X

കാട്ടാന ആക്രമണം: ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം

സന്നിധാനം: ശബരിമല കാനനപാതയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്‌നാട് സേലത്ത് നിന്നെത്തിയ തീര്‍ത്ഥാടകന് ദാരുണാന്ത്യം. പരമശിവം (35) എന്ന തീര്‍ത്ഥാടകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കരിയിലാം തോടിനും കരിമലക്കും മധ്യേ പരമ്പരരാഗത കാനതപാതയിലാണ് ആക്രമണം ഉണ്ടായത്.

എരുമേലിയില്‍ പേട്ടതുള്ളി ശബരിമല ഭക്തന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയിലാണ് അപകടമുണ്ടായത്. മകരവിളക്കിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇതുവഴി കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പരമശിവത്തെ ചുമന്ന് മുക്കുഴില്‍ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയത്തെ സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശബരിമല തീര്‍ത്ഥാടന കാലത്ത് അടക്കം കാട്ടാന ആക്രമണം നേരിടുന്ന പ്രദേശമാണ് കാനനപാത. തീര്‍ത്ഥാടനം തുടങ്ങിയ ശേഷം എല്ലാ ദിവസവും കാട്ടാന ഇറങ്ങാറുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത്തവണ ഇതാദ്യമായാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിക്കുന്നത്.

chandrika: