Connect with us

Article

ഏക സിവില്‍ കോഡ് വര്‍ഗീയതയാണ്

സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും.

Published

on

ഷംസീര്‍ കേളോത്ത്

ഏക സിവില്‍ കോഡ് എന്ന ഭൂതം പെട്ടിയില്‍നിന്ന് വീണ്ടും പുറത്ത് ചാടിയിരിക്കുന്നു. സംഘ്പരിവാര്‍ ബോധപൂര്‍വം അതിനെ തുറന്നുവിട്ടിരിക്കുന്നു എന്ന് പറയുന്നതാവും ശരി. എണ്‍പതുകളുടെ മധ്യേ അതുയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചെറുതായിരുന്നില്ല. ഇന്ന് വീണ്ടും ഭരണപക്ഷ മാധ്യമങ്ങളും അവരുടെതന്നെ നിരീക്ഷകരും സര്‍ക്കാര്‍ പ്രീതി കാംക്ഷിക്കുന്ന ഭാഗ്യാന്വേഷികളും വിദ്വേഷ പ്രസംഗങ്ങളില്‍ ഗവേഷണം നടത്തുന്നവരുമടങ്ങുന്ന സംഘ്പരിവാര്‍ ഇക്കോസിസ്റ്റം ആക്ടിവേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള ബി.ജെ.പി അംഗംസ്വകാര്യ ബില്ലായി അവതരണാനുമതി തേടുകയും ചര്‍ച്ച നടക്കട്ടേ എന്ന ആമുഖത്തോടെ ഏക സിവില്‍ കോഡിന്‍മേലുള്ള ചര്‍ച്ചക്ക് ഭരണകക്ഷി സമ്മതം മൂളുകയും ചെയ്തു. സംഘ്പരിവാറിന്റെ കണ്ണ് എങ്ങോട്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞന്റെ ബുദ്ധിയോ തത്വചിന്തകന്റെ ധിഷണയോ ആവശ്യമില്ല. രാജ്യമിന്ന്എത്തിനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിശദീകരണമാവശ്യമില്ലാത്തവിധം അത് തിരിച്ചറിയാനാവും. ഹിന്ദുരാഷ്ട്ര നിര്‍ മിതിയിലേക്കുള്ള പദ്ധതികളുടെ ഭാഗമാണ് സംഘ്പരിവാറിന്റെ ഏകസിവില്‍ കോഡ്. അതുകൊണ്ടുതന്നെ അവര്‍ കൊണ്ടുവരാനാഗ്രഹിക്കുന്ന ഏകസിവില്‍ കോഡ് മുസ്‌ലിം വിരുദ്ധവും വര്‍ഗീതയവുമാണ്.

ദേശീയ ഐക്യമെന്നാല്‍ ഏകസ്വരതയല്ല

രണ്ട് പ്രധാന വാദങ്ങളാണ് ഏക സിവില്‍ കോഡിനനുകൂലമായി പൊതുവെ ഉയര്‍ത്തപ്പെടാറുള്ളത്. അതിലൊന്ന് ലിംഗ സമത്വവും മറ്റൊന്ന് ദേശീയ ഐക്യവുമാണ്. ഏക സിവില്‍കോഡ് കൊണ്ട് ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല ഫലത്തില്‍ നേര്‍ വിപരീതമാണ് നടക്കാന്‍ സാധ്യതകളേറേയുള്ളത്. ദേശീയ ഐക്യവും ലിംഗസമത്വവും പുലര്‍ന്നു കാണാനുള്ള താല്‍പര്യമല്ല മറിച്ച് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം മത സ്വത്വമുള്‍െപ്പയടെ അപര മത സംസ്‌കാരങ്ങളെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഐക്യം അതിന്റെ ബഹുസ്വരതയിലാണെന്ന് രാജ്യം സ്വാതന്ത്ര്യത്തിന് മുമ്പേ തിരിച്ചറിഞ്ഞതാണ്. നവ സ്വാതന്ത്ര്യ രാഷ്ട്ര നിര്‍മിതിയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കുള്ള പങ്ക് ദേശീയ സ്വാതന്ത്ര്യ സമര കാലത്തെ എല്ലാ പ്രഖ്യാപനങ്ങളിലും കാണാവുന്നതാണ്. അവിടെയൊന്നും ഏക സിവില്‍ കോഡിനെ പറ്റി പരാമര്‍ശങ്ങളില്ല. 1947 മാര്‍ച്ച് 26ന് ചേര്‍ന്ന ഭരണഘടനാനിര്‍മാണ സഭയിലെ മൗലികാവാകശങ്ങളുടെ സബ് കമ്മിറ്റിയിലാണ് ഒരംഗം ഈയൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്. അങ്ങനെയാണ് മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളുടെ കൂട്ടത്തില്‍ ഏകസിവില്‍ കോഡിനായുള്ള നിര്‍ദ്ദേശം കടന്നുകൂടിയത് (അനുച്ഛേദം 44). ദേശീയ ഐക്യം സാധ്യമാക്കേണ്ടത് ബഹുസ്വരതയെ ഇല്ലാതാക്കി ഏകസ്വരതയെ സൃഷ്ടിച്ചല്ല. ഒരിടത്തും അങ്ങനെയൊരു ഐക്യം സാധ്യമായിട്ടില്ല. യൂറോപ്യന്‍ ദേശീയതയുടെയും ആധുനികതയുടെയും ഉത്പന്നമാണ് ഏകമത/ഭാഷാ/വംശ പൗരസമൂഹങ്ങള്‍. ഏകസ്വരതയില്‍നിന്ന് സമൂഹങ്ങള്‍ പിന്നീട് എത്രത്തോളം ബഹുസ്വരമായി എന്നത് നമുക്ക് മുമ്പാകെയുണ്ട്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ടീമിന്റെ വൈവിധ്യം മാത്രമൊന്ന് പരിശോധിച്ചാല്‍ മതി. ചരിത്രാതീത കാലം തൊട്ടേ പൗരസ്ത്യര്‍ ബഹുസ്വരതെയെ ഉള്‍ക്കൊള്ളുന്നവരായിരുന്നു. ഗാന്ധിയുടെ മതമൂല്യങ്ങളെ പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതിനുള്ള തെളിവാണ്. ഇന്ത്യയിലെ വിവിധ വിശ്വാസ ധാരകളെ, വിശുദ്ധ ഗ്രന്ഥങ്ങളെ ആകെ പൊതുരാഷ്ട്രീയ സമസ്യകളിലേക്ക് ഉള്‍ച്ചേര്‍ത്താണ് അദ്ദേഹം ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്. ദേശീയ നിര്‍മിതിക്കായി എല്ലാത്തിനെയും പരിത്യജിച്ച് പുതിയതൊന്ന് പൊതുവായി ഉണ്ടാക്കിയല്ല. ‘പൊതു’ എന്നതില്‍ പലതും അധീശത്വ ഭൂരിപക്ഷ സ്വാധീനമുള്ളവയായിരിക്കുമെന്നത് പലപഠനങ്ങളില്‍നിന്നും നിരീക്ഷണങ്ങളില്‍ നിന്നും വ്യക്തവുമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കിയ സ്ഥലമായി പറയപ്പെടാറുള്ള ഗോവയുടെ കാര്യം തന്നെയെടുക്കാം. പോര്‍ച്ചുഗീസ് കുടുംബ പിന്തുടര്‍ച്ചാനിയമമാണ് അവിടെ പ്രാബല്യത്തിലുള്ളത്. പ്രമുഖ നിയമ പണ്ഡിതന്‍ ഫൈസാന്‍ മുസ്തഫ ഗോവയിലെ സിവില്‍ നിയമത്തെ പറ്റി എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് പോര്‍ച്ചുഗീസ് സിവില്‍ നിയമവും ഒപ്പം ഹിന്ദു മതശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള നിയമുവാണ് അവിടെ ഉള്ളത് എന്നാണ്. പരിഷ്‌കരണത്തിന് വിധേയമായ ഹിന്ദു നിയമങ്ങള്‍ മറ്റ് പ്രദേശങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ ഗോവയില്‍ പൂര്‍ണമായും മതശാസ്ത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുമത ശാസനകളാണ് നിലകൊള്ളുന്നത്. ഈ രണ്ട് നിയമങ്ങളാണ് മുസ്‌ലിംകളടക്കമുള്ള മറ്റു വിഭാഗങ്ങള്‍ക്ക് ഗോവയില്‍ ബാധകമാക്കിയിരിക്കുന്നതെന്നും കാണാം. അപ്പോള്‍ ഏകസിവില്‍ കോഡ് ഫലത്തില്‍ എന്തായിരിക്കും എന്നത് ഊഹിക്കാമല്ലോ. മതം വ്യക്തി ജീവിതത്തില്‍ ഒതുങ്ങണമെന്നും പൊതുരാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ലെന്നുമുള്ള യൂറോപ്യന്‍ ആധുനികതാ യുക്തിയെ തള്ളി മതമൂല്യങ്ങള്‍ രാഷ്ട്രീയ സാമൂഹ്യ ബന്ധങ്ങളുടെ ആണിക്കല്ലാണെന്ന് പ്രഖ്യാപിച്ച ഗാന്ധിയുടെ മണ്ണാണ് ഇന്ത്യ. അവിടെയാണ് പൗരന്റെ വ്യക്തിമൂല്യങ്ങളെ നിര്‍ണയിക്കുന്ന വ്യത്യസ്ത മതശാസനകളെല്ലാം ത്യജിച്ച് പൊതുവായൊന്ന് സ്വീകരിക്കണമെന്ന് ഭരണകൂടം പറയുന്നത്. ആഷിശ് നന്ദിയെ പോലുള്ളവര്‍ നിരീക്ഷിച്ചത് പോലെ ആധുനികതയിലൂന്നിയ ഇത്തരം കടുംപിടുത്തങ്ങള്‍ ഫലത്തില്‍ പ്രതിലോമാശയങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുക മാത്രമേ ചെയ്യൂ.

ഏക സിവില്‍ കോഡ്
ലിംഗ നീതിയുമല്ല
പ്രമുഖ സ്ത്രീപക്ഷ ചിന്തകയും ആക്ടിവിസ്റ്റുമായ പ്രൊഫ. നിവേദിത മേനോന്‍ 2014ല്‍ എഴുതിയ ലേഖനത്തില്‍ ഏകസിവില്‍ കോഡിനായുള്ള സ്ത്രീപക്ഷ വാദങ്ങളിലെ പരിണാമത്തെ വരച്ചുകാട്ടുന്നുണ്ട്. ഏക സിവില്‍ കോഡ് എന്ന ആവശ്യത്തില്‍നിന്ന് 1995 ആവുമ്പോഴേക്ക് അത് വ്യക്തിനിയമങ്ങളിലെ കാലാനുസൃത പരിഷ്‌കരണം എന്ന വാദത്തിലേക്ക് സ്ത്രീപക്ഷ സംഘടനകള്‍ എത്തിയിട്ടുണ്ട്. ഇത് കാണിക്കുന്നത് ഏക സിവില്‍ കോഡ് വഴി ലിംഗനീതി നടപ്പാക്കപ്പെടില്ല എന്നും ഫലത്തില്‍ വൈവിധ്യങ്ങളെ ഇല്ലാതാക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് വടി കൊടുക്കുക മാത്രമാണുണ്ടാവുകയെന്നും അവര്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞു എന്നതാണ്. മുസ്‌ലിം ശരീഅത്ത് നിയമങ്ങളില്‍ സ്ത്രീക്ക് കല്യാണ വേളയില്‍ നിര്‍ബന്ധ അവകാശമായ മഹറ് നല്‍കല്‍ പോലുള്ള ആചാരങ്ങള്‍ പൊതു ഏകീകൃത നിയമങ്ങളില്‍ ഇടംപിടിക്കാതെ വരുമ്പോള്‍ ഫലത്തില്‍ അത് ലിംഗ നീതിയുടെ നിഷേധമാവുമെന്നും നിവേദിത മേനോനെ പോലുള്ളവര്‍ വിലയിരുത്തുന്നുണ്ട്. അതേസമയം 2019ലെ ബി.ജെ.പി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കാതെ ലിംഗസമത്വം സാധ്യമാവില്ലെന്നാണ് പറയുന്നത്. ബല്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ശിക്ഷാകാലവധി തീരുന്നതിന് മുന്‍പ് മോചിപ്പിച്ചവരാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം. സ്ത്രീപക്ഷ സംഘടനകള്‍ കാലാനുസൃത തിരുത്തിന് തയ്യാറാവുമ്പോള്‍ നേരത്തെ ഹിന്ദു കോഡ് ബില്ലിനെയും മറ്റും എതിര്‍ത്ത ബി.ജെ.പി ഏക സിവില്‍കോഡിന് വേണ്ടി വാദിക്കുന്നതിന് പിന്നിലെ വൈരുധ്യം തന്നെയാണ് അവരുടെ രാഷ്ട്രീയം.

ഫാഷിസ്റ്റ് യുക്തി
വിധ്വസംകവും പ്രതിലോമകരവുമായ പരിപാടികളില്‍ നാടിന്റെ വിപ്ലവാത്മകമായ മാറ്റത്തിന്റെ തോന്നിപ്പിക്കലുകള്‍ സന്നിവേശിപ്പിക്കും എന്നത് ഫാഷിസത്തി ന്റെ പ്രയോഗവത്കരണത്തിലെ പ്രത്യേകതകളിലൊന്നാണ്. നാടിനെയും ജനങ്ങളെയും അപകടപ്പെടുത്തുന്ന പദ്ധതികളാ ണെങ്കില്‍കൂടി ദേശീയ മുന്നേറ്റത്തെയും ഐക്യത്തെയും മുന്‍നിര്‍ത്തിയാണ് തങ്ങളിത് ചെയ്യുന്നതെന്ന വാദം അവരുയര്‍ത്തും. നാസി ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പാക്കിയ ന്യൂറംബര്‍ഗ് നിയമങ്ങളടക്കം ഇത്തരത്തിലുള്ളതായിരുന്നു. ശുദ്ധ ജര്‍മനിയുടെ നിര്‍മിതിക്കായുള്ള നീതിയുക്തമായ നീക്കങ്ങളായാണ് ജൂതരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന നിയമങ്ങളെ അവര്‍ വിശേഷിപ്പിച്ചത്. എഴുത്തുകാരനും ചിന്തകനുമായ ബി. രാജീവന്‍ നിരീക്ഷിക്കുന്നത് പോലെ ജനാധിപത്യ ശക്തികളെ ഒരു നിഷേധാത്മക ശക്തിയായി തലകീഴ് മറിക്കുന്നതിലൂടെ ജനങ്ങളെ ഒരു മിഥ്യാവിമോചന വിപ്ലവത്തിന്റെ ഉന്മാദത്തിലേക്ക് തള്ളിയിടാന്‍ ഫാഷിസത്തിന് കെല്‍പ്പുണ്ട്. എണ്ണത്തില്‍ കുറഞ്ഞവരെ അപരവത്കരിക്കുന്ന, മുഖ്യധാരയില്‍നിന്ന് പുറംതള്ളുന്നതിന് ആക്കംകൂട്ടുന്ന യാതൊരു തത്വദീക്ഷയുമില്ലാത്ത അജണ്ടകളാണ് നടപ്പാക്കുകയെങ്കിലും ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ അതിനെ അവതരിപ്പിക്കുക നാടിന്റെ മുന്നേറ്റമായാണ്. അങ്ങനെയാണവര്‍ ഭൂരിപക്ഷത്തിന്റെ സാധുത തങ്ങളുടെ അജണ്ടകള്‍ക്ക് നേടിയെടുക്കുന്നത്. ലിംഗ സമത്വത്തിന്റെയും ദേശീയ ഐക്യത്തിന്റെയും മേലങ്കി ചാര്‍ത്തി സംഘ്പരിവാര്‍ സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ശ്രമിക്കുന്നതും അത്തരമൊരു ശ്രമമായാണ് മതേതര ഇന്ത്യ മനസ്സിലാക്കുന്നത്.

എതിര്‍പ്പ്, പോരാട്ടം
മത ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക നിലനില്‍പ്പിനെ അപകടത്തിലാക്കാന്‍ ഏകസിവില്‍ കോഡ് എന്ന സങ്കല്‍പ്പത്തിന് കെല്‍പ്പുണ്ടെന്ന് സാമുദായിക രാഷ്ട്രീയ സംഘശക്തി തുടക്കത്തില്‍തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍തന്നെ ഏകസിവില്‍ കോഡിനെതിരെയുള്ള മുസ്‌ലിംലീഗിന്റെ പോരാട്ടത്തിന് ഏഴര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. അനുച്ഛേദം 44 ന്റെ അപകടത്തെപറ്റി ഭരണഘടനാനിര്‍മാണസമതിയില്‍തന്നെ ഖാഇദെ മില്ലത്തിനെ പോലുള്ളവര്‍ മുന്നറിയിപ്പ് നല്‍കി. അനുച്ഛേദം 44 ന്യൂനപക്ഷ സാംസ്‌കാരിക നിലിനല്‍പ്പിന്‌മേല്‍ തൂങ്ങിയാടുന്ന വാളാണെന്ന് അവര്‍ അന്നേ തിരിച്ചറിഞ്ഞു. വ്യക്തിനിയമം അനുസരിച്ച് ജീവിക്കാനുള്ള അവകാശം മൗലികാവകാശങ്ങളില്‍ പെടുത്തി സംരക്ഷണം നല്‍കണമെന്നവര്‍ വാദിച്ചു. ഭരണഘടനാനിര്‍മാണ സമിതിയില്‍ ഖാഇദെ മില്ലത്ത് ഭേദഗതി അവതരിപ്പിച്ചു. അനുച്ഛേദം 13 ന്റെ പരിധിയില്‍ കൊണ്ടുവന്ന് അവയ്ക്ക് പരിരക്ഷ വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. പക്ഷേ, അവരുടെ മുന്നറിയിപ്പുകള്‍ വിഭജനം തീര്‍ത്ത പ്രത്യേക സാഹചര്യത്തില്‍ പലരും കേള്‍ക്കാന്‍ തയ്യാറായില്ല. മൗലികാവകാശങ്ങളില്‍ (അനുച്ഛേദം 25, 26, 29) മതഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ഭയപ്പെടാന്‍ ഒന്നുമില്ലെന്നുമായിരുന്നു അവര്‍ക്ക് ലഭിച്ച മറുപടി. പക്ഷേ ആ ഉറപ്പില്‍ അവര്‍ തൃപ്തരായിരുന്നില്ല. പിന്നീടും ജനാധിപത്യ വേദികളില്‍ അനുച്ഛേദം 44ന്റെ പ്രശ്‌നങ്ങള്‍ തുടരെ തുടരെ അവര്‍ തുറന്നുകാട്ടി. അനുച്ഛേദം 44 പിന്‍വലിക്കാന്‍ ഗുലാം മഹ്മൂദ് ബനാത് വാല 1985 മാര്‍ച്ച് 29ന് ഭരണഘടന പരിഷ്‌കരണ ബില്ല് കൊണ്ടുവന്നു. പാസ്സാക്കപെട്ടില്ലെങ്കിലും രാജ്യത്തിന്റെ പൊതുമനസ്സാക്ഷിക്ക് മുന്‍പാകെ ഏകസിവില്‍ കോഡിന്റെ പ്രശ്‌നങ്ങള്‍ വൃത്തിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഷാബാനു കേസിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ സമുദായം ഒറ്റക്കെട്ടായി ഏകസിവില്‍ കോഡ് നീക്കത്തെ ചെറുത്തു. അവസാനം സര്‍ക്കാറിന് പിന്തിരിയേണ്ടിയും വന്നു.

ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ രാജ്യസഭയില്‍ ബില്ല് വന്നപ്പോള്‍ നിതാന്ത ജാഗ്രതയോടെ അബ്ദുല്‍ വഹാബ് എം.പി അതിനെ ചോദ്യം ചെയ്തതും ഖാഇദെ മില്ലത്തില്‍ നിന്നാരംഭിച്ച ശരീഅത്ത് സംരക്ഷണ രാഷ്ട്രീയ ജാഗ്രതയുടെ തുടര്‍ച്ചയായാണ്. സംഘ്പരിവാര്‍ സര്‍ക്കാര്‍ അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതിനെ ചെറുത്ത്‌തോല്‍പ്പിക്കാനുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ സാധ്യമാക്കാന്‍ ഇനിയും കഴിയണം.

 

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending