Connect with us

kerala

സഫലമാകട്ടെ പുതിയ അധ്യയന വര്‍ഷം-എഡിറ്റോറിയല്‍

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ചരിത്ര അപനിര്‍മിതി നടക്കുമ്പോള്‍ അതാവരുത് നിഷ്‌കളങ്ക മനസുകളില്‍ ചെലുത്തപ്പെടേണ്ടത്. പുറംലോകത്തെ അക്രമരാഷ്ട്രീയത്തിന്റെയും മതജാതി ഭിന്നതകളുടെയും തീണ്ടലുകളില്ലാതെ സ്വസ്ഥനിര്‍ഭരമായ പഠനാന്തരീക്ഷത്തില്‍ കുരുന്നുകള്‍ പഠിച്ച്, കളിച്ച് വളരട്ടെ. അതിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.

Published

on

മുഖമറ ധരിച്ചാണെങ്കിലും ആശങ്കയുടെ രണ്ട് കോവിഡ്‌വല്‍സരങ്ങള്‍ പിന്നിട്ട് ആത്മവിശ്വാസത്തിന്റെ പുത്തനുടുപ്പുകളുമായി നമ്മുടെ ബാല്യകൗമാരങ്ങള്‍ ഇന്ന് വിദ്യാലയ മുറികളിലേക്ക് പുന:പ്രവേശിക്കുകയാണ്. രണ്ടാണ്ടത്തെ പഠനവിടവ് എങ്ങനെ പഠന മികവിന്റേതാക്കാമെന്നതിനായിരിക്കണം വരുംനാളുകളിലെ നമ്മുടെ ഓരോരുത്തരുടെയും ശ്രദ്ധയത്രയും. ഏതുവിധേനയും വിജയിപ്പിച്ചുവിടുന്ന രീതിമാറ്റി കുട്ടികളില്‍ പൂര്‍ണമായ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും സാമൂഹികബോധവും സഹജന സ്‌നേഹവും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതിനാകട്ടെ കോവിഡ് അടച്ചിലിനുശേഷമുള്ള അധ്യയന വര്‍ഷത്തെ ലക്ഷ്യവും യത്‌നവും.

വിദ്യയിലൂടെ അറിവും അനുഭവസമ്പത്തും നല്‍കുന്നതോടൊപ്പം അവരെ തലോടിയും കൈപിടിച്ചും സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നുനല്‍കാനായാല്‍ അതാണ് നാടിനും ഭാവിക്കും നമുക്ക് നല്‍കാനാവുന്ന ഏറ്റവും വലിയ സംഭാവന. ‘വിജ്ഞാനം അറിവ് നല്‍കുമ്പോള്‍ സ്‌നേഹം പൂര്‍ണത നല്‍കുന്നു’ എന്നു പറഞ്ഞത് മുന്‍ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എസ്. രാധാകൃഷ്ണനാണ്.

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും വേനലവധിയിലായിരിക്കുമ്പോള്‍ ഒന്നു മുതല്‍ പ്ലസ്ടുവരെ ക്ലാസുകളിലേക്ക് പതിനയ്യായിരത്തോളം വിദ്യാലയങ്ങളിലായി 38 ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാനത്ത് ഇന്ന് പ്രത്യാശയുടെ വലതുകാലെടുത്തുവെക്കുന്നത്. കാലവര്‍ഷം കലിതുള്ളിയെത്തുന്ന നാളുകളിലാണ് അധ്യയന വര്‍ഷാരംഭമെന്നതിനാല്‍ സവിശേഷമായ ശ്രദ്ധയും ജാഗ്രതയും ബന്ധപ്പെട്ടവരരെല്ലാം സ്വീകരിച്ചേ മതിയാകൂ. പൊതുവിദ്യാഭ്യാസ യജ്ഞത്തെയും ഹൈടെക് വിദ്യാലയങ്ങളെയും കുറിച്ച് മേനി നടിക്കുമ്പോള്‍ തന്നെയാണ് ജനങ്ങളുടെ നികുതിപ്പണം വെട്ടിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നതും തകര്‍ന്നുവീഴുന്നതുമെന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മികവിനുള്ള പ്രഹരമാണ്. അടുത്തിടെയാണ് തൃശൂരില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് പണിത സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണതും മറ്റൊന്ന് പണിത് മാസങ്ങള്‍ക്കകം മഴയത്ത് ചോര്‍ന്നൊലിച്ചതും. മറ്റ് വിദ്യാലയകെട്ടിടങ്ങളെക്കുറിച്ചും ഇത് വലിയ ആശങ്ക പരത്തുന്നുണ്ട്. കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്താനുള്ള നടപടികള്‍ ഉണ്ടായെങ്കിലും 2019 ന് മുമ്പ് നിര്‍മിച്ചവക്ക് ഇളവ് നല്‍കിയത് ശരിയായില്ല. പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിലെ അലംഭാവം ഇവിടെ ഉണ്ടായിക്കൂടാ.

പഠനത്തിനെത്തിയതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒരു വിദ്യാര്‍ഥിക്കുപോലും ഈ വര്‍ഷമെങ്കിലും വരരുത്. 2019ല്‍ ക്ലാസില്‍ വെച്ച് പാമ്പു കടിയേറ്റ് മരണപ്പെട്ട വയനാട്ടിലെ അഞ്ചാം ക്ലാസുകാരിയുടെ ചിത്രം നമ്മുടെ കണ്‍മുമ്പില്‍നിന്ന് പൂര്‍ണമായും മാഞ്ഞിട്ടില്ല. പൊതുഖജനാവില്‍നിന്ന് വേതനം പറ്റുന്ന അധ്യാപകരുടെ അശ്രദ്ധകൂടിയാണ് അതിലേക്ക് നയിച്ചത്. ഇപ്പോഴെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രവത്തായ മുന്‍കരുതല്‍ നടത്തിയിട്ടുണ്ടോ? സ്വകാര്യ വിദ്യാലയങ്ങളേക്കാള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് ഗവ. വിദ്യാലയങ്ങള്‍ തന്നെയാണെന്നാണ് മുന്നനുഭവം നമ്മെ ഓര്‍മപ്പെടുത്തുന്നത്.

സ്‌കൂള്‍ വാഹനങ്ങളുടെയും വിദ്യാര്‍ഥികളെ കയറ്റുന്ന ഇതരവാഹനങ്ങളുടെയും കാര്യത്തില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് ഇത്തവണ കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചത് ശ്ലാഘനീയംതന്നെ. ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും പോഷകം, ശുചിത്വം തുടങ്ങിയവയുടെ കാര്യത്തിലും ഇതേ ശ്രദ്ധവേണ്ടതുണ്ട്. ഫീസിന്റെയും യൂണിഫോമിന്റെയും അത്യാവശ്യമല്ലാത്ത ചെലവിന്റെയും പേരില്‍ സ്വകാര്യ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയുംമേല്‍ കുതിരകയറുന്ന പ്രവണതക്കും കടിഞ്ഞാണിടണം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ പഠനത്തില്‍ ഈ മൊബൈല്‍ കാലത്തും 78 ശതമാനം കുട്ടികളും പ്രതികരിച്ചത് ഓണ്‍ലൈന്‍ ക്ലാസുകള്‍ മടുപ്പുളവാക്കുന്നുവെന്നായിരുന്നു എന്നതിനാല്‍ കുട്ടികളുടെ പഠന നിലവാരം പരിശോധിക്കപ്പെടാനുള്ള അവസരംകൂടി ഈ അധ്യയനവര്‍ഷം ഒരുക്കണം. ആദിവാസി മേഖലയിലടക്കം ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്ന രാജ്യത്തെ മുപ്പതു ശതമാനത്തോളം കുട്ടികളുടെ കാര്യത്തിലും സവിശേഷ ശ്രദ്ധയുണ്ടാകണം. ഇതിനായി അധ്യാപക പരിശീലനത്തിലും വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ശ്രദ്ധ വെക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ചരിത്ര അപനിര്‍മിതി നടക്കുമ്പോള്‍ അതാവരുത് നിഷ്‌കളങ്ക മനസുകളില്‍ ചെലുത്തപ്പെടേണ്ടത്. പുറംലോകത്തെ അക്രമരാഷ്ട്രീയത്തിന്റെയും മതജാതി ഭിന്നതകളുടെയും തീണ്ടലുകളില്ലാതെ സ്വസ്ഥനിര്‍ഭരമായ പഠനാന്തരീക്ഷത്തില്‍ കുരുന്നുകള്‍ പഠിച്ച്, കളിച്ച് വളരട്ടെ. അതിനായി നമുക്കൊരുമിച്ച് പ്രയത്‌നിക്കാം, പ്രാര്‍ത്ഥിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending