Connect with us

india

മുന്‍ പ്രധാനമന്ത്രി വി.പി.സിംഗിന്റെ 14ാം ചരമവാര്‍ഷികം ഇന്ന്

മുന്‍ പ്രധാനമന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ VP സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27-ന് 14 വര്‍ഷം തികയുകയാണ്.

Published

on

മാന്നാനം സുരേഷ്

മുന്‍ പ്രധാനമന്ത്രിയും ജനതാദളിന്റെ സ്ഥാപക പ്രസിഡന്റുമായ VP സിംഗ് ഓര്‍മ്മയായിട്ട് നവംബര്‍ 27-ന് 14 വര്‍ഷം തികയുകയാണ്. ജനതാദളിന്റെ അടിസ്ഥാനതത്വങ്ങളായ സാമൂഹ്യനീതി, മതേതരത്വം, അഴിമതി രഹിത ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ആധാര ശിലയിട്ട വി പി സിംഗ്, നെഹ്രുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ധിഷണാശാലിയായ പ്രധാനമന്ത്രിയായിരുന്നു .

1931 ജൂണ്‍ 25 നു യുപിയിലെ മാണ്ഡ്യാ രാജ കുടുംബത്തിലാണ് വിശ്വനാഥ് പ്രതാപ് സിംഗ് ജനിച്ചത്. ഡെറാഡൂണിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. നന്നേ ചെറുപ്പത്തില്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് രാഷ്ട്രീയജീവിതത്തിനു തുടക്കം കുറിച്ചു. 1980 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 1984 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടി ദേശീയരാഷ്ട്രീയത്തിലേക്ക് അദ്ദേഹം ചുവടുവെച്ചു.

1984 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ധനമന്ത്രിയായി ചുമതലയേറ്റു. സ്വര്‍ണ്ണത്തിനുള്ള ഇറക്കുമതി ചുങ്കം കുറയ്ക്കുക വഴി, സ്വര്‍ണ്ണക്കള്ളക്കടത്ത് തടയാന്‍ കഴിഞ്ഞു. സാമ്പത്തിക നയങ്ങളില്‍ കാലോചിതവും വിപ്ലവകരവുമായ നിരവധി മാറ്റങ്ങള്‍ നടപ്പിലാക്കി. ബോഫോഴ്‌സ് വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വവും എംപി സ്ഥാനവും രാജിവെച്ചു. ആരിഫ് മുഹമ്മദ് ഖാനും അരുണ്‍ നെഹ്രുവിനും ഒപ്പം ജനമോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അലഹബാദ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനെ പരാജയപ്പെടുത്തി സിംഗ് വീണ്ടും ലോക് സഭയിലെത്തി.

1988 ഒക്ടോബര്‍ 11 ന് ജനമോര്‍ച്ച, ജനതാ പാര്‍ട്ടി, ലോക്ദള്‍, കോണ്‍ഗ്രസ് (എസ്.) എന്നീ പാര്‍ട്ടികള്‍ ലയിച്ച് ജനതാ ദള്‍ രൂപീകരിച്ചപ്പോള്‍ വി.പി. സിംഗ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്ന മറ്റു ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി ജനതാ ദളിനെ പിന്തുണക്കുകയുണ്ടായി. DMK, തെലുഗുദേശം, ആസാം ഗണ പരിഷത്, എന്നീങ്ങനെയുള്ള പാര്‍ട്ടികള്‍ ജനതാദളുമായി ചേര്‍ന്ന് നാഷണല്‍ ഫ്രണ്ട് എന്ന ദേശീയ മുന്നണി രൂപീകരിച്ചു.

ബി.ജെ.പിക്കും, കോണ്‍ഗ്രസ്സിനും ഉള്ള ബദല്‍ എന്ന നിലയിലായിരുന്നു നാഷണല്‍ ഫ്രണ്ട് രൂപംകൊണ്ടത്.വി.പി.സിംഗ് കണ്‍വീനറും, എന്‍.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.1989 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. എന്നാല്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം നാഷണല്‍ ഫ്രണ്ടിനു ലഭിച്ചു. നാഷണല്‍ ഫ്രണ്ടിന്റെ അവകാശവാദം രാഷ്ട്രപതി അംഗീകരിച്ചു.

ഡിസംബര്‍ 1 ന് പാര്‍ലിമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന നാഷണല്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ വി.പി.സിംഗ് അപ്രതീക്ഷിതമായി ദേവി ലാലിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു. വി.പി.സിംഗ് തന്നെയായിരിക്കും പ്രധാനമന്ത്രി എന്നു തന്നെയാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഈ നീക്കം അംഗങ്ങളെ അത്ഭുതപ്പെടുത്തി. എന്നാല്‍ ഹരിയാനയില്‍ നിന്നുള്ള ദേവിലാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു വരാന്‍ വിസമ്മതിക്കുകയും വി.പി.സിംഗിനെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് നാഷണല്‍ ഫ്രണ്ടിന്റെ പാര്‍ലിമെന്ററി യോഗം വി.പി.സിംഗിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. 1989 ഡിസംബര്‍ 2 മുതല്‍ 1990 നവംബര്‍ 10 വരെയുള്ള കാലയളവില്‍ വി.പി.സിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചു.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത് സിംഗ് ആണ്. സാമൂഹികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസമേഖലയിലും സര്‍ക്കാര്‍ സേവനമേഖലയിലും സംവരണം നടപ്പിലാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ബി.പി. മണ്ഡലിന്റെ നേതൃത്വത്തിലായിരുന്നു കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാഭ്യാസമേഖലയിലും, സര്‍ക്കാര്‍ ജോലിയിലും ഒരു നിശ്ചിത ശതമാനം സമൂഹത്തിലെ പിന്നോക്കക്കാര്‍ക്ക് നല്‍കിയിരിക്കണം എന്നതായിരുന്നു മണ്ഡല്‍ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വി.പി.സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദുസമുദായത്തിലെ തന്നെ ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ അപ്രീതി നേടാന്‍ ഇത് കാരണമാക്കി. പക്ഷേ ഇത്തരം എതിര്‍പ്പുകളെ ഒരു കൂട്ടുമുന്നണിയിലായിരുന്നിട്ടുപോലും സിംഗ് ലാഘവത്വത്തോടെയാണ് നേരിട്ടത്.

വടക്കേ ഇന്ത്യയില്‍ സമരങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടു സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. കോണ്‍ഗ്രസ്സും, ബി.ജെ.പിയും സമരങ്ങള്‍ക്ക് പിന്തുണ നല്‍കി. സമരത്തിനിടെ വിദ്യാര്‍ത്ഥിയായ രാജീവ് ഗോസ്വാമി പൊള്ളലേറ്റു മരിച്ചു.ഇതിനിടയില്‍ ബിജെപി അയോദ്ധ്യയിലെ തര്‍ക്ക പ്രദേശത്തേക്ക് അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചു. രഥയാത്ര മതവികാരങ്ങളെ ഹനിക്കുമെന്നതിനാല്‍ സിംഗിന്റെ പ്രത്യേക ഉത്തരവു പ്രകാരം യാത്ര അയോധ്യയില്‍ എത്തുന്നതിനു മുമ്പ് സമസ്തിപൂരില്‍ വെച്ച് അദ്വാനി അറസ്റ്റു അറസ്റ്റ് ചെയ്യപ്പെട്ടു. 1990 ഒക്ടോബര്‍ 30 ന് അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ അദ്വാനി പ്രഖ്യാപിച്ച കര്‍-സേവയും തടയപ്പെട്ടു.

ഇതോടെ ബി.ജെ.പി നാഷണല്‍ ഫ്രണ്ടിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. കോണ്‍ഗ്രസ്സും എതിര്‍ചേരിയിലായിരുന്നു. അങ്ങനെ വി.പി.സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷമായി.പാര്‍ലിമെന്റില്‍ വിശ്വാസവോട്ട് തേടാന്‍ സിംഗിനായില്ല. താന്‍ മതേതരത്വത്തിനായാണ് നിലകൊണ്ടതെന്നും താന്‍ കസേരയില്‍ ഇരിക്കുന്ന അവസാന നിമിഷം വരെ ബാബരി മസ്ജിദ് സംരക്ഷിക്കുവാന്‍ തനിക്കു കഴിഞ്ഞുവെന്നും സിംഗ് അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. ഏതു തരത്തിലുള്ള ഇന്ത്യയെയാണ് നിങ്ങള്‍ക്കാവശ്യമെന്ന് ഈ ചര്‍ച്ചയില്‍ സിംഗ് തന്റെ എതിരാളികളോട് ചോദിച്ചു.

346 ന് എതിരേ 142 വോട്ടുകള്‍ക്ക് പ്രമേയം പരാജയപ്പെട്ടു. കോണ്‍ഗ്രസ്സും ആഖജ യും സംയുക്തമായി എതിര്‍ത്ത് വോട്ടുചെയ്തു. സഭയില്‍ വിശ്വാസം തെളിയിക്കാനാവാതെ സിംഗ് പ്രധാനമന്ത്രിപദം രാജിവെച്ചു.

തൊട്ടു പിന്നാലെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ സിംഗ് വിജയിച്ചുവെങ്കിലും ജനതാദളിന് പ്രതിപക്ഷത്തിരിക്കാനേ കഴിഞ്ഞുള്ളു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ കോണ്‍ഗ്രസ്സ് നല്ല ഭൂരിപക്ഷത്തോടെയാണ് ലോക സഭയിലെത്തിയത്.പിന്നീടുള്ള നാളുകളില്‍ മതേതര ഇന്ത്യക്കുവേണ്ടി സിംഗ് നിരന്തരമായി പ്രയത്‌നിച്ചു. ഇതിനു വേണ്ടി അദ്ദേഹം രാജ്യം മുഴുവന്‍ സഞ്ചരിച്ചു.

1996 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. സ്വാഭാവികമായും VP സിംഗ് പ്രധാനമന്ത്രി പദത്തിലേക്കെത്തുമെന്ന് എല്ലാവരും ധരിച്ചു. ഒരു മതേതര സര്‍ക്കാരിനായാണ് എല്ലാവരും ആഗ്രഹിച്ചിരുന്നത്.

കമ്മ്യൂണിസ്റ്റ് നേതാവായ ജ്യോതി ബസു ഉള്‍പ്പടെയുള്ള നേതാക്കള്‍ സിംഗിന് പ്രധാനമന്ത്രി പദവി വച്ചു നീട്ടിയെങ്കിലും സിംഗ് അത് നിരസിച്ചു. തുടര്‍ന്ന് ദേവഗൗഡയും പിന്നാലെ ഐ കെ ഗുജ്‌റാലും പ്രധാനമന്ത്രിമാരായി.

അധികാരസ്ഥാനത്തോട് യാതൊരു അത്യാഗ്രഹവും ഇല്ലാതിരുന്ന വി.പി.സിംഗാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് കെ.ആര്‍.നാരായണനെ നിര്‍ദ്ദേശിച്ചത് . വൈകാതെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിംഗ് സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചു.

2008 നവംബര്‍ 27-ന് ഡല്‍ഹിയില്‍ വച്ച് അര്‍ബുദ രോഗബാധിതനായി വി.പി.സിംഗ് ലോകത്തോടു വിടപറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ആദിവാസി, ദളിത് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവസാനിപ്പിക്കാനാണ് മോദിയുടെ നീക്കം’; രാഹുല്‍ ഗാന്ധി

അന്ധമായ സ്വകാര്യവത്ക്കരണത്തിലൂടെ സർക്കാർ ജോലി ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിഷേധിക്കാനാണ് മോദിയുടെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

Published

on

സംവരണ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. ആദിവാസികളുടെയും ദളിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയുമെല്ലാം സംവരണം നിർത്തലാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അന്ധമായ സ്വകാര്യവത്ക്കരണത്തിലൂടെ സർക്കാർ ജോലി ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് നിഷേധിക്കാനാണ് മോദിയുടെ നീക്കമെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.  2013-ൽ പൊതുമേഖലയിൽ 14 ലക്ഷം സ്ഥിരം തസ്തികകളുണ്ടായിരുന്നത് 2023 ഓടെ 8.4 ലക്ഷമായി കുറഞ്ഞു. ബിഎസ്എന്‍എല്‍ (BSNL), സെയ്ല്‍(sail), ഭെല്‍ (bhel)  തുടങ്ങിയപൊതുമേഖലാ സ്ഥാപനങ്ങളെ തകർത്തതിലൂടെ സംവരണ ആനുകൂല്യം ലഭിക്കുമായിരുന്ന ഏകദേശം 6 ലക്ഷത്തോളം സ്ഥിരം ജോലികളാണ് ഇല്ലാതായത്.

സ്വകാര്യവത്ക്കരണമെന്ന മോദി മാതൃകയിലൂടെ രാജ്യത്തിന്‍റെ വിഭവങ്ങൾ കൊള്ളയടിക്കപ്പെടുകയാണെന്നും ഇതിലൂടെ അധഃസ്ഥിത  വിഭാഗങ്ങളുടെ സംവരണം തട്ടിയെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്തുകയും സർക്കാർ തസ്തികകളിലെ 30 ലക്ഷം ഒഴിവുകള്‍ നികത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തൊഴിലവസരങ്ങൾ ഒരുക്കുകയും ചെയ്യും എന്നതാണ് കോൺഗ്രസ് നല്‍കുന്ന ഉറപ്പെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Continue Reading

india

ലൈംഗിക അതിക്രമക്കേസ്; പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

Published

on

ലൈംഗികാതിക്രമ കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ലൈംഗികാതിക്രമ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമാണ് പ്രജ്ജ്വല്‍ രേവണ്ണ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനാല്‍, പ്രജ്ജ്വല്‍ രാജ്യത്ത് പ്രവേശിച്ച് ഇമിഗ്രേഷന്‍ പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്. എന്നാല്‍, കേസെടുക്കുന്നതിനു മുന്‍പേ രാജ്യം വിട്ട പ്രജ്ജ്വല്‍ ഇപ്പോള്‍ ജര്‍മ്മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. കേസില്‍ പ്രജ്ജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച് ഡി രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിരുന്നു. എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

പ്രജ്ജ്വലിനെ കഴിഞ്ഞ ദിവസം ജെഡിഎസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായിരുന്നു പ്രജ്ജ്വലിന്റെ വീഡിയോ വിവാദം.

അന്വേഷണം തീരും വരെ പ്രജ്ജ്വലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനാണ് ഹുബ്ബള്ളിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. എസ്ഐടി അന്വേഷണത്തെയും ജെഡിഎസ് സ്വാഗതം ചെയ്തു. അതേസമയം സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കര്‍ണാടക ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

പ്രജ്വലിനെതിരായ പരാതി ദേശീയ തലത്തില്‍ ബിജെപിയെ കൂടി പ്രതിരോധത്തിലാക്കിയതോടെ ഘടക കക്ഷി നേതാവിനെ അമിത് ഷാ തള്ളിപ്പറയുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം സ്വന്തം സര്‍ക്കാര്‍ ഇത്രയും നാള്‍ എന്ത് ചെയ്യുകയായിരുന്നു എന്നാണ് രാഹുലും പ്രിയങ്കയും ചോദിക്കേണ്ടത് എന്ന് അമിത് ഷാ പറഞ്ഞിരുന്നു.

 

Continue Reading

india

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വി.ഡി. സതീശൻ; ‘ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട മേയര്‍ക്കും സംഘത്തിനുമെതിരെ കേസെടുക്കണം’

മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്

Published

on

തിരുവനന്തപുരം മേയറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിനുള്ളിലെ സി.സി.ടി.വി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയറുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ് ബസിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ തങ്ങളുടെ വാദങ്ങള്‍ പൊളിയുമെന്ന ആശങ്കയില്‍ മെമ്മറി കാര്‍ഡ് ബോധപൂര്‍വം എടുത്തു മാറ്റുകയും നശിപ്പിക്കുകയും ചെയ്തതായി സംശയമുണ്ട്. കേസില്‍ നിര്‍ണായക തെളിവാകുമായിരുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്നും പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മേയറും എം.എല്‍.എയും സംഘവും നടത്തിയ നിയമ ലംഘനങ്ങളില്‍ കേസെടുക്കാത്തത് അംഗീകരിക്കാനാകില്ല. ഒരാളുടെ പരാതിയില്‍ കേസെടുക്കുകയും മറു ഭാഗത്തിന്റെ പരാതി തള്ളിക്കളയുകയും ചെയ്യുന്നത് ഇരട്ട നീതിയാണ്. ഈ സംഭവത്തില്‍ പോലീസിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനും ഗുരുതരമായ വീഴ്ച പറ്റി.

പതിനഞ്ചോളം യാത്രക്കാരെ നടുറോഡില്‍ ഇറക്കി വിട്ടിട്ടും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പ്രതികരിച്ചില്ല. യാതക്കാരോട് കെ.എസ്.ആര്‍.ടി.സിക്ക് ഒരു ഉത്തരവാദിത്വവുമില്ലേ? ബസിന്റെ ട്രിപ്പ് മുടക്കിയിട്ടും പോലീസില്‍ പരാതി നല്‍കിയില്ല. ഒരു സാധാരണക്കാരന്‍ ഇങ്ങനെ ചെയ്താലും ഇതാണോ കെ.എസ്.ആര്‍.ടി.സിയുടെ സമീപനം? അതോ മേയര്‍ക്കും എം.എല്‍.എയ്ക്കും എന്തെങ്കിലും പ്രിവിലേജുണ്ടോ? മേയര്‍ക്കും സംഘത്തിനുമെതിരെ പരാതി നല്‍കാതെ ആരുടെ താല്‍പര്യമാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

മേയറും സംഘവും ബസ് തടഞ്ഞെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്? ജനകീയ സമരങ്ങളുടെ ഭാഗമായി ബസ് തടഞ്ഞാല്‍ പോലും കേസെടുക്കുന്ന കേരള പോലീസ് മേയറേയും എം.എല്‍.എയേയും കണ്ട് വിറച്ചതാണോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദേശമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ഇരു ഭാഗത്തിന്റേയും പരാതികള്‍ അന്വേഷിച്ച് ആര് കുറ്റം ചെയ്താലും ഉചിതമായ നടപടി വേണം. മേയര്‍ക്കും എം.എല്‍.എയ്ക്കും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും ഒരേ നിയമമാണെന്ന്മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending