X

സിംഗിള്‍ ഡ്യൂട്ടി: കെ.എസ്.ആര്‍.ടി.സി മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ വെട്ടികുറക്കുന്നു

കോഴിക്കോട്: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കിയേതാടെ കെ.എസ.്ആര്‍.ടി.സി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിലും സര്‍വീസുകള്‍ വെട്ടികുറക്കുന്നത് കാരണം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നയാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. കെ.എസ.്ആര്‍.ടി.സി അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടി ലഭിക്കുന്നുമില്ല. കുന്ദമംഗലം ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വേണ്ടത്ര ബസുകള്‍ ഇല്ലാത്തത് പ്രശ്‌നമാണ്. ഇവിടെ നിന്ന് നാല് ലിമിറ്റഡ് സ്‌റ്റോപ്പ് സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ കാണാനില്ലെന്ന യാത്രക്കാര്‍ പറയുന്നു. സുപ്പര്‍ഫാസ്റ്റുകള്‍ക്കും ടിടി സര്‍വീസുകള്‍ക്കും ഇവിടെ സ്‌റ്റോപ്പില്ല.
മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട് ഭാഗത്തേക്ക് രാത്രി 10 മുതല്‍ ബസുകളില്ലാത്തതാണ് സ്ത്രീകളടക്കമുള്ള യാത്രക്കാരെ വിഷമത്തിലാക്കുന്നു.

സംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി കോഴിക്കോട് ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന ഏതാനും ഓര്‍ഡിനറി സര്‍വീസുകള്‍ താമരശ്ശേരി ഡിപ്പോയിലേക്കു മാറ്റിയിരുന്നു. കോഴിക്കോട്ട് നിന്ന് രാവിലെ 6.40 ന് പുറപ്പെടുന്ന വയലട ഓര്‍ഡിനറി ബസ് രാത്രി ഏഴോടെ കോഴിക്കോട്ട് ട്രിപ്പ് അവസാനിപ്പിച്ച് പാവങ്ങാട് ഡിപ്പോയിലാണ് സ്‌റ്റേ ചെയ്തിരുന്നത്. എന്നാല്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ബസ് താമരശ്ശേരിയിലേക്കു മാറ്റിയപ്പോള്‍ രാത്രികാല സ്‌റ്റേ താമരശ്ശേരിയിലേക്കു മാറ്റി. ബസ് രാത്രിയില്‍ താമരശ്ശേരിയില്‍ നിര്‍ത്തിയിടുന്ന വിധത്തില്‍ ക്രമീകരിക്കുന്നതിന് ട്രിപ്പ് കട്ട് ചെയ്തു. ഇങ്ങനെ ക്രമീകരിക്കുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കെ.എസ.്ആര്‍.ടി.സി പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.

ബസുകള്‍ ഡിപ്പോ മാറിയതോടെ ജീവനക്കാര്‍ക്കും മാറ്റം വന്നു. നേരത്തെ കോഴിക്കോട് ഡിപ്പോയിലുള്ള ജീവനക്കാരാണ് ഈ ബസുകളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ താമരശ്ശേരി ഡിപ്പോയിലെ ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്.പുതിയ മാറ്റം സര്‍വീസുകളെ ബാധിക്കുകയും ചെയ്തു. അതേസമയംതാമരശ്ശേരി ഡിപ്പോയില്‍ ഷഡ്യൂള്‍ പ്രകാരം ഓടിക്കുന്നതിനുള്ള ബസുകളൂടെ എണ്ണം കുറവാണ്. ഒരു ഷെഡ്യൂളിനു ഒന്നില്‍ കൂടുതല്‍ ബസുകള്‍ ആവശ്യമാവുന്ന അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു.

chandrika: