Connect with us

News

പ്രൈം വോളിബോൾ ലീഗ്: അഹമ്മദാബാദ് ഡിഫൻഡേഴ്സിനും മുംബൈ മിറ്റിയോഴ്‌സിനും ജയം

സെർവിൽ പലതവണ പിഴവ് പറ്റിയത് അഹമ്മദാബാദിനെ ബാധിച്ചു. രണ്ടാം സെറ്റിൽ അംഗമുത്തുവിന്റെ ഒന്നാന്തരം സ്‌പൈകുകൾ അഹമ്മദാബാദിന് പ്രതീക്ഷ നൽകിയതാണ്.

Published

on

ഹൈദരാബാദ്: ആർ ആർ കാബൈൽ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ സ്കാപ്പിയയുടെ നാലാം സീസണിൽ ശനിയാഴ്ച നടന്ന ആദ്യമത്സരത്തിൽ തകർപ്പൻ ജയം നേടി അഹമ്മദാബാദ് ഡിഫൻഡേഴ്സ്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്ന അഹമ്മദാബാദ്, ഡൽഹി തൂഫാൻസിനെ കീഴടക്കി. സ്കോർ: 13-15,13-15, 15-13,15-8, 18-16. അംഗമുത്തുവാണ് കളിയിലെ താരം. ആദ്യ സെറ്റിൽ ഡൽഹിയുടെ ഹെസുസ് ചൗറിയോയുടെ മികവിൽ ഡൽഹി ജയം പിടിക്കുകയായിരുന്നു. . സൂപ്പർ സ്‌പൈക്കിലൂടെ മുഹമ്മദ്‌ ജാസിം ഡൽഹിക്ക് മികച്ച ലീഡും നേടി. സെർവിൽ പലതവണ പിഴവ് പറ്റിയത് അഹമ്മദാബാദിനെ ബാധിച്ചു. രണ്ടാം സെറ്റിൽ അംഗമുത്തുവിന്റെ ഒന്നാന്തരം സ്‌പൈകുകൾ അഹമ്മദാബാദിന് പ്രതീക്ഷ നൽകിയതാണ്. അനു ജെയിംസിന്റെ ആക്രമണ നീക്കങ്ങൾ ഡൽഹിയുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. അംഗമുത്തുവിന്റെ സെർവ് പിഴച്ചതോടെ അഹമ്മദാബാദ് രണ്ടാം സെറ്റും അടിയറവ് വച്ചു.

മൂന്നാം സെറ്റിലും ചൗറിയോ ഡൽഹിക്ക് മിന്നുന്ന തുടക്കം നൽകി പിന്നാലെ അനു ജെയിംസിന്റെ സൂപ്പർ സെർവ് ലീഡ് ഉയർത്തി. മറുവശത്തു ഷോൺ ടി ജോണും സൂപ്പർ സെർവ് തൊടുത്തതോടെ കളി ആവേശത്തിലായി. അവസാന ഘട്ടത്തിൽ ഷോണിന്റെ തകർപ്പൻ സ്മാഷിൽ സൂപ്പർ പോയിന്റ് നേടി അഹമ്മദാബാദ് കളം പിടിച്ചു. പിന്നാലെ അഖിന്റെ മിന്നും സ്‌പൈക്ക് അവർക്ക് സെറ്റും നൽകി. നാലാം സെറ്റിൽ ചൗറിയോ മനോഹരമായ ഫിനിഷിങ്ങിലൂടെ ഡൽഹിക്ക് ലീഡ് ഒരുക്കിയതാണ്. എതിർക്കോട്ടിൽ ഇടിമുഴക്കം നടത്തി ചൗറിയോ കളി തുടർന്നു. കാർലോസ് ബെറിയോസ് ആക്രമണത്തിൽ ചേർന്നതോടെ ഡൽഹിക്ക് താളം കിട്ടി. മറുവശത്തു ബറ്റ്സുറിയുടെ മികവിൽ അഹമ്മദാബാദ് ലീഡ് നേടി. സൂപ്പർ പോയിന്റ് പിടിച്ചു കളി 13-8 എന്ന നിലയിലേക്ക് അവർ നാലാം സെറ്റിൽ പിടി മുറുക്കി. അംഗമുത്തു തകർപ്പൻ സ്മാഷിലൂടെ സെറ്റ് അഹമ്മദാബാദിന്റെ പേരിലാക്കി. അഞ്ചാം സെറ്റിൽ ബറ്റ്സുറിയുടെ അറ്റാക്കിലൂടെ അഹമ്മബാദ് കളം പിടിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പിന്നെ കണ്ടത്. പ്രതിരോധത്തിൽ വിള്ളലുകൾ തീർത്ത അഖിൻ അഹമ്മദാബാദിനെ മുന്നിലെത്തിച്ചു. ചൗറിയോയുടെ അറ്റാക്ക് ലക്ഷ്യം തെറ്റിയതോടെ അവർ ലീഡ് . തുടർച്ചയായ മൂന്നു സർവീസുകൾ പാഴായി. . ഒടുവിൽ അഭിനവിന്റെ ബ്ലോക്കിൽ കളിയും അഹമ്മദാബാദ് സ്വന്തമാക്കി.

രാത്രി നടന്ന രണ്ടാം മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്‌സിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക് തകർത്ത് മുംബൈ മിറ്റിയോഴ്‌സ് മിന്നുന്ന തുടക്കം കുറിച്ചു. സ്കോർ: 15-9, 15-13, 15-7. അഭിനവ് സലാറിന്റെ മിന്നുന്ന പ്രകടനം ആണ് മുംബൈക്ക് ആധികാരിക ജയമൊരുക്കിയത്. ശുഭം ചൗധരിയും തിളങ്ങി. ശുഭം ആണ് കളിയിലെ താരം.
രണ്ടാം മത്സരം പൂർത്തിയാക്കിയ ഹൈദരാബാദിന്റെ ആദ്യ തോൽവിയാണിത്. ആദ്യ കളിയിൽ കാലിക്കറ്റ്‌ ഹീറോസിനെ തോൽപ്പിച്ചിരുന്നു.
ആദ്യ സെറ്റിൽ തന്നെ ഹൈദരാബാദിന്റെ പതർച്ച മുംബൈ മുതലാക്കി. അഭിനവിന്റെ സൂപ്പർ സെർവ് ഹൈദരാബാദ് പ്രതിരോധം തകർത്തു. സൂപ്പർ പോയിന്റ് അവസരം ഹൈദരാബാദ് ഉപയോഗിച്ചെങ്കിലും ഫലം കിട്ടിയില്ല. ശുഭത്തിന്റെ ബ്ലോക്ക്‌ മുംബൈയെ സഹായിച്ചു. രണ്ടാം സെറ്റിൽ പൗലോ ലോമിനോർ മികച്ച പാസുകൾ നിയാസ് അബ്ദുൽ സലാമിനും സഹിൽ കുമാറിനും നൽകി. ഇരുവരും ഹൈദരാബാദിനായി ആക്രമണം നടത്തി. എന്നാൽ മുംബൈ പ്രതിരോധത്തിൽ ഉറച്ച് അതിനു മറുപടി നൽകി. മൂന്നാം സെറ്റിൽ മതിയാസ് ലോഫ്റ്റൻസ് മുംബൈ ആക്രമണ നിരയിൽ എത്തിയതോടെ കളി മുറുകി. മറുവശത്തു ഹൈദരാബാദിനായി ഗുരു പ്രശാന്തും മിന്നി. എന്നാൽ ശുഭത്തിന്റെ ഇടതടവില്ലാത്ത ആക്രമണം മുംബൈയെ ആധിപത്യം ഉറപ്പിക്കാൻ സഹായിച്ചു. ലോമിനോർ ജോൺ ജോസഫുമായി ചേർന്ന് ഹൈദരാബാദിനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ മുംബൈ മിഡിൽ ബ്ലോക്കർ അഭിനവിന്റെ സൂപ്പർ സെർവുകൾ കളിഗതി പൂർണമായും മുബൈക്ക് അനുകൂലമാക്കി. 3-0ന്റെ ആധികാരിക ജയവും മുംബൈ കുറിച്ചു.

ഇന്ന് (ഞായർ) വൈകിട്ട് 6.30ന് കൊൽക്കത്ത തണ്ടർ ബോൾട്സും ബംഗ്ലൂരു ടോർപിഡോസും ഏറ്റുമുട്ടും. രാത്രി 8.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും ഗോവ ഗാർഡിയൻസും കളിക്കും.

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തെരുവ് നായ ശല്യം രൂക്ഷം; രോഗികളും ജീവനക്കാരും ഭീതിയില്‍

മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്.

Published

on

കോഴിക്കോട്: തെരുവ് നായ ശല്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വീര്‍പ്പുമുട്ടുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് നിരവധി സ്ഥലങ്ങളിലാണ് തെരുവ് നായകള്‍ കൂട്ടം കൂടിയിരിക്കുന്നത്. ഇതുമൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും രാത്രിയില്‍ ഭയമില്ലാതെ സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അത്യാഹിത വിഭാഗത്തിനുമുമ്പിലും വിവിധ വാര്‍ഡുകളിലേക്കുള്ള വഴികളിലും തെരുവ് നായകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുകയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്ന ജീവനക്കാരും ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. കൂട്ടിരിപ്പുകാരും രോഗികളുടെ ബന്ധുക്കളും തെരുവ് നായ ശല്യത്തില്‍ ബുദ്ധിമുട്ടുകയാണ്.

സുപ്രീംകോടതി തെരുവ് നായകളെ നിയന്ത്രണ വിധേയമാക്കണമെന്ന് നിര്‍ദേശിച്ച പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍, ഇനിയെങ്കിലും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് സന്ദര്‍ശകര്‍.

Continue Reading

News

ഡി.എന്‍.എ ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ അന്തരിച്ചു

വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

Published

on

വാഷിങ്ടണ്‍: ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയ പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജയിംസ് വാട്‌സണ്‍ (97) അന്തരിച്ചു. വാട്‌സണ്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയാണ് മരണവിവരം സ്ഥിരീകരിച്ചത്.

1953ലാണ് വാട്‌സണ്‍ ഡി.എന്‍.എയുടെ ഇരട്ട പിരിയന്‍ ഘടന കണ്ടെത്തിയത്. ഈ മഹത്തായ ശാസ്ത്രകണ്ടുപിടിത്തത്തിന് 1962ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞരായ ഫ്രാന്‍സിസ് ക്രിക്ക്, മൗറിസ് വില്‍ക്കിന്‍സ് എന്നിവരോടൊപ്പം വാട്‌സണിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.

ജെയിംസ് വാട്‌സന്റെ ഈ കണ്ടെത്തലാണ് ജെനിറ്റിക് എന്‍ജിനീയറിങ്, ജീന്‍ തെറാപ്പി, ബയോടെക്‌നോളജി തുടങ്ങിയ ശാസ്ത്രശാഖകളില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴി തെളിച്ചത്.

1928ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ജനിച്ച വാട്‌സണ്‍, ചെറുപ്പത്തില്‍ തന്നെ അതുല്യമായ മികവ് തെളിയിച്ചു. ഒന്നാം ക്ലാസോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചിക്കാഗോ സര്‍വകലാശാലയിലും പിന്നീട് ഇന്‍ഡ്യാനാ സര്‍വകലാശാലയിലും വിദ്യാഭ്യാസം തുടര്‍ന്നു. ഡോ. സാല്‍വഡോര്‍ ലൂറിയയുടെ കീഴില്‍ നടത്തിയ ഗവേഷണഫലമായി വെറും 22-ാം വയസ്സില്‍ തന്നെ പി.എച്ച്.ഡി. നേടി.

തുടര്‍ന്ന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ കാവെന്‍ഡിഷ് ലബോറട്ടറിയില്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ഗവേഷണം ആരംഭിക്കുകയും, അവിടെ നിന്നാണ് ചരിത്രപ്രസിദ്ധമായ ഡി.എന്‍.എ ഘടനയുടെ കണ്ടെത്തല്‍ ഉണ്ടായത്. പിന്നീട് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലും തുടര്‍ന്ന് കോള്‍ഡ് സ്പ്രിങ് ഹാര്‍ബര്‍ ലബോറട്ടറിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1968ല്‍ ലബോറട്ടറിയുടെ ഡയറക്ടറായും 1990ല്‍ ഹ്യൂമന്‍ ജീനോം പ്രോജക്ടിന്റെ തലവനുമായും വാട്‌സണ്‍ സേവനമനുഷ്ഠിച്ചു.

അതേസമയം, ജീവിതത്തിന്റെ അവസാനം ഘട്ടങ്ങളില്‍ വാട്‌സണ്‍ നടത്തിയ ചില അഭിപ്രായപ്രകടനങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ജാതിയും ബൗദ്ധികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Continue Reading

News

രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും; നിര്‍ണായക പോരാട്ടം മംഗലപുരത്ത്

മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക

Published

on

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം രാവിലെ 9.30 മുതല്‍ ആരംഭിക്കുക.

കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടകയോട് ഇന്നിങ്സ് തോല്‍വി വഴങ്ങിയ കേരളത്തിന് ഇന്ന് നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് കേരളം നേടി വെറും രണ്ട് പോയിന്റ് മാത്രമാണ്. അതേസമയം, സൗരാഷ്ട്ര മൂന്ന് മത്സരവും സമനിലയില്‍ അവസാനിപ്പിച്ച് അഞ്ച് പോയിന്റുമായി മുന്നിലാണ്.

സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി കേരള ടീം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ നായനാറിനും ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തിക്കും ടീമില്‍ ഇടം ലഭിച്ചു. കെസിഎല്ലില്‍ മികവ് തെളിയിച്ച സിബിന്‍ പി ഗിരീഷും ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് മുന്‍ ഇന്ത്യന്‍ താരം ജയ്ദേവ് ഉനദ്ഘട്ട് നേതൃത്വം നല്‍കുന്ന ശക്തമായ സംഘമാണ് സൗരാഷ്ട്ര.

കേരള ടീം: മൊഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റന്‍), ബാബ അപരാജിത്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, അഹ്‌മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി, വരുണ്‍ നായനാര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ സുരേഷ്, അങ്കിത് ശര്‍മ്മ, ഹരികൃഷ്ണന്‍ എം യു, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, സിബിന്‍ പി ഗിരീഷ്.

Continue Reading

Trending