ഥാന ഭാരവാഹികളായ പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ജില്ലാ ഭാരവാഹികളായ കെ.എം.എ റഷീദ്, പി.പി ജാഫര്‍, വി.കെ റഷീദ് മാസ്റ്റര്‍, ജാഫര്‍ സാദിഖ്, എ.കെ ഷൗക്കത്തലി, വി.പി റിയാസ് സലാം, ഷിജിത്ത്ഖാന്‍, നാദാപുരം മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ നാസര്‍, ട്രഷര്‍ ഹാരിസ് കൊത്തിക്കുടി എന്നിവരെ കസ്റ്റഡിയിലെടുത്തത്.
നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിതോടെ സംഭവം അറിഞ്ഞ് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷനുമുമ്പില്‍ തടിച്ചുകൂടിയതോടെ കസ്റ്റഡിയില്‍ എടുത്ത മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളെയും അസ്്‌ലമിന്റെ ഉമ്മയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനായി പൊലീസ് ശ്രമം. അറസ്റ്റ് വരിച്ച നേതാക്കള്‍ ജാമ്യത്തില്‍ പോവില്ലെന്ന് ശഠിച്ചു. മുസ്്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എ.ഡി.എമ്മുമായി ബന്ധപ്പെട്ടു. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് എ.ഡി.എം, പി.കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചതോടെ ജാമ്യത്തിലിറങ്ങിയ മുസ്്‌ലിം യൂത്ത്‌ലീഗ് നേതാക്കളും അസ്്‌ലമിന്റെ ഉമ്മയും കലക്ട്രേറ്റിലെത്തി എ.ഡി.എമ്മിനെ കണ്ടു.
ആവശ്യം ന്യായമാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നഷ്ടപരിഹാര തുക വിതരണത്തിന് ഉടന്‍ സര്‍ക്കാറിലേക്ക് ഫാക്‌സ് അയക്കാമെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാവുമെന്നും എ.ഡി.എം നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. എ.ഡി.എമ്മിന്റെ ഉറപ്പ് ഒരാഴ്ചക്കകം പാലിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുസ്്‌ലിം യൂത്ത്‌ലീഗ് വീണ്ടും രംഗത്തുവരുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

chandrika: