Connect with us

Video Stories

പഞ്ചനക്ഷത്രം ജയിച്ചു കട്ടന്‍ചായ തോറ്റു

Published

on

ശാരി പിവി

അല്ലേലും അത് അങ്ങനെയാണല്ലോ, സി.പി. എമ്മുകാര്‍ ചിലത് പറയും വേറെ ചിലത് പ്രയോഗിക്കും. എല്ലാവര്‍ക്കും നേരം വെളുക്കുമ്പോള്‍ സഖാക്കള്‍ക്ക് പാതിരയാവുന്നത് പുതിയ സംഭവമൊന്നുമല്ല, ഇതു കൊണ്ടൊക്കെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് കേരളം ഭരിക്കുന്ന ഇരട്ടച്ചങ്കുണ്ടെന്നു പറയപ്പെടുന്ന മുഖ്യന്‍ പണ്ട് പറഞ്ഞത്. മുതലാളിത്തവും എ.സിയും നക്ഷത്ര ഹോട്ടലുമൊന്നും പാടില്ലെന്നു പാര്‍ട്ടി പണ്ടെപ്പോഴോ അബദ്ധത്തില്‍ പറഞ്ഞെന്നു കരുതി ഈ പാര്‍ട്ടിയെ ഇങ്ങനെ കൊഞ്ഞനം കുത്താന്‍ പാടുണ്ടോ?.

ശാസ്ത്രം പുരോഗമിക്കും തോറും സഖാക്കള്‍ പിന്നാക്കം പാഞ്ഞതിന്റെ ഫലമായി ഇപ്പോ പാര്‍ട്ടി തന്നെ കമ്പ്യൂട്ടര്‍ സാക്ഷരത ഒപ്പിച്ചെടുക്കുകയാണ്. കാലം ഏറെ മാറിയതിനാല്‍ കട്ടന്‍ ചായയും ദിനേശ് ബീഡിയും മാത്രം സഖാക്കള്‍ക്കു മതിയെന്ന കാലമൊക്കെ അവസാനിച്ചെന്നു മുമ്പെപ്പോഴോ ചിറ്റപ്പന്‍ സഖാവ് പറഞ്ഞിരുന്നു. ടിയാന്‍ വികസിപ്പിച്ചു വികസിപ്പിച്ചു ഒടുക്കം ഒന്നാം പ്രതിയായി കേസിലുമായി, വികസനം തെങ്ങിന്റെ മണ്ടയില്‍ വളരില്ലെന്നു മറ്റൊരു ദീര്‍ഘ വീക്ഷണക്കാരന്‍ ഇളമരമെന്ന പേരുള്ള വന്‍മരം സഖാവ് വ്യവസായ മന്ത്രിയായപ്പോള്‍ പറഞ്ഞതുമൊക്കെ ഇപ്പോഴാണ് ഏറെക്കുറെ മനസിലായി വരുന്നത്.

കേരളവും ത്രിപുരയെന്ന ഇട്ടാവട്ടവും ഭരിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്ര കമ്മിറ്റി യോഗം നടത്താന്‍ പഴയ പോലെ ഞെങ്ങിയും ഞെരുങ്ങിയും ഇരിക്കാനൊക്കുമോ. അല്ലെങ്കില്‍ തന്നെ ഈ പാര്‍ട്ടിയെ ബംഗാളില്‍ നേതാക്കളൊക്കെ ചേര്‍ന്ന് ഇരുത്തി ഒരു പരുവമാക്കിയിട്ടുണ്ട്. ഇനിയിപ്പോ അല്‍പം ആഢംബരമൊക്കെ ആയെങ്കിലെ സംഗതി അല്‍പം മേമ്പൊടിയൊക്കെ കിട്ടൂ. പഞ്ച നക്ഷത്ര സൗകര്യം സാധാരണക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ കൂടി വേണ്ടിയാണ് മോദി നോട്ട് അസാധുവാക്കിയതിന്റെ തിക്ത ഫലം ചര്‍ച്ച ചെയ്യുന്നതിനും ഭരണം പരിഷ്‌കരിക്കാന്‍ നിയോഗിച്ച കാസ്‌ട്രോയെ ചിലത് പഠിപ്പിക്കാനുമൊക്കെ വേണ്ടിയാണ് സി.പി. ഐക്കാര്‍ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ച ശരിയാക്കല്‍ നേതാവ് ഭരിക്കുന്ന നാട്ടിലെ പഞ്ച നക്ഷത്ര സൗകര്യമുള്ള ഹോട്ടലില്‍ കേന്ദ്ര കമ്മിറ്റി വിളിച്ചത്.

കുപ്പിവെള്ളത്തിനെതിരെ സമരം നടത്തിയവന്‍മാരൊക്കെ കുപ്പിവെള്ളം കുടിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ലല്ലോ?. പക്ഷേ പഞ്ച നക്ഷത്ര ഹോട്ടലു തന്നെ വേണോ ഇതു ചര്‍ച്ച ചെയ്യാനെന്നു അസൂയാലുക്കള്‍ ചോദിച്ചാല്‍ പതിവു പോലെ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗയേയും പോളണ്ടിനേയുമൊക്കെ കൂട്ടു പിടിച്ച് വരും മറുപടി. ദേശീയ ഗാനത്തിന് എഴുന്നേറ്റുനിന്നാല്‍, നോട്ട് പിന്‍വലിച്ചാല്‍ നട്ടപ്പാതിരക്ക് വരി നിന്നാലും പെണ്ണുങ്ങള്‍ മാനം മര്യാദക്ക് തുണിയുടുത്ത്

നടന്നാലും ഒക്കെ എന്താ കുഴപ്പമെന്നും നാടോടുമ്പോള്‍ ഉസൈന്‍ ബോള്‍ട്ടാകണ്ടെ, ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടത്തിനായി ആര്‍ത്തികാണിക്കണ്ടേ തുടങ്ങി അരിയെത്ര എന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്ന മറുപടിയുമായി മുണ്ടുടുത്ത മോദിയുടെ ഭക്തര്‍ കാട് കേറും. സുഖങ്ങളെ ത്യജിക്കുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്നും ഇന്നിപ്പോള്‍ എയര്‍ കണ്ടീഷനില്ലാത്ത കാര്‍ കാണില്ല അപ്പോള്‍ പിന്നെ എ.സിയുള്ള ഹോട്ടലില്‍ ചര്‍ച്ച നടത്തുന്നത് തെറ്റാണോ എന്നാണ് കമ്മ്യൂണിസ്റ്റ് ഭക്തരുടെ മറുചോദ്യം.

നക്ഷത്ര ഹോട്ടലിലൊക്കെ താമസിച്ച് ആ സമയലാഭം വെച്ച് ഭയങ്കരമാന വിപ്ലവ നയങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നാണ് ആധുനിക കമ്മ്യൂണിസ്റ്റ് സിദ്ധാന്തം. അല്ലേലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഏതാണ്ടൊരു സ്വയം സഹായ സഹകരണ സംഘമായി കൊണ്ടുനടക്കുന്നതാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. കുടുംബക്കാര്‍ക്ക് വാരിക്കോരി, നാട്ടാര്‍ക്ക് അരിക്കു പകരം വരി എന്നതാണല്ലോ പുതിയ രീതി. ഇനി തല പുകച്ച് പുകച്ച് ചര്‍ച്ച ചെയ്തുണ്ടാക്കിയ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചു ഒടുവില്‍ പുറത്ത് വന്ന ഫലമാകട്ടെ മോദിയുടെ നോട്ട് നിരോധനത്തില്‍ ജനം വെന്തതിനെ കുറിച്ചോ അന്തിപ്പട്ടിണിക്കാരായ ആളുകള്‍ക്ക് റേഷന്‍ നല്‍കുന്നതിനെ കുറിച്ചോ ഒന്നുമല്ല.

പകരം പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചുവെന്ന് പാര്‍ട്ടി കോടതിയായ പി.ബി പണ്ടെങ്ങാണ്ടോ കണ്ടെത്തിയതിന്റെ ശിക്ഷാ വിധിയാണ്. അതാവട്ടെ കാസ്‌ട്രോയെ താക്കീത് ചെയ്യാനാണ് തീരുമാനം. കേരളത്തില്‍ ഭരണം പരിഷ്‌കരിക്കാന്‍ നിയോഗിച്ച ആളെ ഭരിക്കുന്നവരടക്കം ഇരുന്ന് ശാസിക്കും പോലും!. മുതിര്‍ന്ന നേതാവെന്ന നിലയില്‍ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും ചട്ടങ്ങളും പാലിക്കാന്‍ കാസ്‌ട്രോ ബാധ്യസ്ഥനാണെന്നും പാര്‍ട്ടി സ്ഥാപകനേതാവും വഴികാട്ടിയുമാണെന്ന പരിഗണന നല്‍കി പുതിയ തലമുറക്ക് വഴികാട്ടിയായി ടിയാന്‍ ഒപ്പമുണ്ടാകണമെന്നും ആവശ്യപ്പെട്ടതോടെ ശാസന സ്വാഹ. ഘടകമൊന്നുമില്ലാതെ ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയില്‍ പോയി പോന്നിരുന്ന പരിഷ്‌കാരിയെ സംസ്ഥാന സമിതിയില്‍ ഇരുത്താനും തീരുമാനിച്ചത്രേ.

ഭരണം വികസിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മേപ്പടിയാനെതിരെ കടുത്ത നടപടി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതളിമയില്‍ അലിഞ്ഞു തീര്‍ന്നു. പറയാനുള്ള കാര്യങ്ങള്‍ കാസ്‌ട്രോ സംസ്ഥാന സമിതിയില്‍ പറയണം. പുറത്തുപറയരുതെന്നാണ് താക്കീത്. സംസ്ഥാന സമിതിയില്‍ പൊന്നുരുക്കുന്നേടത്ത് പൂച്ച ഇരിക്കുമ്പോലെ ഇരിക്കാന്‍ മാത്രമേ പറ്റൂ. വോട്ടവകാശം ഉണ്ടാകില്ലത്രേ. ബ്യൂട്ടിഫുള്‍ പീപ്പിള്‍സ്. അങ്ങനെ ആഗോള ജനസഹസ്രങ്ങള്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് കട്ടന്‍ ചായ നിരോധിച്ച് പഞ്ച നക്ഷത്രമാക്കിയതിലൂടെ പരിഹാരമായി.
…………………………………………
നോട്ട് അസാധുവാക്കല്‍ തീരുമാനമെന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ രാജ്യത്തെ മൊത്തം വികസിപ്പിച്ചുവെന്നും ഇതു വഴി നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചു കയറാമെന്നുമാണ് മോദിയും ബി.ജെ.പിയും നാഴികക്ക് നാല്‍പത് വട്ടം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സംഘികള്‍ പതിവ് തുരുപ്പ് ചീട്ട് പുറത്തെടുത്തു കഴിഞ്ഞു. സ്ഥിരം ഫണം വിടര്‍ത്തിയാടുന്ന സാക്ഷി മഹാരാജ് തന്നെയാണ് ഇത്തവണയും വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണം ഒരു പ്രത്യേക മത വിഭാഗമാണെന്നാണ് ടിയാന്റെ കണ്ടു പിടുത്തം. നാല് ഭാര്യമാരും നാല്‍പ്പത് കുട്ടികളും വേണമെന്ന ധാരണയെ പിന്തുണക്കുന്നവരാണത്രേ ജനസംഖ്യ വര്‍ധിപ്പിക്കുന്നത്. അവിടേയും തീരുന്നില്ല. ടിയാന്റെ വാദം കല്യാണം കഴിക്കാതെ നില്‍ക്കുന്ന ടിയാന് അവാര്‍ഡും നല്‍കണമത്രേ.
10,000 കൊല്ലത്തിനിടെ രാജ്യം കണ്ട ഏറ്റവും മോശം സര്‍ക്കാറാണ് രാജ്യം ഭരിക്കുന്നതെന്ന് സഖ്യകക്ഷിയായ ശിവസേന തന്നെ പറയുന്നു. കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ. ബി.ജെ.പി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് ശിവസേനക്കാര്‍ പറയുന്നു. സംഗതി അല്‍പമൊക്കെ ശരിയാവാനും തരമുണ്ട്. പൊതുജനം ഇപ്പോഴും പൊരിവെയിലില്‍ ക്യൂ നില്‍ക്കുമ്പോഴും രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമെല്ലാം തീര്‍ന്നെന്നാണ് ധനമന്ത്രി പറയുന്നത്. ആരുടെ പ്രശ്‌നമാണാവോ ടിയാന്‍ ഉദേശിച്ചത്.

കറന്‍സി രഹിത ഇന്ത്യ ഇത്തരം നേതാക്കള്‍ സ്വപ്‌നം കാണുന്നതിനാലാവാം മാസത്തില്‍ എ.ടി. എമ്മുകളില്‍ നിന്നു അഞ്ചു തവണയില്‍ കൂടുതല്‍ പണം എടുത്താല്‍ സര്‍വീസ് ചാര്‍ജെന്ന പേരില്‍ പിടിച്ചു പറി തുടങ്ങിയത്. ബാലന്‍സ് നോക്കിയാലും പണം എടുക്കാന്‍ പോയി പണമില്ലെന്ന മെസേജ് വന്നാല്‍ പോലും അത് എ.ടി.എം ഉപയോഗമായി കണക്കാക്കുമത്രേ!. ഇതാണല്ലോ ബി.ജെ.പി കണ്ട കറന്‍സി രഹിത രാജ്യമെന്ന മനോഹര സ്വപ്‌നം.

ലാസ്റ്റ്‌ലീഫ്:
രാജ്യത്തെ പശുവിനും എരുമയ്ക്കും ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പൗരന്‍മാര്‍ക്ക് ലഭിക്കാത്ത ഹെല്‍ത്ത് കാലികള്‍ക്കെങ്കിലും ലഭിക്കുമോ ആവോ?.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending