Connect with us

main stories

മാധ്യമങ്ങള്‍ വ്യാജസര്‍വ്വേ നടത്തി യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു-ചെന്നിത്തല

മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മനസിലാകും.

Published

on

തിരുവനന്തപുരം: മാധ്യമങ്ങള്‍ സര്‍വ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

എല്ലാ ആരോപണങ്ങള്‍ക്ക് മുമ്പിലും സര്‍ക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകര്‍ക്കാന്‍ സിപിഎമ്മിനൊ സര്‍ക്കാരിനൊ കഴിയാത്തത് മൂലം അഭിപ്രായ സര്‍വ്വേയിലൂടെ തകര്‍ക്കാമെന്ന് കരുതിയാല്‍ ഞങ്ങളിതൊക്കെ കുറേ കണ്ടിട്ടുള്ളതാണെന്ന് മാത്രമെ പറയാനുള്ളു.

ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ? എന്തൊരു മാധ്യമ ധര്‍മ്മമാണ് ഇത്. ഡല്‍ഹിയില്‍ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ നല്‍കിയും വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മനസിലാകും.

പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഇടം പോലും തരാതെ ഭരണ കക്ഷിക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് മാധ്യമങ്ങള്‍ മാറിപ്പോകുന്നത് ശരിയാണോ?. ചില അവതാരകര്‍ അഞ്ച് വര്‍ഷം കൂടി കഴിഞ്ഞ് അടുത്ത അഞ്ചുവര്‍ഷം കൂടി പിണറായി വിജയന്‍ ഭരിക്കുമെന്ന മട്ടിലാണ് ചിത്രീകരിക്കുന്നത്. ഇതൊക്കെ എന്ത് മാധ്യമ ധര്‍മ്മമാണ്.

സര്‍ക്കാര്‍ ഓരോ പ്രതിസന്ധിയില്‍ വീഴുമ്പോഴും അതില്‍ നിന്ന് കരകയറാന്‍ സര്‍വ്വേക്കാര്‍ വരുന്നു. രസകരമായ വസ്തുത മൂന്ന് സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയാണ് സര്‍വ്വേ നടത്തിയത്. കേരളത്തിലെ വോട്ടര്‍മാരുടെ ഒരു ശതമാനം മാത്രമാണ് ഇത്തരം സര്‍വ്വേകളുടെ ഭാഗമാകുന്നത്. ജനങ്ങളുടെ ബോധ്യത്തെയും ചിന്താശക്തിയെയും അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍വ്വേകളിലൂടെ നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ളപൂശാന്‍ വേണ്ടി 200 കോടി രൂപയുടെ പരസ്യമാണ് ഈ സര്‍ക്കാര്‍ അവസാന കാലഘട്ടത്തില്‍ നല്‍കിയത്. ഇതില്‍ 57 കോടി രൂപ കിഫ്ബിയില്‍ നിന്നായിരുന്നു. കേരളത്തിലെ ജനങ്ങളുടെ തലയില്‍ വന്‍തോതിലുള്ള ഭാരം കയറ്റിവയ്ക്കുന്ന കിഫ്ബി 57 കോടി രൂപയോളം പരസ്യത്തിന് വേണ്ടി ചിലവഴിച്ചു.

200 കോടി രൂപയുടെ പരസ്യം കൊടുത്തതിന്റെ ഉപകാര സ്മരണയാണ് ഈ സര്‍വ്വേകളിലൂടെ കാണുന്നത്. പ്രതിപക്ഷത്തിന് പരസ്യം കൊടുക്കാനുള്ള നിവൃത്തിയില്ല. ഞങ്ങള്‍ക്ക് അധികാരമില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ പരസ്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ല.

ഇവിടെ മാധ്യമങ്ങള്‍ സത്യത്തെ തമസ്‌ക്കരിക്കുന്നു. കോടികളുടെ പരസ്യങ്ങള്‍ കൊടുത്ത് നരേന്ദ്രമോദി എപ്രകാരമാണോ കോര്‍പ്പറേറ്റുകളെ കൊണ്ട് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ആ നിലയിലേക്ക് പിണറായി വിജയനും മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

kerala

ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍; അറഫ സംഗമം ഇന്ന്

അറഫ സംഗമം ഇന്ന്

Published

on

മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അറഫ. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി, ജീവിതത്തിന്റെ പരമമായ സ്വപ്നം സാഫല്യമാകുന്ന ആനന്ദനിര്‍വൃതിയില്‍ വിശ്വാസി ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍ സംഗമിക്കും . ‘ലബൈക് അല്ലാഹുമ്മ ലബൈക്’ എന്ന പവിത്രമന്ത്രങ്ങളാല്‍ അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസ്സും വസ്ത്രവുമായി വന്നണയുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കും. കത്തുന്ന സൂര്യന് താഴെ ആത്മീയശക്തിയുടെ കരുത്തില്‍ വിശ്വാസി ലക്ഷ ങ്ങള്‍ നാഥന് മുന്നില്‍ കരളു രുകി പ്രാര്‍ത്ഥിക്കും.

അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി, ജീവിത വിശുദ്ധി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഇന്ന് അറ ഫ മൈതാനിയില്‍ സംഗമിക്കുന്നത്. വര്‍ഗ, വര്‍ണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ ആഗോള മുസ്ലിംകള്‍ ഒത്തു ചേരുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തില്‍ അണിചേരാന്‍ തീര്‍ത്ഥാടകര്‍ ഇന്ന് സുബ്ഹി നിസ്‌കാരത്തോടെയാണ് മിനായില്‍ നിന്ന് യാത്രയാരംഭിച്ചത്. പുണ്യഭൂമിയില്‍ അറഫാ സംഗമത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമ്പോള്‍ ആഗോള മുസ്ലിം സമൂഹം അറഫ നോമ്പനുഷ്ഠിച്ച് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തും. സഊദി ഉള്‍പ്പടെ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച്ചയാണ് ബലിപെരുന്നാള്‍.

ലോക മുസ്ലിംകളുടെ പരിച്ഛേദമായി അറഫയില്‍ ഒത്തുകൂടുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെയും ലോകമെമ്പാടുമുള്ള 150 കോടിയിലേറെ മുസലിംകളെയും അഭിസംബോധന ചെയ്തുള്ള അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ്. പ്രവാചക മാതൃക പിന്തുടര്‍ന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങള്‍ക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കും. മലയാളമുള്‍പ്പടെ 34 ഭാഷകളില്‍ അറഫാ പ്രഭാഷണം വിവര്‍ത്തനം ചെയ്യും.

പ്രപഞ്ച നാഥനോടുള്ള അളവറ്റ സ്തുതി വചനങ്ങളും പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനകളും അലയടിച്ച മിനാതാഴ്വര തര്‍വിയത്ത് ദിനമായ ഇന്നലെ രാപകല്‍ ആഗോള വിശ്വാസി ലക്ഷങ്ങളുടെ ആത്മ സമര്‍പ്പണത്തില്‍ അലിഞ്ഞു ചേര്‍ന്നു. ശിഷ്ട ജീവിതത്തില്‍ തൗഹീദില്‍ അടിയുറച്ച് നില്‍ക്കാനും പിന്നിട്ട കാലം ചെയ്തുപോയ പാപങ്ങള്‍ക്ക് പശ്ചാത്താപം തേടിയും വാനിലേക്ക് കൈകളുയര്‍ത്തി അവര്‍ കണ്ണിരൊഴുക്കി.

മിനായില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ ബസുകളിലുമാണ് തീര്‍ത്ഥാടകര്‍ സഞ്ചരിക്കുക. നിരവധി പേര്‍ പുലര്‍ച്ചെ മുതല്‍ കാല്‍ നടയായും അറഫയെ ലക്ഷ്യമാക്കി നീങ്ങും. ളുഹറിന് മുമ്പായി മുഴുവന്‍ തീര്‍ത്ഥാടകരും അറഫ മൈതാനിയിലെത്തിച്ചേരും, അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്‌ക്കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌ക്കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

Continue Reading

kerala

ലൈംഗികാധിക്ഷേപ പരാമര്‍ശം; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

on

നടിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ബോബി ചെമ്മണ്ണൂരിനെതിരെ രണ്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപം നടത്തിയതിനു പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. അതേസമയം ബോബി ചെമ്മണ്ണൂര്‍ സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുമെതിരെ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസടുത്തത്.

നടി നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം ജയില്‍ നിന്ന് ഇറങ്ങിയ ബോബി ചെമ്മണ്ണൂര്‍ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.

Continue Reading

Trending