Connect with us

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

 

Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

Continue Reading

Health

വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു

ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു

Published

on

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.

ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.

നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.

ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.

Continue Reading

Health

‘അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ തറയിൽ കിടത്തുന്നത് പ്രാകൃതം’ വേണുവിന്‍റെ മരണത്തിൽ വിമർശനവുമായി ഹാരിസ് ചിറക്കൽ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തിനെ തുടർന്ന് ഹൃദ്രോ​ഗിയായ വേണു മരിച്ച സംഭവത്തിൽ രൂ​ക്ഷവിമർശനവുമായി ഡ‍ോക്ടർ ഹാരിസ് ചിറക്കൽ. ഗുരുതര സ്വഭാവ രോഗമുള്ളവരെ തറയിൽ കിടത്തി ചികിത്സിക്കുന്നത് പ്രാകൃത നടപടിയാണെന്ന് ഡോ. ഹാരിസ് ചിറക്കൽ പ്രതികരിച്ചു.

വേണുവിനെ തറയിൽ കിട‌ത്തിയ ന‌ടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോ​ഗിയെ കിടത്തുന്നതെന്ന് ഡോ. ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കി‌ടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു.

കൊല്ലം സ്വദേശിയായ വേണുവിന് തിരുവനന്തപുരത്തേക്ക് വരണ്ട അവസ്ഥ എങ്ങനെയുണ്ടായി? നാടെങ്ങും മെഡിക്കൽ കോളജുകൾ ഉണ്ടായിട്ട് കാര്യമില്ല, ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ഒരുക്കണമെന്നും ഹാരിസ് പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് സെന്റർ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ഹാരിസ്.

‘രോ​ഗിയായ ഒരാളെ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കാനാകുക? സംസ്കാരമുള്ള ഒരാൾക്ക് എങ്ങനെ ഇവിടെ പോകാനാകും? ഞാനൊക്കെ തുടങ്ങിവരുന്ന 1986 കളിൽ നിന്നും ഇപ്പോഴും വ്യത്യാസമില്ല. കാലം ഇത്ര പുരോ​ഗമിച്ചിട്ടും പ്രാകൃതമായ നടപടി തുടരുന്നത് എങ്ങനെ അം​ഗീകരിക്കാനാകും. ശ്വാസം മുട്ടിയും കാൻസർ ബാധിച്ചും വരുന്ന രോ​ഗികളെ തറയിൽ കിടത്തുന്നത് ഒരു നിലക്കും നമ്മുടെ സംസ്കാരവുമായി ചേർത്തുവെക്കാനാകില്ല.’ ഡോക്ടർ കൂട്ടിച്ചേർത്തു.

Continue Reading

Trending