Connect with us

News

സംസ്ഥാന സ്‌കൂള്‍ കായികമേള: കീര്‍ത്തി സുരേഷ് ഗുഡ്വില്‍ അംബാസഡര്‍

നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്വില്‍ അംബാസഡര്‍. 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

Published

on

തിരുവനന്തപുരം: ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കുന്ന 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 21 വൈകിട്ട് നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്വില്‍ അംബാസഡര്‍. 12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇതില്‍ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു. രണ്ടുദിവസമായി പെയ്യുന്ന മഴ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു മന്ദഗതിയിലാക്കിയിട്ടുണ്ട്. എന്നാലും കൃത്യസമയത്ത് തന്നെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വടംവലി ഉള്‍പ്പെടെയുള്ള 12 മത്സരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ്.
ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. എല്ലാം സ്റ്റേഡിയങ്ങള്‍ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ മെയിന്റനന്‍സ് പണികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടെക്‌നിക്കല്‍ ഒഫീഷ്യല്‍സിനെയും സെലക്ടേഴ്‌സിനെയും വോളണ്ടിയേഴ്‌സിനെയും നിയോഗിച്ചു. കുട്ടികളുടെയും ഒഫീഷ്യല്‍സിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി എഴുപതോളം സ്‌കൂളുകളും അവര്‍ക്ക് സഞ്ചരിക്കുന്നതിനായി ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉള്‍പ്പടെ 5 അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2500 പേര്‍ക്ക് ഇരുന്ന് കഴിക്കാന്‍ പാകത്തിന് ഭക്ഷണപ്പന്തല്‍ ഒരുക്കുന്നുണ്ട്. സമാപന സമ്മേളനവും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോര്‍ഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

kerala

മുക്കുപണ്ടം പണയം വെച്ച് വ്യാജവായ്പ കേസ്: നാല് പേര്‍ അറസ്റ്റില്‍

പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു.

Published

on

മംഗളൂരു: മുക്കുപണ്ടങ്ങള്‍ പണയം വെച്ച് വ്യാജരേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്ത കേസില്‍ നാലുപേരെ ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് 4.3 ലക്ഷം രൂപയും ഹാള്‍മാര്‍ക്ക് സ്റ്റാമ്പുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ലേസര്‍ മെഷീനും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ആമ്പല്‍പടി കാപ്പേട്ട് പുനീത് ആനന്ദ് കൊടിയന്‍(51), തെങ്കാനിടിയൂര്‍ ലക്ഷ്മിനഗര്‍ സുദീപ്(41), കടപ്പടി ഏനാഗുഡെ രഞ്ജന്‍ കുമാര്‍(39), പെര്‍ഡൂര്‍ അലങ്കാര്‍ എച്ച് സര്‍വജീത്(47) എന്നിവരാണ് അറസ്റ്റിലായത്. ബ്രഫ്മവര്‍, ഹിരിയഡ്ക, ഉടുപ്പി പട്ടണം തുടങ്ങിയ ഇടങ്ങളിലായി പ്രതികള്‍ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് ഒന്നിലധികം ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കര്‍ണാടക ബാങ്ക് കട്ടേങ്കാരി ശാഖാ മാനേജര്‍ നല്‍കിയ പരാതിയില്‍ ഷിര്‍വ പൊലീസ് നാല് കേസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ക്കള സബ്ഡിവിഷന്‍ എ.എസ്.പി ഡോ.ഹര്‍ഷ പ്രിയവന്ദ, കാപ്പു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അസ്മത് അലി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Continue Reading

Health

‘ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

Published

on

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണി ഇത്രയും മുന്നൊരുക്കം നടത്തി ഇത്രയും മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഒരു കാലം ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റപ്പെട്ട അപസ്വരങ്ങള്‍ ഇല്ലെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സിപിഎമ്മിന് ഉണ്ട്. സിപിഐ രണ്ട് തരത്തിലാണ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നത്. കൊല്ലം ജില്ലയില്‍ പലസ്ഥലത്തും അവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടുന്നില്ല. അവതരിപ്പിക്കാന്‍ പറ്റുന്ന മുഖങ്ങള്‍ ഇല്ലാത്ത നിലയിലേക്ക് അവര്‍ക്ക് അവസ്ഥ ഉണ്ടായിരിക്കുന്നു. കേരളത്തില്‍ അങ്ങനെ അധികാരംവിഭജിച്ച് നില്‍ക്കുകയാണ് പല പ്രദേശത്തും. ആ നിലയിലേക്ക് ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്രയും ഒത്തൊരുമയോടുകൂടി ഒരിക്കലും യുഡിഎഫ് നീങ്ങിയിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് കൊല്ലം കോര്‍പ്പറേഷന്‍ പിടിക്കണം എന്ന നിര്‍ബന്ധബുദ്ധിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കോര്‍പ്പറേഷന്‍ പിടിക്കാനുള്ള നേതൃപരമായ പങ്ക് ഞങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണ ഞങ്ങളുടെ ശക്തിക്കനുസരിച്ച് ഞങ്ങള്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ല. ഇത്തവണ അതുണ്ടാകും എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം തന്നെയാണ് – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും അദ്ദേഹം പരിഹസിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍ ആണെന്ന് തോന്നുന്നു. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് കേരളത്തിന്റെ ആരോഗ്യ മേഖല അമേരിക്കയെ കടത്തിവെട്ടി എന്നൊക്കെയാണ്. നമുക്കൊന്നും അംഗീകരിക്കാനൊക്കാത്ത നിലയിലാണ് മെഡിക്കല്‍ കോളജുകളുടെ ഉള്‍പ്പടെ അവസ്ഥ. ഇതെല്ലാം സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ വലിയ ചലനം ഉണ്ടാക്കും – അദ്ദേഹം പറഞ്ഞു.

Continue Reading

News

മാലിന്യം കൂട്ടിയിട്ട് കത്തിച്ച് പൊലീസ്; 5000 രൂപ പിഴ

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം.

Published

on

കണ്ണൂര്‍: പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിന് പൊലീസിന് 5000 രൂപ പിഴ ചുമത്തി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയം സമീപത്താണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടപ്പെട്ട് പൊലീസില്‍ നിന്ന് പിഴ ഈടാക്കി. പൊലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യങ്ങള്‍ 9446700800 എന്ന ഹരിതകര്‍മ്മ സേനയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ലഭിച്ചതോടെയാണ് നടപടി ആരംഭിച്ചത്. ഹരിതകര്‍മ സേനയ്ക്ക് നല്‍കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സംഭവം സ്ഥിരീകരിക്കപ്പെട്ടു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന് 5000 രൂപ പിഴ ചുമത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വില്‍പ്പന, ഉപയോഗം എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446700800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാവുന്നതാണ്.

Continue Reading

Trending