Connect with us

kerala

വയനാട്ടിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ്

അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്

Published

on

കൽപ്പറ്റ: എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും രോഗനിയന്ത്രണ പ്രവർത്തനത്തിൽ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിനനുസരിച്ച് ഗോത്ര വിഭാഗങ്ങളിലും വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും രോഗപ്പകർച്ച കൂടുതലാവും. ഈ വിഭാഗങ്ങളിൽ മരണനിരക്ക് കൂടാനും സാധ്യത ഏറെയാണ്. ആളുകൾ അടുത്തിടപഴകുന്നതും ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കാത്തതും ശരിയായ രീതിയിൽ കൈകൾ വൃത്തിയാക്കാത്തതും ആണ് രോഗപ്പകർച്ച കൂടാൻ കാരണം. കോവിഡ് ബാധിക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. എന്നാൽ മാത്രമേ വയോജനങ്ങളെയും മറ്റു രോഗങ്ങൾ ഉള്ളവരെയും ഗോത്ര വിഭാഗം ജനങ്ങളെയും രോഗത്തിന്റെ പിടിയിൽനിന്നും മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ. കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ഫോണിൽ ബന്ധപ്പെട്ട് പരിശോധന നടത്തി കോവിഡ് ആണോ എന്ന് ഉറപ്പുവരുത്തണം. പനി, തൊണ്ടവേദന, ചുമ, ജലദോഷം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിലും പുറത്തും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

വീടുകളിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ പുറത്തിറങ്ങിയാൽ കർശന നിയമനടപടി
വയനാട് ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
ഇപ്പോൾ ചികിത്സയിലുള്ള 3240 പേരിൽ 2800 പേരും വീടുകളിൽ തന്നെയാണുള്ളത്. വീടുകളിൽ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാൻ പാടില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പാക്കുന്നത് വരെ സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിയണം. എല്ലാവരും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹകരിച്ചാൽ മാത്രമേ ജില്ലയിലെ രോഗവ്യാപനം കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ. വയോജനങ്ങളിലും മറ്റു രോഗങ്ങൾ ഉള്ളവരിലും കോവിഡ് ഗുരുതരമാവുകയും മരണ കാരണമാകുകയും ചെയ്യുന്നതാണ് കാണുന്നത്. ജില്ലയിൽ കൂടി വരുന്ന കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്
വയനാട്ടിൽ കഴിഞ്ഞ ജില്ലയിൽ അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്. ഇന്നലെ മാത്രം 292 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. 177 പേർ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 289 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതിൽ 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21956 ആയി. 18305 പേർ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവിൽ 3518 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 2707 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 529 പേരാണ്. 558 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7136 പേർ. ഇന്നലെ പുതുതായി 57 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് ഇന്നലെ 2129 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 246811 സാമ്പിളുകളിൽ 242853 പേരുടെ ഫലം ലഭിച്ചു. ഇതിൽ 220897 നെഗറ്റീവും 21956 പോസിറ്റീവുമാണ്.

 

 

 

 

kerala

കുടുംബ തര്‍ക്കം; കോട്ടയത്ത് മകന്‍ അമ്മയെ വെട്ടിക്കൊന്നു

പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

Published

on

കോട്ടയത്ത് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. പ്രതിക്ക് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. കുടുംബവഴക്കിനെ തുടര്‍ന്ന് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഇയാള്‍ തന്നെ അയല്‍വാസികളോട് അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.

Continue Reading

india

മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കി.

സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.

അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Published

on

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍ അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.

Continue Reading

Trending