Connect with us

Health

സാനിറ്റൈസര്‍ അധികമായാല്‍ സംഭവിക്കുന്നതിങ്ങനെ

സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു

Published

on

കൊറോണ കാലത്ത് സാനിറ്റൈര്‍ ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. അതെ, കൈകള്‍ അണുവിമുക്തമാക്കി നിലനിര്‍ത്താന്‍ സാനിറ്റൈസറുകള്‍ നമ്മെ സഹായിക്കുന്നു. നിലവിലെ കോവിഡ് മഹാമാരിക്കാലത്ത് മാസ്‌കുകള്‍ക്കും സാമൂഹിക അകലത്തിനും പുറമേ സ്വയം പരിരക്ഷിക്കാനുള്ളൊരു വസ്തുവായി സാനിറ്റൈസറും മാറി.

രോഗാണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ അവ ഫലപ്രദമാണെങ്കിലും സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകള്‍ രോഗത്തിന്റെ വ്യാപനം ഇല്ലാതാക്കുന്നതിന് ഫലപ്രദമാണ്. എന്നിരുന്നാലും, ഇവയുടെ അമിതമായ ഉപയോഗം ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസ് പോലുള്ള കഠിനമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും അവകാശവാദങ്ങളുണ്ട്. കൈകള്‍ അമിതമായി വരളുക, പൊള്ളല്‍, ചര്‍മ്മത്തില്‍ ചുവപ്പ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

പരിമിതമായ ഉപയോഗം

എത്ര നല്ല വസ്തുവാണെങ്കില്‍ പോലും അമിതമായ ഉപയോഗം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. അതുപോലെ തന്നെയാണ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ കാര്യവും. പരിമിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ ഇത് ശരിക്കും ഫലപ്രദമാണ്. ഇല്ലെങ്കില്‍, ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. കൂടാതെ സാനിറ്റൈസറുകളുടെ അമിത ഉപയോഗം ആന്റിബയോട്ടിക്‌റെസിസ്റ്റന്റ് എന്ന പുതിയ തരം ബാക്ടീരിയയുടെ ഉത്പാദനത്തിലേക്കും നയിക്കുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാനിറ്റൈസറുകളിലെ രാസഘടന

അമിതമായി ഉപയോഗിച്ചാല്‍ ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം നിങ്ങളുടെ ചര്‍മ്മത്തിന് അപകടകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന ഓരോ വ്യക്തിക്കും മാറ്റമായിരിക്കും. അതിനാല്‍, ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ അതിനനുസരിച്ച് ഉപയോഗപ്രദമോ ദോഷകരമോ ആയി മാറുന്നു. ചര്‍മ്മത്തിലെ പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ അമിതമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുക.

ചര്‍മ്മവീക്കത്തില്‍ നിന്ന് രക്ഷനേടാന്‍

നിങ്ങള്‍ വളരെ അധികമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ കൈകള്‍ ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസിന്റെ (ചര്‍മ്മ വീക്കത്തിന്റെ) ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. ചര്‍മ്മത്തിലെ ഈ പ്രകോപനങ്ങള്‍ നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍ എന്ന നിലയില്‍ നല്ല മോയ്‌സ്ചുറൈസറുകളും മറ്റ് ചര്‍മ്മ ക്രീമുകളും ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന് ശരിയായ ആരോഗ്യവും ഘടനയും തിരിച്ചുനല്‍കും. രാത്രിയില്‍ അക്വാപോറിന്‍ അടങ്ങിയ മോയ്‌സ്ചുറൈസറുകള്‍ പുരട്ടാവുന്നതാണ്. ചര്‍മ്മത്തിലെ വിണ്ടുകീറല്‍ ഭേദമാക്കാന്‍ രാത്രിയില്‍ കയ്യുറകളും നിങ്ങള്‍ക്ക് ധരിക്കാം.

മോയ്‌സ്ചുറൈസര്‍

പലപ്പോഴും എക്‌സിമ, ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ് എന്നിവപോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതാണ് വരണ്ട ചര്‍മ്മം. സാനിറ്റൈസറില്‍ അടങ്ങിയ ആല്‍ക്കഹോള്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. എന്നിരുന്നാലും മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ച് കൈകളിലെ ജലാംശം നിലനിര്‍ത്തി ഈ പ്രശ്‌നം പരിഹരിക്കാനാകും. ഒരു പോസ്റ്റ്ഹാന്‍ഡ് സാനിറ്റൈസേഷന്‍ എന്നോണം മോയ്‌സ്ചറൈസര്‍ പുരട്ടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മോയ്‌സ്ചുറൈസറിന്റെ ഉപയോഗം വരണ്ട ചര്‍മ്മത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.

സോപ്പും വെള്ളവും

കൊറോണ വൈറസില്‍ നിന്ന് സ്വയം രക്ഷനേടാന്‍ കൈ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും സോപ്പും വെള്ളവും ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് സാധ്യമല്ല. അതിനാലാണ് മദ്യം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള സാനിറ്റൈസറുകളെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ വളരെയധികം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യം കൈ കഴുകുക, പിന്നീട് സാനിറ്റൈസര്‍

സാനിറ്റൈസര്‍ ഉപയോഗിച്ച് പൊടിയും അഴുക്കും ഫലപ്രദമായി നീക്കം ചെയ്യാനാവില്ല. കൈയില്‍ ചെളി പുരണ്ടശേഷം സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കൈകള്‍ അഴുക്കായി ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വൈറസുകളെ നശിപ്പിക്കാന്‍ സാനിറ്റൈസറുകള്‍ ഗുണം ചെയ്യില്ല. അതിനാല്‍ കൈകള്‍ ആദ്യം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം സാനിറ്റൈസര്‍ ഉപയോഗിക്കാന്‍.

സാനിറ്റൈസര്‍ അപകടം

സാനിറ്റൈസര്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ പലപ്പോഴും വിഷബാധയ്ക്കും കാരണമാകുമെന്നും കുട്ടികളിലാണ് ഇത്തരം അപകടത്തിന് കൂടുതല്‍ സാധ്യതയെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. കുട്ടികള്‍ അബദ്ധത്തില്‍ സാനിറ്റൈസര്‍ ചുണ്ടിലോ വായിലോ എത്തിക്കുന്നതോടെ ശരീരത്തിനകത്തെത്തി ഇത് പ്രശ്‌നം സൃഷ്ടിക്കുന്നു. പലയിടത്തും മദ്യാസക്തിയുള്ളവര്‍ സാനിറ്റൈസര്‍ കുടിച്ച് മരണപ്പെട്ടതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Health

ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം

രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു

Published

on

കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്‌ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്‌ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്‌ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.

ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന്‍ ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്‌സിന്‍ ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്‍കി വരുന്നത്.

Continue Reading

Health

‘പനിക്ക് സ്വയം ചികിത്സ തേടരുത്’: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം: ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നത്.

എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.

കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. കൊതുകിന്റെ ഉറവിട നശീകരണം പ്രത്യേകം ശ്രദ്ധിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

Trending