Connect with us

kerala

ഒത്തുകളിയില്‍ നാണംകെട്ട് സര്‍ക്കാര്‍

എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്‍മുന്നില്‍ പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്

Published

on

പതിനഞ്ച് ദിവസം നീണ്ടുനിന്ന കരുതലും നാടകവും അവസാനിപ്പിച്ച് ഒടുവില്‍ പി.പി ദിവ്യ കല്‍തുറങ്കിലടക്കപ്പെടുമ്പോള്‍ കേരള പൊലീസും പിണറായി സര്‍ക്കാറും നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുകയാണ്. എങ്ങാനും അറസ്റ്റ് ചെയ്യേണ്ടിവരുമോയെന്ന് ഭയന്ന് ദിവ്യയുടെ കണ്‍മുന്നില്‍ പെടാതെ ഒളിച്ചുനടന്ന പൊലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകളഞ്ഞത് കോടതിയുടെ ശക്തമായ ഇടപെടലാണ്. ഒടുവില്‍ അറസ്റ്റിലാകുമ്പോള്‍ കീഴടങ്ങിയെന്ന് ദിവ്യയും പിടികൂടിയതാണെന്ന് പൊലീസും അവകാശപ്പെടുമ്പോള്‍ സമീപകാലത്തൊന്നുമനുഭവിച്ചിട്ടില്ലാത്ത ജാള്യതയിലാണ് കേരള പൊലീസ് എത്തിപ്പെട്ടിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിവ്യയോട് കീഴടങ്ങാന്‍ സി.പി.എം നിര്‍ദേശിച്ചെന്ന വാര്‍ത്ത വന്നതോടെ ദിവ്യയെ തേടിയെത്തിയ പൊലീസ് പിന്നീട് കളിച്ചിട്ടുള്ള നാടകങ്ങള്‍ ഏറെ ദയനീയവും പാര്‍ട്ടിയുടെ ക രവലയത്തില്‍ ഞെരിഞ്ഞമരുന്ന പൊലീസ് സംവിധാനത്തിന്റെ നിലവിലുള്ള അവസ്ഥയുടെ പ്രകടനവും കൂടിയായിരുന്നു. മുന്‍കൂട്ടി ലഭിച്ച നിര്‍ദേശപ്രകാരം വഴിയില്‍ കാത്തിരുന്ന അവര്‍ ദിവ്യയുടെ കാര്‍ കണ്ടയുടനെ ചാടിവീണ് പ്ര തിയെ പിടികൂടിയെന്ന പ്രതീതിയുണ്ടാക്കുകയായിരുന്നു. താന്‍ ഒളിച്ചോടുകയല്ലെന്നും കീഴടങ്ങാന്‍ സ്‌റ്റേഷനിലേക്ക് പോവുകയാണെന്നും ദിവ്യ പറയുമ്പോള്‍ അല്ല ഞങ്ങള്‍ കസ്റ്റഡിയിലെടുക്കുകയാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പ്രതിയെ മാധ്യമങ്ങളില്‍ നിന്ന് സംരക്ഷിക്കാനും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തുകയുണ്ടായി. ദിവ്യയെ കമ്മീഷണര്‍ ഓഫീസിലെത്തിക്കുമെന്ന് മാ ധ്യമങ്ങള്‍ക്ക് ഉറപ്പു നല്‍കിയ ശേഷം കേസുമായി ഒരു ബന്ധവുമില്ലാത്ത ക്രൈംബ്രാഞ്ച് ഓഫീസിലാണ്ഹാജരാക്കിയത്.

ആത്മഹത്യാപ്രേരണകുറ്റം ചുമത്തപ്പെട്ട പ്രതിയെന്ന നിലയില്‍ ചോദ്യംചെയ്യാന്‍ പൊലീസ് തയാറാവുകയായിരുന്നെങ്കില്‍ ദിവസങ്ങള്‍ക്കുമുമ്പെ തന്നെ നിഷ്പ്രയാസം അറസ്റ്റു ചെയ്യാമായിരുന്ന ദിവ്യയെ ഇനിയും ഒളിപ്പിച്ചുനിര്‍ത്തിയാല്‍ രാഷ്ട്രീയമായി കനത്ത തിരിച്ചടിയുണ്ടാകുമെന്ന പാര്‍ട്ടിവിലയിരുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ നാട കങ്ങളെല്ലാം അരങ്ങേറിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പു കളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ പാര്‍ട്ടി തീര്‍ത്തും പ്രതിരോധത്തിലാകുന്ന ഘട്ടമെത്തിയപ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. വര്‍ഗീയ ധ്രുവീകരണശ്രമങ്ങളിലൂടെയും വ്യക്തിഹത്യയിലൂടെയും പ്രചാരണ വിഷയങ്ങള്‍ ഹൈജാക്ക് ചെയ്യാന്‍ സി.പി.എം തുടക്കത്തിലേ ശ്രമിച്ചതാണ്.

പ്രത്യേകിച്ച് പാലക്കാട് മണ്ഡലത്തില്‍. എന്നാല്‍ അതൊന്നും ഏശുന്നില്ലെന്നും എ.ഡി.എമ്മിന്റെ മരണവും പുരംകലക്കലും എ.ഡി.ജി.പി ആര്‍.എസ്.എസ് കുടിക്കാഴ്ച്ചയും ഉള്‍പ്പെടെ യുള്ള രാഷ്ട്രീയ വിഷയങ്ങളും ജനകീയപ്രശ്‌നങ്ങളും സജീവ ചര്‍ച്ചയായതോടെ അറസ്റ്റല്ലാതെ മറ്റൊരുമാര്‍ഗവുമി ല്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ എത്തിപ്പെട്ടു. ഇതോടൊപ്പം എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രൂപപ്പെട്ട കടുത്ത വിഭാഗീയതയും ഈ നീക്കത്തിലേക്ക് നയിച്ചു. ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത അസംതൃപ്തിപ്രകടിപ്പിക്കുകയും സി.പി.ഐയുടെയും റവന്യൂ വകുപ്പ് മന്ത്രിയുടെയും നിലപാടുകള്‍ സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. മുഖ്യമന്ത്രി മൗനത്തിന്റെ മഹാമാളത്തില്‍ അഭയംതേടിയും ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കിയും രംഗം ശാന്തമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിനോക്കിയെങ്കിലും കുതന്ത്രങ്ങള്‍ക്കൊണ്ടൊന്നും ഒ തുക്കി നിര്‍ത്താനാവാത്ത വിധം വിഷയം ആളിപ്പടരുകയാ യിരുന്നു. പെട്രോള്‍ പമ്പ് ഉടമയുടെ പേരില്‍ വ്യാജ പരാധി തയാറാക്കിയതുള്‍പ്പെടെയുള്ള നെറികെട്ടപ്രവൃത്തികളും വിലപ്പോയില്ല.

ഗതികെട്ട് നടത്തിയ അറസ്റ്റ് നാടകത്തിലെ അണിയറനീക്ക ങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാറും പാര്‍ട്ടിയും കൂടുതല്‍ വഷളായിത്തീര്‍ന്നിരിക്കുകയാണ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് പ്രൊസിക്യൂഷനും നവീന്‍ബാബുവിന്റെ കുടുംബവും കോടതിയില്‍ നി രത്തിയ വാദങ്ങളും ഈ കേസിലെ ദിവ്യയുടെ പങ്ക് അക്കമിട്ട് നിരത്തുന്നതാണ്. എന്നിട്ടും പ്രതിയെ അറസ്റ്റ്‌ചെയ്് ചോദ്യം ചെയ്യാന്‍ തയാറാകാതിരുന്ന പൊലീസ് പാര്‍ട്ടി നേ തൃത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളായി കൈയ്യുംകെട്ടി നോക്കിനിന്നത് നീതിന്യാവ്യവസ്ഥയുടെ മുഖത്തേക്കുള്ള കാര്‍ക്കിച്ച് തുപ്പലാണ്. സര്‍ക്കാറിനെതിരായ സമരങ്ങളുടെ പേരില്‍ പ്രതിപക്ഷ സംഘടനാ നേതാക്കളെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസാണ് തങ്ങളുടെ മൂക്കിനുതാഴെയുള്ള പ്രതിയേയുംതപ്പി പതിന ഞ്ച് ദിവസം ആവിയിട്ട് നടന്നത്. കേരളത്തിനാകെ ആപമാനകരമായ രീതിയില്‍ പൊലീസിനെ ഇവ്വിധം നിഷ്‌ക്രിയരാ ക്കി മാറ്റിയ ഈ ഭരണകുടത്തോടുള്ള ജനങ്ങളുടെ തീര്‍ത്താല്‍ തീരാത്ത അമര്‍ഷമാണ് ഉപതിരഞ്ഞെടുപ്പിലൂടെ പ്രകടമാകാനിരിക്കുന്നത്‌

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം

സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

Published

on

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

kerala

കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

Published

on

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending